Friday, December 31, 2021

പുതുവത്സരാശംസകൾ

 ധനുവിലീമഞ്ഞുപുതച്ചരാവിൽ

പുതുവർഷവരവേൽപ്പിനായൊരുങ്ങാം!ഗതകാലദുഃഖങ്ങളൊക്കെ മായ്ക്കാം,

നവവർഷത്തെ വരവേൽക്കാം, പ്രാർത്ഥനയോടെ!....


വ്രണിതമാം ചിന്തകൾ മാറ്റിനിർത്താം

വാശിവൈരാഗ്യങ്ങൾ അകറ്റി നിർത്താം

സ്നേഹത്തലോടലാലൊരുമിച്ചിടാം.. സുസ്മിതം പുതുവർഷം വരവേറ്റിടാം.


ഒഴിയാത്ത മാരിയെ നേരിടാനായ്

ജാഗ്രതയോടെങ്ങും മുന്നേറിടാം

അന്യോന്യം കൈത്താങ്ങായ് നമ്മൾക്കെല്ലാം

നന്മമരങ്ങളായ് പൂത്തു നിൽക്കാം!..

Tuesday, December 28, 2021

ജീവിതം പ്രത്യാശയിലേക്കുണരുന്നത്

തിക്താനുഭവങ്ങളിൽ

വിതുമ്പിനിൽക്കുന്ന വാക്കുകൾ

വഴിയറിയാതെയിടറി നിൽക്കുമ്പോൾ

കൈത്താങ്ങാവുന്ന ചിലർ.


സ്വപ്നങ്ങളുടെ ശ്മശാനവഴിയിൽ

മോഹങ്ങൾ നിരത്തി

പിന്തിരിപ്പിക്കുന്നവർ! 

ജീവിതയാത്രയുടെ വഴികൾ

പുഷ്പാലംകൃതമാക്കുന്നവർ!


എപ്പോഴും കൂടെയുണ്ടാകുമെന്നു

കരുതുന്ന നിഴൽപോലും

മുന്നറിയിപ്പില്ലാതെ വിട്ടകലുമ്പോൾ

ആരുടെയും ക്ഷണം കാത്തുനിൽക്കാതെ

കൂട്ടിനെത്തുന്നവർ!


അങ്ങനെയാണ് ജീവിതം

പിന്നെയും പ്രതീക്ഷാഭരിതമാവുന്നത്;

പ്രത്യാശയിലേക്കുണരുന്നത്!

മാനസത്തോഴൻ

 സ്നേഹത്തിൻ രാഗത്തിലെഴുതുമീ വരികളിൽ

ജീവൻ പകർന്നു നീ കൂടെനില്ക്കേ

സ്നേഹനിറവിനാലറിയാതെയുൾത്തടം 

പുളകത്തിൻ മലർവാടിയായപോലെ...!


പാതി വഴിയിലിടറിയ വാക്കുകൾ 

അർത്ഥമറിയാതെ തേങ്ങിയപ്പോൾ 

നിൻ കൂട്ടെനിക്കെത്ര ധന്യമാം സാന്ത്വനം

ഈ വേള നീയെന്നെപ്പുല്കിടുമ്പോൾ


അറിയാതെ ഞാനൊന്നു പതറിയ വേളയിൽ

അരുമയായ് കൂടെ നീ ചേർത്തുനിർത്തി,

എത്രയോനാളായെൻ ഹൃദയവനിയിലെ

വാടാത്ത പൂവായ് സുഗന്ധമേകി....!


കാരുണ്യ സാഗരമാകും നിൻ ഹൃത്തിലെ

ഒരു ചെറുതിരയായലയടിക്കാൻ.. 

എൻ മനമെന്നും കൊതിച്ചു നില്പൂ

എൻ മാനസതോഴാ  ചേർന്നു നില്ക്കൂ


ഹൃദയമാംവാടിയിൽ വാടി വീഴാതെ

എന്നെന്നുംപൂക്കും വസന്തമേ നീ...  

നിറയുകെൻ മനസ്സിന്റെ കാലചക്രങ്ങളിൽ

ഒരിക്കലും പിരിയാത്ത തെന്നലായി!..


അകലുവാനാവില്ല കൂട്ടുകാരാ, നിന്റെ

സ്നേഹത്തണലിൽ ഞാൻ വിശ്രമിക്കാം.

വാടിക്കരിഞ്ഞിങ്ങുവീഴുവോളം നിൻ്റെ

വരികളിൽ പൂത്തു മണം പരത്താം....!

Monday, December 27, 2021

ചിന്ത

 ചിന്ത

******

പതറി നിൽക്കുന്ന ചിന്തകൾക്കെപ്പൊഴും

ചിറകുകൾ നിന്റെ മധുരമാമോർമ്മകൾ!

തഴുകിയെത്തുന്ന മന്ദസമീരനായ്

എന്നെയെന്നും പുണരുമാചിന്തകൾ!


ഏകയായ് ഞാൻ തളർന്നിരുന്നീടുമ്പോൾ

മോഹപ്പക്ഷിയായ് പാറുന്ന ചിന്തകൾ,

ചേർത്തെഴുതാ വരികളിലെവിടെയോ

പൂർണ്ണതയെഴാ കവിതയായ് മാറുന്നു


ഇല്ല തെല്ലുമൊടുക്കമെന്നാകിലും

ഇല്ല സ്വസ്ഥതയൊട്ടുമേ ചൊല്ലിടാം.

എങ്കിലുമുണ്ടിടയ്ക്കിടെ കവിതകൾ-

ചിന്ത നല്കുന്ന മധുരമാമൗഷധം!

Monday, December 20, 2021

പൂത്തിരുവാതിര

ആതിരരാവായി തോഴിമാരേ,

കൈകൊട്ടിയാടിക്കളിച്ചിടേണ്ടേ!

കൈലാസേശന്റെ തിരുനാളല്ലോ,

മംഗളം വായ്ക്കും തിരുനോമ്പല്ലോ!


പൊന്നൂഞ്ഞാലാടിക്കളിച്ചിടേണ്ടേ,

പാടിത്തുടിച്ചു കുളിച്ചിടേണ്ടേ!

മംഗല്യസ്ത്രീകൾ നമുക്കീ പ്രണയാർദ്ര-

രാവിതിലുത്സവ കേളിയാടാം.


പാതിരാപ്പൂചൂടി, നീൾമിഴിയി-

ലാർദ്രസ്വപ്നങ്ങളും കണ്ടിരിക്കാം.

ദീർഘസുമംഗലീഭാഗ്യത്തിനായ് 

പൂത്തിരുവാതിരയാഘോഷിക്കാം!


പഞ്ചാക്ഷരീമന്ത്രം ചൊല്ലിക്കൊണ്ടേ

മാനസം തീർത്ഥക്കുളമതാക്കാം.

സങ്കടനാശന, ശ്രീശിവശങ്കര

ഞങ്ങൾക്കനുഗ്രഹം നല്കിടേണേ!


Sunday, December 19, 2021

മണ്ണും മനുഷ്യനും

കണ്ണു തുറക്കുക, കാതോർക്കുക 

മണ്ണിലൂടൊന്നു നടക്കുക, ജീവിതം

മണ്ണിന്റെ വരദാനമെന്നറിഞ്ഞീടുക,

ജീവന്റെ ജീവനീമണ്ണെന്നറിയുക!


ഉഴുതുമറിച്ചു നാം വിതയെറിഞ്ഞുണ്ണുമ്പോ-

ളറിയാതെ സമ്പത്തു കുമിയുമെക്കാലവും.

നന്മനിറഞ്ഞ മനസ്സതുണ്ടെങ്കിലോ

നിത്യസമൃദ്ധമായ്ത്തീരുമിജ്ജീവിതം!


എന്നിട്ടുമയ്യോ! മലീമസം ഭൂതല-

മെങ്ങും മലിനമാം ചിന്തകൾമാത്രമോ!

മണ്ണില്ലെങ്കിൽ മനുജനില്ല, ജീവ-

നെന്നെന്നുമാധാരമീമണ്ണുമാത്രമാം!

അമ്മമനസ്സ്

ഓർമ്മകളിലെപ്പൊഴും തത്തിക്കളിക്കുന്നു,

പൊന്നുമക്കൾതൻ കാൽത്തളകൾ.

പിഞ്ചിളം കാലുകൾ പിച്ചവെച്ചീടുമ്പോൾ

കൊഞ്ചിച്ചിരിക്കുന്നു മാതൃചിത്തം.

എത്ര വളർന്നാലുമാകൊഞ്ചലുകളെൻ

താരാട്ടിൽ പാലമൃതായീടുന്നു.

തിങ്കൾക്കലകാട്ടി, കൊഞ്ചിച്ചു മാമൂട്ടി

പാടുമത്താരാട്ടിനീണത്തിലായ്

വാശി, കുറുമ്പുകൾ കാട്ടിയോടീടുമ്പോൾ

ദേഷ്യം നടിച്ചാസ്വദിച്ചിരിക്കും.

അകലെയാണെങ്കിലുമരികിലാണെങ്കിലും 

മക്കളമ്മയ്ക്കെന്നുമോമനകൾ!

അച്ഛൻ

 അച്ഛന്‍

********

ചൊല്ലുവാനേറെയുണ്ടാകളിമുറ്റത്ത്

മധുരമാമണല്‍ത്തരികള്‍ക്കു നിത്യവും.

ഓർമ്മകൾ വന്നു തഴുകവേ, നിത്യവും

ഹൃദയകോവിലിലച്ഛന്റെ വിഗ്രഹം!


സുസ്മിതം കൊളളുമമ്പിളിമാമനെ

കുഞ്ഞിക്കൈകളാല്‍ വാരിയെടുക്കുവാന്‍ 

കൊഞ്ചി നില്ക്കും കുസൃതിക്കുമുന്നി,ലായ്

ആനയായ് മാറുമെന്നച്ഛനെപ്പൊഴും.


നോവുകൾ നെഞ്ചിലുരുകിത്തിളയ്ക്കവേ

ഓർമ്മയിൽ പുഞ്ചിരിച്ചെത്തുമച്ഛനെ 

ഇല്ല, വാക്കുകൾ ചൊല്ലാനുപമയായ്

എന്റെ ജീവിതപുസ്തകത്താളിലും!


മങ്ങിടാ സ്നേഹമാല്യമണിഞ്ഞു, കാ-

ണിക്ക വാങ്ങാതനുഗ്രഹം പെയ്തിടും 

മനസ്സിൻകോവിലിൽ നിത്യപ്രതിഷ്ഠയായ്

കരുണ ചൊരിയുന്നൊരച്ഛനുണ്ടെപ്പൊഴും!


കാലത്തിന്‍ പടവേറെ ചവിട്ടിലും 

താതവാത്സല്യമാകും പുതപ്പിന്റെ

ചൂടിൽ വളരുന്ന മക്കള്‍തൻമാനസം 

വാടുകില്ല, തളരില്ലൊരിക്കലും!

Monday, December 13, 2021

കൂട്ടുകാരൻ

 സ്നേഹത്തിൻ രാഗത്തിലെഴുതുമീ വരികളിൽ

ജീവൻ പകർന്നു നീ കൂടെനില്ക്കേ

സ്നേഹനിറവിനാലറിയാതെയുൾത്തടം 

പുളകത്തിൻ മലർവാടിയായപോലെ...!


പാതി വഴിയിലിടറിയ വാക്കുകൾ 

അർത്ഥമറിയാതെ തേങ്ങിയപ്പോൾ 

നിൻ കൂട്ടെനിക്കെത്ര ധന്യമാം സാന്ത്വനം

ഈ വേള നീയെന്നെപ്പുല്കിടുമ്പോൾ


അറിയാതെ ഞാനൊന്നു പതറിയ വേളയിൽ

അരുമയായ് കൂടെ നീ ചേർത്തുനിർത്തി,

എത്രയോനാളായെൻ ഹൃദയവനിയിലെ

വാടാത്ത പൂവായ് സുഗന്ധമേകി....!


കാരുണ്യ സാഗരമാകും നിൻ ഹൃത്തിലെ

ഒരു ചെറുതിരയായലയടിക്കാൻ.. 

എൻ മനമെന്നും കൊതിച്ചു നില്പൂ

എൻ മാനസതോഴാ  ചേർന്നു നില്ക്കൂ


ഹൃദയമാംവാടിയിൽ വാടി വീഴാതെ

എന്നെന്നുംപൂക്കും വസന്തമേ നീ...  

നിറയുകെൻ മനസ്സിന്റെ കാലചക്രങ്ങളിൽ

ഒരിക്കലും പിരിയാത്ത തെന്നലായി!..


അകലുവാനാവില്ല കൂട്ടുകാരാ, നിന്റെ

സ്നേഹത്തണലിൽ ഞാൻ വിശ്രമിക്കാം.

വാടിക്കരിഞ്ഞിങ്ങുവീഴുവോളം നിൻ്റെ

വരികളിൽ പൂത്തു മണം പരത്താം....!

Sunday, December 12, 2021

പ്രണയാർദ്രം

 പ്രണയാർദ്രം

@@@@@@@


പൊട്ടിക്കിളിർത്തതാം ചിന്തകളിലെപ്പൊഴും

വിരിയാത്ത സ്വപ്നങ്ങളൊന്നുമാത്രം!

