Thursday, December 31, 2015

പുതുവത്സരാശംസകള്‍

വാക്കും പ്രവര്‍ത്തിയും ശുദ്ധമാക്കി സ്വാഗതമോതാംനമുക്കീ പുതുവര്‍ഷത്തെ ... പാഴ്ച്ചെടികള്‍ പിഴുതെറിഞ്ഞ് നഷ്ട സ്വപനങ്ങളെ മറികടന്ന് ശുഭാപ്തിവിശ്വാസം ഉള്ളിലേറ്റി നന്മതന്‍ വിത്തുകള്‍ പാകി മുളപ്പിക്കാം. പകയും വിദ്വേഷവും അശ്ശേഷമില്ലാത്ത നിണമൊഴുകാത്തവീഥിയിലൂടെ സ്നേഹപ്പൂക്കള്‍ വാരി വിതറി ഒത്തൊരുമയോടെ കൈകള്‍ കോര്‍ത്ത്‌ ആനയിക്കാം നമ്മള്‍ക്കീ പുതു വര്‍ഷത്തെ.. വിത്തെറിഞ്ഞ് വിളവെടുത്തു പുഷ്പിണിയാക്കാം ഭൂമീദേവിയെ. നട്ടുവളര്‍ത്തിയ തണല്‍മരചോട്ടില്‍ ഒത്തുകളിക്കട്ടെ നമ്മുടെ പൈതങ്ങള്‍ നല്ലൊരു നാളയെ സ്വപ്നം കണ്ട്‌, വരവേല്‍ക്കാം നമ്മള്‍ക്കീ പുതു വര്‍ഷത്തെ .. സത്ക്കര്‍മ്മങ്ങള്‍ നാം ചെയ്തീടില്‍ ദുഷ്ടരാവില്ല നമ്മുടെ മക്കള്‍.. നേട്ടങ്ങള്‍ക്ക്‌ വേണ്ടി ശാപങ്ങളെല്‍ക്കുമ്പോള്‍ ഓര്‍ക്കുക വരും തലമുറയെങ്കിലും. കാല വൃക്ഷത്തിന്‍ ശിഖരങ്ങളില്‍ പൂത്തിടട്ടെ മധുര സ്വപ്‌നങ്ങള്‍... നേരുന്നു പ്രിയ തോഴരേ നിങ്ങള്‍ക്കായി പുതുവത്സരത്തില്‍ ആശംസകള്‍..

Tuesday, December 22, 2015

പൂക്കും മോഹങ്ങൾ..



                           

എനിക്കൊരു കുടിൽ പണിയണം,
ആരും തമ്മിലടിക്കാതെ 
അവസാനം സ്വസ്ഥമായൊന്നുറങ്ങാൻ..

 എനിക്കൊരു ഗീതം രചിക്കണം,
ഹരിനാമകീർത്തനമൊക്കെ
മറവിയുടെ മാറാലപിടിച്ചു പോയില്ലേ..

ഒരു മണവാട്ടിയുടെ വസ്ത്രങ്ങൾ തുന്നണം,
അഴകൊഴിഞ്ഞാലും ചമഞ്ഞുകിടക്കുവാൻ.
വായ്ക്കരിക്കുള്ള ഒരുപിടി  അരി മാറ്റിവക്കണം,
കുട്ടികൾ കഷ്ടപ്പെടാതിരിക്കാൻ.

എല്ലാം ഒരുക്കിയിട്ടുവേണം
 എല്ലാവരേയും വിളിക്കാൻ...
സമയകുറവിന്റെപേരിൽ 
ആരും ആർഭാഢം കുറക്കണ്ട.

അതെ ആറടി മണ്ണിലെ പൊൻകുടീരത്തിനുള്ള
ഒരുക്കിവക്കലുകളിലാണു ഞാൻ.
മൃത്യുവിന്റെ ദയാവായ്പിനായി

ഇരുട്ടിലേക്കു നോക്കി പ്രതീക്ഷയോടെ...

Thursday, December 10, 2015

പ്രണയാര്‍ദ്രം

പൊട്ടിമുളച്ച ചിന്തകളിൽ
‍മൊട്ടിട്ട വിരിയാത്ത സ്വപ്നങ്ങൾ.
നട്ടുവളർത്തിയ മോഹങ്ങൾ
പെറ്റുകൂട്ടുന്നു, നിന്നോർമ്മകള്‍
 
ചുറ്റിയടിക്കുന്ന കാറ്റിനു പിന്നാലെ
ചിറകിട്ടടിക്കുന്ന പറവപോൽ
അലയുന്നു മോഹങ്ങളാലേ..

