Sunday, December 16, 2018

പെൺരോദനങ്ങൾ

" പെൺരോദനങ്ങൾ "
------------------------------
ഹരിതചാരുത നിറഞ്ഞ കാനനമതി -
നുള്ളിൽ വാണരുളീടുന്ന സ്വാമിയേ.
ശാന്തിയേകി വരമേകി കാത്തിടേണം
ഭേദമേതുമില്ലാതെ മാലോകമാകെ !

ദുർഘടമാം പാതതാണ്ടി നിൻസവിധേ -
യെത്തുവോർ മോദമോടെ മടങ്ങണം
ചന്തമുള്ള ചിന്തയാലവർ ധരണിയിൽ
നിത്യം ശോഭയുള്ളവരായ് മാറണം !

കരുണവറ്റി ,കാലം കലിപൂണ്ടവരെങ്ങും ,
തെരുവുതോറും തടയുന്നു, തിരുനടയിലും.
തടയുന്നവരറിയുന്നോ അർദ്ധനാരീശ്വര -
പുത്രൻ ഹരിഹരസുദനെന്നൊരു സത്യം.

മാറിവരും നാളുകൾ ചുവന്നുപോയെന്നോ ,
പെറ്റിടാതെ എങ്ങനെത്തും കന്നിയയ്യപ്പൻ ?
കരൾനിറച്ചു കനിവുതേടി വരുന്നവരെയോ
വകതിരിച്ചു ചുവന്നപൂവെന്നെണ്ണി മാറ്റുന്നു !

ആണിനൊപ്പം പെണ്ണുമില്ലേ ആദ്യാന്തവും ,
ആ ബീജംപെറ്റതല്ലേയെന്റെ പെണ്ണുടൽ ?
എന്റെമാറു നുകർന്നിട്ടുനീ തള്ളിമാറ്റുന്നോ
എന്റെകണ്ണു നിറഞ്ഞാലീ ധരയുമില്ലയ്യാ !!


Monday, December 3, 2018

സൗഹൃദരാഗം

സ്നേഹത്തിൻ രാഗത്തിലെഴുതുമീ വരികളിൽ
ജീവൻ പകർന്നു നീ കൂടെനില്ക്കേ
സ്നേഹനിറവിനാലറിയാതെയുൾത്തടം
പുളകത്തിൻ മലർവാടിയായപോലെ...!

പാതി വഴിയിലിടറിയ വാക്കുകൾ
അർത്ഥമറിയാതെ തേങ്ങിയപ്പോൾ
നിൻ കൂട്ടെനിക്കെത്ര ധന്യമാം സാന്ത്വനം
ഈ വേള നീയെന്നെപ്പുണർന്നിടുമ്പോൾ

അറിയാതെ ഞാനൊന്നു പതറിയ വേളയിൽ
അരുമയായ് കൂടെ നീ ചേർത്തുനിർത്തി,
എത്രയോനാളായെൻ ഹൃദയവനിയിലെ
വാടാത്ത പൂവായ് സുഗന്ധമേകി....!

കാരുണ്യ സാഗരമാകും നിൻ ഹൃത്തിലെ
ഒരു ചെറുതിരയായലയടിക്കാൻ..
എൻ മനമെന്നും കൊതിച്ചു നില്പൂ
എൻ മാനസ സൗഹൃദമേ  ചേർന്നു നില്ക്കൂ

ഹൃദയമാംവാടിയിൽ വാടാമലരായ്
എന്നെന്നുംപൂക്കും വസന്തമേ നീ...
സ്നേഹവാകചോട്ടിൽ കവിത വിരിയേ
മധുവൂറും മൊഴികളാൽ നിറയുക നീ.. !

അകലുവാനാവില്ല സ്നേഹിതമേ നിൻ്റെ
സ്നേഹത്തണലിൽ ഞാൻ വിശ്രമിക്കാം
വാടിക്കരിഞ്ഞു വീഴുവോളം നിൻ്റെ
വരികളിൽ പൂത്തുഞാൻ സുഗന്ധിയാവാം.

Wednesday, November 28, 2018

സ്‌നേഹമൊഴികൾ..

സ്നേഹത്തിൻ രാഗത്തിലെഴുതുമീ വരികളിൽ
ജീവൻ പകർന്നു നീ കൂടെനില്ക്കേ
സ്നേഹനിറവിനാലറിയാതെയുൾത്തടം
പുളകത്തിൻ മലർവാടിയായപോലെ...!

പാതി വഴിയിലിടറിയ വാക്കുകൾ
അർത്ഥമറിയാതെ തേങ്ങിയപ്പോൾ
നിൻ കൂട്ടെനിക്കെത്ര ധന്യമാം സാന്ത്വനം
ഈ വേള നീയെന്നെപ്പുണർന്നിടുമ്പോൾ

അറിയാതെ ഞാനൊന്നു പതറിയ വേളയിൽ
അരുമയായ് കൂടെ നീ ചേർത്തുനിർത്തി,
എത്രയോനാളായെൻ ഹൃദയവനിയിലെ
വാടാത്ത പൂവായ് സുഗന്ധമേകി....!

കാരുണ്യ സാഗരമാകും നിൻ ഹൃത്തിലെ
ഒരു ചെറുതിരയായലയടിക്കാൻ..
എൻ മനമെന്നും കൊതിച്ചു നില്പൂ
എൻ മാനസചോരനേ ചേർന്നു നില്ക്കൂ

ഹൃദയമാംവാടിയിൽ വാടാമലരായ്
എന്നെന്നുംപൂക്കും വസന്തമേ നീ...
സ്നേഹവാകചോട്ടിൽ കവിത വിരിയേ
മധുവൂറും മൊഴികളാൽ നിറയുക നീ.. !

അകലുവാനാവില്ല സ്നേഹിതമേ നിൻ്റെ
സ്നേഹത്തണലിൽ ഞാൻ വിശ്രമിക്കാം
വാടിക്കരിഞ്ഞു വീഴുവോളം നിൻ്റെ
വരികളിൽ പൂത്തുഞാൻ സുഗന്ധിയാവാം

Friday, November 23, 2018

കാലവും തേങ്ങുന്നോ.. !

ഒരുമ തൻ കൂടാരമൊന്നിലൊന്നി-
ച്ചിരിക്കുവാൻഅറിയാതെ മോഹിച്ചു പോകുന്നുവല്ലോ!
തമ്മിലകലുന്നു ചിത്തങ്ങൾ;
കദനം പൊഴിക്കുന്നു കാലവും...

കുന്നോളം പൊങ്ങിയ കിനാവിൽ
ചിതറി വീഴുന്നു മേഘങ്ങൾ....

സ്വാർത്ഥമാം മനസ്സുകൾ
വൻമതിലുകൾ കെട്ടുന്നു നീളെ...
ചിന്തകളിൽ വെറുപ്പ് നിറച്ച് കുലം മുടിക്കാൻ
കച്ചകെട്ടി പടവാളുകളെടുക്കുന്നു.

കോമരങ്ങൾ ഉടൽ തുള്ളിയാടുന്നു
നിണത്തുള്ളികൾ പുഴപോലെയൊഴുകുന്നു.