നട്ടുവളർത്തിയ മോഹങ്ങളൊക്കെയും

പെറ്റുകൂട്ടുന്നു നിന്നോർമ്മമാത്രം !.

ചുറ്റിയടിക്കുന്ന കാറ്റിനു പിന്നാലെ 

ചിറകിട്ടടിക്കുന്ന പറവപോലെ

അലയുകയാണു ഞാനിപ്പൊഴുമാശകൾ തളിരിടും മനസ്സുമായെങ്ങുമെങ്ങും.

കാഴ്ചകൾ കണ്മുന്നിലേറെയുണ്ടെങ്കിലും

കാണുന്നതൊപ്പൊഴും നിന്റെ രൂപം.

മധുവൂറും വാക്കുകളായിരമെങ്കിലും 

നിൻ സ്വരം മാത്രം കൊതിച്ചിരിപ്പൂ!

നിദ്രാവിഹീനമാം രാവുകളിലെപ്പൊഴും

പ്രണയാർദ്രമോഹം പുണർന്നുകൊണ്ടേ

പൂത്തുനിൽക്കുന്നിതാവ്രീളയായാരെയോ

കാത്തിരിക്കുന്നു നിശാഗന്ധിയിപ്പൊഴും!

പകലോന്റെ ചന്തം നുകരുവാനായ് മാത്രം

മിഴി തുറക്കുന്ന പൂവാടിയയ്യോ!

കാണാതെയറിയാതെ പോയിതോ രാവിനെ

പ്രണയിക്കുമാമലർക്കൊടിയെ, പാവം!

Saturday, December 11, 2021

ജീവിതം


വ്യഥകളാലുഴലുന്ന മനമിന്നു കേഴുന്നു

അഴലുകൾ മാറാത്തതെന്തുകൊണ്ടായിടാം?

ഓരോ കുരുക്കുമഴിയ്ക്കവേ, പിന്നെയും

ദുരിതങ്ങളൊഴിയാത്തതെന്തുകൊണ്ടായിടാം?.. 

ജീവിതനാടകശാലയിൽ നാം നട-

ന്മാരായി കേവലമാടിത്തിമർക്കയോ?

അർത്ഥമില്ലാതുള്ള വാക്കുകൾകൊണ്ടു നാം 

ചിത്തത്തെയേറ്റം വലയ്ക്കുകയല്ലയോ!.. 

നഷ്ടബോധത്താലുരുകുന്ന ഹൃത്തിൽ നാം 

പൊള്ളത്തരങ്ങൾ നിറയ്ക്കുകയല്ലയോ! 

കണ്ടതും കേട്ടതും പാതിവഴിയ്ക്കിട്ടു

കാണാത്തതിനായ് പരതുകയല്ലയോ!. 

കിട്ടിയാലൊട്ടും മതിവരാതോടുന്നു 

ഉള്ളതിലെല്ലാം പതിരുകൾ തേടുന്നു. 

തൃപ്തരല്ലാതെ നാം നെട്ടോട്ടമോടുമ്പോൾ 

നന്മകളേറ്റം പ്രഹേളികയാകുന്നു. 

ഓടിത്തളർന്നു കിതച്ചു നിൽക്കുമ്പോഴോ 

കാലചക്രം ബഹുദൂരം ഗമിച്ചിടും. 

കാഴ്ചകളെന്നുമിഴഞ്ഞു നീങ്ങീടുമ്പോൾ 

ചെയ്തവ പിന്നെയും ചെയ്യുന്നതെന്തിനോ?

നന്മകൾ കാണാത്ത കെട്ടകാലത്തിന്റെ

കോലങ്ങളായ് നാം കുഴഞ്ഞുവീണീടവേ

അന്ത്യനിമിഷത്തിൽ ആരോരുമില്ലാതെ 

അന്യരായ് ഭൂവിൽ ദുരന്തമായ് മാറീടും..

നന്മ വെളിച്ചം


സംശുദ്ധമാവണമുള്ളിൽ നിന്നുതിരുന്ന വാക്കുകൾ 

പരിശുദ്ധമാവണം പൂജാ പുഷ്പം പോൽ 

പഠിക്കണം സത്കർമ്മങ്ങൾ ചെയ്യാൻ 

മറക്കണം പാടേ ദുഷ്ചിന്തകൾ 

നെഞ്ചിലെരിയുമസൂയ തൻ കനലുകൾ 

നന്മതൻ തീർത്ഥകുളത്തിൽ കഴുകണം.

കൂടെ കൊണ്ടുനടക്കും വിദ്വേഷാമേവവും 

കർപ്പൂരത്തതീയിലെരിച്ചു കളയണം.

നൽവാക്കുക്കൾ.. സത്ചിന്തകളാലെ 

നന്മ തൻ വഴിത്താരയിലേറണം 

ചിത്ത ശുദ്ധി വരുത്തീടിൽ - നമ്മുടെ 

സഫലായ്  തീർന്നിടും മമ കർമ്മമേവം.

സത്-വികാരം മനസ്സിൽ വളർന്നെന്നാൽ 

സ്വപ്ന നാളങ്ങളുള്ളിൽ തെളിഞ്ഞിടും.

Wednesday, December 8, 2021

രക്ഷകനെ തേടി

ചേർത്തു പിടിക്കുന്തോറു൦ 

അകന്നു പോകുന്ന മനസ്സുകൾ...

ആരെയൊക്കെയോ 

ബോധ്യപ്പെടുത്താൻ വേണ്ടി 

വിളക്കിച്ചേർക്കുന്ന കണ്ണികൾ.

ശ്വാസ൦മുട്ടി ചുമയ്ക്കുന്ന 

ഭ്രാന്തൻചിന്തകൾ.

വാക്കുകളിൽ മാത്രമൊതുങ്ങുന്ന 

സാന്ത്വനങ്ങൾ.

തൂവൽകൊഴിഞ്ഞ മോഹപ്പക്ഷികൾ.

കപടത കണ്ടുമടുത്ത്

ആത്മാഹുതി ചെയ്ത

ഗതികിട്ടാമനസ്സുകൾ...

ഇല്ല .. ഇനി ഉയർത്തെഴുന്നേല്ക്കണ൦,

ഒരു ഫീനിക്സ് പക്ഷിയെപ്പോലെ.

എടുക്കണ൦,

അനീതിക്കെതിരെ ഒരു പടവാൾ.

തളയ്ക്കണം,

മദ൦ പൊട്ടിയോടുന്ന "മദയാനകളെ".

കൈകോർക്കണം,

കുറുക്കൻമാര്‍ക്കിടയിൽ 

നിലവിളി കൂട്ടുന്ന

കുഞ്ഞാടുകളെ രക്ഷിക്കാൻ!.....

സ്വാർത്ഥചിന്തയില്ലാതെ 

ജാതിമതവര്‍ണ്ണ വിവേചനമില്ലാതെ 

ഇനി വരുമോ രക്ഷകന്മാർ?

Monday, December 6, 2021

പുനർജനി

മടിച്ചു നിന്നൊരാ പദങ്ങളോരോന്നും

മൊഴികളായ് ചുണ്ടിൽ നടനമാടുന്നു.

പ്രണയപുഷ്പങ്ങൾ വിരിയും വാടിയിൽ 

ഇളംകാറ്റൊന്നിതാ കടന്നുപോകുന്നു.


അനുരാഗം ചൊല്ലും മൊഴികളൊക്കെയും

കിനാവുകൾ കണ്ടു ത്രസിച്ചൊരാക്കാലം

വസന്തമായിതാ നിനവിൻ ചില്ലയിൽ

അതിമധുരമായ് മിഴി തുറക്കുന്നു.



ചിണുങ്ങിപ്പെയ്യുമീ മഴക്കുളിരിലായ്

ഇരുഹൃദയങ്ങളിഴുകിച്ചേരുമ്പോൾ

പുലരിപ്പൊൻപ്രഭ പടരുന്നു, ഹൃത്തിൽ

വിടരുന്നു പുനർജ്ജനിയുടെ മന്ത്രം!

Sunday, December 5, 2021

പുനർജ്ജന്മം

 പുനർജനി

==≠======

നിന്റെ കാഴ്ചയ്ക്കുവേണ്ടി

എന്റെ കണ്ണുകള്‍ നീ  ചൂഴ്‌ന്നെടുത്തു.

നിന്റെ രക്ഷയ്ക്കു വേണ്ടി

എന്റെ കൈകാലുകള്‍ നീ  ബന്ധിച്ചു.

അപവാദച്ചുഴിയില്‍ 

ലോകത്തിന്റെ

മുന്നില്‍ നഗ്നയാക്കി നിര്‍ത്തി

സംതൃപ്തിയടങ്ങിയ 

മനസ്സുമായ് നീ

എന്നെ ആഴക്കടലില്‍ മുക്കിതാഴ്ത്തി.

എങ്കിലും,

ആഘോഷത്തിമിര്‍പ്പില്‍ 

ജീവിതം കൊണ്ടാടുന്ന നിന്നുടെ മകളായ് 

ഞാന്‍ പുനർജ്ജനിക്കും;

അന്ന് നീ ഒരു ഭ്രാന്തനാകും.

കൊഴിഞ്ഞുപോയ ഈ 

പുഷ്പത്തെ ഓര്‍ത്തല്ല,

കഴുകന്‍കണ്ണുകളില്‍നിന്നും 

തന്റെ 'പൊന്‍മകളെ'

എങ്ങനെ രക്ഷിക്കുമെന്നോര്‍ത്ത്...!

ലളിതഗാനം

 ലളിതഗാനം

*************

~ ശ്രീരേഖ. എസ്


ഹൃദയതന്ത്രികൾ മീട്ടി ഞാനൊരു

പ്രണയകാവ്യമെഴുതാം.....

രാഗഭാവം നിറയുമെന്നുടെ

കനവിലാടിവരൂ...... നീയെൻ

കരളിലൊഴുകി വരൂ.....

                (ഹൃദയതന്ത്രികൾ....)


പ്രണയരാഗമായ്, സ്നേഹലോലയായ്

എന്റെ ചാരെ വരൂ....

മനസ്സിൽ നിറയുമൊരു മധുരരാഗമായ്

കവിതയെഴുതി വരൂ, മൊഴിയിൽ

കവിതയായി വരൂ....

              (ഹൃദയതന്ത്രികൾ....)


രാഗതന്ത്രികൾ ശ്രുതിയുണർത്തവേ

പാട്ടുപാടിവരുമോ?

ജീവരാഗമായ്  നിന്നിലലിയവേ

നടനമാടിവരുമോ? കരളിൽ

കവിത മൂളി വരുമോ?

              (ഹൃദയതന്ത്രികൾ....)

Monday, November 29, 2021

വീട്ടിലേക്കുള്ള വഴി

 വീട്ടിലേക്കുള്ള വഴി

********************

ഒരു നാൾ എനിയ്ക്കുമുണ്ടായിരുന്നു;

കലപിലകൂടും കുരുവികളും

കളകളം പാടുന്നൊരരുവിയും പാടവും

താളം പിടിച്ചൊരു കുഞ്ഞുനാട്!


ആ നാട്ടുവഴികളിന്നെങ്ങുപോയി?

കരിയിലപ്പക്ഷികൾ തുള്ളിക്കളിക്കുന്ന

നന്മകൾ പൂക്കുന്ന കാവും തുളസിയും

കുളിരണിയിച്ചൊരാസ്നേഹവീട്?....


കാണുന്നില്ലാ വീട്ടുവഴികളൊന്നും

കാടുപിടിച്ച മനസ്സുമാത്രം!

കാട്ടുപൂവിന്റെ മണവുമില്ല

സ്വാർത്ഥങ്ങൾതൻ നിഴലാട്ടമെങ്ങും!


ഗതകാലജീവിതം വെച്ചുനീട്ടും

സ്വപ്‌നങ്ങൾ ചുറ്റിലുമാടിടുമ്പോൾ

പഴിചൊല്ലിപ്പിരിയാതെ മാടിവിളിക്കുന്നു

നിശ്ശബ്ദമെന്നെയീനാട്ടുപാത!


വീട്ടിലേക്കുള്ള വഴി

എനിക്കുമുണ്ടായിരുന്നൊരുനാൾ,

കലപിലകൂടുന്ന കുഞ്ഞിക്കുരുവികളും

കളകളം പാടുന്ന കുഞ്ഞരുവികളും

താളം പിടിച്ചൊരു കുഞ്ഞു നാട്ടുവീട്.


എവിടെപ്പോയിന്നാ നാട്ടുവഴികൾ,

കരിയിലപ്പക്ഷികൾ തുള്ളിക്കളിക്കുന്ന

നന്മകൾ പൂക്കുന്ന തുളസിത്തറയും 

മനം കുളിരണിയിച്ച സ്നേഹവീട്?.


കാണുന്നില്ലാ വീട്ടുവഴികളൊന്നും

കാടുപിടിച്ച മനസ്സുകൾ മാത്രമെങ്ങും.

കാട്ടുപൂക്കളുടെ മണവുമില്ലെവിടെയും

സ്വാർത്ഥതയുടെ നിഴലാട്ടങ്ങൾ മാത്രം!