കാഴ്ച്ചകൾ കണ്മുന്നിലേറെയുണ്ടെങ്കിലും
കാണുന്നതൊന്നേ,നിൻരൂപം.
മധുവൂറും വാക്കുകളായിരമെങ്കിലും
കേൾക്കാൻ കൊതിപ്പൂ നിൻസ്വരം മാത്രം.

നിദ്രാവിഹീനമാം രാവുകളിൽ
പ്രണയമോഹങ്ങൾ ഉള്ളിലൊതുക്കി
പൂത്തു നിൽക്കൊന്നൊരാ നിശാഗന്ധി .

പകലോന്റെ ചന്തം നുകരുവാനായ്
മിഴികൾ തുറക്കുന്ന പൂവാടികൾ
കാണാതെയറിയാതെ പോയതെന്തേ

രാവിനെ പ്രണയിക്കുമാ മലർക്കൊടിയെ.......!

Friday, December 4, 2015

പുതിയ ആകാശം കാത്ത്

പുതിയ ആകാശം കാത്ത്
......................................................
മനസ്സൊരു
 ശ്മശാനം പോലെ...
ഗതി കിട്ടാതലയുന്ന 

ഓർമ്മകൾ..
അഴലിലുഴലുന്ന 

ഏഴകൾതൻ
തേങ്ങലുകൾ

 നിറയുന്നു ചുറ്റിലും....
കരിന്തിരി 

കത്തുന്നു നാളങ്ങൾ
കല്മഷം കാറ്റിൽ.....
പറയാതെയറിയാതെ 

പോയവരെത്രയോ.....
തല തല്ലിക്കരയുന്ന
തിരയുടെ ദുഃഖങ്ങൾ 

കരതേടിയലയുന്നു.
ആർദ്രമാം മിഴികളിൽ

 രാഗാർദ്ര ഭാവം.. 
തോരാത്ത നയനങ്ങൾ
തീരാത്തനോവുകൾ......
കാത്തിരിപ്പൂ ..

പുതിയൊരാകാശം....

Thursday, December 3, 2015

ചെറു കവിതകള്‍

രസമുണർത്തുന്ന കുട്ടിഫോണുകൾ
കൂട്ടിലടക്കുന്നുവോ...
കുടുംബബന്ധങ്ങളെ!!

പ്രണയപ്പനിയിൽ വിറക്കുന്നു
'പച്ചവെളിച്ച'ങ്ങൾ,
ഇരുട്ടിലുയരുന്നു തേങ്ങലുകൾ.


എത്തിനോക്കുന്നു പടിവാതിലിലൂടെ
നങ്ങേലിപ്പെണ്ണ്,
വാരിവിതറുന്നു ഗോതമ്പുമണികൾ


വാരിപുണർന്നപ്പോൾഅറിഞ്ഞിരുന്നില്ല
വാരിയെല്ലൊടിക്കാനാണെന്ന്..
ഇതളടർന്ന പൂക്കൾ!!


പുലർ മഞ്ഞിൽ 
ഉണരാൻ മടിച്ചു അർക്കൻ.
നിശ്ശബ്ദവീഥികൾ!!


കോടമഞ്ഞിനു പുതപ്പുനെയ്യുന്നു
വെള്ളിനൂലുകൾ,
ഒളിച്ചുകളിക്കുന്നു മലനിരകൾ


ഹൃദയത്തിൽ നന്മയുടെ വെളിച്ചമില്ലാത്തവർക്ക് 
കാഴ്ചയുണ്ടായിട്ട് എന്ത് ഫലം!!
ക്ലാവ് പിടിച്ച നാണയങ്ങൾ ..



താലോലിക്കാൻ സഖിമാരനേകമെങ്കിലും
താങ്ങാവാൻ തന്‍ പാതി മാത്രമെന്നും.
വിദൂരകാഴ്ചകൾ!!


ഭയമില്ലാതെത്ര നടന്നു 
ഊടുവഴികളിലൂടെയിരുളിലും.. 
ഭയമേകുന്നിന്നു നടക്കാന്‍
പകല്‍പ്പോലും പൊതുവഴികളില്‍ .


