Wednesday, December 11, 2019

ജീവിതം

വ്യഥകളാലുഴലുന്ന മനമിന്നു കേഴുന്നു
അഴലുകൾ മാറാത്തതെന്തേ..
ഈ ഭൂവിൽ ദുരിതങ്ങളൊഴിയാത്തതെന്തേ..

ജീവിതനാടകശാലയിൽ നാം വെറും
നടികരായാടിത്തിമിർക്കുകയോ..

അർത്ഥമില്ലാ വാക്കുകൾകൊണ്ടു നാം
ചിത്തത്തെ കബളിപ്പിക്കയല്ലോ..

നഷ്ടബോധത്താലുരുകുന്ന ഹൃത്തിൽ
പൊള്ളത്തരങ്ങൾ നിറയ്ക്കയല്ലോ.

കണ്ടതും കേട്ടതും പാതിവഴിയിൽ വിട്ടു
കാണാത്തതിനായ് പരക്കം പായുന്നു.

എത്ര കിട്ടിയാലും മതിയാവാതോടുന്നു
കയ്യിലുള്ളതിൽ പതിരുകൾ തേടുന്നു.

തൃപ്തിയില്ലാതെ നാം നെട്ടോട്ടമോടുമ്പോൾ
തന്നിലെ നന്മയും പ്രഹേളികയായി മാറുന്നു.

ഓടിത്തളർന്നു കിതച്ചു നിൽക്കുമ്പോഴോ
കാലചക്രം നമ്മേക്കാൾ ബഹുദൂരം പോയീടും.

ശേഷം കാഴ്ചകളിഴഞ്ഞു നീങ്ങീടുമ്പോൾ
ചെയ്ത പ്രവർത്തികൾ പിന്നോട്ടു നടത്തുന്നു.

നന്മകൾ കാണാത്ത കെട്ടകാലത്തിലെ
കോലങ്ങളായി നാം കുഴഞ്ഞു വീണീടുമ്പോൾ

അന്ത്യനിമിഷത്തിൽ ആരോരുമില്ലാതെ
അന്യരായീ ഭൂവിൽ ദുരന്തമായി മാറീടും..

Wednesday, November 27, 2019

നരച്ച ചിത്രങ്ങൾ


തളർന്നു വീണാലുമണയാതെ സൂക്ഷിച്ച
കനൽതിരിയുള്ളിൽ നന്നായ് ജ്വലിച്ചിടേണം

ഇരുണ്ട പകലിലുമിടറാതെ നടന്നീടാൻ
ഇടയ്ക്കൊക്കെയൊന്നാളിക്കത്തിടേണം.

പറഞ്ഞവയൊക്കെപ്പതിരായിപോയാലും
പറയാതെതിരുന്നതെന്നുമുള്ളം നിറഞ്ഞിടേണം

ക്രൂരതയേറുമീകാലത്തിൽ
ബാലശാപങ്ങളേറിടുന്നൂ
വിരിയാതെ കൊഴിയുന്നു നാളത്തെ മൊട്ടുകൾ

സ്വന്തങ്ങൾ,ബന്ധങ്ങളന്യമായീടവേ
വാക്കുകൾ പോർവിളി കൂട്ടിട്ടുന്നു

അമ്മയെന്നുള്ളൊരാഭാവം മാറീടവേ
സ്വാർത്ഥരായ് മക്കളും മാറീടുന്നു.

കെട്ടകാലത്തിലെ കോലങ്ങൾ കെട്ടുവാൻ
കോപ്പുകൾകൂട്ടും നരജന്മങ്ങൾ
ദുഷ്ടതയേറുന്നയീ ലോകത്തു കാണുവാൻ
 കാഴ്ചകളിനിയുമങ്ങേറെയുണ്ടോ?... ആവോ!

Saturday, November 16, 2019

മക്കളേ അറിയുക നിങ്ങൾ

മക്കളേ.. നിങ്ങൾക്കായ്
ഉയിരേകിയമ്മനൽകിയ സ്നേഹത്തിൻ,
ഒരു വറ്റുപോലും നിങ്ങൾ കണ്ടതില്ലേ..