പ്രവാസജീവിതം ബാക്കിയാക്കിയ സ്വപ്‌നങ്ങൾ

ചുറ്റിലും നിഴൽക്കൂത്താടുമ്പോൾ

പഴിചൊല്ലിപ്പിരിയാതിന്നും മാടിവിളിക്കുന്നു

യാത്രമുടങ്ങിയ സഞ്ചാരിക്കായാവീട്ടുവഴി!

Thursday, November 25, 2021

സ്ത്രീധനം

സ്ത്രീതന്നെ ധനമെന്നറിഞ്ഞീടേണം

ശ്രീയായി നിത്യം വിളങ്ങിടേണം

കുടുംബത്തിൻ വിളക്കായ്  ജ്വാലിച്ചീടണം 

പെരുമയോടെയെന്നും നിറഞ്ഞീടണം.


സ്ത്രീധനമെന്നൊരു വ്യാധിയെ നിത്യവും,

ശക്തമായ്തന്നെ തുരത്തിടേണം.

പെണ്ണവൾ, ശക്തിയായ് വളരുമിക്കാലത്തും

സ്ത്രീധനം ശാപമായ് നിൽക്കയെന്നോ?


മക്കൾക്കു വിദ്യയായൂർജ്ജമേകൂ,

സ്വന്തമായ് നിൽക്കാൻ പഠിച്ചിടട്ടെ.

സ്ത്രീധനമെന്ന വിപത്തൊഴിഞ്ഞീടുവാ-

നൊരുമയിൽ കൈകോർത്തു മുന്നേറിടാം!

Monday, November 15, 2021

ഇരുളും വെളിച്ചവും

ഇരുളിൻ മറുപാതി വെളിച്ചെമെന്നറിഞ്ഞു

അഴലിൽ ഉഴലാതെ ജീവിക്കുക നാം

ജീവിതവീഥിയിൽ ഇരുൾപരത്തും ദുഃഖത്തെ,

വകഞ്ഞു മാറ്റുന്നു സൗഹൃദവെളിച്ചങ്ങൾ.


ഇരുട്ടിൻ കമ്പളം വാരി പുതയ്ക്കുമ്പോൾ

ചെറു സുഷിരങ്ങളിലൂടെയെത്തുന്ന തരിവെട്ടം

താരകങ്ങളായി ഗഗനത്തിൽ മിന്നുമ്പോൾ

പ്രതീക്ഷയായി പുൽകുന്നു പുലർകാലകിരണം.


ഏകാന്തതയുടെ ഇരുൾപ്പടവിലിരുന്നു കൊണ്ടു

മോഹഭംഗങ്ങളെ താലോലിക്കുമ്പോൾ

മിന്നാമിനുങ്ങിൻ പ്രകാശംപ്പോലെയെത്തുന്നു

പുതുവെളിച്ചെവുമായി നവപ്രത്യാശകൾ.






Monday, November 1, 2021

എന്റെ കേരളം

മലയാളിയായി പിറന്നോരെല്ലാം 

മലയാളനാടിൻ മഹത്വമറിയണം.

മാമലനാടിന്റെ സംസ്കൃതി കാത്തിടാൻ

മാലോകരേ നമ്മൾക്കൊത്തു ചേരാം.


കുളിരലപോലെ തഴുകിയുണർത്തുന്ന

കവിതകൾ വിരിയും നാടല്ലോ കേരളം.

കലയും സംസ്കാരവുമൊത്തുചേരുമീ

കേരളത്തിൽ ജനിച്ച നാമെത്ര ധന്യർ!


കേരത്തിൻകേദാരമായൊരു നാട്ടിലി-

ക്കേരവും വിസ്മൃതിയിലാവുന്നുവോ?

കരളിന്നുകുളിരേകും സുന്ദരക്കാഴ്ചകൾ 

കരളുരുക്കുന്നുവോ കണ്ണുനീരിൽ?


മധുരമാമോർമ്മകൾ പൂവിട്ടൊരക്കാലം

മലയാളനാടിൻ സുവർണ്ണകാലം.

മാനവസ്നേഹമന്ത്രങ്ങൾ ജപിച്ചുകൊ-

ണ്ടെങ്ങും മഹാന്മാർ ജനിച്ച ദേശം!


ദൈവ ചൈതന്യം തുടിയ്ക്കുന്ന നാടിതിൽ

ദുഃഖവും ദുരിതവുമേറുന്നുവോ?

ദുഷ്ടതകളെല്ലാം തുടച്ചു മാറ്റാം, നിത്യ-

മൊരുമയാൽ നാടിനെ സ്വർഗ്ഗമാക്കാം!





Tuesday, October 26, 2021

ദയ

മണ്ണിൽ മനുഷ്യനായ്  പിറന്നോരു നമുക്ക്‌

കാരുണ്യമെപ്പൊഴും കൂടെ വേണം.

അലിവേറുമുള്ളിലേ നിറവുണ്ടാകൂ

അക്കാര്യം നമ്മളറിഞ്ഞീടേണം.


എളുതല്ലയൊട്ടുമേ കണ്ടുകിട്ടാനിന്നു

ദയയോലും മാനവമാനസങ്ങൾ.

പുറമേ നടിച്ചീടും മോടികളല്ലാതെ, 

ആത്മാർത്ഥതയെങ്ങും കാണാനില്ല.


നെഞ്ചുപൊട്ടും രോദനങ്ങൾ നാം കേൾക്കണം 

അനാഥർതൻ കദനത്തിന്നാഴങ്ങൾ തേടണം

ചേർത്തുപിടിക്കണം, താങ്ങായി നിൽക്കണം

ജീവജാലങ്ങളെ ദയയോടെ കാക്കണം.

Wednesday, October 20, 2021

മാരിയും വ്യാധിയും

മാരി താണ്ഡവമാടിത്തിമർക്കവേ

മാനുഷരെല്ലാരും കണ്ണീരിലായ്!

റോഡുകളൊക്കെയും തോടുകളായി,

ആധിയും വ്യാധിയും നാട്ടിലേറി!


കെട്ടിയുയർത്തിയ സ്വപ്നങ്ങളൊക്കെയും

മഴവെള്ളപ്പാച്ചിലിലൊലിച്ചുപോകേ,

ബാക്കിയായ് നെഞ്ചകം പൊട്ടുന്ന രോദനം,

ഉള്ളം നടുങ്ങുന്ന കാഴ്ചകളും!


സ്വാർത്ഥരാം മാനവർതൻ ദുഷ്പ്രവൃത്തിയാൽ 

പ്രകൃതിയെവിടെയും കോപിക്കയായ്.

ആത്മധൈര്യം തെല്ലും കൈവിടാതെ 

നമുക്കൂഴിയെ കാത്തിടാനൊത്തുചേരാം.


തെറ്റുകൾക്കൊക്കെയും കൂട്ടായ് നമുക്കിനി-

ച്ചെയ്തിടാം പ്രായശ്ചിത്തങ്ങളെല്ലാം.

മാരിയും വ്യാധിയും കോപിക്കാതെപ്പൊഴും

ഞങ്ങളെ കാക്കണേ, പ്രകൃതീശ്വരീ!



Wednesday, October 13, 2021

സരസ്വതീ ഗീതം

ലാവണ്യവതിയാം കാവ്യദേവതേ,

സാരസ്വതവീണയതു മീട്ടി 

ഈ പുണ്യജന്മത്തിൻ സായൂജ്യമായ് 

ജീവിതപ്പാതയിൽ കാരുണ്യമേകിടൂ. 

താമരപ്പൂവിൽ വസിക്കും ദേവതേ,

ജീവിതവീണയിൽ സംഗീതമാകൂ.

രാഗങ്ങളെല്ലാമേ മധുരമായ് പാടുവാൻ 

നീയെന്‍ നാവില്‍ കളിയാടിടൂ.

( ലാവണ്യവതിയാം )


നിൻ സ്വരമാധുരിയെനിക്കുനൽകൂ,

നിഴല്‍പോലെന്നില്‍ നിറഞ്ഞു നിൽക്കൂ.

പ്രേമസ്വരൂപിണീ അംബുജലോചനേ 

നിന്‍ മിഴികളിലെന്നെ കുടിയിരുത്തൂ.

അക്ഷരമലരുകള്‍ ഹാരമായ് കോര്‍ത്തിടാം നിന്‍ഗളനാളമലങ്കരിക്കാന്‍!                

(ലാവണ്യവതിയാകും)


ഒരു ജന്മമെങ്കിലും പൂവായ് പിറക്കണം,

നിന്‍ പദകമലത്തില്‍ വീണുറങ്ങാന്‍!

ഒരു കീർത്തനത്തിൻ സ്വരമായിത്തീരണം,

നിന്‍ വീണക്കമ്പിക്കു നാദമാകാന്‍!

ഒരു മാത്രയെങ്കിലും നിന്നിലലിയേണം,

കാലാതിവര്‍ത്തിയാം കാവ്യമാകാന്‍!

കാരുണ്യക്കടലാകും കാവ്യദേവതേ 

മാറോടുചേര്‍ത്തെന്നെ കാത്തീടണേ.                     (ലാവണ്യവതിയാകും )

Tuesday, October 12, 2021

ദേവീഗീതം

 ദേവീഗീതം

........................

വീണാവാണീ ദേവീ സരസ്വതീ

അമ്മേ മൂകാ൦ബികേ ഭഗവതീ,

മധുരഭാഷിണീ, കാവ്യസംഗീതികേ,

നിൻ രൂപമെന്നിൽ തെളിയേണമേ!

 

നാവിലെന്നും നല്ലവാക്കായ് വരേണമേ,

നയനങ്ങളിൽ നൽ കടാക്ഷമായീടണേ

മായാമോഹങ്ങളൊക്കെയും നീക്കണേ

നിൻ രൂപമെന്നിലെന്നും തെളിയേണമേ!


അഭയമേകണേ അംബുജലോചനേ 

ഹൃദയത്തിലുണരണേ നിൻ തിരുനാമം!

നേർവഴി കാട്ടണേ ജഗദ൦ബികേ നീ,

നന്മയായെന്നിലെന്നും തെളിയേണമേ!


അവിവേകിയായ് ഞാൻചെയ്തകുറ്റങ്ങള്‍ 

കണ്ണീരാല്‍   നിന്‍ പാദത്തിലര്‍പ്പിക്കാം,

അമ്മേ, മൂകാ൦ബികേയവ മാപ്പാക്കി

അടിയനിൽ കരുണാകടാക്ഷമേകണേ!


സൗപര്‍ണ്ണികയിൽ  മുങ്ങിനിവരുമ്പോള്‍

സര്‍വ്വപാപങ്ങളും പൊറുക്കണേയമ്മേ

സകലകലാവിലസിതേ വിദ്യാദേവതേ 

എന്നില്‍ നിറയണേ അമ്മതന്‍ ചൈതന്യം!

Thursday, October 7, 2021

തപം

ചാറ്റല്‍മഴയിലൂടെ  ഒഴുകിയെത്തിയ 

മണ്ണിന്‍ഗന്ധത്തില്‍ ഉന്മാദമായ മനസ്സ്, 

കാട്ടരുവിയുടെ ലാസ്യ നൃത്തത്തില്‍ 

മതിമറന്നു പ്രകൃതിയെ പുണരുന്നു .

കോടമഞ്ഞിനെ മുകരുന്ന 

താഴ്വാരകാറ്റിനിന്നെന്തേ 

പതിവിലും കവിഞ്ഞൊരു നാണം...!

കവിളിനെ തൊട്ടൊരുമി 

പ്രിയതരമാമൊരു പാട്ടിനെ 

ഓര്‍മ്മപ്പെടുത്തുന്ന കിളിക്കൊഞ്ചല്‍.

സാന്ത്വനത്തിന്റെ വെള്ളിക്കിരണങ്ങള്‍

ഇലപ്പടര്‍പ്പിലൂടെ ഊര്‍ന്നിറങ്ങി 

ഇടനെഞ്ചില്‍ പൂമഴ പെയ്യിക്കുന്നു.

കാടിന്റെ വന്യതയില്‍ നിന്നും മാറി 

പ്രണയപുഷ്പങ്ങള്‍ പൊഴിക്കുന്ന 

വൃക്ഷലതാതികളെ താലോലിക്കുന്ന 

ഇണക്കിളികളുടെ കുറുകലില്‍

നിന്നെയോര്‍ത്തു നറുതേന്‍

പൊഴിക്കുന്ന ചൊടികളാല്‍..

പ്രണയാര്‍ദ്രമാം  മിഴികള്‍പൂട്ടി

എന്നിലെ നിന്നെയുംപേറി ഇനി

അനന്തതയിലെക്കൊരു യാത്ര...!

ശരണാലയം

ശരണാലയങ്ങളിൽ തെളിയുന്ന നിലവിള-

ക്കതിദീപ്തമായ് വിളങ്ങീടുന്നേരം

വീട്ടിലെ മെഴുകുതിരികൾ ദൂരേയ്ക്കെറിഞ്ഞവർ

നാളെ വിലപിയ്ക്കാമതിദീനമായ്!