കഥയറിയാതെയുറങ്ങുന്ന
 പൈതലിന്‍ മുഖംനോക്കി ,
കദനമുള്ളിലൊതുക്കു-

ന്നൊരമ്മതന്‍ മിഴികളില്‍ 
ഭയത്തിന്‍ നിഴല്‍പ്പൂക്കള്‍

 വിടരുന്നതറിഞ്ഞിട്ടും 
പകലോനെന്തേ 

മറയുന്നൊന്നു മറിയാതെ...

ദുഷ്ക്കരമീ ജീവിത പാതയെങ്കിലും 
നിഷ്ഠൂര൦ തള്ളിക്കളയണ൦ തിന്മയെ ..
നഷ്ടബോധ൦ വരില്ലൊരു നാളിലും

 വ്യർത്ഥമാകില്ല സത്യവു൦ നന്മയു൦ !!

ചുരുള്‍മുടിയഴിച്ചാടുന്ന വാനം ....
ഉണ്ണിക്കൈയിൽ കടലാസു തോണി....
പൊന്നിൻകുടത്തെ 
വാരിയെടുത്തുമ്മവയ്ക്കുന്ന
അരയത്തിപ്പെണ്ണ്.....
ആർദ്രമാം കണ്ണുകൾ.
തേടുന്നു ദൂരെയൊരാൾരൂപം
കടലിന്നലിവു തേടിപ്പോയ തൻ പ്രാണനെ..

.ദീപനാളവുമായി
മൂവന്തി പ്പെണ്ണ്‍.
കൂടണയുന്ന കിളികള്‍!

മതഭ്രാന്തിൻ വലയിൽക്കുടുങ്ങി
ഒടുങ്ങിപ്പോകുന്നു നിഷ്ക്കളങ്ക
ബാല്യങ്ങൾ;നാളേയ്ക്കുവെളിച്ച
മാവേണ്ടോർ,നാട്ടിൽ സ്നേഹം
വിതച്ചു വിളവെടുക്കേണ്ടോർ.....
യുവത്വമേ,
തിരിച്ചറിവു നേടുക
നാടിൻ അഭിമാനമാവുക........

ഇളംകാറ്റ് തലോടവേ 
മുളങ്കാടിനു നാണം
പ്രണയഭാവപ്പകർച്ച.

പൊന്നിലിട്ടാലു൦ നൂലിലിട്ടാലു൦ 
മണവാട്ടിപെണ്ണിന്‍ മനസ്സിൽ 
മ൦ഗല്യസൂത്രത്തിനു മധുര൦ മാത്ര൦ !!


Sunday, November 15, 2015

എന്റെ മനസ്സിലെ ചെറു ചിന്തകൾ..

മിഴിനീർമങ്ങലിലും
തെളിയുന്നു നിൻമുഖം;
തെളിനിലാവു പോൽ...!


അലയടിക്കുന്ന അഴലിലുഴലുന്നു 
അക൦ പൊള്ളയായ ചില ജന്മങ്ങൾ..
ആളിക്കത്തുന്ന തീക്കുണ്ഡങ്ങൾ!


കടുംചൂടിൽചുട്ടുപൊള്ളുമ്പോഴും
നോക്കിച്ചിരിക്കുന്നു ശംഖുപുഷ്പം;
ആർദ്രമാം കണ്ണുകൾ........


വേനൽമഴയും കാത്തൊരു
കണിക്കൊന്ന ;പൂക്കാനൊരുങ്ങുന്നു;
കത്തിപ്പടരുന്നു വേനൽചൂട്!!

മക്കളെത്ര വലുതായാലു൦ 
മാതാ പിതാക്കളുടെയുള്ളിലെന്നു൦ 
വാൽസല്യ താരാട്ട്!!

കാറ്റിന്റ്റെ വേഗതയിൽ
പടരു
ന്ന നുണകൾ ചിതയിലെ കനലിൽ
എരിഞ്ഞൊടുങ്ങുമോ?

