Sunday, April 30, 2017

കാവ്യാര്‍ച്ചന

ഒഴുകുന്ന പുഴയില്‍ പതിയാത്ത പാദങ്ങള്‍ ഒഴുക്കില്‍പ്പെട്ട് പോയ അടയാളങ്ങള്‍... അലയുന്ന മനസ്സില്‍ അണയാത്ത മോഹമായി കിനാത്തോണിയിലെ ഏകാന്തയാത്രകള്‍.. മുല്ലപ്പൂഗന്ധമേകും അനിലന്റെ തലോടലില്‍ ഓളം തല്ലുന്ന മിഴിപ്പീലികള്‍.. പ്രതീക്ഷ വറ്റാത്ത മിഴിച്ചിരാതു തെളിയിക്കാന്‍ തൂലികത്തുമ്പിലെ സ്നേഹാക്ഷരങ്ങള്‍.. അറിയാതെയെഴുതുന്ന വരികളിലെവിടെയോ.. മൂകമായെത്തുന്നു നിഴല്‍രൂപമായാരോ.. പൂത്തുലയുന്ന ഭാവനാകുസുമങ്ങളാല്‍.. കാവ്യാര്‍ച്ചന നടത്താന്‍ വെമ്പുന്നു മാനസം

Friday, April 21, 2017

കാലത്തിന്റെ നെടുവീര്‍പ്പ്

കടമെടുത്ത വാക്കുകളില്‍ 
നെടുവീര്‍പ്പിട്ടു കിടക്കുന്നുണ്ട്
ബാധ്യതയാകുന്ന ചില 
സന്തോഷങ്ങള്‍...
എത്ര വേണ്ടെന്നു വെച്ചാലും
തൊട്ടു തലോടി മനസ്സാഴങ്ങളില്‍
പറ്റിപിടിച്ചു കിടക്കും..
എറിഞ്ഞു പോയ കല്ലുപോലെ
നഷ്ടപ്പെടുമെന്നറിയാമെങ്കിലും
കൈവിടാതങ്ങനെ
ഒക്കത്തു ചേര്‍ത്തുപിടിക്കും..
നിലാപെയ്ത്തില്‍ സ്വപ്നം
കാണാന്‍ പഠിപ്പിക്കും
കിനാവില്‍ കുളിര്‍മഴ
പെയ്യിച്ച് കണ്ണുനീരാക്കും...
എന്നിട്ട്... ബാധ്യതകള്‍ മാത്രം
ബാക്കിയാക്കി മറ്റൊരാളുടെ
കൂടെ ഒളിച്ചോടിപ്പോകും..
ആരോടും പറയാനാവാതെ
നെഞ്ചിന്‍കൂടിനുള്ളില്‍ കിടന്നു
ശ്വാസംമുട്ടി മരിക്കാന്‍
വിധിക്കപ്പെട്ട ആമോദങ്ങള്‍
കൂട്ടുകാരന്‍ ചമഞ്ഞു വന്ന
ഒറ്റുകാരനെപ്പോലെ പടിയിറങ്ങും

Wednesday, April 19, 2017

ചെറുകവിതകള്‍

സത്യത്തിലൂടെ ധര്‍മ്മം പരിപാലിക്കേണം
കര്‍മ്മത്തിലൂടെ ധൈര്യം കൈവരിക്കേണം
ഉദയാര്‍ക്കനെപ്പോല്‍ പുഞ്ചിരി തൂകിടേണം
ആത്മവിശ്വാസത്താല്‍ ഉജ്ജ്വലമാവേണം.
അര്‍ഹിക്കുന്നവര്‍ക്ക് സാന്ത്വനമേവണം
ആത്മാര്‍ഥതയോടെ ജീവിതം നയിക്കേണം.
നമ്മളെപ്പോലെ പ്രകൃതിയെയും സ്നേഹിച്ച്
ഒത്തൊരുമയോടെ ഈ ഭൂവില്‍ വാണീടാം..


തോൽവിയിലും ഒളിമിന്നുന്നു
പ്രതീക്ഷയുടെ സൂര്യൻ;
മോഹപ്പക്ഷികളുടെ ചിറകടി


പൂക്കളായി ജന്മംകൊണ്ട്
വാടിക്കൊഴിഞ്ഞുവീണ
ഓർമ്മകളെനോക്കി
നെടുവീർപ്പിടവേ,
മരം ഓർത്തു:
കാലത്തിന്റെ
കണക്കുപുസ്തകത്തിന്റെ
ഒരു നരച്ചകോണിലെങ്കിലും ഞാൻ
അടയാളപ്പെട്ട് കിടക്കുമോ?
ഒരു ഇലത്തണലിന്റെ
പുണ്യമായെങ്കിലും.........