ഹൃദയംനുറങ്ങുന്ന വേദനയിലും
നിങ്ങൾ  നീന്തിതുടിച്ചതീ
അമ്മതൻ നെഞ്ചിലെ പാലാഴിയിലല്ലേ..

തെറ്റുചെയ്യാത്തോരാരുണ്ടീയുലകിതിൽ തെറ്റിദ്ധരിപ്പവരേറെയല്ലേ ..
മറ്റുള്ളോർ ചൊല്ലുന്ന
വാക്കുകൾ കേൾക്കുമ്പോൾ
മാതാവിൻ തേങ്ങലുകളറിയണം നീ..

മക്കളേ..
എത്ര നിങ്ങളെന്നെ
തള്ളിപ്പറഞ്ഞാലുമീ
ചിത്തത്തിൽ നിങ്ങളോടെന്നും
വറ്റാത്ത സ്നേഹം മാത്രം.

വർണ്ണങ്ങൾ വിതറിയ
കാഴ്ചകളൊക്കെയും
നനഞ്ഞാൽ കീറും വെറും 
കടലാസ്സുപൂക്കൾ മാത്രം.

പിഞ്ചുകുഞ്ഞിനെപ്പോലും
കാമത്തിൻ ലഹരിയിൽ
ചവിട്ടിയരയ്ക്കുന്ന
ദുഷിച്ച കാലത്തിൽ നാം
മായികഭ്രമങ്ങൾക്കു
പിന്നാലെ കുതിക്കാതെ 
നേർക്കാഴ്ച കാണാനായി
അകക്കൺ തുറക്കുക.

Wednesday, November 6, 2019

നിഴലുകൾ നിസ്സഹായരാണ്

നിഴലുകൾ നിസ്സഹായരാണ്.
------
പ്രിയപ്പെട്ടവരുടെ അരുമകളായി
കിളിർത്തുനിൽക്കുന്ന റോസാചെടികൾ
ഉള്ളിൽ ഉറഞ്ഞ സങ്കടനീരിൽ
തഴച്ചുവളർന്നു പുഷ്പിണിയാകുന്നു.

കാഴ്ചക്കാർക്ക്
നയന മനോഹായരിയാണവൾ

ഒറ്റപ്പെട്ട മനസ്സിലെ
ഹൃദയരക്തം
ഇതളുകളിൽ സുന്ദരചിത്രം വരയ്ക്കുമ്പോൾ....

ഹാ.. നോക്കുന്നവർക്കെന്തു രസം.. !

ഇളകിമറയുന്ന സങ്കടക്കടലിലും
അറ്റുപോകാത്ത വേരുകളിൽ
വീണ്ടും പൊട്ടിമുളയ്ക്കുന്നു
ആരാലോ ഇറുത്തെറിയപ്പെടാൻ...


തണുത്തുറഞ്ഞ മനസ്സിലുറയും
വിഷാദഗീതത്തിൻ ചൂടിൽ
വാടിത്തളർന്ന ചെടികളിലെ
പഴുത്തിലകൾ കൊഴിഞ്ഞു വീഴുന്നു.

പൂത്തു നിന്ന  സുന്ദരകുസുമങ്ങൾ
ആസ്വാദനലഹരിയാൽ മത്തുപിടിച്ച
കശ്മലന്മാരുടെ കൈകളിലമർന്നു
ചവറ്റുകൂനയിൽ
അഴുകി വീഴുന്നു!
ആർക്കോ വളമായിത്തീരാൻ....!
~

Wednesday, October 2, 2019

പുനർജനി

മടിച്ചു നിന്നൊരാ
വാക്കുകളോരോന്നും
മധുമൊഴിയായിന്ന് ചുണ്ടിൽ തത്തുന്നു..

പ്രണയപ്പൂ വിരിയുന്ന മാനസവാടിയിൽ നൊമ്പരക്കാറ്റൊന്നു മൂളിക്കടന്നു പോയ്!

അനുരാഗം ചൊല്ലും മൊഴികളെയൊക്കെയും
കിനാവിൻ ചിറകടികൾ
ത്രസിപ്പിച്ചൊരാ കാലം
വസന്തമായെത്തുന്നു നിനവിൽ ചില്ലയിൽ!

