Tuesday, December 15, 2020

അമ്മ മനസ്സ്

ഓർമ്മകളിലെപ്പൊഴും

തത്തിക്കളിക്കുന്നു,

പൊന്നുമക്കൾ തൻ

പാദസരക്കിലുക്കം.


പിഞ്ചിളം കാലുകൾ

പിച്ചവെച്ചീടുമ്പോൾ

കൊഞ്ചിച്ചിരിക്കുന്നു

അമ്മമനമെന്നും.


എത്ര വളർന്നാലും 

ആ ഇളംകൊഞ്ചലുകൾ

നെഞ്ചിലെത്താരാട്ടിൽ

പാലമൃതാകുന്നു.


തിങ്കൾക്കലകാട്ടി

കൊഞ്ചിച്ചു മാമൂട്ടി

താലോലം പാടുന്നു

താരാട്ടിനീണത്തിൽ


വാശി, കുറുമ്പുകൾ

കാട്ടിയോടീടുമ്പോൾ

ദേഷ്യം കാണിച്ചങ്ങനെ

ഉള്ളം കുളിർപ്പിക്കും.


അകലെയാണെങ്കിലും 

അരികിലാണെങ്കിലും

മക്കളമ്മയ്ക്കെന്നും

പിഞ്ചുപൈതങ്ങൾപോൽ!

Tuesday, November 17, 2020

അയ്യപ്പ ഗീതം

 കാണണമെനിക്കെന്റെ ഭഗവാനെ

കാനനവാസനാം മണികണ്ഠനെ..

കലികാലദോഷങ്ങൾ തീർത്തിടുവാൻ

കലിയുഗവരദാ അനുഗ്രഹിക്കൂ...

                                       (സ്വാമിയേ ശരണം )

വ്രതശുദ്ധിയാൽ ഇനി ശരണംവിളി,

ഭക്തിതൻ നിറവിൽ നിറയും മനം!

മഞ്ഞിൻചേലയുടുത്തിതാ വരവായ്

മണ്ഡലമാസം വ്രതമാസം!

                                    (സ്വാമിയേ ശരണം )

തൊഴുതുകൊണ്ടിന്നു ഞാൻ ശരണം

വിളിക്കുമ്പോൾ,

എന്നാത്മാവും നിറയുന്നു....

സ്വാമിയേ ശരണം വിളിയാൽമധുരം

പൊന്നമ്പലമേടും ഭക്തിസാന്ദ്രം..

                                          (സ്വാമിയേ ശരണം )

ലളിതഗാനം

പറയാതെ വന്നെന്റെയോരം ചേർന്നു 

അറിയാത്തമട്ടിൽ നീ തൊട്ടുനിന്നു .

മറ്റാരുമറിയാതെ മൗനത്തിൻതീരത്ത് 

മിഴികളൊരായിരം  കവിതച്ചൊല്ലി.

          (പറയാതെ വന്നെന്റെയോരം)

നീർമാതളചോട്ടിൽ പൂത്തുനിന്നു

കവിഭാവനകളിൽ മുഴുകിനിന്നു.

കാറ്റു വിളിച്ചിട്ടും കിളിമൊഴി കേട്ടിട്ടും

അറിയാതെയെങ്ങോ തരിച്ചുനിന്നു.

         (പറയാതെ വന്നെന്റെയോരം)

ഏഴഴകുള്ളൊരീ സ്വപ്നങ്ങളിലെന്നും

സ്നേഹാർദ്രമാകുമീയീരടികൾ

അകലെയിരുന്നൊരു പൂങ്കുയിൽ പാടി,

മധുരമനോഹരമീ   പ്രണയഗീതം !

     



Wednesday, October 21, 2020

ഉള്ളിൽ നീ മാത്രം..

എങ്ങനെ നീയെന്റെയുള്ളം കവർന്നു

കാർമുകിൽവർണ്ണാ, ഉണ്ണിക്കണ്ണാ?..

കാണാതിരുന്നാലുമെന്നുള്ളിൽ കള്ള-

ക്കണ്ണനായാടിതിമിർക്കും - എന്റെ

കണ്ണിന്റെ പുണ്യമായ്ത്തീരും!

                                   (എങ്ങനെ )

 കണ്ടാലും കണ്ടാലും മതിവരുന്നില്ലല്ലോ

 കൽമഷം തീർക്കുമെൻ കണ്ണാ..

 നിന്നെ ഞാനെങ്ങനെ വർണ്ണിച്ചിടേണം

 കായാമ്പൂവർണ്ണാ.... പൊന്നുണ്ണിക്കണ്ണാ!

                                  (എങ്ങനെ )

കുട്ടിക്കുറുമ്പുമായ് നീയെൻ മടിത്തട്ടിൽ

നർത്തനമാടിക്കൊണ്ടുമ്മ നല്കേ,

എല്ലാം മറന്നു ഞാൻ നിന്നിലലിയുമ്പോൾ

എന്നിൽ നീ മാത്രമാണുണ്ണികൃഷ്ണാ..

                                  (എങ്ങനെ )

കാറ്റുപോലെന്നെ തഴുകിയുണർത്തുന്നു

കാതിൽ മുഴങ്ങുന്നൊരീണമായ്നീ

പ്രേമോദാരനായ് മനസ്സിൽ നിറയുന്നു 

രാധാസമേതനായ് ആടിടുന്നു 

                                  (എങ്ങനെ )

      

Sunday, October 18, 2020

സരസ്വതി പൂജ

 നാദരൂപിണീ വരദായിനീ

നാവിൽ വിളയാടൂ സരസ്വതീ

നേരിൻവാക്കുകൾ ചൊല്ലിടാൻ

വാണീദേവതേ വരുമരുളൂ...


അക്ഷരനിധിയായി വാഴുമമ്മേ

ദക്ഷിണമൂകാംബികേ കൈതൊഴുന്നേൻ.