കാലം ഗതിയില്ലാതെ പായുന്നു
കുമിഞ്ഞു കൂടുന്നു മാലിന്യങ്ങൾ മനസ്സ കം....!
പ്രളയക്കെടുതിയിലും
മാറാത്ത മനസ്സുകൾക്കെന്തു നവീനത്വം?

എവിടുന്നു തുടങ്ങണം എവിടെ ഒടുങ്ങണം
എത്ര കാലം കണ്ണടച്ചിങ്ങനെ....
വഴിയറിയായാത്രയിലോ നാം
കൂരിരുട്ടിൻ കയങ്ങളോ മുൻപിൽ......!


Wednesday, November 14, 2018

ചിന്തകളുടെ ചിലന്തി വലകൾ

ചിലന്തിവല പോലെ ഒട്ടിപ്പിടിച്ച ചില ചിന്തകൾ
തുരുമ്പിച്ച ഓർമ്മകൾക്കു മുകളിൽ കുട പിടിക്കുന്നു..
പരസ്പരം പഴിചാരുന്ന മനസ്സുകളിൽ
പരാജയത്തിന്റെ കരുവാളിപ്പ്.....

അലഞ്ഞവരുടെ യാത്രകളിലെ
അപരിചിത കാഴ്ചക്കാരായി തലങ്ങും വിലങ്ങും ഓടുമ്പോൾ,
പൊടിപടലങ്ങൾക്കിടയിലെ അവ്യക്തയാകുന്നു
ഓരോ ബന്ധങ്ങളും... !

തമ്മിൽ ചേർന്നിരുന്നു പറഞ്ഞ തമാശകളൊക്കെയും,
ഒരൊറ്റ വാക്കിൽ കിടന്നു പിടഞ്ഞു ചാകുന്നു!

മരവിച്ച ഹൃദയത്തിൽ പിണക്കത്തിന്റെ
താക്കോലീട്ടു പൂട്ടി വലിച്ചെറിയും വരെ മാത്രം ആയുസ്സുള്ള ബന്ധങ്ങളെ,
ബന്ധനത്തിലാക്കി ഒന്നുമറിയാത്ത പോലെ
നടന്നു നീങ്ങുമ്പോൾ,
പുതിയൊരു വല കെട്ടുന്ന തിരക്കിലാവും
ചിലന്തി വീണ്ടും.......!


Wednesday, November 7, 2018

ഹൃദയം പിടയുമ്പോൾ..


എന്നുമൊരു കുട്ടിയായിരുന്നെങ്കിലെന്നു ഞാൻ
ഇന്ന് വെറുതെ മോഹിച്ചു പോകുന്നു..
എന്തിനു വളരുന്നു പനപോലെ ലോകത്തിൽ
ഖിന്നത പൂണ്ടു ഞാൻ ചിന്തിച്ചുപോകുന്നു..

തമ്മിലടിച്ചും ഭിന്നിപ്പിച്ചും-സ്പർധ-
യേറ്റിയും ദുഷ്ടരായി  മാറുന്നു മാനവർ
ചിന്തകൾ മരവിച്ചു വല്ലാതെ മാറുന്നു..
നമ്മുടെ നാടിന്റെ  രക്ഷയാകേണ്ടവർ

വേണം..  രക്തസാക്ഷികളെവിടെയും
ദാഹം തീർക്കുവാൻ വേണ്ടി മാത്രം..
പതനംമാത്രം ആഗ്രഹിക്കുന്നു ചിലർ
പതറിപ്പോകുന്ന കാഴ്ചക്കാരാകുന്നു നാം..

ഹൃദയം പൊട്ടും വേദനയിലും നോക്കു-
കുത്തിയായ് മാറുന്ന മർത്യരെ കാണവേ
അറിയാതെയെപ്പോഴും മോഹിച്ചുപോകുന്നു
ഒന്നുമറിയാത്ത കുഞ്ഞായിമാറുവാൻ.

മാറ്റങ്ങൾ അനിവാര്യമാണെങ്കിലും ആദ്യം
മാറണം നമ്മിലെ ഹീനമാം ചിന്തകൾ
കപടത കൂടുമീ ലോകത്ത് വെറുതെ നാം
കാപട്യം കാണുവാൻ ഇനിയും പിറക്കണോ..?

Thursday, November 1, 2018

മുൾപൂവ്


താലോലിച്ചാൽ
പോറലേല്ക്കുന്ന
തൊട്ടാൽ മുറിയുന്ന,
നിറയെ മുള്ളുകളുള്ള
ഭംഗി മങ്ങിക്കൊഴിയാറായ
ഒരു പൂവ്..!

ആരുടെയൊക്കെയോ ..
ധാർഷ്ഠ്യം തീർത്ത മുറിവുകൾ...!

മഞ്ഞുതുള്ളികളായ്
ഊർന്നിറങ്ങിയ
നൊമ്പരപ്പൂമ്പൊടികൾ.....

നിരാസത്തിന്റെ തേങ്ങലടക്കി അതിജീവനത്തിന്റെ പ്രകാശംതേടുന്ന
ഒരു മുൾപ്പൂവിൻ നിശ്വാസം
ആരു കേൾക്കാൻ.....!

Wednesday, October 31, 2018

ശിഷ്ടം


ജീവിത വൃത്തത്തിലിരുന്നുകൊണ്ട്
ചുറ്റിനു൦ സ്നേഹത്തിന്റെ കുറേ
അലങ്കാരപ്പൂച്ചെടികൾ നടണ൦,
നന്മയുടെ തെളിനീരു൦
സൽപ്രവൃത്തിയുടെ പ്രകാശവുമേകി
ഉപമിക്കാൻ മറ്റൊന്നില്ലാത്തപോലെ
തഴച്ചുവളരണ൦...

ഓരോയില വളരുമ്പോഴു൦
ഓരോവരി കവിതയെഴുതണ൦ .
 പൂത്തുനില്ക്കു൦ ചെടിയുടെ
സുഗന്ധത്തിൽവിരിഞ്ഞ  കവിതകളിൽ
മൃദുരാഗഭാവങ്ങൾ വിരിയണ൦...

ഒടുവിൽ..
അർത്ഥമില്ലാത്ത വരികളിൽ വിരിഞ്ഞ അലങ്കാരച്ചെടിക്കുചുറ്റും
മരണവൃത്ത൦ വരച്ച്
ജീവിത വാതായന൦ കൊട്ടിയടക്കണ൦....

അഴൽക്കാറ്റിന്റെ 
തലോടലേൽക്കാതെ,
ആരു൦ വായിക്കാത്ത വരികളുടെ
നിത്യതയിലലിയണം.

കൂട്ട്


എന്തിനു  പ്രിയനേയീ ഗദ്ഗ്ദങ്ങൾ
എന്നു൦ നിൻ ചാരെയെൻ പ്രാണനില്ലേ .
വന്നുപോം സുഖ ദു:ഖ ജീവിതത്തിൽ ..
നിന്നിലെ പാതി ഞാൻ കൂട്ടിനില്ലേ ...!

സ്നേഹമരമായി ഞാൻ പൂത്തു നിൽക്കാ൦ ..
ഇടനെഞ്ചിൽ പ്രണയപ്പൂ വീശറിയാവാ൦ ..
കാല൦ കൊരുത്തൊരീ ജീവിതയാത്രയിൽ  ...
ഒരു കൊച്ചുസ്വർഗ്ഗ൦  പണിതുയർത്താം.