ദീപ പ്രഭയാൽ ജ്വലിക്കട്ടെ 
സത്യവും നന്മയും ..
എരിഞ്ഞ് തീരട്ടെ തിന്മകൾ
താള൦ തെറ്റിയ മനസ്സിനുളളിൽ
താണ്ഡവമാടുന്നു ചിന്തകൾ ...
ഉരുണ്ടു കൂടുന്ന കാർമേഘങ്ങൾ
കടം കൊണ്ട
ചിരിയിൽ വിരിയുന്നൂ 
കദനപ്പൂക്കൾ !!
ആൽമരച്ചോട്ടിൽ കുറുകുന്നു 
രണ്ടു 'അമ്പലപ്രാവു'കൾ... 
ചന്ദനഗന്ധം കാറ്റില്‍ .......!
ചുറ്റു മതിൽ കെട്ടിയിട്ടും
പടർന്നു കയറുന്നു ..
ചതിയുടെ മുൾപ്പടർപ്പുകൾ !
മറവിയുടെ മാറാല പിടിക്കാതെ 
കൊതിയൂറും രുചിയുമായി 
വാഴയിലയിലെ പൊതിചോറ് .
നിരസിക്കുന്നവർക്കായി
വച്ചുനീട്ടുന്നതിനെക്കാൾ നല്ലതു
വിശക്കുന്നവർക്കായി വിളമ്പുന്നതാണ്
നിൻ പാതിയല്ലെങ്കിലും
അറിയുന്നു ഞാനാ മനം
തഴുകുന്ന സൗഹൃദ തെന്നലായി..
കാരുണ്യമില്ലാത്തവരുടെ മുന്നിൽ
കനിവിനായ് കേഴരുത്.
നിശബ്ദ തേങ്ങലുകൾ!!
കണ്ണീരൊലിക്കുന്ന 
കഥകളുമായ് ചുമർചിത്രങ്ങൾ.
മങ്ങിയ കണ്ണുകൾ.!
ആർഭാടം വിളമ്പുന്നു
'അക്ഷയപാത്രങ്ങൾ'..
അർഹതപ്പെട്ടവർ പട്ടിണിയിൽ
കരഞ്ഞൊടുങ്ങാനല്ല പെണ്ണേ...
കരുത്തുനേടാനാണു പുലരികള്‍ 
നിനക്കായ് ചിരിച്ചുനിൽക്കുന്നത്.
തമ്മിൽ കാണാത്ത ഭൂതത്തിനും
ഭാവിക്കുമിടയിൽകിടന്നു 
ഞരുങ്ങുന്നു..വർത്തമാനകാലം!!
മുങ്ങിപ്പോകുന്നതറിയാതെ 
ജീവിത നൗക തുഴയുന്നു ...
സ്വപ്ന സഞ്ചാരികൾ !!
സ്നേഹപൂക്കളാൽ.. അർച്ചനനടത്തി 
ഹൃദയത്തിൽ പൂജിക്കാം നിന്നെ ഞാൻ.
പ്രണയോപഹാരങ്ങൾ!!
കാലുകൊണ്ട്‌ തട്ടുന്നവർ 
ഇന്നൊരു ദിനം കൈകൊണ്ട്
പൂജിക്കുന്നു ....കന്യാപൂജ
അസത്യങ്ങൾക്കൂ നിറമേറിയാലും
സത്യങ്ങൾക്കുഒളിമങ്ങില്ലൊരിക്കലും.
മായാകാഴ്ചകൾ....
ലഹരിയേതായാലും അധികമായാൽ
അടിയൊഴുക്കിൽപെടുന്നു
ജീവിതങ്ങൾ....
വിലമതിക്കാനാകാത്തതെന്നു
വീമ്പിളക്കിയാലും
വിലകുറഞ്ഞതാണു ചില ചിത്രങ്ങൾ..
ഒന്നു പിണങ്ങിയിണങ്ങുമ്പോൾ
എൻ പ്രണയമേ ... ഏഴഴകിൽ വിരിഞ്ഞ 
സ്വർഗ്ഗ വൃന്ദാവനമോ നീ !!
മരുക്കാട്ടിൽ കൊയ്യുന്ന വിളകൾ
മനകോട്ടകൾ കെട്ടി
മലനാട്ടിലേക്ക് ഒഴുകുന്നു മോഹങ്ങളായി ..
ആർഭാടം വിളമ്പുന്നു
'അക്ഷയപാത്രങ്ങൾ'..
അർഹതപ്പെട്ടവർ പട്ടിണിയിൽ...
അപരചിത്തത്തിലേക്കുചതിചൂണ്ട,
സ്വാർത്ഥജന്മങ്ങൾക്കു
ഉന്മാദലഹരി.





Wednesday, October 14, 2015

എന്റെ ചെറുചിന്തകൾ

കൈകുമ്പിളിൽ
കനകവാഗ്ദാനപൂക്കളുമായി
'പ്രജാപൂജ'ക്കെത്തുന്നു സ്ഥാനാർത്ഥി.


അപരചിത്തത്തിലേക്കു
ചതിചൂണ്ട,
സ്വാർത്ഥജന്മങ്ങൾക്കു
ഉന്മാദലഹരി.