നിത്യവും സംഗീതാർച്ചനചെയ്തു ഞാൻ 

അവിടുത്തെ പാദങ്ങളിൽ നമസ്കരിക്കാം.

                                         (നാദരൂപിണീ )

താമരപ്പൂവിൽക്കുടികൊള്ളും അംബേ..

വീണാപുസ്തകധാരിണി...

മനസ്സിൽ കെടാവിളക്കായി പ്രഭയേകൂ

പനച്ചിക്കാട്ടമരും സരസ്വതീയേ..

                                         (നാദരൂപീണി )

Thursday, October 15, 2020

സ്മരണകൾ

കാറ്റുവന്നുമുട്ടിയെന്റെ കിളിവാതിലിൽ കേട്ടുവന്ന പൂങ്കുയിലോ പാടിയൊരീണം നാട്ടുമാവിൻ ചോട്ടിലെന്റെ ഓർമ്മകളായി പൂത്തു നിൽപ്പൂ ഇന്നുമെന്നും കാവ്യചാരുത 

നോട്ടമേറെയേറ്റുവാങ്ങും  പൂക്കളിലെല്ലാം കൂട്ടമോടെ പാറിയെത്തും ചിത്രപതംഗവും നേർത്ത മഴചാറ്റലിൽ നിറയും മോഹമോ  കോർത്തിണക്കി ഹൃത്തിലൊരു ഹാരമായി

ഹർഷവർഷമായി ഭൂവിൽ മുത്തമിട്ടിടും നയനമോഹന കാഴ്ചയായി, നടനമാടി ഹൃത്തിലാമോദ കുളിരുമായ്  വന്നെൻ ബാല്യകാലസുഗന്ധമേറി മുട്ടി വിളിച്ചതോ..

Monday, September 14, 2020

ഹൃദയമർമ്മരങ്ങൾ

 ഹൃദയമർമ്മരങ്ങൾ. 

------

നിറയുന്ന മിഴികളെ കോരിക്കുടിക്കുവാൻ 

എങ്ങുനിന്നെത്തി കിനാപക്ഷി നീ 

കൊഴിയാതെ നിൽക്കുമാ മോഹച്ചില്ലയിൽ  ഒരു കൂടെനിക്കായൊരുക്കീടുമോ..നീ.. 


മറവിയാഴത്തിൽ  കുഴിച്ചു മൂടിയാലും 

മുളച്ചു പൊന്തുന്നു കുതിക്കുമോർമ്മകൾ 

തളരാതെ മുന്നേറാൻ താങ്ങും തടിയായി 

നല്ല പ്രവർത്തികൾ തൻ ആത്മബലം.. 


ഒളിച്ചുകളിക്കുന്ന ഓർമ്മയും മറവിയും 

തനിച്ചിരിക്കുമ്പോൾ നിശ്ശബ്ദമാകുന്നു 

കലപില കൂട്ടുന്ന വാഗ്വാദങ്ങൾക്കിടയിലും 

മഴവിൽവർണ്ണങ്ങളാൽ സ്വപ്നം നെയ്യുന്നു. 


എന്തിനു വേപുഥപൂണ്ടു നാമോടുന്നു 

ഖിന്നതയാലീ ജന്മം തുലയ്ക്കുന്നു 

ആകാശത്തോളം സ്വപ്‌നങ്ങൾ പൂക്കുമീ 

ജീവിതയാത്രയിന്നെത്രയോ സുന്ദരം..

Saturday, August 29, 2020

മങ്ങിയ ഓണം

 പൊന്നിൽ കുളിച്ചൊരു ചിങ്ങം വന്നിട്ടും 

കാർമേഘക്കൂട്ടിലോ മലയാളിമനസ്സ് 

ജോലിയും കൂലിയുമില്ലാതെയെങ്ങനെ

പോന്നോണം നല്ലോണമായി മാറും.. 


 പൂവിളിക്കൊപ്പം പൂക്കൂട നിറയാൻ 

 പലവർണ്ണ പൂക്കൾ  തൊടിയിലുണ്ടേ.. 

 കുഞ്ഞിളം തെന്നലിനൊത്തു ചാഞ്ചാടി 

 തുമ്പയും മുക്കുറ്റിയും കൂടെയുണ്ടേ.. 


ആരോടും പരിഭവമില്ലാതെ നിന്നൊരാ 

ചെമ്പരത്തിയുമെത്തി പൂക്കളത്തിൽ ഉത്സവലഹരിയാൽ പത്തുദിനങ്ങളിൽ 

ഒരുമയോടങ്ങൊത്തുകൂടിയെല്ലാവരും.. 


ഓടിക്കളിക്കുന്ന ചെമ്പഴുക്കയും പിന്നെ, 

ആടി തിമിർക്കുന്ന തുമ്പിതുള്ളൽ 

നഷ്ടസ്വപ്‌നങ്ങളെ താലോലിച്ചങ്ങനെ 

ഊഞ്ഞാല് കെട്ടിയെന്നോർമ്മകളാൽ.


കഷ്ടനഷ്ടങ്ങളേറെയാണെങ്കിലും, 

തൂശിനില സദ്യയൊരുക്കിയില്ലെങ്കിലും 

പൈതൃകമോതുമൊരു നല്ലകാലത്തിന്റെ 

ഓർമ്മയായ്,

നേരുന്നു,

ഓണദിനത്തിലാശംസകളേവർക്കും...

Monday, August 24, 2020

കനൽ വഴികളിലൂടെ..

 തളർന്നെന്നറിയുമ്പോൾ

തകർക്കാൻ പാഞ്ഞടുക്കുന്നവർ

തിരിഞ്ഞൊന്നുനിന്നാൽ ചൂളുന്ന

ഭീരുക്കൾ!