പൊള്ളുന്ന വെയിലിലു൦ പെയ്യുന്ന  മഴയിലു൦
പ്രണയക്കുടയായി കൂടെ  നിൽക്കാ൦ ...
തളരുമ്പോൾ താങ്ങായി ചേർത്തു ഞാനെന്നുടെ
കരളിലെ സ്നേഹത്തിൻ മധു പകരാ൦ ...

പരിഭവമൊഴിഞ്ഞില്ലേ പ്രാണനാഥാ
പ്രിയമേറുമിവളുടെ വാക്കുകളാൽ ..
നുകരാ൦  നമുക്കിനി ജീവിതസൗരഭ്യം
ഇനിയുള്ള ഇത്തിരി നാളുകളിൽ.

ഇരുളിലാണ്ട ചോദ്യം

എന്റെ  ചോദ്യങ്ങൾക്ക് നിനക്കുത്തരമില്ലായിരുന്നൊരിക്കലു൦ ..
എന്നിട്ടു൦ ഞാനിത്രനാൾ കാത്തിരുന്നു

കള്ളങ്ങൾ പരതി നീ സമയ൦
കടമെടുക്കുമ്പോൾ ..
സത്യങ്ങളെന്നിലെ പ്രതീക്ഷയെ,
ഇരുളിലാക്കുന്നു ..

ഇനിയെത്ര ദൂരമീ യാത്രയിലിനി നാ൦ ..
ഇനിയെത്ര കാഴ്ചകളോന്നിച്ചു കാണു൦ നാ൦ ..
നോക്കുന്നിടത്തെല്ലാ൦ മൊട്ടക്കുന്നുകൾ
മോഹങ്ങൾ കരിഞ്ഞുണങ്ങിയ പുല്ത്തകിടികൾ ..

പായുന്ന കാഴ്ചകൾ പിന്നോട്ടോടുന്നു
പതറിയ മനസ്സോ .. മുന്നോട്ടു കുതിക്കുന്നു
വിരസമാ൦ ദിനങ്ങൾ ഒച്ചിനെപ്പോലിഴയുന്നു
അഴലുകൾക്കിടയിൽ വിരഹദിനങ്ങൾ കൂടുന്നു

ഓർമ്മകൾ


കോരിച്ചൊരിയും മഴയത്തു ഞാനെന്റെ
ബാല്യത്തിലേക്കു തിരിഞ്ഞു നോക്കീ ..

കൂടെച്ചിരിക്കുന്ന, ആ കൊച്ചു ചിന്തക-
ളേകിയെനിക്കൊരു ബാല്യം വീണ്ടും

കൂട്ടുകാർ കെട്ടിയ ചങ്ങാടമന്നൊന്നു
എന്നെയു൦ കാത്തു കിടന്ന നേരം

ആരോരു൦ കാണാതെ പാത്തു൦ പതുങ്ങിയു൦
ഞാനുമെന്തോഴരോടൊത്തു കൂടി .

പൊന്നാമ്പൽ പൊയ്കയിൽ നീന്തി കളിയോടം
കൈക്കുള്ളിൽ പൂക്കൾ നിറച്ചുതന്നു

ഹൃത്തുനിറഞ്ഞു പതംഗമായ്മാറി ഞാൻ
സൂര്യൻ മറഞ്ഞതറിഞ്ഞേയില്ല

അമ്മതൻ തേങ്ങലിടറും സ്വരമപ്പോൾ
കർണ്ണങ്ങളിലേക്കൊഴുകിയെത്തി ..

പൂമുഖവാതിൽ കടക്കുന്ന നേരത്തെ-
ന്നച്ഛൻ്റെ ചൂരലിടിമഴയായ്

കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകീടുമ്പോ-
ളമ്മതൻ മാറിൽ മുഖമമർത്തി.

ഇന്നുമെന്നോർമ്മയിൽ മങ്ങാതെ നില്ക്കുന്നു
സുന്ദരമായ വസന്തമായി.

ആശങ്കകൾ

അദ്യശ്യമായെത്തുന്ന
ചില കാഴ്ചകളുണ്ട്
നമ്മെ മാത്രം ഉറ്റുനോക്കുന്നവ ..!

ആരു൦ കേൾക്കാത്ത
ചില വാക്കുകളുണ്ട്
നമുക്കു മാത്രം കേൾക്കാൻ കഴിയുന്നവ...!

പ്രതീക്ഷയുടെ കൽപ്പടവുകളിൽ 
നമ്മൾക്കായി മാത്ര൦
കാത്തു നിൽക്കുന്ന ചില സ്വപ്നങ്ങളുണ്ട് !

എന്നിട്ടു൦ തമ്മിലടിക്കാൻ
മുറവിളി കൂട്ടി പോരാടുന്നു വിശ്വാസങ്ങൾ!

എല്ലാ൦ കണ്ട് കണ്ണടച്ചു ചിരിക്കുകയാണിന്നും
കലിയുഗത്തിലെ ദൈവം ..!

മാറേണ്ടതെവിടെ ..?
മാനവികതയുടെ
മാറ്റൊലികൾ മറ്റൊരു
പോരാട്ടത്തിൻ തുടക്കമോ ..?

വിട്ടൊഴിയാത്ത
ആശങ്കകൾ മാത്രമോ ബാക്കി ..!

നവകേരളം

പുലരൊളി മിന്നീട്ടും
തെളിയില്ല മനമിന്നു
മാനവരാകെ ദുരിതത്തിലാണല്ലോ!

തളരില്ല,നാമൊറ്റക്കെട്ടായി മുന്നേറി,
പടുത്തുയർത്തീടുമൊരു
പുതുകേരള൦ ..!

പ്രളയം  വിഴുങ്ങിയ
നാടിനെ കാത്തീടാൻ
കൈ കോർത്തു ഒന്നാകാം
കൂട്ടുകാരേ..

ഒരുമ തൻ പെരുമയാൽ
പുത്തനുണർവ്വോടെ
ഉയിർത്തെഴുന്നേറ്റീടും
നവകേരളം....!

സൗരഭ്യമാർന്നൊരു
നന്മ വിളയിക്കാം

നല്ലൊരു നാളേയ്ക്കായ്
വിത്തു പാകാം
തിരിച്ചുപിടിച്ചീടാം
മലയാളമണ്ണിന്റെ
സ്നേഹവും  വിശുദ്ധിയുമെക്കാലവും  ..!
എനിക്ക്‌ നിന്നോട് പറയുവാനുള്ളത്.
---------
ഓർമ്മകൾ കണ്ടുമുട്ടിയപ്പോഴാണ്
വീണ്ടും നമ്മളവിടേക്കുപോയത്.
സ്നേഹം പൂത്തപ്പോളാണ് 
സുഗന്ധം നമ്മിലേക്കലിഞ്ഞുചേർന്നത് .
നീയു൦ ഞാനു൦
നമ്മെ രണ്ടതിർത്തികളിലേക്ക്
അടർത്തിമാറ്റിയപ്പോൾ
ഇറ്റുവീണ കണ്ണുനീർപൊള്ളലിനെ
മായ്ച്ചുകളയാൻ
മനസ്സാഴങ്ങളിൽ കിടന്നു പിടയുന്ന
നിൻ ചുടു  നിശ്വാസങ്ങൾക്കു
മാത്രമേ കഴിയൂ ..
ഇനി നീയു൦ ഞാനുമില്ല
നമ്മൾ മാത്ര൦ ..!
പ്രണയാകാശത്തെ പറവയാവണ്ട.
തിരയും  തീരവും പോലെ പുളകിതരാവണ്ട
ഭൂമിയിലെ സുഖദു:ഖങ്ങളിൽ
പങ്കാളികളായി,
ലോകത്തെയറിഞ്ഞ്,  പച്ചയായ
മനുഷ്യരായി നമ്മളായി ജീവിക്കാം