കരയാൻ മാത്രമല്ല,
കടിഞ്ഞാണിടാനും
തനിക്കാകുമെന്ന്.. 'കണ്ണ് '.


കൊഞ്ചിക്കളിക്കുന്നപുഴയോളങ്ങളിൽ
നീന്തിതുടിക്കുന്ന'കുഞ്ഞുമത്സ്യ'ങ്ങൾ,
ഒളിഞ്ഞുനോക്കുന്നു 'അർക്കരശ്മി'കൾ.


പച്ചപ്പിൻറെ മനോഹാരിതയിൽ നിന്നും
സിമിൻറ് കൂട്ടിലെക്കൊരു കൂടുമാറ്റം 
രോഗാതുരമാകുന്നുവോ മനസ്സുകൾ !!


താങ്ങാവേണ്ടവർതന്നെ
തടവിലാക്കുന്നു...
തളർന്നുവീഴുന്നു ബന്ധങ്ങൾ!!


പുഞ്ചിരിപാലിൽ പാഷാണം ചാലിച്ചു
പട്ടുചുറ്റി പടികടന്നുവരുന്നുണ്ട്
'വിശുദ്ധകന്യ'യായൊരുതിരഞ്ഞെടുപ്പ്


നിന്നിലെ 'പല മുഖ'ങ്ങളെ
എന്നിൽ നിനക്കു കാണാം.
ഉടഞ്ഞ കണ്ണാടി.


അക്കരപ്പച്ച തേടും മനസ്സുകളേ, 
നിങ്ങളറിയാതെ പോകല്ലേ... 
കാത്തിരിക്കും വേഴാമ്പലുകളെ. 
താളം തെറ്റുന്ന ജീവിതങ്ങൾ!!


തപാൽപെട്ടി
കൈക്കുള്ളിലേക്കു ലോകം
ചുരുങ്ങിയപ്പോൾ, നിന്റെ -
ചിന്തയിൽപോലും ഞാനന്യനായി.!!

വ്രണിതഹൃദയത്തിനു കുളിർമ്മയേകി 
പുലർമഞ്ഞുപോൽ ചാരെ- 
വന്നെന്നും തവ സ്നേഹരൂപം!!

മനസ്സിലിന്നും മായാതെ കിടപ്പുണ്ട്
വടികുത്തി നടന്നുപോയ 
ഫക്കീറിന്റെ കാൽപ്പാട്.

അടിക്കുറിപ്പുകളുമായിന്ന് മക്കളെത്തും.
വീണിട്ടും ചിരിക്കുന്ന പഴുത്തിലകൾ .. 
വയസ്സാകാതെ ലോകവൃദ്ധദിനം ..

ചങ്കിൽകിടന്നു 
പിടയുന്ന ഓർമ്മകൾക്കു 
മൗനം സാക്ഷി!!

പടർന്നുകയറുന്നു'ഇത്തിൾക്കണ്ണി'കൾ,
ഇടമില്ലാതെ ഇഴയുന്നു 'മുല്ലവള്ളി'കൾ,
വേദനയിലുരുകുന്നു 'തേന്മാവ്'.

മിന്നിത്തിളങ്ങുന്ന
വെൺതാരകൾക്കുമുണ്ടാകാം
അകത്തൊളിപ്പിച്ച സുഖദു:ഖകഥകൾ

തിളച്ചുമറിയുന്ന ചായയിൽ
പൊട്ടുന്നു 'വളയിട്ട കൈകളുടെ' 
നിശ്വാസങ്ങൾ!!

പണിതീരാത്ത കടൽപ്പാലം,
പെയ്തൊഴിയാത്ത മേഘങ്ങൾ,
കണ്ണീരിൽ കുളിച്ചു കടപ്പുറം

കരയില്ലെന്നോതിയിട്ടും
അമ്മതൻ കൺകളിൽ
മിഴിനീർതിളക്കം.

മുനിഞ്ഞുകത്തുന്ന 
വിളക്കുമാടത്തിലേക്കു
'കഥ'യറിയാതെ നിശാശലഭം!

മധുനുകരാനെത്തിയ ശലഭത്തിനോടോ,
കുളിരുമ്മയേകുന്ന ഹിമകണത്തോടോ
മന്ദാരപൂവുകൾക്കു പ്രണയം.?

തനിച്ചാകുമ്പോഴാണു 
തിരിച്ചറിയുന്നത്, ചേർന്നുനിന്നതു 
ചെകുത്താനോ മാലാഖയോ എന്ന്!!

