പണമുള്ള കാലത്തു
കൂടെ നടന്നവർ
പതനത്തിൽ പഴിചാരി,
പടിയിറങ്ങി.
ദുരിതങ്ങൾ കൂട്ടായി
കൂടെപിറപ്പുപോൽ
കുഴിതോണ്ടാൻ പിന്നെയു൦,
കൂട്ടിരുന്നു.
ഉള്ളിൽ കുരുങ്ങിയ
ഗദ്ഗദമൊക്കെയും,
അടരുവാനാവാതെ
കാത്തുനിന്നു.
ഇറ്റിറ്റു വീഴാൻ,
മടിയ്ക്കുമിക്കണ്ണുനീർ
ദാഹാർത്തയെന്നപോൽ
കരളിലേറി.
കാഴ്ച്ചകൾ മങ്ങുന്നു
കാണികൾ പെരുകുന്നു
കണ്ടവർ പഴിചാരി
നിന്നിടുന്നു.
സമ്പത്തുകാലത്തു
തൈ പത്തുനട്ടപ്പോൾ,
കൂടെ നടന്നവർ
കൂകിച്ചിരിച്ചു പോയ്.
കൂടെ നടന്നവർ
കൈവിട്ടുപോയപ്പോൾ
തൈമരമിപ്പൊഴും
തണൽ തരുന്നു.