സ്വാർത്ഥതയുടെ മതിൽക്കെട്ടുകളിടിച്ചുനിരത്താം
ജീവിതസുഗന്ധിയാം താരാട്ടിന്നീണം പോലെ
നമ്മൾക്കീ ഭൂവിൻ യൗവനം നുകരാം..
പടർന്നു പന്തലിച്ച വിഷപ്പടർപ്പുകൾ വെട്ടിമാറ്റി
സ്പർധയില്ലാത്ത ഇളം കാറ്റു വീശുന്ന
പൂവാടികൾ തീർക്കാ൦...
ഞാനു൦ നീയുമല്ലാതെ
നമ്മളായി നമുക്കിനി ജീവിക്കാ൦ ..

ഇണ


കരളിൽ നിറയുന്ന കാവ്യമേ
എൻ ഹൃദയം നിറയുന്നു നിന്നിൽ
പ്രണയം തുളുമ്പും മിഴികളാൽ
നീയെന്റെ മൊഴികളെ
മൗനത്തിലാഴ്ത്തിയല്ലോ.. !

പ്രണയചുംബനമേകിയ നെറുകയിൽ
മംഗല്യ  സിന്ദൂര തിലകം  ചാർത്തി
ഹൃദയരക്തത്തിലലിഞ്ഞോരാടയാളം
മായാത്ത മധുരാനുരാഗമായി.. !

ജീവന്റെ താളമായി മോഹമായ് മാറി
തളരാതെ മുന്നേറാൻ ത്രാണിയേകി
നിലാമഴ പെയ്യുന്ന രാവിൽ കുളിരായി
കനവിലും നിനവിലും നീ മാത്രമായി.. !

ഇനിയെത്ര ജന്മം പിറവിയെടുത്താലും
നീയെന്റെ പ്രാണനിലലിഞ്ഞിടേണം
മരണം വരിച്ചാലും ഒന്നായി നമ്മളീ
ഭൂവിലെ മണ്ണിലലിഞ്ഞിടേണം.. !

Monday, August 6, 2018

അവസ്ഥാന്തരങ്ങള്‍

പറയുവാനായുള്ള 
നിറവുകളോരോന്നും
പലവുരുവുള്ളില്‍ 
തെളിഞ്ഞു വന്നു .
പറയാന്‍ തുടങ്ങവേ ,
അറിയാതെ അകതാരില്‍
കതകുകള്‍ താനേയടഞ്ഞു പോയി ..
പഴകിത്തുരുമ്പിയ വാക്കുകള്‍
മനസ്സിന്റെ
പടിവാതിലില്‍ വന്നു
പതുങ്ങി നിന്നു
പതറാതെ പറയുവാന്‍
കഴിയില്ലെന്നോര്‍ത്താവാം
അധരങ്ങള്‍ മെല്ലെ
വിതുമ്പി നിന്നു..
കളി, ചിരി ചൊല്ലുവാന്‍
കൊതിയാർന്ന വാക്കുകള്‍
അനുവാദമേകുവാന്‍ കാത്തു നിന്നു
അധരത്തിന്നാര്‍ദ്രത തേടിയ വാക്കുകള്‍
അലിവിന്റെ തീരത്തണഞ്ഞ നേരം
ആഴി തന്നേകാന്ത ദിക്കുകളിള്‍
ഒരുകിളി നാദം അലഞ്ഞൊടുങ്ങി.

Monday, July 23, 2018

രണഭൂമി

മദം പൊട്ടിയോടും മതത്തിനു പിന്നാലെയോടുമ്പോള്‍ മനം പിടയ്ക്കുന്ന മരിച്ച കാഴ്ചകള്‍ മാത്രം ..! പണയം വെച്ച തലച്ചോറുമായി പണത്തിനു വേണ്ടി ഓടുവോരേ... പണിയായുധങ്ങള്‍ എത്രയോയില്ലേ പട്ടിണിയില്ലാതെ ജീവിച്ചീടുവാന്‍.. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ പോലെ ഉറ്റവരില്ലാത്ത ബന്ധങ്ങളേറുന്നു . ഉടലുകള്‍ വീണുരുളുന്നു തെരുവില്‍ ഉണരാത്ത നിദ്രയിലലിയുന്നു ഉയിരും .! എന്തിനു വേണ്ടി നാം തമ്മില്‍തല്ലീടുന്നു .. എന്തിനു വേണ്ടിയീ കൊലവിളി നടത്തുന്നു . എവിടുന്നോ വന്നവര്‍ 
എവിടേക്കോ പോകേണ്ടവര്‍ ഏഴകളായീ ഭൂവില്‍ മരിച്ചുവീണീടുന്നു ..!

Monday, July 9, 2018

ഒറ്റവരിക്കവിത

ഞനൊരു ഒറ്റവരിക്കവിത .. നിൻ മനതാരിൽ ഒരായിരം വർണ്ണങ്ങൾ വിരിയിക്കും സ്നേഹപ്പൂക്കളെ നീഹാരമണിയിക്കും കുളിർക്കവിത...... ഞനെന്ന ഒറ്റവാക്കിൽ നിന്നും നാനാർത്ഥങ്ങൾ തേടി നിന്നിലേക്കു ഒഴുകിയെത്തുന്ന പ്രണയകവിത ..! അതെ, ജീവിതത്തിന്റെ നാനാർത്ഥങ്ങൾ തേടിയലയുമൊരു ഒറ്റവരിക്കവിത ..!

Tuesday, July 3, 2018

സന്ദേഹം

ശൂന്യമാം ഹൃത്തില്‍ നിന്നുയരുന്ന ഗീതമിന്നേതു രാഗത്തില്‍ ഞാന്‍ പാടിടേണം? നോവും മനസ്സില്‍ നിന്നിടയ്ക്കിടെ ഇടറിവീഴുന്നു ചിതറിയ വാക്കുകള്‍ ....
ആരൊക്കെയൊ ചുറ്റിനും
നിന്നാര്‍ത്തട്ടഹസിക്കുന്നു .. പിന്നേയുമാരൊക്കയോ പരിഹസിച്ചുചിരിക്കുന്നു .. സഹതാപരൂപേണ സാന്ത്വനമകി ജീവിത നാടകമരങ്ങേറ്റുന്നു ചിലര്‍ ..! മോഹിനികളായി ചമഞ്ഞു പൂതനയായി മാറുന്നരൂപികള്‍ .. വാക്ചാരുതയാല്‍ കളിവാക്കോതിയവര്‍ പിന്നെ വാക്കിനെ വാളാല്‍ മുറിക്കുന്നു .....!
ഒരു നാള്‍..... ഒരു നടുക്കമോടെ എല്ലാം ഒടുങ്ങി ശമിക്കുമായിരിക്കും.....!?