അമ്മായിയമ്മ അമ്മയും
മരുമകൾ മകളുമായാൽ......
ഹാ.. എത്ര സുന്ദരമീ സ്വപ്നം.!!

നോവും പാടത്തു
പൂത്തുനിൽക്കുന്നു.
കണ്ണുനീർപ്പൂക്കൾ!!

കണ്ണീർ തടാകത്തിൽ ആടിയുലയുന്ന
മിഴി തോണി.. മിന്നാമിന്നി
വെട്ടം പോലെ പ്രത്യാശയുടെ തീരം!!

എന്നുള്ളിലുള്ള അഗ്നിയണയാൻ 
നിൻ ദയാദർശനമൊന്നേ വേണ്ടൂ... 
നിറം മങ്ങിയ സ്വപ്നങ്ങൾ!!

ഋതുമതിയായ പുഴപ്പെണ്ണിനെ
കുളിപ്പിച്ചൊരുക്കുന്നു..
മനംനിറഞ്ഞ് മഴനൂലുകൾ!!

ഒരുമയോടെ തെരുവുനായ്ക്കൾ, 
നഷ്ടമായ പെരുമയിൽ
പരക്കംപായുന്നു മനുഷ്യക്കോലങ്ങൾ.

വിങ്ങുന്ന നെറ്റിത്തടം,
തഴുകുന്ന മുത്തശ്ശികൈകൾക്കു 
ഇളംകാറ്റിൻ സുഖം.

'പല നിറങ്ങളുടെ വെട്ടേറ്റു"
പിടഞ്ഞു കേഴുന്നൂ ദൈവം......
"ഭ്രാന്തചിന്തയെ ചങ്ങലക്കിടൂ"..

കാലന്റെ കണ്ണിനേക്കാൾ
ഭയാനകം
കാമം നിറഞ്ഞ കണ്ണുകൾ.

ചൊവ്വയിലേക്കു കുതിക്കുന്നു ചിലർ,
'ചൊവ്വ'യെ പഴിച്ചു 
കിതക്കുന്നു ചിലർ..

കണ്ണീരിൽ കുതിർന്നിട്ടും 
മായാത്തതെന്തേ ,
കൺതടത്തിലെ കറുത്തപൊട്ടുകൾ.?

മധുവൂറും വാക്കിലല്ലാ
മനം നിറയും പ്രവർത്തിയിൽ ആവണം
മനസ്സുകൾ കീഴടങ്ങേണ്ടത് ...

വലിച്ചെറിയുംമുൻപു
ഒന്നുരച്ചുനോക്കുക, 
അതൊരമൂല്യ നിധിയാവാം!!

ആയിരം 'നാഗങ്ങൾ'
വിഷംചീറ്റിയടുത്താലും
ആത്മാർത്ഥസ്നേഹത്തെ
വീഴ്ത്തുവാനാകുമോ.?

പുഴയെകാണാതുഴലുന്നു കടൽ,
കടലിലേക്കെത്താനാകാതെ
മണൽക്കുഴിയിലൊടുങ്ങുന്നു പുഴ

അന്നു കിട്ടിയ 
ചൂരൽ കഷായത്തിനിന്നു
തേനൂറു൦ മധുര൦

ചില മനുഷ്യർ മാമ്പഴം പോലെ ,
പുറം തോല് കണ്ടാൽ നല്ല ഭംഗി , 
അകം നിറയെ പുഴുക്കുത്തും.!!

കാണുന്നവർക്കു കൗതുകം. 
പൊരിവയർതീയ്യണയ്ക്കാൻ 
ഞാണിലാടുന്നു സർക്കസ് ജീവിതങ്ങൾ

ചിരിക്കാനൊരു മടി,
തുറിച്ചുനോക്കുന്നവർ
ഹർത്താൽ നടത്തിയാലോ.??

ചെകുത്താൻമാർ
തിരുത്തുന്നു..
ജലരേഖയാകുന്നു സത്യം.

അപരന്റെ തളർന്ന പാദങ്ങളെ
പരിഹസിക്കുന്ന നിന്റെ കാൽക്കീഴും
ഈ കടൽതീരത്തു സുരക്ഷിതമല്ലെന്ന്..
കുതിച്ചെത്തുന്ന തിരമാലകൾ

സൊറ പറയുന്നുണ്ട് 
ഓര്‍മ്മക്കോലായിൽ ..
നാലും കൂട്ടി മുറുക്കിയ 'സുഗന്ധങ്ങൾ'.





അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...