ചിണുങ്ങിപ്പെയ്യും ചാറ്റൽമഴക്കുളിരിൽ
 ഇരുഹൃദയങ്ങളൊന്നായ് ചേർന്നപ്പോൾ
പുലരിപ്പൊൻപ്രഭ  പടരുന്നു, ഹൃദ്യമായ്!
~

Friday, August 16, 2019

തരളിതം







തരളിതം
----------------
അംബുജ മിഴികളാലവളെന്നെ നോക്കി
അൻപൊടു ഞാനവളോടു ചേർന്നു
അനുരാഗഗീതം മൂളിയ ചൊടികളിൽ
അരുണിമ  പ്രണയപ്പൂവായിമാറി!

വ്രീളാവിവശമാം കവിളിണകളിൽ
കുങ്കുമം പകർന്നതാരാണ് പെണ്ണേ..
കൗതുകം വിരിയുമാ മിഴികളിൽ നോക്കി
കവിതയെഴുതി പാടട്ടെ നിൻ കാതിൽ..

ഹൃത്തിൽ നിറയുന്ന മൗനാക്ഷരങ്ങൾ
തങ്കലിപികളായ് നിന്നിലേക്കൊഴുക്കാം
മധുരമൊഴികൾ പൂമഴയാവുമ്പോൾ
നമുക്കൊരു പ്രണയ കവിതയായ് മാറാം.









Tuesday, June 25, 2019

ലയനം


ഏകാന്തതയുടെ കല്പടവിൽ
രാവിനെ പ്രണയിച്ചു ഞാനിരുന്നു.
മിഴികളിൽ പൂത്തൊരാ മുഴുതിങ്കൾചന്തത്തിൽ
മയങ്ങിയ കാമിനിയെപോലെ.

ഇരുളിൽ വിരിഞ്ഞൊരാ അരിമുല്ല മെത്തയിൽ
പാതിരാകാറ്റിന്റെ കുളിരുമ്മയിൽ
വിരഹണിയുടെ നൊമ്പരശീലുകൾ
ആകാശക്കീറിലലിഞ്ഞു ചേർന്നു.

നീലഗഗനത്തിലലിയുവാൻ വെമ്പുന്ന
കാർമേഘക്കുഞ്ഞുങ്ങളൊളിച്ചിരിക്കും
നക്ഷത്രമിഴികളെ കോരികുടിക്കുവാൻ
എന്തിത്ര തിടുക്കമെൻ മാൻകിടാവേ..

Friday, June 21, 2019

മൂക വിലാപം

മൂകവിലാപം.
-----------------------

ഇടനെഞ്ചിലെവിടെയോ
തൊട്ടൊരാ വാക്കുകൾ
മൊഴിയാതെ മാറിയകന്നു പോയീ...!

പ്രണയാർദ്ര രാഗം
കൊതിച്ചു കാതോർത്തപ്പോൾ
കേട്ടതവ്യക്തമാം താള ഭംഗം!

കാരുണ്യം തേടേണ്ട
കണ്ണിൽ തിളയ്ക്കുന്നു
കൊടിയ കാമത്തിൻ ഉഷ്ണരാശി...!

വിരിയുന്ന പൂവിന്റെ
ഉടലളവ് നോക്കുന്ന
കരിവണ്ടിൻ മൂളൽ നിറഞ്ഞിടുന്നു!

നിർമ്മലസ്നേഹത്തിൻ
നാളുകൾ മാഞ്ഞുപോയ്
ചുറ്റും കുടിലത മാത്രമായി!

ലക്ഷ്യത്തിലെത്താത്ത
തീർത്ഥയാത്ര പോൽ
വഴിവക്കിലൊടുങ്ങീടുന്നു നന്മകളത്രയും!

ക്ലാവുപിടിച്ചൊരു ഓട്ടുപാത്രംപോലെ
മങ്ങിക്കിടപ്പൂ, സ്നേഹത്തിൻ
നിറദീപമാവേണ്ട ജന്മങ്ങൾ!

Sunday, June 9, 2019

യാത്രകൾ


സ്വപ്നങ്ങളെ
ഉമ്മവച്ചുണർത്തിയപ്പോഴാണ്
രാത്രിമുല്ലപൂത്തത് !