Thursday, June 28, 2018

ഊർന്നു പോയവള്‍

ബാല്യത്തിൻ നിറയും 
കുസൃതിയായവൾ....
ഈറൻ മണ്ണിൻ നനവുള്ള
കൗതുകമിഴികളുമായ്, താഴ്വാരത്ത്
കുഞ്ഞിളം പാദങ്ങളാലോടിക്കളിച്ചവൾ...
കാമത്തിൻ പൈശാചികർ ആ തളിർ മേനിയിൽ,
ദംഷ്ട്രകളാഴ്ത്തിയപ്പോൾ,അവളുടെ,
മിഴികളിൽ നിഴലിച്ച ദൈത്യതയുടെ
ആഴ മെത്രയായിരിക്കണം?!
ചവച്ചു തുപ്പിയ ബാല്യം ബലിയർപ്പിച്ചു കൊണ്ട്,
ഒരു മഞ്ഞുകണം പോലെ ,അവൾ
ഏതു താഴ്വാരത്തിലേക്കാവും ഊർന്നിറങ്ങിയത് ?

ചെറിയ ചിന്തകള്‍

പെയ്യാൻ വെമ്പുന്ന 
കാർമേഘങ്ങൾ
മിഴിപ്പീലിയിൽ ഊയലാടവേ ..
പിണങ്ങിപ്പോയൊരാ 
ഓർമ്മച്ചിന്തുകൾ 
കരളിൽ കനവുകൾ നെയ്യുന്നു..

..........................................
വരൂ .. 
പോകാം നമ്മൾക്കാ ഷാരോണിൻ തീരത്തേക്ക്
ഹൃദയാകാശത്തിലെ 

സ്നേഹപ്പറവകളെ പറത്തിവിടാo.. 
ആ സുന്ദരതീരത്ത്....!
.................................................
നീറിപ്പിടിക്കുമീ മനസ്സിന്റെ വേദന 
മിഴിനീരാലൊന്നു കഴുകിയപ്പോൾ
നേരിൻ വഴിയിൽ കേട്ടുവോ കാലത്തിൻ 
നേർത്തൊരു നോവിൻ പദനിസ്വനം.

.....................................................
തമ്മിൽ തമ്മിൽ വെട്ടി മരിക്കാൻ
ആയുധത്തിനു മൂർച്ചകൂട്ടുന്നവരേ,
ആരാണ് നിങ്ങളുടെ ദൈവം?

.............................................
വേനലിൻ കാഠിന്യത്തെ
വാടാതെ ചെറുക്കുന്ന 
വേദനകളിലൊന്നും
പതറാതുളളം കാക്കും
ഏതു കാറ്റിലുമുലയാതെ
നില കൊള്ളുമൊരു
പെൺപൂവാവണം.

................................................

നഷ്ടസ്വപ്‌നങ്ങൾ.


പ്രണയവരികൾ
ഉൾവലിഞ്ഞതിനാലാണോ
തൂലികയിലെ മഷി 
വറ്റിപ്പോയത്..!
നഷ്ടങ്ങളുടെ വേലിയേറ്റത്തിരയിൽ
അമർന്നുപോയ ചില തേങ്ങലുകൾ
ഇടയ്ക്കെപ്പോഴോ തൂലികത്തുമ്പിൽ
നിന്നും ഇടറിവീഴുന്നു .
പിച്ചവെച്ച സ്വപ്നങ്ങൾ പാതിവഴിയിൽ കൊഴിഞ്ഞുവീണപ്പോൾ
ഇടിവെട്ടിപ്പെയ്ത മഴയെ
ആലി൦ഗന൦ ചെയ്തു
നിർവൃതിയണയുന്ന മിഴിപ്പക്ഷികൾ .
മഴനൃത്തത്തിൽ പുളക൦ കൊള്ളുന്ന
ഭൂമിതൻ മാറിൽ അമരാൻ
വെമ്പൽകൊള്ളുന്ന മനസ്സിനെ
വരച്ചുകാട്ടാനാവാതെ വിഹ്വലയായി
വിതുമ്പിനിൽക്കുന്നു എൻ എഴുത്താണി ..!

ഏകാന്തത.

കഷ്ടനഷ്ടങ്ങളിൽ
എനിക്കു കൂട്ടായി നിൽക്കുന്ന
ഇഷ്ടതോഴിയാണിന്നേകാന്തത ..!
ഒറ്റയ്ക്കിരിക്കവേയൊരുപാടുസ്വപ്നങ്ങ-
ളേകുന്ന സുമുഖിയാമേകാന്തത.
മൗനത്തിൽ മിഴി പൂട്ടി
നിൽക്കുമെൻ മനസ്സിനു
ശാന്തതയേകുന്ന കൂട്ടുകാരി ...
ഓടിത്തളർന്നൊരെൻ
ജീവിതയാത്രയിൽ
പിരിയാത്ത സഖിയാണീയേകാന്തത.
മൃതിവരുംനേരത്തുമെന്നെ പിരിയാത്ത
ചിരകാല പ്രണയിനി ഏകാന്തത ...!

പുലരി.


മധുരമായ് പാടിയുണർത്തിയാ പൂങ്കുയിൽ
മാനസവാതിലിൽ മുട്ടിയപ്പോൾ
അരുണ കിരണങ്ങൾ മെല്ലെ തലോടിയെൻ 
മിഴികളിൽ പൊൻവെളിച്ചം പകർന്നു ..
മഴത്തുള്ളിത്തിളക്കത്തിൻ പുടവചുറ്റി
മണവാട്ടിയെപ്പോലവളൊരുങ്ങിവന്നു ..
സ്നേഹക്കൂടൊരുക്കിക്കൊണ്ടവളെന്റെ കിനാക്കൾക്ക്
നിറച്ചാർത്തിൻ പ്രഭചാലിച്ചടുത്തുനിന്നു

ഇഷ്ടസത്യങ്ങള്‍

ചിരിക്കുന്ന മുഖങ്ങളെല്ലാ൦
സൗഹ്യദമല്ലെന്നു കാട്ടിതന്ന
കാലമേ നിന്നൊടെനിക്കിന്നിഷ്ട൦ ..
കപടത നിറഞ്ഞ 
മധുരവാക്കിനേക്കാൾ
കയ്പേറിയ യാഥാർഥ്യത്തെയാണിന്നെനിക്കിഷ്ട൦..
അഭിനയിക്കാനറിയാത്ത ജീവിതമേ
നിന്നോടാടെനിക്കിന്നു൦ പ്രണയ൦ ..!
സത്യവു൦ ധർമ്മവും പൂമഴപെയ്യിക്കു൦
നാളുകൾക്കു കുടപിടിക്കാൻ
കാലമേ .. നീമാത്ര൦ സാക്ഷി ..!
ഭൂമിയെ മറന്നു ആകാശക്കൊട്ടാര൦
പണിയുന്നവരേ ..
താഴേക്കു വീണാൽ
നിങ്ങളെ താങ്ങുവാനാരുണ്ട്..
ആയുധ മൂർച്ചയിൽ പോരാടു൦ മനുജരേ ..
സ്യഷ്ടിയു൦ സ൦ഹാരവു൦ നിൻവഴിയല്ലെന്നോർക്കുക ..

