Saturday, June 18, 2022

വെയിൽവഴിയിലൊരു സഞ്ചാരി

 വെയിൽവഴിയിലൊരു സഞ്ചാരി.

---------


വെന്ത വിരലുകൊണ്ടെഴുതുന്ന വരികളിൽ

പൊള്ളും മനസ്സിന്റെ വിളറിയ ചിന്തകൾ 

ചുടുനിണമൊഴുകുമെന്നോർമ്മകളിലിന്നും

മറുമൊഴിയാലേ വിതുമ്പുന്നു ചുണ്ടുകൾ.


ഏകാന്തവീഥിയിൽ പൊഴിയുന്നിതാ, ചിരം

ഏറെയുണങ്ങിയ പത്രങ്ങളിപ്പൊഴും.

മിഴികളിൽ വേനലിൻചൂടൊന്നുമാത്രമായ്

ഇരുളുന്ന പാതകൾ ദുരിതമായ്ത്തീരുന്നു.


പാതയിലാരോ വിതറിയ കനലുകൾ

പാദങ്ങൾ തിന്നു വിശപ്പടക്കീടവേ

മുന്നോട്ടു പോകുവാനാവാതെ ദേഹിയും,

ഇലകളില്ലാമരം പുൽകിയിരിക്കുന്നു.


നാളെയെൻ സൂര്യനിവിടെയുദിയ്ക്കുകിൽ 

ഈ മരച്ചില്ലകൾ തളിരണിഞ്ഞീടുമോ?

തെന്നലേറ്റൊന്നുറങ്ങീടുവാനാകുമോ

പുലരൊളിക്കാഴ്ച്ചകൾ കാണുവാനാകുമോ?



Saturday, June 11, 2022

ചേച്ചിയമ്മ


രണ്ടിളം പൈതൽ വരുന്നതുണ്ടേ,

കാണുവാനെന്തൊരു ചന്തമെന്നോ!

കുളി കഴിഞ്ഞീറനുടുത്തു, തമ്മി-

ലോരോ കഥകൾ പറകയാവാം.


തട്ടിത്തടഞ്ഞു വീഴാതിരിക്കാൻ

കുഞ്ഞനുജന്റെ കരം പിടിച്ചും

അമ്മയെപ്പോലെ കരുതിയും നീങ്ങുമ-

ച്ചിത്ര,മാബാല്യസ്മൃതിയിലായ് ഞാൻ!


വേഗം നടക്കെന്റെ കുഞ്ഞുവാവേ...

എന്തു തിടുക്കമച്ചേച്ചിയ്ക്കെന്നോ!

കുഞ്ഞുപാദങ്ങൾ വലിച്ചുവെയ്ക്കേ

പുഞ്ചിരി തൂകുന്നു കുഞ്ഞനുജൻ!

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...