പൊരുതി ജയിക്കാനുറച്ചിറങ്ങീടുമ്പോൾ 

വാക്ശരങ്ങൾ തൊടുക്കുമധീരർ 

മറഞ്ഞിരുന്നു പോർവിളി കൂട്ടുമ്പോൾ 

തളരാതെ മുന്നേറാനാത്മധൈര്യം. 


അവനവനിൽ വിശ്വാസമില്ലാത്തവർ 

അന്യന്റെ ജീവിതത്തിൽ നുഴഞ്ഞുകേറി 

അങ്ങോട്ടുമിങ്ങോട്ടും തമ്മിലടിപ്പിച്ചു 

ആത്മരതിയിൽ സംതൃപ്തിയടയുന്നു. 


ദൃഢചിന്തകളുള്ളിൽ നിറയുമ്പോ -

ളാത്മവിശ്വാസം താനേ വന്നീടും.. 

ശരിയെന്നു തോന്നുന്ന പാതയിൽക്കൂടി 

തോൽക്കാത്ത മനസ്സുമായി ജീവിച്ചീടാം 


കല്ലും മുള്ളും നിറഞ്ഞ പാതയെങ്കിലും, 

സന്തോഷത്തിന്റെ പൂക്കൾ വിതറി 

സ്നേഹത്തിന്റെ പരവതാനി വിരിച്ചു 

ദുഃഖത്തിന്റെ കരിമ്പടം വലിച്ചെറിയാം..

~


Sunday, August 23, 2020

പോന്നോണം വന്നു കൊറോണ മാറട്ടെ

 അത്തം വന്നു മുത്തം തന്നു 

ഓണത്തപ്പനെ വരവേല്ക്കാനായ്

നാടും വീടുമുണർന്നു തുടങ്ങി.

കോടികൾ വാങ്ങാം സദ്യയൊരുക്കാം 

കൊറോണയൊന്നു പോയ് മറയട്ടേ..


തമ്മിൽ അകലം പാലിച്ചോണ്ട്

തൊടിയിലെ പൂക്കളിറുത്തീടാം 

ഓണത്തപ്പനിങ്ങെത്തൂലോ

ഉള്ളതു കൊണ്ടൊരു സദ്യയൊരുക്കാം!


തമ്മിൽ സ്നേഹം പങ്കുവെച്ചീടാം;

എല്ലാവർക്കും നല്കീടാം...




ആർഭാടങ്ങൾ കുറച്ചീടാം

ഇത്തിരി ക്ഷമയതു കിട്ടീടാം

അകലം പാലിച്ചായീടാം.

മഹാമാരികളകന്നൊരു കാലം

ആഹ്ലാദങ്ങൾ നിറയും കാലം

വന്നിടുമിനിയും ആഘോഷങ്ങൾ!

ഭീതിയകന്നൊരു ഉത്സവകാലം

അന്നൊരുമിക്കാം, കൂട്ടം കൂടാം

സ്നേഹം തമ്മിൽ കൈമാറാം!

~


Saturday, August 8, 2020

ഉയിരുരുക്കങ്ങൾ

കാത്തിരിക്കുകയാണിന്നുമാ

മിഴികളാരെയോ ?

കാലം പിന്നോട്ടോടീടവേ.. 

കേൾക്കാൻ കൊതിക്കയാണാ

സ്വരം പിന്നെയും 

പാതിയിൽ നിന്നതിൻ ബാക്കിയായി.. 


കിനാവിലിന്നിത്തിരി 

നേരമെന്നരികിലിരുന്നു തൊട്ടുതലോടിയതാരോ!

പൂർണ്ണത തേടുന്ന

സ്വരരാഗ വാടിയിൽ

വാക്കുകളായിരം പൂക്കളായി... !


ഋതുമാറി വന്നപോൽ

പൂക്കും വസന്തമായ്

നിനവിൽ നിലാമഴ പെയ്തനേരം 

കൊഴിഞ്ഞൊരാ കാലത്തിൻ 

മോഹവും സ്വപ്നവും ബാക്കിയായി!


തളിരിട്ട മോഹങ്ങൾ,

നിറമുള്ള സ്വപ്നങ്ങൾ,

കുഞ്ഞിളം കാറ്റിൻതലോടൽ പോൽ

പടിവാതിലിൽ വന്നു 

പാടിയ പൂങ്കുയിൽ.....

പാതിരാസ്വപ്നമായ് മാഞ്ഞുവല്ലോ!

~


Sunday, August 2, 2020

ഇനിയെത്ര നാൾ..?

എന്റെ വാക്കിലെ സുഗന്ധം 
നിങ്ങൾ മുകരുമ്പോൾ 
ഞാൻ നിങ്ങളിലേക്കിറങ്ങി വരും 

എന്റെ തെറ്റുകൾ നിങ്ങൾ 
ചൂണ്ടിക്കാണിക്കുമ്പോൾ 
നിങ്ങൾ എന്റെയുള്ളിൽ നിറയും 

എന്റെ മരണവരികളിലൂടെ 
മിഴികൾ പായുമ്പോൾ, 
നിങ്ങളുടെയുള്ളിൽ ഞാനാരാവാം 

എന്റെ മൊഴികൾ നിങ്ങളിൽ 
സ്നേഹക്കാറ്റായി വീശിയാൽ 
നമ്മളൊരു പൂവാടിയായി മാറും 

പാപം ചെയ്യാത്ത മനസ്സുകൾ 
ഉണ്ടെങ്കിൽ മാത്രം.. നിങ്ങളീ 
സങ്കടഭൂമിയിലേക്കിറങ്ങി വരൂ.. 

ഒരിടത്തു ജനിച്ച നാം എവിടേയോയലഞ്ഞു 
എവിടെയൊടുങ്ങുമെന്നറിയാതെ, 
അലയുന്നതാർക്കുവേണ്ടി..?