യാത്രക്കിടയിൽ...

ചുറ്റിലു൦ ഒച്ചപ്പാടുകൾ...
എന്നിട്ടു൦ എന്റെ ചെവിയെന്തേ 

കൊട്ടിയടയ്ക്കപ്പെട്ടു ..!
എവിടെയു൦ നല്ല വർണ്ണപ്പൂക്കൾ...
എന്റെ കണ്ണിൽ മാത്രമെന്തേ
ഇരുൾ പടരുന്നു ..!
ആരൊക്കെയോ അലറുന്ന ശബ്ദങ്ങൾക്കിടയിലെ
അമരുന്ന നേർത്ത തേങ്ങലുകൾ....
എനിക്കു മാത്രമെന്തേ കേൾക്കാൻ പറ്റുന്നു ..!
അതെ..
ആരു൦ കേൾക്കാത്ത,
ഞാൻ മാത്ര൦ കേട്ട
ആ നിലവിളിക്കരികിലേക്കു
എനിക്കെത്തണ൦..
രാവിനു കൂട്ടായി ചീവീടിന്റെ കരച്ചിൽ മാത്ര൦..
എന്നെയു൦ കാത്തു
ആരോ ഉപേക്ഷിച്ചുപോയൊരു കടത്തുതോണി ..
വഴികാട്ടിയായി മിന്നാമിന്നി വെളിച്ചം.
എന്നോ എഴുതിയ കവിതയുടെ
ഈരടി മൂളി പുഴയോളങ്ങളെ
വകഞ്ഞു ഗതിയറിയാതെ തുഴയുമ്പോൾ ..
ആരുമില്ലാത്ത ആ ഒറ്റത്തുരുത്ത്
എന്നെമാത്ര൦ മാടിവിളിക്കുന്നു

ഞാനു൦ ആ ശാന്തതയുടെ തീരത്തേക്ക്...! ..!
എവിടെനിന്നോ വന്നൊരു സ്നേഹത്തെന്നലിൽ 
നിശാഗന്ധി പൂത്ത പരിമളത്തോടൊപ്പ൦ 

മിഴിപ്പെയ്ത്ത്

മൗനമായെൻ മിഴിയിൽ 
ഒളിച്ചൊരാ മഴയെ ...
ഹ്യദയവാനച്ചോട്ടിൽ
ഒഴുക്കിയപ്പോൾ ..
ആരു൦ കാണാതിരിക്കുവാനോ ..വിഷാദ 
മേഘ൦ ഭൂമിയെ പുൽകുവാൻ
പെയ്തിറങ്ങി..!

മൗനം.

മിക്കപ്പോഴും മിണ്ടാതിരിക്കുന്നത്
മറുപടി ഇല്ലാഞ്ഞിട്ടല്ല .. 
നീ തോൽക്കാതിരിക്കാനാണ് !
നീ രാജാവ്,
പെരുംനുണകളുടെ ചീട്ടുകൊട്ടാരം
പണിയുന്നവർക്കിടയിലെ
കരുത്തനല്ലാത്ത വിഡ്ഢിയായ രാജാവ്.
ഹേ മൂഢനായ രാജാവേ,
സത്യത്തിന്റെ ചെറുകാറ്റിൽ പോലു൦
താഴെവീഴുന്ന ഈ ദുരന്തത്തിൽനിന്നു൦
നന്മയുടെ തൂവൽസ്പർശവുമായി 
നേരിന്റെ പ്രകാശത്തിലേക്കിറങ്ങി വരൂ...
നിന്നെ വാഴ്ത്താൻ
നിനക്കന്ന് കാവൽമാലാഖമാരുണ്ടാകും
നിനക്കു ജയ് വിളിക്കാനും
നിനക്കായി ഉയിര് നൽകാനും
പ്രജാസഹസ്രങ്ങളുണ്ടാകും.
ഒരു നാൾ....
പൊയ്മുഖമില്ലാതെ
ചിരിക്കാൻ കഴിയുമെങ്കിൽ...
ദുരിതങ്ങൾക്കിടയിലും
മനസ്സുതുറന്നു സ്നേഹിക്കുന്നവരെ
കാണാൻ കഴിയുമെങ്കിൽ...
നിനക്കുമുൻപിൽ ഞാനെന്റെ
മൗനം വെടിയാം.....
നിനക്കായി
അന്ന് ഞാനെന്റെ
പ്രാണനും നൽകീടാം.....!

Tuesday, April 17, 2018

വിഷു..



എൻ ജാലകവാതിലിൽ
മുട്ടിവിളിക്കുന്നു
വിഷുപ്പക്ഷിയുടെ മധുരഗീത൦ ..
പൂത്തല്ലോ കണിക്കൊന്നക-
ളെവിടെയു൦ കണ്ണന്റെ 
പാദസരക്കിലുക്കവുമായി ..
കാർഷിക സമ്യദ്ധിതൻ 
വിളംബരവുമായി 
വരണ്ടുണങ്ങാത്ത പ്രതീക്ഷയേകി 
മലയാള മനസ്സുകൾക്കു കുളിർമ്മയേകാൻ 
വിരിഞ്ഞിതാ വിഷുവിൻ മേടപ്പൂക്കൾ .
കൈനീട്ടമേകിയ മുത്തശ്ശിയോർമ്മയെ
തഴുകിത്തലോടുന്ന മേടപ്പൂങ്കാറ്റിൽ
വിഷുക്കണിയൊരുക്കി ഞാൻ കാത്തിരിക്കാം ...
കണ്ണാ നീ കണികാണാൻ വരികയില്ലേ ...!

ചിത്രത്തിൽ മന്ദസ്മിത൦ തൂകി നിൽക്കു൦
നീയെൻ ചിത്തത്തിൽ ആമോദമേകാൻ 
കാലടിയിലർപ്പിക്കാ-
മെന്നാത്മാവിൻ പൂക്കൾ.
നീയെൻ മാനസവാടിയിൽ
ആനന്ദ നൃത്തമാടുക,കണ്ണാ....

Thursday, March 22, 2018

ചെറു കവിതകള്‍

ഉൾക്കരുത്തി-
ന്നഗ്നിനാളം ഉള്ളത്തിൽ
ജ്വലിക്കവേ,തളരില്ലൊരിക്കലും
മുന്നോട്ടുള്ള കുതിപ്പുകൾ 

മൗനം തിങ്ങിയ
ജീവിതപ്പൊയ്കയിൽ 
ഒഴുകി നടക്കുന്ന കദനപ്പൂക്കളേ,
അക്കരെയുണ്ടൊരു പുതിയ വിഭാതം
കാത്തിരിപ്പൂ നിങ്ങൾക്കായ്.....!


കണ്ണുകൊണ്ടു കാണാത്ത കാഴ്ചക്കു പിന്നാലെ
ചെവികൾ കൂർപ്പിച്ചു വട്ടം പിടിക്കുമ്പോൾ ......
പിറു പിറുക്കുന്ന ചുണ്ടുകൾക്കപ്പുറം
പൂത്തു നില്ക്കും നറുമണമുള്ള സത്യ൦ .....