അനുനിമിഷമുരുകിയൊലിയ്ക്കുമത്തിരിയുടെ

നാളത്തിൽ തെളിയും പ്രപഞ്ചസത്യം!

"ഇന്നു ഞാൻ നാളെ നീ, ഇന്നു ഞാൻ നാളെ നീ"-

യെന്ന യഥാർത്ഥ്യം സ്ഫുരിക്കും തത്വം!


എത്ര നാം ദൂരെ വലിച്ചെറിഞ്ഞീടിലും

വീണ്ടും മുളപൊട്ടുമാവാത്സല്യം!

പശ്ചാത്താപത്താൽ വിവശരായ് നാം പിന്നെ

ലക്ഷ്യമില്ലാതെയിരുളുതാണ്ടും.


ജീവിതത്തിന്നന്ത്യനാളുകൾ നമ്മളെ

കാത്തിരിപ്പൂ ശരണാലയത്തിൽ!

മണ്ണിൽ വിതച്ചതേ നാം കൊയ്യൂവെന്നുള്ള

ചൊല്ലു നാമാരും മറന്നുകൂടാ.

Monday, October 4, 2021

അമ്മത്തൊട്ടിൽ

അമ്മത്തൊട്ടിലേറുന്നോരീ കാലത്ത്

അമ്മിഞ്ഞപ്പാലിനായുഴലും കുരുന്നുകൾ.

മാതൃത്വത്തിന്റെ മഹത്വം മറക്കുന്നു,

മാറു ചുരത്തുന്നതറിയാത്ത മാതാക്കൾ.


ആരുമില്ലാതെ തൊട്ടിലിൽ കിടന്നവ-

നെത്രയോ പേരുടെയരുമയാണിപ്പൊഴും!

ആശ്രയമില്ലാത്ത ബാല്യങ്ങളെത്രയോ

തൊട്ടിലിന്നലിവിനാലെത്ര സനാഥരായ്!


അനാഥർക്കഭയമാണെന്നുമീത്തൊട്ടിലെന്നാകിലും, നാം മാതൃസ്നേഹമറിയണം.

അവഗണനയില്ലാതെ,യരുമയോടെന്നും

സാന്ത്വനമാവണം അമ്മത്തൊട്ടിലുകൾ!

ഗാന്ധിജി

മനസ്സുകളിൽ

അനുദിനം മാഞ്ഞുപോകുന്നു

രാഷ്ട്രപിതാവിന്റെ തത്വചിന്തകൾ!

മഹാത്മാവിനെയോർക്കാൻ

നമുക്കിന്നും ഗാന്ധിജയന്തി മാത്രമോ!

അഹിംസയിലൂടെ സന്മാർഗ്ഗം കാട്ടി

സ്വജീവിതമാണ് തന്റെ സന്ദേശമെന്നരുളി

ലളിതജീവിതത്തിലൂടെ

നമ്മെയെല്ലാം നയിക്കാൻ

ഇനിയൊരു ഗാന്ധിയുണ്ടാവുമോ?

സ്വാതന്ത്ര്യത്തിന്റെ അമൃതം

നമുക്കേകുന്നതിനുവേണ്ടി

സഹനജീവിതയാത്രയിലൂടെ

സ്നേഹനൂലുകൾ കോർത്തിണക്കിയ

യുഗപരുഷന് അനന്തകോടിപ്രണാമം!

ഹൃദയത്തിൽ

നിറയ്ക്കാം ഗാന്ധിചിന്തകൾ!

ആ പുണ്യാത്മാവിനെയെന്നുമവിരാമം

ഉള്ളത്തിൽ പൂജിക്കാം!

രാമനാമം ചൊല്ലി വടികുത്തിനടന്നുപോയ

ഫക്കീറിന്റെ കാൽപ്പാടുകൾ

വരുംതലമുറയ്ക്കുള്ളിലും നിറയ്ക്കാം!

Tuesday, September 21, 2021

അമ്മ മലയാളം

ചാരുതയേറുമെൻ മലയാളഭാഷ 

അമ്മക്കു തുല്യമാം മാതൃഭാഷ

അക്ഷരജ്വാല  സമൃദ്ധമാണെന്നുമീ-

യക്ഷയമാകുന്ന ശ്രേഷ്ഠഭാഷ


ഉള്ളിൽ നിറയ്ക്കുമറിവുകളാലെന്നു -

മഞ്ചിന്ദ്രിയങ്ങളെ തൊട്ടുണർത്തി 

അമ്പത്തൊന്നൊക്ഷരലാസ്യനടനത്താ-

ലാമോദമേകുമീധന്യഭാഷ!


സുന്ദരമാകുന്നൊരക്ഷരപ്പൂക്കളാ -

ലെത്രയോ കാവ്യം വിരിഞ്ഞ ഭാഷ

ഹരിശ്രീ കുറിച്ചനാൾമുതലെനിക്കെന്നും

ഹൃത്തിൻ തുടിപ്പാകും മാതൃഭാഷ!


മലയാളഭാഷ നാം മറന്നീടുകിൽ 

പെറ്റമ്മയെ പിന്നെയോർത്തീടുമോ ?

വിശ്വത്തിലാകെയൊളി പരത്തീടുവാൻ

കെൽപ്പുള്ളതാണെന്റെ മാതൃഭാഷ!


Tuesday, September 14, 2021

കലികാലം


ചിന്തകൾ ചിന്തേരതിട്ടു മുന്നേറണം

കലികാലമാണിതെന്നോർക്കണമെപ്പൊഴും.

നന്മയും തിന്മയും വേർതിരിച്ചറിയണം 

സങ്കടച്ചുഴികളിൽ വീഴാതിരിക്കണം.


കപടമുഖങ്ങളാലിന്നേറെ വൈകൃതം,

കദനങ്ങൾ കുമിയുമീലോകത്തിലെവിടെയും


കരുതിയിരിക്കണം, മുന്നേറണം നമ്മൾ

തളരാതിരിക്കണം, ധീരരായ്ത്തീരണം!


കാലവും കോലവും മാറിയേക്കാം, വിഷ-

പ്പുകയേറ്റു ധരയും കറുത്തുപോകാം.


ജാതിമതവർഗ്ഗവിദ്വേഷങ്ങളിൽ, പിന്നെ

രാഷ്ട്രീയപ്പോരിലും ലോകം ചുവന്നിടാം.


ശാസ്ത്രം കുതിച്ചിട്ടും തളരുന്നു മാനവർ

ആധികൾ, വ്യാധികൾ പടരുന്നിതെവിടെയും


കലികാലദോഷങ്ങൾ മാറുവാനായി നാം

സത്കർമ്മമെപ്പൊഴും ചെയ്തു ജീവിച്ചിടാം.









Monday, September 6, 2021

തൂലിക

തിന്മകൾക്കെതിരായിട്ടൂഴിയിലൊക്കെയും

പടവാളായ് തീരണമെങ്ങുമിത്തൂലിക!

നന്മയ്ക്കായാവേശത്തോടെന്നും മുഴങ്ങുന്ന ഇടിനാദമാകണമിത്തൂലിക!


മനസ്സിൽ വിരിയും ആശയങ്ങളെയെന്നും

വിചിന്തനം ചെയ്തേററം ചാരുതവരുത്തി,

അക്ഷരങ്ങളിലൂടെ അക്ഷയതാളുകളി-

ലലിയിപ്പിക്കും, അക്ഷയനിധിയാണ് തൂലിക.


കാടുകയറുന്ന ചിന്തകളെയൊക്കെയും

നെഞ്ചകത്തിലിഴചേർത്തുവെക്കവേ,

പുത്തനുണർവ്വിനെ മുത്തമിട്ടുണർത്തും

തൂവൽസ്പർശമാണെന്നുമിത്തൂലിക!


അകതാരിലൂറും കണ്ണീരും കിനാക്കളും

അഭിമാനമേകും നിമിഷങ്ങളും

നിരന്തരമാരിലുമെത്തിക്കും സന്തത-

സഹചാരിയാണെന്നുമെന്നുമിത്തൂലിക!


Sunday, September 5, 2021

ഗുരു വന്ദനം

 അറിവിന്റെ അക്ഷരവെളിച്ചത്തില്‍

നന്മയുടെ പാതയിലേക്ക് 

കൈ പിടിച്ചുനടത്തിയ ഗുരുനാഥന്മാരേ..

ഹൃദയത്തിൽ തൊട്ടുനമിക്കുന്നു ഞാൻ..


എന്നുടെ ഉയർച്ചയിലെന്നും വണങ്ങുന്നു

അക്ഷരമുറ്റത്തെ നന്മമരങ്ങളേ,

അന്നെനിക്കേകിയ ചൂരൽക്കഷായം 

ഇന്നെന്റെ ജീവിതവീഥിയിൽ തേൻമധുരം!


നേരിന്റെ പാത കാട്ടിത്തരുന്ന സത്യമെന്നും

വാക്കിൻ തലോടലാൽ ഉള്ളം നിറയ്ക്കും. 

ജ്ഞാനജ്യോതിസ്സാൽ വഴികാട്ടിയായ്

സദ്ചിന്ത വളർത്തിയ ഗുരുഭൂതരേ, വന്ദനം!

Saturday, September 4, 2021

മാനസവീണ

 മധുരമാമൊരു രാഗത്തിനീണമായ്

എൻ മാനസവീണ തംബുരു മീട്ടി

ഹൃദയതാളമൊഴുകിയെത്തിയാ

പ്രണയവരികളിൽ തുടിച്ചു നിൽപ്പൂ..


പരിഭവപ്പുഴയായി ചിണുങ്ങിയപ്പോൾ

പതിനേഴിന്നഴകിലെ നിലാവൊളിയായി

മാനസച്ചെപ്പിലെ മഞ്ചാടിമണികൾ പോൽ

പാദസരകിലുക്കമെന്നകം കവർന്നു..


ദൂതുമായ് വന്നൊരു മന്ദസമീരന്റെ

പുലർകാലത്തലോടലിൽ കുന്തളമിളകി

ചന്ദനഗന്ധത്തിൽ നിർമാല്യം തൊഴുതവൾ

എന്നുമെൻ ജീവനിലനുരാഗമായ്.

Tuesday, August 31, 2021

കൃഷ്ണാഷ്ടമി

 കൃഷ്ണാഷ്‍ടമി

***************

അഷ്ടമിരോഹിണിനാളിൽ പിറന്നു നീ

അമ്മമാർക്കെല്ലാർക്കും പൊന്നുണ്ണിയായ്.

വെണ്ണകവർന്നുണ്ണുമമ്പാടിക്കണ്ണാ, നിൻ

ജന്മനാളിന്നണഞ്ഞുവല്ലോ!


കുസൃതിച്ചിരിയാലോളങ്ങൾതീർത്തു നീ

അഴലുകളൊക്കെയുമലിയിച്ചുവോ?

സ്നേഹസ്വരൂപനായെന്നുള്ളിൽ നടമാടി

പ്രണയത്തിൻ മുരളികയൂതിയൂതി!


മോഹനഭാവത്തിലുള്ളിൽ വിരിയുന്ന

സുസ്മിതത്തിന്നെന്നുമെന്തുഭംഗി !

മോദമോടെന്നുമെന്നുള്ളിൽ തെളിയുന്ന

നിൻ രൂപം കാണുകിലതെത്ര പുണ്യം!


ജീവിതസാഗരച്ചുഴിയിൽപ്പെടുന്നേരം

തേജോമയം മുഖം ധ്യാനിക്കുമ്പോൾ

ഉള്ളിലഴലിന്നലകളടങ്ങി, നിൻ

കള്ളച്ചിരിയെന്റെയുള്ളിലൂറും!


 








Tuesday, August 24, 2021

ഗുരുസ്മരണ

ഗുരുസ്മരണ

***************

എത്ര സ്തുതിച്ചാലും മതിവരില്ലല്ലോ

ഗുരുദേവൻ തന്നുടെ സാരോപദേശങ്ങൾ

വർണ്ണവെറിയരുടെയുള്ളിലെ ഇരുൾ -

മാറ്റാൻ ദിവ്യപ്രകാശം പരത്തിയ ഗുരു.


ആത്മചൈതന്യതേജസ്സാലേവർക്കും

ആത്മഗ്ഗുരുവായി മാറിയ ഈശ്വരൻ

ചെമ്പഴന്തിയിൽ പിറവികൊണ്ട

ബ്രഹ്മചാരി

ലോകം മുഴുവനറിയുന്നോർ...


വിദ്യയോളമില്ല മറ്റൊരു ധനവുമെന്നോതി

വിദ്യാമഹത്വം മോഹമായി മാറ്റിയേവരിലും

മതത്തെ ത്യജിച്ചു, മനുഷ്യനായ് മാറുവാൻ

മഹദ് വചനങ്ങൾ ചൊല്ലിയ ഗുരുവേ,നമഃ


മറക്കരുതാരും ഗുരുദേവോപദേശങ്ങൾ

സച്ചിന്തയാൽ ജീവിക്കാൻ പഠിക്ക, നാം

ഗുരുദേവനേകുന്ന പൂജാപുഷ്പങ്ങളായി

മതമൈത്രിയോടെ ജീവിച്ചു മുന്നേറാം...