Saturday, July 25, 2020

അതിർവരമ്പുകൾ

അധരച്ചൂടിന്റ പൊള്ളലിൽ നിന്നായിരുന്നു
സൗഹൃദത്തിന്റെ 
പവിത്ര മുത്തുകൾ ചിതറിപ്പോയത്!

ഉതിർന്നു വീണ മിഴിനീർതുള്ളികൾ 
ഒപ്പിയെടുത്ത മൊഴിയിടങ്ങളിൽ
അഴിഞ്ഞു വീണത് സ്നേഹത്തിന്റെ 
വിശുദ്ധ കുപ്പായമായിരുന്നു.. 

ലംഘിക്കപ്പെട്ട അതിർവരമ്പുകളിൽ
നിന്നുതിർന്ന തളർച്ചകളാണ്
സ്നേഹോഷ്മള വാക്കുകളെ വിഷലിപ്തമാക്കി  മാറിയത്.. 

അനർഹമായ 
അവകാശവാദങ്ങളുടെ
വഴുവഴുപ്പിൽ തെന്നി വീഴുമ്പോളാണ് 
ബന്ധങ്ങളൊക്കെ 
ബന്ധനങ്ങളെന്നറിയുന്നത്.
~

Thursday, July 9, 2020

മായുന്ന കാഴ്ചകൾ

മങ്ങുന്ന ചിന്തകൾ 
മായുന്ന കാഴ്ചകൾ 
മരണമേ നീയിങ്ങു 
അരികിലാണോ..? 

അടരുന്ന മോഹങ്ങൾ 
അകലുന്ന ബന്ധങ്ങൾ 
അണയാത്ത വിദ്വേഷം 
ഇരയായി തീരുന്നുവോ?

ചപലമോഹങ്ങളിൽ 
ചടഞ്ഞിരിക്കും മനം 
ചതിക്കുഴിയൊരുക്കി
മുഖം മൂടിയുമായാരോ.. 

മധുരമാം മൊഴിയിൽ 
പൊഴിയുന്ന പൂക്കൾ 
വിഷാദത്താൽ ചിലത്
മൊട്ടിലേ കരിയുന്നു!

മൃത്യു വന്നു മുന്നിൽ നിന്നാലും 
തീരുന്നതില്ല,
മർത്യന്റെയഹങ്കാരം 

കഷ്ടനഷ്ടങ്ങൾ ദുരന്ത-
മാകുമ്പോഴും,കണ്ണടച്ചീടുന്നുവോ,
ഈശ്വരൻ പോലും!
~

Thursday, July 2, 2020

സുന്ദര സ്വപ്നം

പാതിമയക്കത്തിൽ കണ്ടൊരാ
സ്വപ്നത്തിലാരോ മൂളുന്നൊരു പാട്ട് 
കരളിൽ വിരിയുന്ന മൗനസംഗീതം 
പാതിരാക്കാറ്റിലലിഞ്ഞു ചേർന്നു. 

ഈറൻ നിലാവിന്റെ ലാളനയിൽ 
തരളിതയായ നിശാഗന്ധിപോൽ 
മനമതിൽ കനവുകൾ നെയ്യുമ്പോൾ 
രാക്കിളിപ്പാട്ടിലുമൊരു പ്രണയഭാവം 

കതിരോന്റെ വരവിനെ കാണാൻ 
കൊതിച്ചൊരാ മഞ്ഞുതുള്ളിതന്നുള്ളിലും 
ദല മർമ്മരങ്ങളിൽ നീന്തിത്തുടിക്കുന്ന 
മധുപന്റെ മൂളലിലുമാ പ്രണയരാഗം 

വെള്ളിച്ചില്ലകളെ തഴുകിയുണർത്തി 
പൊൻ പ്രഭാതം പുഷ്പിണിയായി 
പാതിരാവിൽ കേട്ടൊരാ മൃദുസംഗീതം 
സുന്ദരസ്വപ്നത്തിലലിഞ്ഞു ചേർന്നു.

Wednesday, June 24, 2020

മാറുന്ന സൗഹൃദങ്ങൾ

വിടരുന്ന സൗഹൃദസൂനങ്ങളിൽ 
പൂത്തുമ്പികൾ പാറി നടക്കുമ്പോൾ 
ഉള്ളകം കീറി പെയ്യുന്ന വാക്കുകൾ 
നിതാന്തസ്നേഹത്തിലലിഞ്ഞിടുമോ. 

തള്ളിക്കളയുന്ന പൂവിന്റെയിതളുകൾ 
മെല്ലെക്കൊഴിഞ്ഞു വീണീടുമ്പോൾ 
തെല്ലൊട്ടു സ്നേഹവും കാണില്ലവിടെ 
പൊള്ളയാം വാക്കിന്റെ തള്ളൽ മാത്രം. 

ഒട്ടൊന്നുമാറി നിന്നൊന്നു നോക്കുമ്പോൾ 
പൊട്ടിത്തെറിക്കുന്ന വാക്കുകൾ കേട്ടീടാം 
അല്പം കഴിഞ്ഞു നേരിട്ടു കണ്ടെന്നാൽ 
പൊട്ടിചിരിച്ചവർ കെട്ടിപ്പിടിച്ചുമ്മ നൽകും. 

വാക്ചാതുരതയാലവർ വാഗ്മിയായീടും 
വളച്ചൊടിച്ചു  വാക്കിനെ വാളാക്കി മാറ്റും
തളരുമ്പോൾ താങ്ങെന്നു തോന്നിപ്പിക്കും 
തളർച്ച കണ്ടാലോ തള്ളിയകറ്റീടും.. 