ഇമ്പമേറിയ വാക്കിനാൽ നീയെന്നിൽ 
ചന്തമേറിയ ചിന്തകൾ തന്നപ്പോൾ 
ഖിന്നതപൂണ്ട നൊമ്പരമൊക്കെയു൦ 
കൂടൊഴിഞ്ഞെങ്ങോ പോയ് മറഞ്ഞൂ


സംഗീതസാന്ദ്രമീ കിളിയൊച്ചകളിലേക്ക്
ഉദയകിരണങ്ങൾ ചേക്കേറവേ
.ചെറുതലോടലുമായരികി-
ലെത്തീ മന്ദമാരുതൻ......
പ്രഭാത കാന്തിതൻ
പുളകവുമായി നിൽക്കും സുമനസ്സുക-
ളിലൂടൊഴുക്കട്ട പൂന്തേനരുവികൾ

ചൂടു കൂടി വരുന്നു എന്ന്
വാർത്ത.
വരും തലമുറകൾക്ക്
എത്ര കാട്, എത്ര പച്ചപ്പ്,
എത്ര കുളിര്, എത്ര പുഴ....
നമുക്ക്‌ നീക്കിവെക്കാൻ
ബാക്കി നില്ക്കും?
എന്ന ചോദ്യം എത്ര ഭയാനകം!?

കരളിൽ വിങ്ങുന്ന നൊമ്പരങ്ങൾ
എഴുതുവാൻ വെമ്പുന്നു വിരലുക,ളെങ്കിലും
ഏടുകളെല്ലാം പറന്നു പോയോ?!
കാറ്റിനുമെന്തിത്ര വിദ്വേഷമാവോ,
നോവും മനസ്സിനെ കാണാഞ്ഞതാവാം!

കരുണയില്ലാ മനസ്സിനു മുമ്പിൽ
കൈകൂപ്പി നില്ക്കരുതു നാ൦ ..
കഠിനമേറിയ പാതകളെങ്കിലു൦
കഠിനാദ്ധ്വാനത്താൽ ഉയർത്തണ൦ ജീവിത൦ .

അഗ്നിയായ് ചിതറുന്ന
വാക്കുകളണയ്ക്കുവാൻ
നെറികേടുകൾകൊണ്ട് ആവില്ലൊരിക്കലു൦..
കൊടുവാളെടുത്താലു൦ 
കൊലവിളിയുയർന്നാലും
തിന്മകളെയെല്ലാം
അരിഞ്ഞുവീഴ്ത്തീടുവാൻ
പടവാളായുയരും അക്ഷരത്തൂലിക..!

മരിച്ച ഓർമ്മകളുടെ
ശ്രാദ്ധമടുക്കുമ്പോഴാണു
കൊഴിഞ്ഞ ചില സത്യങ്ങൾക്കു
പുതുനാമ്പ് മുളയ്ക്കുന്നത്...!

നിലാമഴയിൽ കുളിച്ചൊരു
പൂങ്കാറ്റായ്
സായ൦ സന്ധ്യയിൽ 
പട്ടുടുത്തെത്തുമൊരോർമ്മയായ്
മഴയേൽക്കാത്തൊരീ
ഊഷ്വര ഭൂവിൽ എങ്ങുനിന്നോ
വന്നണയുമൊരു ബാഷ്പമായ്
ഹൃദയവനികയിൽ
തഴുകിയണയും പ്രണയമായ്
മാനസ സരോവരത്തിൽ
നീന്തിത്തുടിക്കുമൊരു
കവിതയായ്
നീ വരും നാളിനായ് കാത്തിരിപ്പൂ
ഞാനീ ഏകാന്തതയുടെ കൂട്ടിലൊരു
മൂക വേഴാമ്പലായ്...
.

Tuesday, March 6, 2018

ഉഷ്ണക്കാഴ്ച.


പറയുവാനേറെയുണ്ട്
പറഞ്ഞാൽ നീ പരിഭവിക്കു൦.
എഴുതുവാനേറെയെങ്കിലു൦ 
എഴുതിയാൽ നിനക്ക് വേദനിക്കു൦.
പൂമഴപോലെ പെയ്യണമെന്നുണ്ട്
നിന്നിലെത്തുമ്പോൾ തീമഴയാവുന്നു ..
കനവിൽ പൂത്ത കിനാവുകളിൽ
അപ്സരസുന്ദരിയെപ്പോലെ
കുണുങ്ങിനിന്നപ്പോൾ
ഞാനവൾക്കൊരു പേരിട്ടു ..ജീവിത൦.
യാഥാർത്യത്തിന്റെ മുൾപ്പായയിൽ
വീണുറങ്ങിയപ്പോഴാണ്
അവളുടെ രൂപഭാവങ്ങൾ തിരിച്ചറിഞ്ഞത്..
നാടിന്റെ സ്വരൂപത്തിൽ
അലിഞ്ഞുചേർന്നവളുടെ ഭാവങ്ങൾ
തനിയെ മാറിയപ്പോൾ ......
കാടത്തമെന്നാരോ ചൊല്ലിയ വാക്കിനു
യോജിച്ച പേരായി മാറുന്നു ജീവിത൦ ..!.

Wednesday, February 21, 2018

അക്ഷരത്തൂലിക

അഗ്നിയായ് ചിതറുന്ന
വാക്കുകളണയ്ക്കുവാൻ
നെറികേടുകൾകൊണ്ട് 
ആവില്ലൊരിക്കലു൦..
കൊടുവാളെടുത്താലു൦ 
കൊലവിളിയുയർന്നാലും
തിന്മകളെയെല്ലാം
അരിഞ്ഞുവീഴ്ത്തീടുവാൻ
പടവാളായുയരും 
അക്ഷരത്തൂലിക..!

ഞാനു൦ വരട്ടെ ..

ഞാനു൦ വരട്ടെ ...
നനവാർന്ന ആ മണ്ണിലേക്ക്..
പുഴുവരിക്കുന്ന
മനസ്സുകൾക്കിടയിൽ നിന്നു൦
സ്വയമൊരു പുഴുവായി 
ആ മണ്ണിലലിയാൻ ..
ദുരന്തങ്ങൾ കണ്ടു൦ കേട്ടും
കണ്ണും കാതു൦ ഇന്നു 
മരവിച്ചു പോയിരിക്കുന്നു....

നിർജ്ജീവമായ മനസ്സിനെ
പേറുന്ന ശരീരവു൦ 
ജീർണ്ണാവസ്ഥയിലേക്ക് ..
എല്ലാം മറന്ന് ആ മരച്ചോട്ടിലെ
പൂഴിമണ്ണിൽ കുളിരു പടരും 
നിർവൃതിയോടെ
അലിഞ്ഞുചേരണ൦ ...
സങ്കടങ്ങൾക്കു തണലേകുന്ന
ഒരു പൂമരമായി വീണ്ടു൦
ഈ ഭൂമിയിൽ
ഉയിർത്തെഴുന്നേൽക്കാൻ ....
സ്നേഹക്കുളിർക്കാറ്റായി
ധരിത്രിയെ തഴുകി തലോടാൻ ..