~

Saturday, August 21, 2021

ഓണനിലാവും പൂത്തുമ്പിയും

 മഴത്തുള്ളികിലുക്കത്തി-

ലോർമ്മകൾ പൂത്തുലഞ്ഞപ്പോൾ

വിരുന്നിനെത്തിയതെന്റെ

പോന്നോണ പൂത്തുമ്പി.


നിലാമഴ പെയ്യും രാവി-

ലോണരാവിൻ ചന്തം കാൺകേ

ഗതകാലസ്മരണകൾ

തലോടി മന്ദം!


എത്ര സുന്ദരം നാളുക-

ളൊത്തുകൂടലിൻ ഘോഷവും

ഏകമനസ്സോടേവരും

കഴിഞ്ഞതെല്ലാം.


ഓണപ്പാട്ടുമോണത്തല്ലും

തുമ്പി തുള്ളൽ, വടംവലി,

ആർപ്പുവിളിയോടിക്കളി-

യാഘോഷങ്ങളും!


ഗൃഹാതുരത്വത്തിന്നുൾവി-

ളിയാലെങ്ങും ചിങ്ങനിലാ-

വൊഴുകിക്കൊണ്ടെവിടെയും

നനഞ്ഞു നിൽക്കെ

കരളല്പം കുളിർന്നീടാ-

നാമയങ്ങൾ വെടിയാനാ-

യാസ്വദിക്കാമാഘോഷങ്ങൾ

ചാനലിലെല്ലാം.


ദുരിതങ്ങൾ, വ്യഥകളു-

മൊഴിഞ്ഞൊട്ടു ശാന്തിക്കായി

പ്രാർത്ഥിച്ചീടാം, വീട്ടിൽ നമു-

ക്കാഘോഷമാക്കാം!


പൊന്നോണക്കാലം


പുഴകളിലോളം താളമടിക്കുന്നു

കളിവഞ്ചികളെങ്ങും കൊഞ്ചിക്കുഴയുന്നു

തിരുവോണത്തോണി വരുന്നേ..... പൊന്നോണം വരവായേ.....

ചിങ്ങപ്പൂങ്കാറ്റു വരുന്നേ..... തിരുവോണത്തോണി വരുന്നേ.....

             (പുഴകളിലോളം........)


പൂവേ പൊലി പൂവേ പൊലി പാടാൻ വായോ

ഓർമ്മകൾതൻ പൊൽത്തിടമ്പുകളേന്തിപ്പാടാലോ!....

വഞ്ചിപ്പാട്ടുയര്ണൊരീണം പാടി രസിയ്ക്കാലോ....

ആർപ്പും കുരവയുമായെതിരേല്ക്കാം ഓണം വരവായേ....

              (പുഴകളിലോളം.......)


പൊന്നോണപ്പാട്ടുകൾ പാടാം, പൂക്കൂടകൾ വീതുനിറയ്ക്കാം

വന്നല്ലോ മാമലനാട്ടിൽ പൂത്തിരുവോണം!

തിരുവോണക്കുമ്മിയടിക്കാം, തിരുവോണസ്സദ്യയൊരുക്കാം

വന്നല്ലോ പൂക്കുടചൂടിയ പെന്നോണക്കാലം!

               (പുഴകളിലോളം.......)

Friday, August 13, 2021

കാത്തിരിപ്പ്

 


കാത്തിരിപ്പ്

*************

ശാന്തമാണാഴിയെന്നാകിലുമാകാശ-

മിത്രമേലെന്തേ പിണങ്ങിനില്പൂ!

ഒട്ടിയവയറിനായന്നവും തേടി ഞാ-

നാഴക്കടലിലിറങ്ങിയേക്കാം.


ആഴിയിൽ വിളയുമാമുത്തും പവിഴവും

തപ്പിയെടുക്കുവാനെത്തിടുമ്പോൾ

കോപിച്ചിടൊല്ലേ.. കടലമ്മേ ഞങ്ങളെ

കരുതലോടെപ്പൊഴും കാത്തുകൊൾക!


ജീവിതക്കടലിന്റെ മദ്ധ്യത്തിലിന്നു ഞാ-

നേകയായ് നങ്കൂരമിട്ടിടുമ്പോൾ

കരിപൂണ്ട വാനമായെൻശോകമൊക്കെയും

കാലത്തിനൊപ്പമൊഴുകയല്ലോ!


അഴലുകളായിരം വന്നണഞ്ഞാലും,

അണയാതെ ജീവിതം കാത്തിടാനായ്,

കണ്ണിൽ തിരിവെച്ചു കാത്തിരിപ്പൂ സ്നേഹ-

ദീപമായ് കൂരയിലിന്നൊരുവൾ!










മിഴിപെയ്ത്ത്

 മിഴിപ്പെയ്ത്ത്

*************

നിഴല്‍പോലെയെത്തുന്ന 

ദുഃഖങ്ങളൊക്കെയും 

ഒരു മഴപ്പെയ്ത്തില്‍ 

ഒലിച്ചുപോയീടുമോ ?


ചിരിതൂകിയരികില്‍ 

നില്‍ക്കുന്ന മോഹങ്ങള്‍ 

ഒരു പുതുമഴയില്‍ 

തളിരിടുമോ ? 


ദുരമൂത്ത ബധിരർ 

നിറഞ്ഞയീലോകത്ത്

കണ്ണുനീർ പ്രളയമായി, മാറീടുമ്പോള്‍ 

കാരുണ്യമെന്നൊരു 

വാക്കുപോലുമിന്ന് 

കാറ്റിന്റെ കയ്യിലെ കളിപ്പാട്ടമോ..?


കോമരംപോലെ 

തുള്ളുന്ന ചിന്തകള്‍ 

വാളെടുക്കുന്നു|;

കലികാല തന്ത്രങ്ങള്‍ 

പോരിനിറങ്ങുന്നു;

ഒന്നുമേയറിയാതെ 

രക്തസാക്ഷിയാവാന്‍ മാത്രം 

ചിലജന്മങ്ങള്‍. 


ഒച്ചിനെപ്പോലെ 

ഇഴയുന്നജീവിതം 

വക്കുപൊട്ടിയ 

വാക്കിനാല്‍ മുറിയുമ്പോള്‍ 

പെറ്റുവീണതാം 

മണ്ണിനെ മറന്നവര്‍ 

കണ്ണീര്‍പ്പുഴയിൽ 

കടലാഴങ്ങള്‍തേടുന്നു !


നിഴല്‍പോലെയെത്തുന്ന 

ദുഃഖങ്ങളൊക്കെയും 

ഒരു മഴപ്പെയ്ത്തില്‍ 

ഒലിച്ചുപോയീടുമോ ? 

ചിരിതൂകിയരികില്‍ 

നില്‍ക്കുന്ന മോഹങ്ങള്‍ 

ഒരു പുതുമഴയില്‍ 

തളിരിടുമോ ?


Tuesday, August 10, 2021

ലളിതഗാനം

 ലളിതഗാനം

                        *************

കാൽവിരലാലൊരു ചിത്രമെഴുതി,

കാതരമിഴിയവളെന്നെ നോക്കി.

അനുരാഗഗീതം മൂളിയ ചൊടികളിൽ 

പ്രണയത്തിൻ അരുണിമ വിരിഞ്ഞു.

              (കാൽവിരലാലൊരു....)


നീരവമിന്നും നിൻകവിളിണയിൽ 

കുങ്കുമം ചാർത്തുവതാരോ?

വ്രീളാവിവശം മിഴികളിൽ നോക്കി

കവിത രചിയ്ക്കുവതാരോ?...... മധുരം

കാതിൽ മൊഴിയുവതാരോ?

              (കാൽവിരലാലൊരു....)


ചിന്തയിൽ വിടരും കവിഭാവനകൾ

രുചിരം നിന്നിലുണർത്താം 

മധുമൊഴികൾ പൂമഴയാവുമ്പോൾ 

പ്രണയകവിതകളെഴുതാം,...... മധുരം

പ്രണയകവിതയായ് മാറാം.

             (കാൽവിരലാലൊരു....)

തൂവൽ സ്പർശം

 

തൂവൽസ്പർശം

*** *** *** ****

വെന്തുരുകുന്നൊരു പാതയിലൂടെ

തനിയെ നടന്നു ഞാൻ നീങ്ങിടുമ്പോൾ

കുളിർതെന്നലായെന്നിലൊഴുകിയെത്തി

കരുതലിന്നൊരു കരസ്പർശമെങ്ങും!!


കരുണ്യമേറും തലോടലായ് മെല്ലെ

തരളമധുരമാം സ്നേഹഭാവം

പതിയെ വന്നെൻകാതിലരുമയായ് മൂളി:

യാത്രയിൽ നീ തനിച്ചല്ലല്ലോ തെല്ലും.


ഒരു തൂവൽ സ്പർശമായ് സാന്ത്വനമായ്

ഹൃദയത്തിലൊരു വസന്തം വിരിഞ്ഞു.

പുതുമഴപോലെൻ മനം നിറഞ്ഞു

കദനങ്ങളെല്ലാം കൊഴിഞ്ഞുപോയി.


Monday, August 9, 2021

 തിരിനാളം

***********

തെളിഞ്ഞുകത്തും തിരിനാളം പോൽ

തെളിയണമുള്ളിൽ പ്രതീക്ഷകൾ 

ഇരവിലുമൊരുതരി വെട്ടംപോലെ

മിഴിനാളങ്ങൾ തെളിയേണം!


ഹൃദയത്തിൽ നാം നന്മ നിറയ്ക്കുക

കർമ്മപഥങ്ങൾ തെളിഞ്ഞീടും

ഇരുളിൽ നമ്മളിഴഞ്ഞേറുമ്പോൾ

പൊന്നൊളിതൂകും കർമ്മഫലം.


ഓർമ്മയിലുണരുമൊരോട്ടുവിളക്കായ് 

കരുതാം പെരുമകളെമ്പാടും.

സത്യത്തിന്റെ വിളക്കായുള്ളിൽ നി-

റയ്ക്കാം ജീവസ്ഫുരണങ്ങൾ!


ഇരുളലമൂടിയ വഴികളിലൂടെ

ദിശയറിയാതുഴലുന്നന്നേരം

മെല്ലെയുദിച്ചുവരാവൂ, നിറവി-

ന്നൊളിയായ് ജീവിതസുകൃതങ്ങൾ!


കൽമഷമാണ്ടൊരു ദുരിത പഥങ്ങളി-

ലെങ്ങും കനിവിൻ ദീപമുണർത്താം.

തെളിമയിലെന്നും വിടരും മനമോ-

ടെങ്ങും നിറമാലകളായ്ത്തീരാം.

അന്യം

പണ്ടെന്റെ നാട്ടുവഴികളിലൂടെന്നും

ആടി വരുന്നൊരു കാളവണ്ടി!

കിങ്ങിണിയ്ക്കൊപ്പം, മണിനാദവും പിന്നെ,

വേഗതയ്ക്കായൊരു ചാട്ടവാറും!


കണ്ഠത്തിലേറ്റും നുകത്തിന്റെ ഭാരം

കിതപ്പായ് പുറത്തേക്കു ചാടീടുമ്പോൾ 

നിശ്ശബ്ദതേങ്ങലായ് മാറുന്നു, ജീവിത -

വിധിയെ പഴിക്കുന്നിതശ്രുവർഷം!


ജീവിതഭാരം ശിരസ്സിലേറ്റി ,താഴ്ച,

വീഴ്ച്ചയാൽ ഉള്ളകം പൊള്ളിടുമ്പോൾ 

രണ്ടറ്റം മുട്ടിക്കാനോടിക്കിതക്കുന്ന

നാം വണ്ടിക്കാളകൾ മാത്രമല്ലോ!


ചൊല്ലാതെവയ്യൊന്നുമെങ്കിലു,മൊരുക്കി-

ലെത്രമേൽ സുന്ദരമാനാട്ടുകാഴ്ചകൾ!

നഷ്ടങ്ങളാണെങ്ങും കൂട്ടത്തിലാഗ്രാമ-

ഭംഗിയുമന്യമായ് തീർന്നുവല്ലോ!

**************









ലളിതഗാനം

 ലളിതഗാനം

*************

പറയുവാനായുള്ള നിറവുകളോരോന്നും

പലവുരുവുള്ളില്‍ തെളിഞ്ഞു വന്നു .

പറയാന്‍ തുടങ്ങവേ ,അറിയാതെ അകതാരില്‍ 

കതകുകള്‍ താനേയടഞ്ഞു പോയി ..

         (പറയുവാനായുള്ള.....)

പഴകിത്തുരുമ്പിയ വാക്കുകള്‍ മനസ്സിന്റെ

പടിവാതിലില്‍ വന്നു പതുങ്ങി നിന്നു

പതറാതെ  പറയുവാന്‍ കഴിയില്ലെന്നോര്‍ത്താവാം

അധരങ്ങള്‍ മെല്ലെ വിതുമ്പി നിന്നു.

          (പറയുവാനായുള്ള.....)