കൊയ്തെടുത്ത
കിനാക്കറ്റകൾ,പേമാരിയിൽ
ഒലിച്ചുപോയ്.....വിജനമീ തീരം.


പാതിരാവിനെ
പകുത്തെടുത്തു നീ,
രാക്കുയിലിൻ
കൂട്ടിൽനിന്നാവാം
നേർത്തതും 
മധുരം തുളുമ്പുന്നതുമായ
ഈരടികൾ
ഒഴുകിവരുന്നത്;
പുലരിയിലേക്ക്
ഇനിയുമെത്രയോ
ദൂരം ബാക്കി.......!





Monday, April 17, 2017

മനസ്സാക്ഷി:

മറന്നു വെച്ചോരാ
വാക്കിനായിന്നു നാം തിരഞ്ഞു നടക്കുന്നു
വഴിയേയിങ്ങനെ... തളര്‍ന്ന പാദങ്ങള്‍ പിന്നോട്ട് വലിക്കവേ,
തളരാതിന്നും മുന്നേറുന്നു പ്രതീക്ഷകള്‍ കഴിഞ്ഞ കാലത്തിന്‍
ശേഷിപ്പിലൊന്നായി കാത്തുവെച്ചോരാ
അടയാളമല്ലെയോ മറവിതന്‍ കാരാഗ്രഹത്തിൽ പിടയുന്നു.. കെട്ടകാലത്തിനൊപ്പം
കൂട്ടായിട്ടെപ്പോഴോ.. ഹൃത്തില്‍ പറ്റിപ്പിടിച്ച
വാക്കിന്നർഥമറിയാതെ ഉഴലുകയാണിന്ന്.... കണ്ടു കിട്ടുവാനെളുതല്ലയിന്നീ
ലോകത്തു നന്മ നിറഞ്ഞ വാക്കും പ്രവര്‍ത്തിയും .

Thursday, April 13, 2017

വിഷുക്കാഴ്ച ..


പൊന്‍വെയില്‍ കുറിതൊട്ട് വന്നു നാട്ടുമാവില്‍ കായ്കള്‍ നിറഞ്ഞു കർണ്ണികാരം പൂത്തുലഞ്ഞു വിഷുപ്പക്ഷി പാട്ടുകൾപാടി വിളിച്ചു മേടം പിറന്നേ, വിഷു വന്നല്ലോ പൊന്‍കണി കാണാന്‍ വായോ. നല്ല നാളെയോരുക്കുവാന്‍ വേണ്ടി വിത്തു വിതയ്ക്കാന്‍ വായോ.. ചന്ധനഗന്ധമേകും ഇളം കാറ്റില്‍ മുത്തശ്ശിയോര്‍മ്മകള്‍ ചൊല്ലുന്നു കളഭ കുംകുമചാര്ത്തിനാലിന്നു കണ്ണനെ ഒരുക്കുവാനാരുണ്ട്.. വിഷു സദ്യയോരുക്കുവാന്‍ ആളുണ്ടോ.. കണ്ണനെയൊരുക്കിയും സദ്യയൊരുക്കിയും മുത്തശ്ശി
കാത്തിരിയ്ക്കുന്നുണ്ടേ.. കൈനീട്ടവുംവാങ്ങിസദ്യയുമുണ്ടിട്ട് പോയിടാം നമ്മൾക്കു ഓര്‍മ്മകളുമായി..

Tuesday, April 11, 2017

മഴപ്പക്ഷികള്‍

അകലുവാൻ മാത്രമായി അടുക്കുന്നയിഷ്ടങ്ങൾ
പാതിവഴിയിൽ പിരിഞ്ഞിടുമ്പോൾ..
മിഴിചെപ്പിനുള്ളിൽ ഒളിച്ചിരിക്കുന്നിതാ
ആകാശം കാണാത്ത മഴപ്പക്ഷികൾ !
ഇടനെഞ്ചിനുള്ളിൽ വിരാജിക്കും ദുഃഖങ്ങൾ ,
മറ്റാരും കാണാതിരിക്കാനായി
ഇമചിമ്മിയടയുന്ന നേരത്തുപോലും
ഒളിച്ചിരിക്കുന്നിതാ മഴപ്പക്ഷികൾ !
അരുതാത്ത കാഴ്ച്ചകൾ കണ്ടുമടുക്കുമ്പോൾ
അരുതേയെന്നോതുവാൻ ത്രാണിയില്ലാതെ,
അമ്മമഴക്കാറിന്‍റെ ചിറകിലൊതുങ്ങി
ഒളിച്ചിരിക്കുന്നിതാ മഴപ്പക്ഷികൾ !
ധർമ്മവും നീതിയുമറിയാത്തവർക്കായ്
പെയ്തൊഴിയാനിനി നേരമൊട്ടില്ല
മിഴികൾക്കുള്ളിൽ ഒളിച്ചിരിക്കുന്നിതാ
സർവ്വംസഹയായ മഴപ്പക്ഷികൾ..!
ഞാനും നീയുമെന്ന വാക്കിനകലങ്ങൾ കൂട്ടി
നാമെന്ന വാക്കൊരു ശൂന്യതയാകവേ
നഷ്ടസ്വപ്നങ്ങൾക്ക് കൂട്ടിരിക്കാനില്ലെന്നോതി
ളിച്ചിരിക്കുന്നിതാ .. മഴപ്പക്ഷികൾ.!!