കരലാളനത്തിന്റെ
സാന്ത്വനവനികളിൽ
പാറിയുയർന്ന കിനാവുകൾ !

പൊള്ളും
വേനലിൽ ഉറഞ്ഞു പോയ
വാടിയ പകലുകൾ.

ദേശാടനപ്പക്ഷികൾക്ക്
ശ്മശാനമൊരുക്കുന്ന
കോൺക്രീറ്റു വനങ്ങൾ...!

ദിശയറിയാതെ ,
പറക്കുന്ന
മോഹബീജങ്ങൾ !

അരച്ചാൺ വയറിനായ് ,
നടുവൊടിഞ്ഞ്
തളരും ജന്മങ്ങൾ.

ദിശയറിയാത്ത
ഒരു ലഹരിയോ
ഉത്തരാധുനികത !

മങ്ങിയകാഴ്ച്ചയുടെ
സഞ്ചാരങ്ങൾക്കും
നിശാഗന്ധി പൂത്തമണം !

മേൽവിലാസമില്ലാത്ത
ചിന്തകൾക്കാരാണീ
നരച്ച നിറം കൊടുത്തത് ?
~

Wednesday, June 5, 2019

നിത്യ കാമുകൻ

നിത്യകാമുകൻ.
------
തളർന്നിരുന്നപ്പോൾ കൂട്ടുകൂടാൻ വന്നതാണ്.
കുറേ പറഞ്ഞു നോക്കി വേണ്ടാന്ന്..
കേൾക്കണ്ടേ..
അത്രയ്ക്കുമെന്നെ ഇഷ്ടമാണെന്ന്...

അന്നുമുതൽ...
തൂണിലും തുരുമ്പിലുമെന്നപോലെ
കൂടെതന്നെ.
സഹനത്തിന്റെ നെല്ലിപ്പലക കണ്ടിട്ടും
വിട്ടുപോകാൻ മനസ്സില്ലപോലും.. !

മഴയത്ത് ആരുമറിയാതെയും
വേനലിൽ കരുവാളിച്ച മുഖത്തിനെ
കഴികിയുണക്കാനും വന്ന്
എന്നിലലിഞ്ഞ് നിത്യ കാമുകനായി...

ജീവിതസായാഹ്ന യാത്രകളിലെ
ദുരിതങ്ങളിൽ
സ്നേഹശൂന്യതയുടെ നിർവ്വികാരതയിൽ..
തലകുനിക്കാതെ
പൊരുതി ജയിക്കാൻ മാത്രം
ദുഃഖങ്ങളെ..
നിങ്ങളെ ഞാനെന്റെ നെഞ്ചിലേറ്റുന്നു.

ഇപ്പോളെനിക്കുമവനെ പിരിയാൻ വയ്യ.
പ്രിയ തോഴനായി..
സന്തതസഹചാരിയായി
എത്ര ഓടിച്ചാലും ഒട്ടിനിൽക്കുന്ന പ്രണയമായി...
പ്രിയനേ..
ഇനിയും നമ്മൾക്കൊന്നിച്ചു യാത്രതുടരാം.. 

Wednesday, May 15, 2019

സ്മൃതിയോളങ്ങൾ

സ്മൃതിയോളങ്ങൾ. --
-----
ഇലഞ്ഞിപ്പൂമണമൊഴുകി വരുമ്പോൾ
ഹൃദയം പൂക്കുമൊരു പൂവാടിയായി..
തരളിത മോഹം പാറി നടന്നൊരു
പഴമതൻ വനികയിലെ പൂത്തുമ്പിയായി..

വിരുന്നെത്തും സന്ധ്യയെ വരവേൽക്കുവാൻ
ഉയരുന്നു  കീർത്തന നാമങ്ങളുച്ചത്തിൽ
അകത്തിണ്ണയിൽ ഉണ്ണികൾക്കൊപ്പമിരിക്കുന്ന
വിറയാർന്ന ശബ്ദവും ഓർമ്മയിലായി..

