വിടരുന്ന സൗഹൃദസൂനങ്ങളിൽ
പൂത്തുമ്പികൾ പാറി നടക്കുമ്പോൾ
ഉള്ളകം കീറി പെയ്യുന്ന വാക്കുകൾ
നിതാന്തസ്നേഹത്തിലലിഞ്ഞിടുമോ.
തള്ളിക്കളയുന്ന പൂവിന്റെയിതളുകൾ
മെല്ലെക്കൊഴിഞ്ഞു വീണീടുമ്പോൾ
തെല്ലൊട്ടു സ്നേഹവും കാണില്ലവിടെ
പൊള്ളയാം വാക്കിന്റെ തള്ളൽ മാത്രം.
ഒട്ടൊന്നുമാറി നിന്നൊന്നു നോക്കുമ്പോൾ
പൊട്ടിത്തെറിക്കുന്ന വാക്കുകൾ കേട്ടീടാം
അല്പം കഴിഞ്ഞു നേരിട്ടു കണ്ടെന്നാൽ
പൊട്ടിചിരിച്ചവർ കെട്ടിപ്പിടിച്ചുമ്മ നൽകും.
വാക്ചാതുരതയാലവർ വാഗ്മിയായീടും
വളച്ചൊടിച്ചു വാക്കിനെ വാളാക്കി മാറ്റും
തളരുമ്പോൾ താങ്ങെന്നു തോന്നിപ്പിക്കും
തളർച്ച കണ്ടാലോ തള്ളിയകറ്റീടും..
ഒന്നിനും മൂല്യമില്ലാത്ത കാലമല്ലോയിതു
ഒന്നിച്ചു നിന്നാലും ഒറ്റപ്പെടുത്തീടും..
ഒച്ചിനെപ്പോലെ ഇഴയുന്നു സത്യങ്ങൾ
ഒളിച്ചു കളിക്കുന്നു സ്വാർത്ഥമോഹികൾ