Monday, April 10, 2017

ചങ്ങലകള്‍

തെറ്റിദ്ധരിക്കപ്പെടുന്ന
ചില ബന്ധങ്ങളുണ്ട് വിട്ടകന്നാലും ചാഞ്ഞ
മാവിന്കൊമ്പിലെ കല്ലേറുപോലെ
ചതഞ്ഞു കിടക്കും. എറിയാനറിയുന്നവര്‍
താല്‍ക്കാലികമായെങ്കിലും വിജയിയെന്നു സ്വയം വിശ്വസിക്കും പുതുമഴയില്‍ കുരുത്ത
തകരകള്‍പോലെ മാത്രമാണ്
അതിനായുസ്സെന്നറിയാതെ...
പിടിച്ചു വാങ്ങുന്നതിനു
നിലനില്‍പ്പില്ലെന്നു മനസ്സിലാക്കാതെയുള്ള
നെട്ടോട്ടത്തില്‍ അര്‍ഹതയില്ലാത്തതിന്റെ പിറകെ ഓടിത്തളര്ന്നു കിതയ്ക്കുന്ന ചിലര്‍..
കടപ്പാടുകളുടെ
തൂക്കുകയറില്‍ ശ്വാസംമുട്ടി മരിക്കുന്ന
ചില ബന്ധങ്ങളുണ്ട്, കയ്ച്ചിട്ടിറക്കാനും
മധുരിച്ചിട്ട് തുപ്പാനും വയ്യാത്തവ....
ഇത്തിള്‍ക്കണ്ണിപോലെ
കൊണ്ടേ പോകൂവെന്ന തരത്തിലുള്ള ബന്ധങ്ങള്‍,
ബന്ധനസ്ഥനായ നിരപരാധിയെപ്പോല്‍
മുറിവേറ്റു വീഴുന്നു..
തിരഞ്ഞെടുക്കുന്നത്
നന്നായില്ലെങ്കില്‍ തിരസ്കരിക്കപ്പെടുന്ന
ജീവിതം പോലെ അലഞ്ഞുതിരിഞ്ഞു
ദാഹിച്ചുമരിക്കുന്നു ചിലര്‍ .. കാട്ടുപാതയേക്കാള്‍ ഭീകരമാണ് ,
ആത്മാര്‍ഥതയില്ലാത്ത
ബന്ധങ്ങള്‍ക്കിടയിലൂടെയുള്ള സഞ്ചാരം.

Sunday, April 9, 2017

കുസൃതി ചിന്തകള്‍

കരയുവാനില്ലെന്നു പറഞ്ഞയാമിഴികളില്‍ പലവിധ ഭാവങ്ങള്‍ മിന്നിത്തെളിഞ്ഞപ്പോള്‍ മൗനക്കൂട്ടിലൊളിക്കുവാനില്ലെന്നു മധുരമോടെ മൊഴിഞ്ഞു നാവും.. കദനങ്ങള്‍ താങ്ങുവാനാവില്ലിനിയെന്നു കരുത്തോടെ ചൊല്ലിയാ മനമതില്‍ ആമോദം വിടർന്നപോൽ ആശങ്കവിട്ടു ഞാനുണര്‍ന്നു .. കുസൃതികാട്ടി വന്നൊരു ഇളംതെന്നല്‍ കാര്‍കൂന്തല്‍ പിടിച്ചുലച്ചനേരം കുശുമ്പിനാലാണോ .. അർക്കന്റെ രശ്മികള്‍ മിഴികളെ ചിമ്മിച്ചു മുന്നില്‍ വന്നു. എന്തിനു ദുഃഖങ്ങള്‍ വിളിച്ചുവരുത്തി നാം സുന്ദരനിമിഷങ്ങള്‍ വ്യർഥമാക്കീടുന്നു. നല്ല ചിന്തകള്‍ പൂത്തുവിടരുമ്പോള്‍ എത്ര മനോഹരമീ വിഭാതങ്ങള്‍..



Wednesday, April 5, 2017

ഏകാന്തതയുടെ നിറച്ചാർത്തുകൾ.

എന്റെ ഏകാന്തത
പൂക്കുകയാണ്.
ഭ്രാന്തൻ ചിന്തകളായ്
പല വർണ്ണങ്ങളിൽ‍ ..
ചുവപ്പും നീലയും 
പച്ചയും ഇന്നലെകളിലെ
ചിന്തകളിൽ
കാലഹരണപ്പെട്ട്‌,
മങ്ങിപ്പോകുന്നു.