പക നട്ടു വളർത്തുന്നു നമ്മളിന്നീ ലോകത്തു
പൂക്കുന്നു കായ്ക്കുന്നു വാശി വൈരാഗ്യങ്ങൾ
തൊട്ടു തലോടി കാര്യങ്ങൾ, കഥകളായി
ചൊല്ലിക്കൊടുക്കുവാൻ ആരുമില്ലാതായി..

കുടുംബബന്ധങ്ങൾ അകന്നുപോയീടുന്നു
കാലത്തിനൊപ്പമെത്താൻ  ഓടിത്തളരുന്നു
മൊബൈൽ ബന്ധങ്ങൾ തഴച്ചുവളരുമ്പോൾ
അണുകുടുംബങ്ങൾ ശിഥിലമായി തീരുന്നു.

പാതിവഴിയിൽ തൂങ്ങിയാടുന്ന ജീവിതങ്ങൾ
കൊഴിഞ്ഞ ഇലകൾക്കൊപ്പം അഴുകീടുമ്പോൾ
നഷ്ടങ്ങളെ മറക്കും സുഖഭോജികളപ്പോൾ
പാതിരാപ്പൂക്കളായി വിരിഞ്ഞു നിൽക്കുന്നു.

പഴമയിലുണ്ടായിരുന്നൊരു നന്മസുഗന്ധം
ബാല്യത്തെ തഴുകിയകന്നു പോയീടുമ്പോൾ
ഇന്നത്തെ കാലത്തിനൊപ്പം പായാനാവാതെ
മനസ്സിനെ ചങ്ങലയ്ക്കിട്ടു മൗനത്തിലാവുന്നു.
(ശ്രീരേഖ എസ് )

Thursday, May 9, 2019

'ഉടഞ്ഞ കണ്ണാടി'കൾ

'ഉടഞ്ഞ കണ്ണാടി'കൾ.
---------
എത്ര ശ്രദ്ധിച്ചാലും
ഇറ്റിറ്റു വീഴും ചില
പഴയ മുറിവിലൂടെ
നിണതുള്ളികൾ.

ഏത്ര ശ്രമിച്ചാലും
അടർന്നു വീഴും
ഉള്ളിലൊളിപ്പിച്ച
ചില തേങ്ങലുകൾ.

വേണ്ടെന്നു വെച്ചാലും
നമ്മെ തേടിയെത്തും
അതിമോഹത്തിന്റെ
വികൃത വിത്തുകൾ.

മരണത്തെ കാത്ത്
ആത്മഹത്യ  മുനമ്പ്
തേടിയലയുന്ന ചില
നഷ്ടസ്വപ്നങ്ങൾ.

ഭൂമിയെ പറുദീസയാക്കി
ആരോരുമറിയാതെ
പാപക്കനി ഭക്ഷിക്കാൻ
പ്രണയത്തെ അശുദ്ധമാക്കുന്ന
ജീവിത പങ്കാളികൾ.

എല്ലാം കണ്ടും കേട്ടും
ശൂന്യതയുടെ പ്രതലത്തിൽ
ആണിയടിച്ച കുറെ
മരവിച്ച മനസ്സുകളും.. !

Friday, May 3, 2019

കൊഴിഞ്ഞ ദളങ്ങൾ

പെയ്തുതീരാത്ത മേഘക്കൂട്ടിലേക്ക്‌
ആഴ്ന്നിറങ്ങിയ നൊമ്പരശീലുകൾ
കാത്തിരിക്കുന്ന സ്വപ്നത്തേരിൽ
ദളങ്ങൾക്കൊഴിഞ്ഞ പൂക്കളായി വീഴുന്നു.

നിർത്താതെ പെയ്തൊരാ പേമാരിയിൽ
നനഞ്ഞവളെന്നോടൊട്ടി നിൽക്കവേ
ആരോരും കേൾക്കാതെയടക്കിയ
ഗദ്ഗദമെന്നുടെ തൂലികയിൽ വരികളായി.

ചിലതു പൂക്കളായി വിരിഞ്ഞുനിന്നു
ചിലതുമൊട്ടിലേ കരിഞ്ഞുപോയി
മറ്റാരുമറിയാതെയുള്ളിന്റെയുള്ളിൽ
പാകാൻ പാകത്തിനൊളിച്ചവ വേറെ.