മോഹക്കാറ്റ്

അവളുടെ തേങ്ങലിൽ
ഹരംകൊള്ളുന്ന നീ ..
അവളുടെ ചിരിയിൽ
ശ്വാസംമുട്ടി മരിക്കുമോ ...?
പല പൂവുകളിലെ 
മധു നുകരുന്ന 
'പകൽശലഭ'മല്ലോ നീ...
പാതിരാവിൽ വിരിഞ്ഞു
കൊഴിയുമൊരു
നിശാഗന്ധി മാത്രമവൾ ..!
മോഹക്കാറ്റിൽ
പറന്നു നീയകന്നു
പോയീടുമ്പോൾ ..
വിരഹച്ചൂടിൻ വേനലിൽ
സ്വത്വത്തിൻ തടവറയിൽ
തമസ്സുമായി കണ്ണു പൊത്തിക്കളിക്കുകയാണ്
സ്നേഹപ്രഭയാർന്ന
ഒരു തരി വെട്ടവും കാത്ത്
ഒളിച്ചുകളിക്കുന്ന
മോഹക്കാറ്റിൽ
പൊട്ടിച്ചിരിച്ചങ്ങനെ.....

Thursday, January 18, 2018

ഇന്നിന്റെ വിങ്ങല്‍

മറക്കുവാൻ ചൊല്ലുവാനെന്തെളുപ്പം
മധുരവാക്കുകള്‍ക്കില്ല പഞ്ഞം..
മനസ്സിൽ പേറുന്ന ദുഖങ്ങൾ തന്‍
നോവു തിന്നു മനം പിരട്ടി.....
അനുവാദമില്ലാതെയെത്തു൦ ചിലർ
പരിചിതരെപ്പോലെ കാത്തുനില്ക്കും
അപവാദങ്ങളേറ്റു പിടയു൦ ഹൃത്തിൽ
ആശ്വാസവാക്കിൻ വിശറിയാവു൦ ..
കുറുക്കന്റെ കൗശലത്തിൽ വീണ
കുഞ്ഞിക്കിളികൾ തൻ രോദനം.
കാലമുരുളുന്നതറിയാതെ പാവങ്ങൾ
കാമത്തിൻവലയത്തിൽ വീണുപോയി.
പേടിപ്പെടുത്തുന്ന കാഴ്ച്ചകളാൽ
മങ്ങിത്തുടങ്ങുന്ന സത്ചിന്തകൾ
ഭാവിയറ്റ് ശൂന്യതയിൽ മറയുന്നു.

ശ്രീജിത്തിന്‍റെ കൂടെ

പൊരുതി ജയിക്കുക
-----
ആൽമര൦ പോലെ വളരണം സോദരാ ..
പാതിവഴിയിൽ കൊഴിയരുതേ.
നിൻ മിഴിനീർ കണങ്ങൾ
തുടയ്ക്കുവാനെത്തുന്നു സോദരർ,

കൂടെ പിറക്കാത്തവർ
തനിച്ചല്ലെന്ന ബോധത്തിൽ
തളരാതെ മുന്നേറൂ ..
നൊന്തു പെറ്റ അമ്മയ്ക്കു താങ്ങാവുക...
പൊന്നനുജന്റെ ജീവനെടുത്ത 
'നിയമ പാലകരാം 'കാപാലികർക്ക്
ശിക്ഷ 
വാങ്ങിക്കൊടുക്കാൻ
ഒരു ജനത നിൻ കൂടെയുണ്ടെന്നോർക്ക.
ഉയർത്തെഴുന്നേറ്റ്
ഉയിരിനെ കാക്കൂ നീ ..
ജ്വലിക്കട്ടെ ആ മിഴി നാളങ്ങൾ..
എരിയട്ടെ സ്വാർത്ഥമോഹികൾ തൻ 
ക്രൂരത അഗ്നിശുദ്ധിയാൽ.
നന്മയെ വരവേൽക്കുന്ന
പുതിയൊരു നാളെ പുലരട്ടെ..
പ്രിയ സോദരാ ..
തളരരുതിനിയു൦
നീ നട്ട ആൽ മരംപോൽ 

നീയു൦ ഉയരുക. 
നനച്ചു വളർത്താൻ
ആയിര൦ കൈകൾ നിൻ കൂടെയുണ്ടെന്നു
 മറക്കാതിരിക്കുക .

Tuesday, January 9, 2018

ഹൃദയത്തില്‍ സൂക്ഷിക്കാന്‍

ഹൃദയത്തില്‍ കോറിയ ഗീതത്തിന്നീരടി തിരയെണ്ണി പാടിയതോര്‍മ്മയുണ്ടോ .... പ്രണയം നുണയുന്ന കാലത്തില്‍നാമതു മധുരമായ് പാടിയതോര്‍മ്മയുണ്ടോ...സഖേ. മധുരമായ് പാടിയതോര്‍മ്മയുണ്ടോ.... നിനവിന്റെ തീരത്ത് നിന്നോരം ചേര്‍ന്നിന്നു ഓര്‍മ്മതന്‍ പടവുകള്‍ കയറീടുമ്പോള്‍ കേട്ടുമറന്നൊരാ പല്ലവി ഈണത്തിന്‍ പിന്നെയും പാടുന്നാ ഇണക്കിളികള്‍... പിന്നെയും പാടുന്നിതായിണക്കിളികള്‍ (ഹൃദയത്തില്‍) വെണ്ണിലാവിറ്റുന്ന രാത്രിയിലന്നു നാം മിഴികളിൽ മോഹം കൊരുത്തനേരം പൊന്‍തിങ്കള്‍ നാണത്താല്‍ മിഴിചിമ്മിയങ്ങു, മേഘങ്ങള്‍ക്കിടയിൽ മറഞ്ഞതില്ലേ..സഖേ നമ്മള്‍ പൂമരചില്ലയിലൊളിച്ചതല്ലേ.... (ഹൃദയത്തില്‍)

പറന്നകലും പക്ഷി

പറന്നുപറന്നകലുകയാണാ പക്ഷി
കരിയിലപ്പക്ഷികൾക്കിടയിലൂടെ
ഉയരങ്ങൾതാണ്ടുവാൻ മോഹിച്ചുവെങ്കിലു൦ ..
തളർന്നുപോയാപാവ൦ കുഞ്ഞുപക്ഷി ..
വേർപിരിയില്ലെന്നോർത്തുചേക്കേറിയതോയൊരു
ഇലയില്ലാമരത്തിലെ ചില്ലയിലു൦ ..        
ചൂടേറ്റു പാവ൦ പിടഞ്ഞുവീണല്ലോ
ഇത്തിരി തണൽപോലു൦ കിട്ടിടാതെ ...
കരിയിലകൂട്ടത്തിൽ പിടയുമ്പോഴു൦
കനിവോടെയുള്ളാലേയാപാവ൦ തേങ്ങി..
മരിച്ചാലുമീമരച്ചോട്ടില്‍വളമായലിയേണ൦
മരത്തിൽ ഇലകൾ കിളുത്തിടേണ൦ ..
പൂക്കണ൦കായ്ക്കണ൦ കിളികള്‍ക്കു കൂടാകേണ൦ ..
ഒരുപക്ഷിയുമിനി പിടഞ്ഞുവീഴാതിരിക്കണ൦ .
പറന്നുപറന്നകലുകയാണാ പക്ഷി
കരിയിലപ്പക്ഷികൾക്കിടയിലൂടെ..


അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...