ഒന്നിനും മൂല്യമില്ലാത്ത കാലമല്ലോയിതു 
ഒന്നിച്ചു നിന്നാലും ഒറ്റപ്പെടുത്തീടും.. 
ഒച്ചിനെപ്പോലെ ഇഴയുന്നു സത്യങ്ങൾ 
ഒളിച്ചു കളിക്കുന്നു സ്വാർത്ഥമോഹികൾ

Monday, June 15, 2020

അല്പം ചിരിക്കാം

എന്തുണ്ട് പെണ്ണേ നിനക്കു സ്വന്തം
സ്വന്തമായൊന്നുമില്ലല്ലോ..

ചുണ്ടിൽ നൽ പുഞ്ചിരിയല്ലോ
അയ്യോ,  ലിപ്സ്റ്റിക്കിൻ ചന്തമാണല്ലോ..

നാണത്താലല്ലേ തുടുത്തൂ കവിൾ
അയ്യേ.. ചായചുവപ്പാണ് പൊന്നേ

നിൻമിഴിയ്ക്കെന്തൊരു  ചന്തം പെണ്ണേ..
കണ്മഷി ചാർത്തിയിട്ടാണു പൊന്നേ..

നിൻ കാർമുടിക്കെട്ട് കേമം തന്നെ
ഇത് വെറും വിഗ്ഗാണ് പൊന്നേ..

ചന്ദനവർണ്ണം നിൻ ദേഹം പെണ്ണേ
ഈ നിറം ഫൌണ്ടേഷനാണേ..

ചിത്രത്തിൽ നീ നല്ല ഭംഗിയല്ലോ
ഫോട്ടോഷോപ്പാണത് സത്യം

സ്വന്തമായെന്തുണ്ട് പെണ്ണേ നിനക്കായ്‌
ഞാൻ മാത്രമാണെന്റെ  സ്വന്തം.

Sunday, May 24, 2020

മൗനഗീതം

പെയ്തുതീരാത്ത മേഘപ്പെണ്ണായി
നെഞ്ചിൻകൂട്ടിൽ നിറഞ്ഞീടുമ്പോൾ
എന്തിനു പാടുന്നു പൂങ്കുയിലേ..
നീയിന്നു കിന്നാരംചൊല്ലി വന്നിടുന്നു.

ഹൃദയവിപഞ്ചിക മീട്ടിയ മൃദുരാഗം
നിറമുള്ള സ്വപ്‌നങ്ങൾ നെയ്‌തീടുമ്പോൾ
കദനങ്ങൾ പൊഴിക്കുവാൻ കള്ളംചൊല്ലി
എന്തിനു വരുന്നു നീ പൂങ്കുയിലേ.

ആകാശപ്പറവയാകേണ്ടെനിക്കിനി
മോഹപ്പക്ഷിയായി പാറിപ്പറക്കേണ്ട
ഏകാന്തതയുടെ ചിറകുവിരിച്ചിനി
ഇലയില്ലാ ശാഖിയിൽ കൂടൊരുക്കട്ടെ.

പെറ്റുപെരുകിയ സന്തോഷമൊക്കെയും
കൊത്തിപ്പെറുക്കി നീ പോയിടുമ്പോൾ
എത്രനാളൊളിപ്പിച്ചു വെച്ചീടും നിന്റെയീ
കുഞ്ഞിച്ചിറകിനുള്ളിൽ പൂങ്കുയിലേ..

ജീവാംശമായുള്ളിൽ നിറഞ്ഞ സ്നേഹം
കുഞ്ഞിളംതെന്നലായി തഴുകിയ നാൾ
വിസ്മരിക്കാനാവാതെ പൂത്തിടുമ്പോൾ
പെരുമയാണീ  പൂത്താലി പൂങ്കുയിലേ..

Thursday, May 14, 2020

ഉദയം തേടി

അകമുറിവുകളിൽ നിന്നുതിർന്ന നോവിനെ  സഹനത്താൽ തടുക്കുന്നതു
പരാജയത്തിന്റെ പുതപ്പണിഞ്ഞു
മരണത്തെ വരിച്ചു മൗനത്തിലാവനല്ല.. !

കുറ്റബോധത്തിന്റെ മനസ്സുമായി
കദനം നിറഞ്ഞ മിഴികളെ കാണാതെ
കണ്ണടച്ചിരുട്ടാക്കി ക്രൂരയായീടുവാൻ
കാരുണ്യം വറ്റിയ ഹൃദയശൂന്യയുമല്ല.

നോവിൽ വിരിയുന്ന ദൃഢചിന്തകൾ
മൗനം മുറിച്ച്  വാചാലമായീടുമ്പോൾ
നേരിന്റെ വഴിയിലൂടെ തന്നെ മുന്നേറാൻ
തൂലികയിൽ  മൂർച്ചയേറിയ  വാക്കുകൾ.

ജീവിച്ചിരിക്കുന്നു.. ശകുനി, മന്ഥരമാർ
നല്ല ബന്ധങ്ങളെ ബന്ധനമാക്കുവാൻ
പാരിലെ ദുഃഖങ്ങൾ, ചതുരംഗകളമാക്കി
പണയം വെക്കുന്നു സുഖസന്തോഷങ്ങൾ.

കണ്ണീരുപ്പിനെ കടലിലേക്കൊഴുക്കി
കദനങ്ങളെക്കൊണ്ട് ചിറയും കെട്ടി
തോൽക്കാനാവാത്ത മനസ്സുമായി
സ്നേഹക്കൂടാരമൊരുക്കിടാമിനിയും.

നാളെത്തെ ഉദയം കാണുമെന്നുറപ്പില്ല
നാളെയീ ലോകത്തെന്താന്നറിയീല
മഹാമാരി പടർന്നു പിടിക്കുമ്പോഴും
വാശി, വൈരാഗ്യങ്ങൾ കടിപിടി കൂട്ടുന്നു.