കളിചിരി ചൊല്ലുവാന്‍ കൊതിയാർന്ന വാക്കുകള്‍

അനുവാദമേകുവാന്‍ കാത്തു നിന്നു

അധരത്തിന്നാര്‍ദ്രത തേടിയ വാക്കുകള്‍ 

അലിവിന്റെ തീരത്തുതനിച്ചിരുന്നു

           (പറയുവാനായുള്ള.....)

Sunday, July 11, 2021

ചിതലരിക്കാത്ത ചിത്രങ്ങൾ

 ചിതലരിക്കാത്ത ചിത്രങ്ങൾ

***  ***  ****  ***  ***  ***

ഉള്ളിൽ കിടന്നു പിടയ്ക്കുന്ന ചില തേങ്ങലുകളുണ്ട്

ആരോടും പറയാതെ

ഏകാന്തനിമിഷങ്ങളെ താലോലിക്കുന്നവ!


ഹൃദന്തം നീറും നേരവും വാചലമാകുന്ന

നൊമ്പരങ്ങളെ ഉള്ളിൽ പേറുന്ന മൗനം!



പരിഭവക്കാറ്റിന്റെ ചിണുങ്ങലിൽ താളം

തുള്ളുന്ന സൂനംപോലെ ആടുന്ന മനം!


നിരന്തരം തോരാതെ പെയ്യുന്ന മിഴിപെയ്‌താൽ

തളർന്നു കൂമ്പിയ മിഴിതിളക്കങ്ങൾ!


എന്നിട്ടും, ആരെയും കൂസാതെ, തളരില്ലെന്ന വാശിയാൽ

മുന്നോട്ടു കുതിക്കുന്ന ചിന്തകൾ..


കാട്‌ കയറുന്ന ചിന്തകളെ നെഞ്ചകത്തിലേക്കു ചേർത്തുവെക്കുമ്പോൾ

പുത്തനുണർവ്വിനെ മുത്തം വെക്കുന്നു തൂലിക!


മാനസചില്ലയിൽ മഴവിൽകൂടാരമൊരുക്കി

മാനം സ്വപ്നം കാണുന്ന മയിൽ‌പ്പീലിതുണ്ട് പോലെ ചില കുഞ്ഞുമോഹങ്ങൾ!!









Thursday, July 8, 2021

താരാട്ട് പാട്ട്

 അറിയില്ലെനിയ്ക്കൊട്ടും പാടുവാനെങ്കിലും

താരാട്ടുപാടിഞാനെത്രയെന്നോ!

കേട്ടുമറന്നുപോയ് മക്കളിന്നെങ്കിലും

ഓർത്തുമൂളുന്നു ഞാനേകയായി, വീണ്ടു-

മോർത്തു മൂളുന്നു ഞാനേകയായി....

          (അറിയില്ലെനിയ്ക്കൊട്ടും)

ഇന്നൊരു താരാട്ടു പാടണമമ്മയ്ക്കായ്

സായാഹ്നയാത്രികയായതല്ലേ!

എൻ മടിത്തട്ടിന്റെ ചൂടിൽ മയങ്ങുമ്പോൾ

പൊഴിയുന്നു വാത്സല്യമിഴിനീർക്കണം!

          (അറിയില്ലെനിയ്ക്കൊട്ടും)

താലോലം പാടി ഞാൻ കോരിത്തരിക്കുമ്പോൾ

എന്മനം സ്നേഹത്താൽ വിങ്ങുകയായ്.

ഓർമ്മകൾ മൂളുന്ന കൊഞ്ചലുകൾ, എന്റെ

താരാട്ടിന്നീണമായ് മാറുകയായ്.

           (അറിയില്ലെനിയ്ക്കൊട്ടും)

ഓർമ്മകൾ

 മറവിയാഴങ്ങളിൽ നിന്നു൦ 

മുളപൊട്ടി വരുന്ന 

ചില ഓർമ്മകൾ...

കാലമതിൽ നിറമുള്ള 

മന്ദാരചിന്തകൾ 

പൊഴിക്കുമ്പോൾ

ആരൊക്കെയാവും  

ആ പരിമള൦ ഏറ്റു വാങ്ങുക.... !

ചിതലരിക്കാത്ത 

ഹൃദയത്താളുകളിൽ 

ആരോ കോറിയിട്ട 

വരികൾ ഇന്നും, 

ഒരു പതിനേഴുകാരിയുടെ 

നാണംപോലെ, 

കുണുങ്ങിച്ചിരിക്കുന്നുവോ ...

പ്രണയാതുരമായ

ഓര്‍മ്മകള്‍ക്കു മരണമില്ല .... 

സ്നേഹപ്പക്ഷിയുടെ 

ചിറകിനടിയിൽ 

എന്നു൦ ഒളിച്ചിരിക്കും  

ആരുംകാണാതെ .... 

ഏതു ദുഖത്തിലു൦ 

കുളിർക്കാറ്റായി

നമ്മെ തലോടിയുറക്കാൻ .....!

Thursday, June 24, 2021

വ്രണങ്ങൾ

ചങ്ങലയിട്ട്താഴിട്ടുപൂട്ടിയ 

ചില ഓർമ്മകൾ 

വ്രണമായി മനസ്സിനെ കാർന്നെടുത്തിട്ടും 

മദയാനയെപ്പോലെ ഭ്രാന്തു പിടിച്ചോടുന്നു 

ഗതികെട്ട കാലം.... 


താളം തെറ്റുന്ന കെടുജന്മങ്ങളെ

വിധിയുടെ പേരിൽ നാടു കടത്തുമ്പോൾ... 

തടയുവാനെത്തില്ല 

സാന്ത്വനവുമായി ഒരു ചെറുകാറ്റുപോലും.  

വകതിരിവില്ലാത്ത

വികാരങ്ങൾക്കടിമപ്പെട്ട് വിഭ്രാന്തിയുടെ

തേരിൽ കയറിപ്പോകുമ്പോൾ

യാഥാർഥ്യത്തിന്റെ 

കയ്പുനീർ കുടിച്ചൊടുങ്ങുന്ന

നരജന്മങ്ങൾക്കു നൊട്ടിനുണയാൻ 

മറ്റെന്തുണ്ട് ഓർമ്മകളുടെ 

പൊട്ടിയൊലിയ്ക്കും വ്രണങ്ങളല്ലാതെ?


Wednesday, June 23, 2021

പുതുവെളിച്ചം

അകലെയൊരിത്തിരി നറുവെളിച്ചം

മിഴിയിലേക്കിറ്റിപ്പതിച്ചുവെന്നാൽ,

ആലംബമില്ലാക്കുടുസ്സകത്ത്

തേങ്ങുവാൻമാത്രം വിധിയിവര്‍ക്ക്.


നിറമുള്ള കാഴ്ചകളന്യമല്ലോ

നിഴലുപോലെത്തുന്നഴലുകളും.

അറിവിന്‍റെ പാതയിലൂടെ നീങ്ങി

നിറവാർന്നലോകം പടുത്തുയർത്താൻ,

ഒരു കൈ സഹായമതെത്ര പുണ്യം!


വിജ്ഞാനപ്പൂത്തിരി കൈയിലേന്തി

ഒരു നവപുലരിയ്ക്കായ് വിത്തു പാകാം,

പുത്തൻ പ്രതീക്ഷതൻ പൊൻവെളിച്ചം

പാരിതിലാകെപ്പരന്നിടേണം,

അതുകണ്ട് പുളകം വിരിഞ്ഞിടേണം

ഒരുപുതുലോകം പിറന്നിടേണം.

Friday, June 18, 2021

ഒളിച്ചു വെച്ചത്


കാത്തിരിപ്പിന്നാഴങ്ങളില്‍ 

മോഹം കൊണ്ടൊരു കൂടുകൂട്ടി.

കാറ്ററിയാതെ കടലറിയാതെ, 

അതിൽ പ്രണയം ഒളിച്ചുവെച്ചു.

പതുങ്ങിയെത്തിയ കുയില്‍പ്പെണ്ണ്‍

തക്കംനോക്കി പറന്നിറങ്ങി, 

കാത്തുവെച്ച ജീവതാളം 

തട്ടിയെടുത്തു കൊക്കിലാക്കി..

ആരും കാണാതപ്പുറത്തെ 

മാവിന്‍ തോപ്പിൽ കൊണ്ടുവെച്ചു.

പ്രാണനൊഴിഞ്ഞ മോഹക്കൂട് 

താഴെ വീണുടഞ്ഞു പോയി.

കണ്ടു നിന്ന കാക്കകൂട്ടം 

അതിവേഗം കൈക്കലാക്കി

തീറ്റതേടി വന്നൊരു തത്തമ്മ 

കാര്യമെന്തെന്നോതി മെല്ലെ

ഉടഞ്ഞമോഹം കാട്ടിക്കൊടുത്തവര്‍

കണ്ടതൊക്കെ പാടി നടന്നു.

ഒളിച്ചുവെക്കരുതൊരു നാളും, 

സ്നേഹവും പ്രണയവും!

തിരിച്ചറിയാതിരുന്നാല്‍, 

പറിച്ചെടുക്കും പലരും.

ആത്മാര്‍ത്ഥസ്നേഹം,

പാഴാകില്ലെന്നുപദേശം നല്‍കി,

തന്‍പ്രാണനുള്ള തീറ്റകൊണ്ട്

 പറന്നുപോയ് തത്തമ്മ.

നിഴലുകൾ ചതിക്കുമ്പോൾ *** *** **** **** **** *** ***

 

എഴുതുവാനേറെയുണ്ടെന്നുള്ളം ചൊല്ലുമ്പോൾ 

എഴുതിയാലാർക്കാനും നൊന്തീടുമോ?

വെറുതെയെഴുതിയാൽ പോര,തിൽ തെളിയണം

സത്യത്തിൻ നേർരേഖയെന്നുമെന്നും!


നീറുന്ന ചിന്തകൾ കത്തിജ്ജ്വലിക്കുമ്പോൾ

കണ്ണീരാൽ കാഴ്ചകൾ മങ്ങീടുമ്പോൾ

ഉള്ളിൽ കിടന്നു വിങ്ങീടുന്നിതുണ്മകൾ

ലോകത്തോടുച്ചം വിളിച്ചോതുവാൻ!


സത്യത്തിൻമീതെ കരിനിഴൽ വീഴ്ത്തിയ-

ച്ചിത്തിൽ കളങ്കവുമായി നടപ്പവർ

വക്കുപൊട്ടിയ വാക്കുകളെയ്യുമ്പോൾ

അക്ഷമയോടെ തിളയ്ക്കുന്നു ക്രോധവും!


എഴുതി തുടങ്ങണമൊരുനാളിൽ സത്യങ്ങൾ

വരികളിൽ വീണു തിളയ്ക്കണമോർമ്മകൾ.

ഉരുകിത്തീരണം തെറ്റുകൾ ചെയ്തവർ

വേർതിരിച്ചറിയണം ഉണ്മതൻ വെണ്മകൾ!


മോക്ഷം

 മോക്ഷം

*********

വിങ്ങുമെന്നകക്കാമ്പിൽ

തിങ്ങുന്ന വാക്കുകളാൽ 

പൊള്ളുന്നു യാഥാർഥ്യങ്ങൾ

ഗദ്ഗദം തേങ്ങീടുന്നു


സ്നിഗ്ദമാം ഓർമ്മകളിൽ

ചാഞ്ചാടും സുഗന്ധമായ്

ചാരുവാം മോഹങ്ങളും 

നീർക്കുമിളയായ് മാറി.


മോചനമിനിയെന്നാകും

അറിയില്ലതെന്നാലും

അകലം മാറ്റിടാനായ് നാം

ഉള്ളു തുറന്നീടണം.


അന്തമില്ലാത്ത പുഴയായ്

ഒഴുകി പ്രണയാബ്ധിതൻ

ശാന്തിതീരത്തണഞ്ഞീടാൻ,

മോക്ഷം കാത്തിനിയെത്ര നാൾ?





Thursday, June 3, 2021

മരവിച്ച കാഴ്ചകൾ

മുൾമുനയിലാണിന്നീ ജീവിതമെങ്കിലും 

തോൽക്കാതെ മുന്നേറാൻ കരുതലാവാം 

ഒന്നിച്ചു നിൽക്കാം പൊരുതി നേടാം, നമു

ക്കൊരു നല്ല നാളെക്കായ് പ്രാർത്ഥിച്ചീടാം.


നാളെ നാമാരൊക്കെയുണ്ടെന്നറിയില്ല

നാടാകെ ഭീതിയിലുഴന്നിടുമ്പോൾ.

മാനവജന്മം പിടഞ്ഞുവീഴ്കേ, ജീവ-

വായുവിന്നായ് നമ്മളോടിടുന്നു.


ഭീതിദം വാർത്തകൾ കേൾക്കവേ ചുറ്റിലും

മനമാകെ മരവിച്ചു പോയിടുന്നു.

സ്ഥാനമാനങ്ങളല്ലൂഴിയിൽ ജീവിത-

മെന്നോർത്തു മുന്നോട്ടു പോയിടേണം!


ഇന്നു കാണുന്നവർ നാളെ മറയുന്നു 

കൂടെയുള്ളോർ തുണയാവതില്ല?

സങ്കടക്കടലിലിന്നുലയുമൊരു തോണിയിൽ 

മറുകര പറ്റുവാനിനിയെത്ര താണ്ടണം??