കറുപ്പിനിന്നും
ഏഴഴക് തന്നെ..
ഒരു സ്ഥായീഭാവത്തില്‍
ഒതുങ്ങി നില്‍ക്കുന്നു .
എങ്കിലും
വെള്ളരിപ്രാവിന്റെ
വെണ്മയോട്
ഇന്നും ഒരു
പ്രണയമാണ്.....
എത്രമറക്കാൻ ശ്രമിച്ചിട്ടും
പതഞ്ഞുപൊങ്ങുന്ന
ചില ഭ്രാന്തൻ
ഓർമ്മകളുണ്ട്;
ആട്ടിയോടിച്ചാലും
സ്നേഹനിധിയായ
നായയെപ്പോലെ
മനസ്സാഴങ്ങളിൽ
നക്കിത്തുടച്ചു കിടക്കും..
സമ്മിശ്രവർണ്ണങ്ങളാൽ
കെട്ടുപിണഞ്ഞങ്ങനെ..

പാറ്റിപ്പെറുക്കിയെടുത്ത
നെന്മണികൾ പോലെ....
അതിലുമുണ്ട്
നിറച്ചാർത്തണിഞ്ഞ
ചില നല്ല വിത്തുകൾ,
കാലം ഒരുക്കിവെച്ച
അനുഭവത്തിന്റെ
ചൂടിലും, നിറം മങ്ങാതെ...
ചങ്ങലക്കണ്ണികൾപോലെ
ഹൃദയത്തെയടക്കി നിർത്തുന്ന
കോമാളിയുടെ ചമയവർണ്ണങ്ങൾ..
അതെ,പൂത്തുലയുന്ന
ഏകാന്തതയ്ക്ക് കൂട്ടായിട്ടെന്നും
ഉയർന്നുകേൾക്കാം,
കാഴ്ച്ചക്കാരുടെ കയ്യടികൾ....

Monday, April 3, 2017

കുഞ്ഞു വരികളിലൂടെ ..

നന്മ ഉള്ളിൽ നിറഞ്ഞീടുമ്പോൾ 
നല്ല പാതകൾ താനെ തുറന്നീടു൦ 
സജ്ജനങ്ങൾ കൂട്ടുകാരായിടുമ്പോൾ 
സത്ചിന്തകൾ പ്രകാശ൦ പരത്തീടു൦ 
കെട്ട കൂട്ടുകൾ തിരിച്ചറിഞ്ഞീടുകിൽ 
ബുദ്ധിയോടെയകറ്റി നിർത്തീടുക
പാടിനടക്കു൦ പരദൂഷണക്കാരെ
പാടെ വർജ്ജിച്ചു മുന്നേ നടക്കണ൦


ആത്മാർഥത 
ഇല്ലാത്തവർ
കൂടെ കൂടിയാൽ
ആത്മാവു
നഷ്ടപ്പെട്ട 
ദേഹംപോൽ 
ജീവിത൦.


ഋതുക്കളിലൂടെ
സഞ്ചരിക്കുന്നു,കാലം;
പൂത്താലി കോർക്കുന്നു,
പ്രകൃതി.


കനലിൽ 
കുരുത്ത ജീവിതം
തുന്നുന്നു, നേരറിവ്.


നീയെഴുതിയ 
ഒറ്റവരിക്കവിത-
യിൽവിരിഞ്ഞ
പൂവുഞാൻ ;
സ്നേഹമഴയിൽ 
നനഞ്ഞൊലിച്ച്
നിന്നെ അറിയുകയാണെ-
ന്നിതളുകൾ...........!


ഭൂമിയിൽ
മനുഷ്യർ പീഡിതരാണ് ;
കേരളത്തിൽ
സ്ത്രീകളും കുട്ടികളുമാണ്
പീഡിതർ..!!


ആടിയുലഞ്ഞാലും
രസകരമീ യാത്ര. 
ജീവിതത്തോണി.


സ്നേഹത്തിന്റെ 
മൂർച്ചയുള്ള,
തൂലികകൾകൊണ്ടേ,
വെറുപ്പിന്റെ അക്ഷരത്തെറ്റുകളെ
തിരുത്താനൊക്കുകയുള്ളൂ.....


ഈ വിശാലമാം 
സമുദ്രോപരിതലത്തിൽ,
സ്നേഹത്തിരമാലകൾതൻ 

തലോടലിൻ
സാന്ത്വനം മുകർന്ന് 

മേവുമൊരു 
കൊതുമ്പുവള്ളമായേതോ 

സ്വപ്നതീരം 
തേടിയലയുന്നു ഞാൻ....!





അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...