നല്ല നാളേക്കായി പ്രാർത്ഥിക്കുക നമ്മൾ
നന്മയുടെ പാതയിൽ വഴിവിളക്കാവുക
പ്രത്യാശയുടെ കിരണങ്ങൾ തെളിച്ചു
ജീവിതപാതയിൽ  പ്രകാശം പരത്തീടാം.

Monday, May 11, 2020

നിലാസുന്ദരി

ശാലീനസുന്ദരിയെപ്പോൽ 
അവളെന്നരികിലെത്തി, 
ശാന്തമായിന്നു ഞാൻ 
മൃതിഭയമില്ലാതുറങ്ങി. 

മോഹമോ വ്യാമോഹമോ 
ഇല്ലാതെ, നിലാവിനെ നോക്കി 
നിശയുടെ വിരിമാറിൽ, 
മാനസവീണമീട്ടിയുറങ്ങി. 

കാലം കാണിച്ച സുഖദുഃഖങ്ങൾ 
ദേഹവും ദേഹിയുമേറ്റിടുമ്പോൾ 
കണ്ടാലും കൊണ്ടാലുമറിയാതെ 
കഷ്ടനഷ്ടങ്ങളേറ്റുവാങ്ങുന്നു. 

വിജനമാണിന്നീ പാതകളെങ്കിലും 
വിദൂരമല്ലൊട്ടും പിന്നിട്ടനാളുകൾ 
വേണ്ടെനിക്കിനിയായിരുൾ വഴികൾ 
സ്നേഹിച്ചീടട്ടെയീ ശാലീനഭാവത്തെ. 

മറ്റാർക്കും കേൾക്കാനാവാത്തൊരു 
രാഗധാരയൊഴുകിയെത്തീടുന്നു 
ശാപമോക്ഷം കിട്ടിയപോലെ ഞാൻ 
നിലാസുന്ദരിതൻ മടിയിലുറങ്ങീടുന്നു.

Monday, April 13, 2020

മങ്ങിയ കണികാഴ്ചകൾ


പതിവിലും നേരത്തേ കൊന്ന പൂത്തു
പതിവുപോലാരും വരാനുമില്ല
പടിവാതിലിലേക്കു നീളും മിഴികളിൽ
പീതവർണ്ണങ്ങൾ പ്രതീക്ഷയായി!

മഞ്ഞപുതച്ച  ഭൂമിതൻ മാറിൽ
ചാടിക്കളിക്കുന്ന അണ്ണാറക്കണ്ണൻ
മാമ്പഴച്ചാറിന്റെ മധുരം നുണയുവാൻ
കലപിലകൂട്ടുന്ന കുഞ്ഞിക്കുരുവികൾ!

തിക്കില്ല, തിരക്കില്ല പാതകളിൽ
പൊടിപടലങ്ങളോ തീരെയില്ല..
ഒച്ചയനക്കങ്ങളില്ലാത്തതിനാലോ
വിഷുപ്പക്ഷി മൂളുന്നു വിഷാദരാഗം.

കണിയൊരുക്കലും കാഴ്ചകളും
കാണുവാൻ ആരുമില്ലല്ലോ കണ്ണാ..
ഉള്ളിന്റെയുള്ളിൽ നീ ആടീടുമ്പോൾ
അതിൽപ്പരം നിർവൃതിയുണ്ടോ കണ്ണാ..

മിഴിനീർകാഴ്ചകൾ എറീടുമ്പോൾ
ഈ ലോകം ദുരിതത്തിലായീടുമ്പോൾ
രോഗശാന്തിക്കുള്ള പ്രാർത്ഥനയാവട്ടെ
ഓരോ വീട്ടിലെയും വിഷുക്കണികൾ..

Saturday, April 11, 2020

ഉയിർപ്പ്

" ഉയിർപ്പ് "
========
ലോകരക്ഷകനായ് മണ്ണിൽ ,
പിറന്നവനേ ,യേശുനായകാ..
ഇരുളകറ്റി നന്മതൻ പ്രകാശം
തെളിച്ച സ്നേഹനായകാ !

സത്യത്തിൻ്റെ  കാവലാൾ നീ ,
മുൾക്കിരീടമണിഞ്ഞപ്പോൾ..
എൻ്റെ ഹൃത്തടം നൊന്തുപോയ്
നിൻ സ്നേഹരൂപമോർക്കവേ !

ദുഃഖഭാരത്താലുഴറും ഞങ്ങളിൽ ,
സാന്ത്വനം ചൊരിഞ്ഞിടാൻ..
നിൻ്റെ മിഴിവെളിച്ചമേകിയെന്നെ
കാത്തിടൂ ,കാരുണ്യനായകാ !

ആത്മാവിനുള്ളിൽ താരകമായ് ,
മിന്നിത്തിളങ്ങും ദിവ്യപ്രകാശമേ..
നിൻ്റെ നിത്യരക്ഷപ്രാപിച്ചീടുവാൻ
കനിയേണമേ, എന്നേശുവേ !

ഉയിർപ്പിൻ്റെ മഹിമയോർത്തു ,
നിന്നിലലിഞ്ഞു ചേരുവാൻ
ഞങ്ങളൊരുമയോടെ നിന്റെ
മുന്നിലിന്നു പ്രാർത്ഥിച്ചീടുന്നു !!


Wednesday, March 18, 2020

അതിജീവനം

മരണഭീതിയിൽ 
ഉഴറുന്നു നാമിന്ന് 
ഉലകം മുഴുവനും 
നീറുന്നു മനസ്സുകൾ.

ഭയമൊന്നിനും 
പരിഹാരമല്ലെന്നറിയുക
പതറാതെ, കരുതലോടെ
ജാഗരൂകരായിടാം.

ദുരന്തങ്ങളെത്രയോ
കണ്ടവർ നമ്മൾ 
അതിനെയെല്ലാം
അതിജീവിച്ചവർ നമ്മൾ. 