Thursday, May 20, 2021

പുലരി

മധുരമായ് പാടിയുണർത്തുന്ന പൂങ്കുയിൽ

മാനസവാതിലിൽ മുട്ടിയപ്പോൾ 

അരുണാംശുവന്നു തലോടിയെൻ മിഴികളിൽ പൊൻവെളിച്ചം പകർന്നുതന്നു.


വെൺചേലചുറ്റിക്കുണുങ്ങിക്കൊണ്ടവൾ 

മണവാട്ടിയെപ്പോലൊരുങ്ങിവന്നു.

മധുരമായെന്റെ കിനാക്കളിൽ ചാർത്തുവാൻ

വർണ്ണങ്ങൾ ചാലിച്ചടുത്തുനിന്നു.


മിഴികളിൽ മിഴിവേകാൻ പൊൻപ്രഭയായ് 

കരളിനു കുളിരേകാൻ തെളിമയുമായ്

മണ്ണിന്റെ മാറിലെ മധുരം നുകർന്നീടാൻ

മധുരസ്വപ്‌നങ്ങളായ് അരികിൽ നിൽപ്പൂ!

തളിരിടും ഓർമ്മകൾ

നൊമ്പരം വന്നെന്നെയെത്രമേൽ പുല്കിലും

വാകമരച്ചോട്ടിലൊരുവേളയെത്തവേ

മഴനൂലായോർമ്മകളുമ്മവെക്കും, ഇട-

നെഞ്ചിൽ തുടിക്കുമിതളുകളായ് ദ്രുതം!


ചുട്ടുപൊള്ളുന്നൊരെന്നുള്ളം തലോടാനായ്

പൂമഴ പെയ്തുകൊണ്ടെത്തിയ തെന്നലിൻ

താളത്തിലിത്തിരിനേരം മയങ്ങവേ

വിസ്മയമായെൻ കലാലയ നാളുകൾ.


എത്രമേൽ സുന്ദരമാദാവണിപ്പൂക്കൾ,

ചൂളമിട്ടെത്തുമത്തെന്നലും മോഹനം

പ്രണയാർദ്രചിന്തകൾ പൂത്തുതളിർക്കവേ

മലർവാകപെയ്യും കുളുർമ്മയായെന്മനം!





Tuesday, May 18, 2021

ഒരുമയിലെ പെരുമ

നല്ലതു ചൊല്ലണം നന്മ നിറയണം

കാരുണ്യവൃത്തികൾ ചെയ്തിടേണം 

കണ്ടതും കേട്ടതും ചൊല്ലാതിരിക്കണം

കല്മഷം താനേയൊഴിഞ്ഞുപോണം!

കെട്ടവർ കൂട്ടിനായ് വന്നീടുന്നേരത്ത്

കൊട്ടിയകറ്റണം നിഷ്ടൂരരായ് .

പൊട്ടിത്തെറികളുണ്ടാവില്ല, മാത്രമോ

ശിഷ്ടകാലം സ്വൈരപൂർണ്ണമാകും!


എത്രനാളുണ്ടാകുമൂഴിയിൽ നാമെന്നു

തിട്ടമല്ലാത്തൊരു കാലഘട്ടം,

വിട്ടുപോം നാമെല്ലാമൊരുനാളിലതു സത്യ-

മതുവരെയൊന്നിച്ചു കൂട്ടുകൂടാം!


കൂട്ടിവെച്ചീടുന്ന സ്വത്തുക്കളൊന്നുമേ

കൂട്ടായ് വരില്ല നാം പോയീടുമ്പോൾ

ഇന്നു നാം ചെയ്യുന്ന സത്കർമ്മമതുമാത്രം

ഓർമ്മയായ് നാളെയീ ഭൂവിലുണ്ടാം!


വ്യാധികളായ് വരും ശത്രുക്കളകലുവാ-

നൈക്യത്തിൻ പ്രണവമുരുക്കഴിയ്ക്കാം

അകലെയെങ്കിലും മനസ്സുകൊണ്ടാപത്തു -

കാലത്തെയൊന്നായ് നമുക്ക് നേർക്കാം 


Friday, April 23, 2021

അഭയം തരൂ

 അഭയം തരൂ കണ്ണാ..

*****************


അഗതിയായ് കണ്ണാ, വരവായി ഞാൻ

ഗുരുവായൂരമ്പലനടയിൽ!

ഇനിയുള്ളകാലം നിൻ നടയിലെങ്ങാനും

തരണേയെനിയ്ക്കൊരിടം!

            (അഗതിയായ്......)

ദുഃഖങ്ങളെല്ലാം കർപ്പൂരധൂമമായ്

സത്‌ക്കർമ്മം പൂജാപുഷ്പങ്ങളായ്

തിരുനാമങ്ങളാൽ തിരുമുന്നിലർപ്പിക്കാം

ദീപാരാധന തൊഴുതുനില്ക്കാം!

             (അഗതിയായ്......)

ഇനിയുള്ളകാലമതെന്തെന്നറിയില്ല

ഇനിയെന്നുമാശ്രയം നീ മാത്രമായ്!

ആശകളൊക്കെയും സഫലമായിടാനായ്

കണ്ണാ, കനിയേണമെന്നുമെന്നും!

              (അഗതിയായ്......)

നോവിക്കാനാവുമോ

 നോവിക്കാനാവുമോ?

***********************

നീറും മിഴികളിൽ പേമാരിപെയ്യുന്ന 

സുഖമെന്തന്നറിഞ്ഞിട്ടുണ്ടോ?

കദനം നിറഞ്ഞ കരളിന്റെയാന്തൽ

നീർമിഴികളിൽ നിറയുന്നതറിഞ്ഞിട്ടുണ്ടോ?


നൊമ്പരവീണയിലെ തന്ത്രികൾമീട്ടി

ഇടറാതൊരു ഗാനം പാടിയിട്ടുണ്ടോ?

പാഴ്മുളംതണ്ടിലെ രാഗപരാഗത്തിൽ

ഇടനെഞ്ചിൽ പൂമഴപെയ്തിട്ടുണ്ടോ?


ആത്മബന്ധങ്ങൾക്കിടയിലുമാരു -

മില്ലാതെയന്യനായ് നിന്നിട്ടുണ്ടോ?

നോവിൻപാതയിലൂടെ വന്നവരെങ്കിൽ

മറ്റുള്ളവരെ നോവിക്കാനാവുമോ?


Saturday, March 20, 2021

നേരറിവുകൾ

പണമുള്ള കാലത്തു

കൂടെ നടന്നവർ 

പതനത്തിൽ പഴിചാരി,

പടിയിറങ്ങി.


ദുരിതങ്ങൾ കൂട്ടായി

കൂടെപിറപ്പുപോൽ

കുഴിതോണ്ടാൻ പിന്നെയു൦,

കൂട്ടിരുന്നു.


ഉള്ളിൽ കുരുങ്ങിയ

ഗദ്ഗദമൊക്കെയും,

അടരുവാനാവാതെ 

കാത്തുനിന്നു.


ഇറ്റിറ്റു വീഴാൻ, 

മടിയ്ക്കുമിക്കണ്ണുനീർ 

ദാഹാർത്തയെന്നപോൽ 

കരളിലേറി.


കാഴ്ച്ചകൾ മങ്ങുന്നു 

കാണികൾ പെരുകുന്നു

കണ്ടവർ പഴിചാരി

നിന്നിടുന്നു.


സമ്പത്തുകാലത്തു 

തൈ പത്തുനട്ടപ്പോൾ, 

കൂടെ നടന്നവർ

കൂകിച്ചിരിച്ചു പോയ്.


കൂടെ നടന്നവർ 

കൈവിട്ടുപോയപ്പോൾ 

തൈമരമിപ്പൊഴും

തണൽ തരുന്നു.



പ്രണയിക്കണം

ആരും പ്രണയിക്കാത്ത

ഒരാളെ പ്രണയിക്കണ൦!


അയാളുടെ

കറുത്ത കരങ്ങളിൽ കിടന്ന്,

വേദനയുടെ മുള്ളാണി നെഞ്ചിൽ തറച്ച്,

അവരെ നോക്കി കൈവീശി,

വിഷപ്പുകകൾ വകഞ്ഞുമാറ്റി,

ദേവദാരുമരങ്ങൾക്കിടയിലൂടെ  

വാനമ്പാടിയായി പറക്കണം!.....


അതെ,

അവനെ,

ആ കറുത്ത മുഖക്കാരനെ പ്രണയിച്ച്

നിത്യനിദ്രയിൽ ശാന്തി കൊള്ളണം;

അതെ, എല്ലാ൦  മറന്ന്

എനിയ്ക്കൊന്നുറങ്ങണ൦!...

Wednesday, March 17, 2021

ഇനിയെത്ര നാൾ..

കരഞ്ഞു തീർക്കുവാൻ

കണ്ണുനീരില്ലിനി

കനലായ് തീരുവാനിത്തിരി-

ത്തീപ്പൊരി അകതാരിൽ കരുതണം..


ഞെട്ടറ്റുവീഴാറായ പൂവിനുമുണ്ടാം

ഇത്തിരിപ്പൂമണം ദാനമായ് നൽകിടാൻ....


ദേവാലയങ്ങളിലേക്കല്ല,

അനാഥാലയങ്ങളിലേക്ക്

നേർച്ചയായെത്തണം.


മരിച്ചാലും ജീവിക്കണം

മറ്റൊരാളിലൊരവയവനിറവായ്

കനിവിന്നുറവായ്..

എന്നിട്ട് മണ്ണിൽ ലയിക്കണം

ഒരിറ്റുവളമായ് സസ്യങ്ങളെയൂട്ടണം.

Saturday, March 6, 2021

🌦️വേനലിൽ ഒരു മഴ ⛈️

മടിച്ചു നിൽക്കുമീവാക്കുകളത്രയും

സ്നേഹമായ് ചുണ്ടിൽ തുടിച്ചിടുമ്പോൾ

പ്രേമോദാരയായൊഴുകിയെത്തുന്നു

പ്രണയിനിയുടെ പരിഭവശീലുകൾ.


അനുരാഗമേറും മൊഴികളോരോന്നും

കിനാവിന്റെ തുഞ്ചത്തിരുന്നവരുടെ

കളിചിരി കണ്ടുരസിക്കുന്നപോലെ 

അവനിയെ പുല്കും വസന്തവർഷമായ്.


ചിണുങ്ങിനിൽക്കുന്ന മഴയിലങ്ങേറ്റം

നനഞ്ഞിറങ്ങിടുമിണക്കിളികളായ്

ഇരുഹൃദയങ്ങൾ ലയിക്കവേയൊന്നായ്

പ്രണയഗീതകമുതിർക്കും പൂങ്കുയിൽ.

Thursday, March 4, 2021

🔥 വേനൽ 🔥

തോടില്ല പുഴയില്ല 

ആറ്റിലോ ജലമില്ല 

അറുതിയില്ലാതെങ്ങു-

മലയുന്നു ജീവിതം!


വേനലിൻ വറുതിയി-

ലൊടുങ്ങുന്നു ജീവിതം!

കത്തിത്തിളയ്ക്കുന്നു

പെരുവഴിക,ളഭയമി-

ല്ലെങ്ങുമൊരു തണലില്ല,


ഇലപൊഴിഞ്ഞെവിടെയും

കാണ്മതാറബറുകൾ!

ചുടുകാറ്റിന്‍ പൊള്ളലിൽ‍

വിളറിയേറ്റോടുന്ന

കരിയിലക്കിളികൾ!..


ഇടവഴികൾ കേഴവേ

മുന്നോട്ടു നീങ്ങാ-

നുഴറുമെൻ പാദങ്ങൾ

പിന്നോട്ടു മെല്ലെ വലി-

യ്ക്കുന്നു നിത്യവും കാലം!

Wednesday, March 3, 2021

സ്വപ്‌നശലഭങ്ങൾ

പൂനിലാവേറ്റു വിരിഞ്ഞ സ്വപ്നങ്ങൾക്കു 

പ്രണയത്തിൻ നിറമല്ല, മോഹമല്ല.

തെരുവിന്റെ മക്കളൊത്തത്രയും മധുരമായ്

വർണ്ണശലഭങ്ങളായ് ചിറകുവീശി.


ആകാശച്ചോട്ടിലെ ചെടികളെല്ലാം പുഷ്പിണിയായ് കുട ചൂടിനില്പൂ!

പട്ടുനൂലിഴപോൽ മഴത്തുള്ളികൾ

മുത്തുപോലെങ്ങും കുളിരുപെയ്തു.


പഞ്ഞമില്ലൊട്ടും, പരാതിയില്ല

സ്നേഹം ചമച്ചൊരു വർണ്ണലോകം! 

നിർമ്മലസ്നേഹനിമിഷങ്ങളൊക്കെയും

മാരിവില്ലഴകായ് വിരിഞ്ഞ ലോകം!


കിളികൾതൻ കളകളം കേട്ടനേരം

ഇമകൾ തുറക്കവേ പുലരിവെട്ടം!

എന്തൊരു രസമായിരുന്നുവെന്നോ

നന്മകൾ പൂക്കുമാസ്വപ്നലോകം!