വൃത്തിയായ് ജീവിച്ചു 
ചിട്ടയായി  പോയീടാം 
വൈറസ് വ്യാപനം
 തടയുവാൻ.. പാലിക്കാം 
അത്യാവശ്യമകലങ്ങൾ
കൂട്ടം കൂടലുകളൊരുവേള
വേണ്ടെന്നാക്കാം.

ദുരിതമീ 
മഹാമാരിയെങ്കിലും 
മനസ്സ് തളരാതെ 
ഒന്നായി നിന്നിടാം.

നിസ്സഹായരാണ് 
നാമിന്നെങ്കിലും 
നിശ്ചയമായും 
കര കയറീടും നാളെ. 

നമ്മുടെ കൊച്ചുകേരളം 
'മാതൃകാ സ്ഥാനമായ് '
എന്നുമറിഞ്ഞീട്ടും നിശ്ചയം !
~

Thursday, March 5, 2020

മിഴിനീർ കാഴ്ചകൾ

കാലങ്ങൾ കൊഴിയുന്നു
കനവിലെ മോഹങ്ങൾ
കാർമുകിൽപ്പെണ്ണോ
കവർന്നെടുത്തെങ്ങോപോയ്‌.

കാഴ്ചകൾ മങ്ങുന്നു
കണ്ണിലെ തിമിരമോ
കാണേണ്ടവയൊന്നുമേ
കാണാതെ നടിപ്പതോ..

കണ്ടഹങ്കരിച്ചവയൊക്കെ
കല്മഷമായിന്നു
കാറ്റിൽ പറന്നുപോയ്‌
കേട്ടു മറന്നൊരു
പഴംപാട്ടിൽ പതിരുപോലെ.

ഇരിപ്പിടംപോലുമില്ലാതെ
നെട്ടോട്ടമോടുമ്പോൾ
വറ്റിവരണ്ട മിഴികളിൽ
ഉപ്പുരസത്തിൻ്റെ നീറ്റൽ മാത്രം.

ആകാശചിത്രം
വരയ്ക്കും കിളികളു-
മാമോദത്തിനായ്
പറക്കുന്നുയരങ്ങൾ താണ്ടി.

പൊള്ളുന്ന ഉള്ളത്തിൽ
പുളയുന്ന വാക്കുകൾ
കണ്ണിൽ പൊടിയുന്ന
നീരിലെ കരടാകും.. !

തോരാത്ത മിഴിനീർ
കാഴ്ചകൾ മാത്രമിന്നു
കരയാതിരിക്കാൻ
കണ്ണടച്ചിരുട്ടാക്കാം.. !

നിണമൊഴുകാതെ
സമാധാനം കാക്കുന്ന
നല്ലൊരു ദിനമെങ്കിലും
കണ്ടുണരാനാവുമോ..?

Sunday, February 23, 2020

തണൽ

പറയാതെയറിയണമുൾമുറിവുകൾ..
തളരാതിരിക്കുവാൻ താങ്ങാവണം
തളർന്നൊന്നു വീണാലൊ, നെറുകയിൽ നൽകണം
പുതുജീവനേകുവാൻസ്നേഹചുംബനം

ഒരു മൃദുസ്പർത്താലുണർത്തീടേണം
ഉള്ളിലെ നൊമ്പരങ്ങൾ മായ്ച്ചിടേണം.
ഹൃദയതന്ത്രികൾ മീട്ടുന്ന രാഗമായി
സ്നേഹവായ്പ്പിലലിഞ്ഞുറങ്ങണം.

കെട്ടവാക്കുകൾ കേൾക്കാതെ കാതുകൾ കൊട്ടിയടയ്‌ക്കേണമെന്നുമേ
കനലുകൾ വാരിയെറിയുന്നവരിൽനി-
ന്നൊരുകാതമകലെ നടക്കണം.

പ്രിയമേകുമോർമ്മകളിൽ മുഴുകണം
പ്രിയമുള്ളവരോടുചേർന്നു നില്ക്കണം
നാളെയെന്ന പ്രതീക്ഷയോടൊപ്പമായ്
നാമിന്നൊരുമയാൽ  വാണീടണം.

Monday, February 17, 2020

മധുര സ്മരണകൾ

എത്രനാൾ കാത്തുനിന്നെന്നറിയില്ല
നിന്നെയും നോക്കിയാ, ഈടവഴികൾ
പുൽക്കൊടിതുമ്പിലെ മഞ്ഞുകണം
നിൻ മിഴിയിലെഴുതുവാൻ തുടിച്ചുവല്ലോ.

തളിർത്തുനിൽക്കുന്നാ ചില്ലകളൊക്കെയും
മെല്ലെതലോടുന്നോർമ്മതൻ വിശറിയാൽ
ലജ്ജയാലിടംകണ്ണിട്ടു നോക്കിയാനാൾ
ഇന്നലെയെന്നപോൽ ചിരിച്ചുനിൽപ്പൂ..

ആരോരും കാണാതെയാദ്യമായ് നീ
നെറുകയിൽനൽകിയ സ്നേഹഭാഷ
മറ്റാരുംകേൾക്കാതെ മധുരമായി ചൊല്ലി
മിഴികളാൽ  മൊഴിയുന്ന മൗനഭാഷ.

നടവീഥികൾ നമ്മൾക്കായ് വിജനമായി
കളങ്കമില്ലാ സ്നേഹത്തിൻ സാക്ഷികളായി
ചെമ്പകപ്പൂമണമൊഴുക്കി സമീരൻ
ചുറ്റിനും പാറിപ്പറന്നു ശലഭങ്ങളും..

കാലങ്ങൾ കൊഴിഞ്ഞു, വഴികൾ പിരിഞ്ഞു
ഋതുക്കളോ പലവട്ടം മാറിവന്നു...
എങ്കിലും നമ്മളിലെ ഓർമ്മച്ചെപ്പിൽ
ഒരു മയിൽ‌പ്പീലിത്തുണ്ടായാ നല്ലകാലം..