Saturday, February 27, 2021

നൊമ്പരം

തീരാത്ത നൊമ്പരം തന്നു നീയെന്നെയും

സങ്കടകടലിലേയ്ക്കാഴ്ത്തല്ലേ, ദൈവമേ!

ഇന്നലെയെന്നിൽ വിരിഞ്ഞ നോവിൻപൂക്ക-

ളിന്നിത്രനേരമായ് വാടാതിരിയ്ക്കയോ..!


പുഞ്ചിരി തൂകുന്ന സൂര്യനെനോക്കി ഞാൻ

പ്രത്യാശയേറ്റമെന്നുള്ളിൽ നിറയ്ക്കവേ

ദൂരെ പിണങ്ങിനിൽക്കുന്ന കാർമേഘങ്ങൾ 

നെഞ്ചിൽകോരിച്ചൊരിയുന്നതെന്തിനായ്...?


പട്ടുവിരിച്ചതിൽ തുള്ളിച്ചാടുംപോലെ

ഉൾത്തടമാമോദത്താൽ നിറച്ചീടവേ

ആരും ക്ഷണിക്കാതെയെത്തുമതിഥിപോൽ

ദുഃഖത്തിനമ്പുകൾ തുളച്ചുകയറുന്നുവോ?


ആത്മവിശ്വാസപ്പരിചകൊണ്ടെന്നുമി-

ന്നെന്നിലൊട്ടും മുറിവേൽക്കാതിരിക്കുവാൻ

എത്ര തടുത്തിട്ടും, നീയെന്തേയെപ്പൊഴും

നൊമ്പരവിശറിയാലെന്നെ വീശീടുന്നു..?


തളരില്ല ഞാൻ തെല്ലുമെന്നു ചൊല്ലീടവേ

പിന്നിൽ പരീക്ഷിച്ചിടാനെന്നപോലെ നീ!

എങ്കിലും തളരാതെ മുന്നേറുമെന്നിലീ-

ജീവന്റെ നാളം കെടുന്ന കാലത്തോളം..!

Tuesday, February 23, 2021

കാണാനൊരു മോഹം

വന്നൊന്നു കാണുവാൻ മോഹം, നിന്നി-

ലഭയം തന്നീടുമോ കണ്ണാ..

പരിഭവം ചൊല്ലില്ല, പഴി ചാരില്ല, നിന്റെ

തിരുമുമ്പിൽ ഞാനിരുന്നോട്ടെ!


ഞാനെന്റെ കദനത്തിൽ ചാലിച്ച കളഭം

നിൻ മേനിയിൽ ചാർത്തീടുന്ന നേരം

എല്ലാം മറന്നു ഞാൻ നിന്നുപോകും, എന്റെ 

ദുഃഖങ്ങളെല്ലാമലിഞ്ഞുപോകും.


നിന്നെ പാടിപ്പുകഴ്ത്തുവാനായ് കണ്ണാ

സ്വരരാഗമൊന്നുമേയറിയില്ലല്ലോ.

എഴുതി ഞാനെന്നുടെ നൊമ്പരങ്ങൾ, നിന്റെ 

പാദാരാവിന്ദത്തിലർപ്പിച്ചിടാം.


വരമേകൂ കണ്ണാ.. നീ തുണയേകുകില്ലേ

വരുവാനാവുന്നില്ല നിൻ തിരുമുന്നിൽ

എന്റെ ചാരത്തു നീ വന്നൊന്നു തഴുകീടിൽ

നിന്നിൽ ഞാനലിയാം കൂടെപ്പോരാം!

വ്യാകുലം

വ്യാകുലം 

.................

നേർത്തമിഴിയുമായ് കാത്തിരിപ്പൂ 

മക്കൾ വരുമെന്ന വഴിക്കണ്ണുമായ്

മിഴി നിറഞ്ഞാലുമിമ ചിമ്മാതെ

രാപകൽ മക്കളെ കാത്തിരിപ്പൂ..


വർഷമൊന്നു കഴിഞ്ഞിട്ടും കണ്ടില്ല

വർത്തമാനങ്ങളൊന്നുമേയില്ല 

കെട്ടിപിടിച്ചൊന്നു മുത്തം കൊടുക്കാൻ

നെഞ്ചകമിന്നു വിങ്ങുമെത്രേ.!


ഇത്രയും നാളവർക്കായി ജീവിച്ചു,

കൂട്ടിയ കണക്കൊക്കെ പിഴച്ചല്ലോ 

കഷ്ടപ്പാടേതുമറിയാതിരിക്കുവാൻ

ഉള്ളിലെല്ലാമടക്കിയ നൊമ്പരം..!


പണ്ടവർ തമ്മിലടിപിടി കൂടുമ്പോൾ

കുസൃതിക്കളിയായിട്ട് കണ്ടതും.

ഇന്നവർ സ്വത്തിനായി പിടിവലി,

തൻകാര്യം മാത്രം നോക്കുന്നവരായി 


സമയമില്ലാർക്കും മിണ്ടുവാൻപോലും

സഹജരെല്ലാം പണത്തിനായോടും .!

പണവുമുണ്ടാക്കി കിതച്ചു വരുന്നരം 

സ്വന്തവും ബന്ധവുമന്യമായ് പോവുന്നു..!


വൃദ്ധ സദനങ്ങളേറുമീ കാലത്ത്

കഷ്ട നഷ്ടത്തിനും സ്ഥാനമേയില്ല

ആവും കാലത്ത് ചിന്തിച്ചീടേണം നാം 

ആവാത്ത കാലവാസമെവിടെയെന്ന്‌..?

Monday, February 22, 2021

തിരിച്ചറിവ്

കൂണുകൾ പോലെ 

മുളയ്ക്കുന്ന ബന്ധങ്ങള്‍

കൂടിവന്നാലതി-

നായുസ്സൊരുദിനം .


പുല്‍നാമ്പുപോലെ 

കിളിര്‍ക്കുന്ന സൗഹൃദം

നല്ലൊരു വേനലില്‍ 

വാടിപ്പോയെന്നിടാം.


മാരിവില്ലിനു 

മനോഹാരിതയേറെ,യെങ്കിലും

മാഞ്ഞുപോകുന്നു 

നിമിഷങ്ങള്‍കൊണ്ട് .


മനസ്സിന്റെ പരിശുദ്ധി തെല്ലു-

മറിയാത്തവര്‍

മാഞ്ഞുപോയീടുന്നു

കാർമേഘമെന്നപോൽ.


സൗഹൃദമെല്ലാം

തണല്‍മരമാകുമ്പോള്‍ ആത്മ-

ശിഖരങ്ങളൊക്കെയും

വെട്ടുന്നു തിന്മതന്‍ കരങ്ങള്‍.


മഴുവിനേക്കാള്‍ മൂര്‍ച്ച-

യേറിയ നാവുകള്‍

മരണം കണക്കെങ്ങും 

പിന്തുടര്‍ന്നീടിലും,

അര്‍ക്കനെപോലെയുദി-

ച്ചുയർന്നീടും സത്യവും നന്മയും

ഈ മണ്ണിലെപ്പൊഴും!


Sunday, February 21, 2021

എങ്ങോട്ട്..!

നാളെയെന്തെന്നുള്ള ചിന്തയും പേറി 

നാടകെയോടുന്നു നാമെല്ലാരും

നാളെയെന്നൊന്നുണ്ടോ? ചിന്തിച്ചീടിൽ

നാളെ നാമെല്ലാരും ഓർമ്മ മാത്രം..!


ഇന്നിനെ സ്നേഹിച്ചു ജീവിച്ചീടാൻ

ഇന്നെത്ര പേർക്ക് കഴിഞ്ഞീടുന്നു.

ഇന്നിന്റെ നൊമ്പരം, നാളെയെന്നോർമ്മയിൽ

മോഹങ്ങളൊക്കെയും ചാമ്പലാക്കും!


അങ്ങോളാമിങ്ങോളം ജീവിതപ്പാതയിൽ 

ആരാരുമൊന്നിച്ചുണ്ടാകയില്ല.

ആവുന്നപോലെ നാം ബന്ധങ്ങളൊക്കെയും

ആത്മാവിൽ കാത്തുസൂക്ഷിച്ചുപോകാം.


കാത്തിരിപ്പൊന്നിനും അർത്ഥമില്ലാക്കാലം

കാഴ്ചക്കാരായീടും ബന്ധുജനങ്ങളും 

കാണേണ്ട കാഴ്ചകളൊന്നുമേ കാണാതെ, കല്പാന്തകാലം നാമോടി കിതച്ചീടുന്നു.!









Wednesday, February 17, 2021

വേനൽ നിമിഷങ്ങൾ

 എഴുതാൻമറന്ന വരിയിലൂടെ നടന്നപ്പോഴാണവർ വീണ്ടും കണ്ടുമുട്ടിയത് 

ഓർമ്മച്ചെപ്പിലെ മഞ്ചാടിമണികൾക്ക് പരിഭവകിലുക്കത്തിന്റെ താളമുണ്ടായിരുന്നു എന്നിൽ സൗഹൃദത്തിന്റെ ഇലകൾ തളിർത്തപ്പോൾ, അവനിൽ പ്രണയത്തിന്റെ മൊട്ടുകൾ കൂമ്പിതുടങ്ങി.

കൂട്ടിമുട്ടാത്ത സമാന്തരരേഖകൾപോലെ

അകലങ്ങളിലേക്ക് വഴിമാറിയവർ.


ഓർമ്മകൾക്ക് ചുളിവുണ്ടാക്കി, വെള്ളി വരകൾ പ്രത്യക്ഷപ്പെട്ടപ്പോൾ

മനസ്സിലെവിടെയോ മിന്നിമറഞ്ഞുതുളുമ്പിനിൽക്കുന്ന രണ്ടുമിഴികൾ


താളംതെറ്റിതുടങ്ങിയ ഹൃദയമിടിപ്പിലുംസാന്ത്വനമേകുന്ന നേർത്തൊരു സംഗീതമായി , ഇളംകാറ്റിൻ തലോടൽപോലെ,സായാഹ്നത്തിലെ ഏകാന്തതയിൽ,മഴവില്ലഴകായ് മിന്നിയതാരാവാം!

Tuesday, January 19, 2021

സ്മൃതിയുടെ തീരങ്ങളിലൂടെ.

എത്ര കണ്ടാലും മതിവരാത്തൊരു-

രൂപമായി നീയെന്നിൽ നിറഞ്ഞീടവേ

എങ്ങനെ മറന്നീടുമാ നല്ലകാലം

പ്രിയമേറുമോർമ്മയാൽ പൂത്തിടുന്നു.


നിറമേറും കാഴ്ചകൾക്കണ്ടു നാമന്ന്

മധുവൂറും സ്വപ്‌നങ്ങൾ നെയ്തതല്ലേ

പരിഭവംചൊല്ലി, പഴിചാരി പോയപ്പോൾ

പകലോനും മിഴിപൂട്ടിനിന്നുപോയോ..!


തിരതല്ലും മോഹങ്ങൾ, കടലോരം ചേർന്നു

തിരയിലലിഞ്ഞുപോയീടും നേരത്ത്

കടലാഴങ്ങളിൽ മുങ്ങിയതോ..നിന്റെ

ഹൃദയവും ശൂന്യമായി മാറിയതോ..?


കാലമിരുണ്ടും, പുലർന്നുണർന്നാലും

ഓർമ്മകൾക്കെന്നും മാധൂര്യമേറും

ഏകരായീ നാമീ ഭൂമിയിലലയുമ്പോൾ

ഓർത്തുവെക്കാമീ കഴിഞ്ഞകാലം.!

Wednesday, January 13, 2021

പേരിനല്ലൊരു ഭാര്യ

നീറും മനമതു തേങ്ങു -

ന്നാരും കാണാതെയറിയാതെ

വേവും ചിന്തകൾ തിങ്ങും

മോഹപക്ഷിയകന്നു. 


പുഞ്ചിരിതൂകി ദിനമുണരുമ്പോൾ 

ദുരിതവുമായിട്ടവളുമുണർന്നു.

പരിഹാസക്കൂരമ്പിൻ മുറിവേ-

റ്റവളൊരു കണ്ണീരുണ്ണും ജായ.


കല്ലുകടിക്കും ജീവിതപാത്രത്തിൽ

കദനത്തിൻ കണ്ണുനീരുപ്പുമാത്രം 

കഷ്ടവും നഷ്ടവും പുഞ്ചിരിയാക്കിയ 

പെണ്ണവൾക്കുള്ളിൽ നീറ്റൽമാത്രം. 


പട്ടിൻചേലയണിഞ്ഞൊരു പെണ്ണ് 

കാണുന്നോർക്കൊക്കെയും റാണി

ഉള്ളിലെ വിങ്ങലൊളിച്ചുവച്ചു 

പോരാളിപോലവൾ നിന്നു 


വാത്സല്യമേകുന്ന അമ്മയായി 

സ്നേഹം വിളമ്പും കുടുംബിനിയായ് 

പതിവായിടറാതെ ചരിക്കും ചര്യകൾ 

നെഞ്ചം വേവുകയാണെന്നാലും

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...