സൗഹൃദക്കാറ്റിന്റെ സ്നേഹത്താലോടലിൽ
വീണ്ടും നാമൊന്നിച്ചു കൂടീടുമ്പോൾ
ജീവിതസായാഹ്നം രസകരമാക്കുവാൻ
ഓർത്തു ചിരിക്കാമിനിയാ സുവർണ്ണകാലം.

Monday, February 10, 2020

മൗനാനുരാഗം

എഴുതുവാനറിയില്ലയെങ്കിലും
വരികളിൽ മൗനമായി
വിരിയുന്നുവേതോ രൂപം.
പാടുവാനറിയില്ലയെങ്കിലും
ഹൃദയത്തിൽ വാചാലമായ്
ഇതുവരെ കേൾക്കത്തൊരു
സ്നേഹരാഗം.

നീലവിഹായസ്സിന്റെ
നറുനിലാവൊളിയിൽ
പൂമണമൊഴുകുംപോൽ
അറിയാതെയൊഴുകുന്നു
ഹൃദയവിപഞ്ചികയിൽ
പറയാതെപോയൊരാ പ്രണയം.

ഹിമമഴനനഞ്ഞൊരാ
നിശയുടെ വിരിമാറിൽ
കിനാവുകണ്ടു  മയങ്ങും നേരം
പരിഭവമോതി സുഗന്ധമായ്
പുലരികാണാത്തൊരു
നിശാഗന്ധി.

നിലാചേല ചുറ്റിയയവളുടെ
മോഹനരൂപത്തിൽ മയങ്ങി
പ്രണയം തുളുമ്പും യാമത്തിൽ
മുഴുതിങ്കൾ കൊതിയൂറിനിന്നു.

Saturday, February 1, 2020

കിരാതജന്മങ്ങളോട്

ജീവിച്ചിരിക്കുമ്പോൾ
ഒരുതരി സ്നേഹമേകാത്തവരേ..
 ഞാൻ മരിച്ചുകിടക്കുമ്പോൾ
കണ്ണുനീരൊലിപ്പിക്കാൻ വരരുതേ..

നീറിനിന്നു തേങ്ങിവിളിച്ചപ്പോൾ
എന്നെ അകറ്റിയോടിച്ചവരേ..
വഴി തിരഞ്ഞു വരരുതേ-
കണ്ണീരാർച്ചന നടത്തീടുവാൻ.

കൂടെയുണ്ടെന്ന് തോന്നിപ്പിച്ച്
തമ്മിലടിപ്പിച്ച്  ഭിന്നിപ്പിച്ചവരേ...
ചത്തുകഴിഞ്ഞുള്ള തേന്മൊഴികൾ
നിങ്ങളിൽ തന്നെ കുഴിച്ചുമൂടുക.

പേരിനുമാത്രമായി
ബന്ധുത്വം ചൊല്ലുന്നവരേ..
യാത്രാമൊഴിയിൽ പോലും
നിങ്ങളെനിക്കന്യർ മാത്രം.

സ്വാർത്ഥതയുടെ
കൊടുമുടിയിൽനിന്നുകൊണ്ട്
ബന്ധങ്ങളെ ബന്ധനമാക്കുന്നവരേ...
പാരിലെല്ലാവർക്കും നിശ്ചിതസമയം.

ഇമചിമ്മി തുറക്കുംവരെപ്പോലും
ആയുസ്സിനു ബലമില്ലാത്തവർ നമ്മൾ
ഇടുങ്ങിയ ചിന്താഗതിയാൽ
ജീവിതം തല്ലിയുടയ്ക്കുന്നുവല്ലോ..

തെളിനീരുപോലെയുള്ള മാനസങ്ങളിൽ
ചെളിവാരിയെറിഞ്ഞു രസിക്കുന്നവരേ...
കൊഴിഞ്ഞ് വീഴണ്ടവരാണ് നിങ്ങളുമെന്ന് ഇനിയെങ്കിലും തിരിച്ചറിയുക

Sunday, January 5, 2020

പുലർകാല സ്വപ്നം

നാട്ടുവഴിയിലെ നാട്ടുമാവിൻചോട്ടിൽ
ഇത്തിരിനേരമിരുന്നിടേണം..
മാമ്പൂമണമുള്ള മന്ദസമീരന്റെ
കുളിർ തലോടലേറ്റിരിക്കേണം.

ഏറ്റുപാടുന്നൊരാ
കുയിലിന്റെ നാദത്തിൽ
ഓർമ്മകളെ പുൽകി മയങ്ങേണം.
കാതോർത്തിരുന്നൊരാ പാട്ടിന്റെയീണത്തിൽ 
പുഴയുടെ തീരത്തു നടക്കേണം.

മതിലുകളില്ലാത്ത ആകാശവീഥിനോക്കി
ബാല്യത്തിലെ കുസൃതികളോർക്കേണം
മനസ്സു തുറന്ന് പൊട്ടിച്ചിരിച്ചങ്ങനെ
എല്ലാം മറന്നു നടന്നിടേണം..

ആതിരപ്പൂക്കളുടെ ലാസ്യനടനം
കണ്ടാത്മാവിൽ കുളിരണിയേണം.
മഞ്ഞുകാലത്തിലെ ഹിമകണങ്ങളെ
മിഴികളിൽ ചുംബനമലരാക്കേണം..

പുലർകാലസ്വപ്നം കണ്ടുണർന്നപ്പോൾ
ചുറ്റിലും കലപിലശബ്ദം മാത്രം.
നാട്ടുവഴിയില്ല, മാമ്പൂമണമില്ല
എല്ലാമെന്നുള്ളിലെ ഗൃഹാതുരത മാത്രം.. !

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...