വിതുമ്പിലിനിയുമീ  ചുണ്ടുകൾ
തുളുമ്പില്ലിനിയുമീ  മിഴികളും
ഇനിയെത്രനാളുണ്ടെന്നറിയാതെ
ഒരുനാൾ മൗനയാത്രയിലായീടും.

ശാശ്വതമല്ലാത്തയീ  ലോകത്തെ  നാം
സ്വർഗ്ഗമെന്നു കരുതുന്നതല്ലോ തെറ്റ്
പ്രതീക്ഷയിൽ മാത്രം തീരുന്ന ജന്മങ്ങൾ
ഒടുങ്ങുന്നതുമീ ഭൂമിയിൽ തന്നെ.. !

Wednesday, April 17, 2019

കണ്ണനെ കാത്ത്

എരിഞ്ഞു തീരുന്നു കണ്ണാ, നിൻമുന്നിലായ്
ഒരു ചെറുതിരിവെട്ടമായിന്നു ഞാൻ
ഒഴുകി തീരാത്ത മിഴിനീർ തുടയ്ക്കുവാൻ വൈകുവതെന്തേയിനിയുമീ സന്ധ്യയിൽ

പറഞ്ഞു തീരാത്ത നൊമ്പരപ്പൂക്കളായ്
നിന്നെയും കാത്തു ഞാനിരിക്കവേ
പാണികൾ കൂപ്പിയുരുകുന്നു നിന്നിടം
പാദാരവിന്ദം കഴുകുമെന്നശ്രുവാൽ

തളർന്നുപോയി ഞാൻ ദുരിതങ്ങളേറവേ
തണലില്ലാതെ കുഴഞ്ഞു വീണീടുന്നു
കളിചിരി മതി, വരിക നീയെന്നിടം
താങ്ങായെനിക്കൊന്നു ചാരുവാൻ

ഗുരുവായൂരമ്പലനടയിലഗതിയായ്
കൂടെ നീയെന്നെ കൂട്ടിടും നേരവും.. നാമജപകീർത്തനമാലപോൽ
നിന്നിലലിയുവാൻ മോഹം മഹാമതേ..

Wednesday, April 10, 2019

മേടക്കിനാവുകൾ


ഉമ്മറക്കോലായിലൊറ്റയ്ക്കിരിക്കുമ്പോൾ 
പണ്ടത്തെപ്പാട്ടുമായ് തെന്നലെത്തി

മുറ്റത്തെ മാവിൻ്റെ തുഞ്ചത്തിരുന്നൊരാ
പൂങ്കുയിൽ മൂളിയ രാഗമെത്തി

എങ്ങോ മറഞ്ഞൊരാ നല്ല കാലത്തിനെ
ഓർമ്മയിൽപ്പാടും കിളിമകളും

വാടിതളർന്നോരാ കർണ്ണികാരങ്ങളെ
വിരിപ്പുണരുവാൻ നീലരാവും

താരകസൂനങ്ങൾ മിന്നിത്തിളങ്ങുന്നു,
താരകരാജനെഴുന്നള്ളുന്നു

മേടമൊരുങ്ങുന്നു കണ്ണനെ കാണുവാൻ
വാടാത്ത കൊന്നപ്പൂ പുഞ്ചിരിച്ചൂ

ഉണ്ണികളോടിക്കളിക്കും തൊടികളിൽ 
ഓർമ്മകൾ വാടാതെ പൂത്തുനിൽപ്പൂ

മുറ്റത്തെ മൂവാണ്ടൻ മാമരച്ചോട്ടിലായ് 
വാചാലമാകുമെൻ മൗനങ്ങളും.

ബാല്യം നുണഞ്ഞ, യിളനീരിൻ മാധുര്യം
കൗമാരം പൊട്ടിച്ചിരിച്ച കാലം

യൗവനം താണ്ടിയതിർ വരമ്പൊക്കെയു-
മാടിയുലയുന്ന വാർദ്ധക്യവും 

നീളും മിഴികളിൽ നീർമുത്തുതുള്ളികൾ
മെല്ലെക്കവിൾത്തടമോമനിപ്പൂ

നന്മകൾ മാത്രം നിറഞ്ഞൊരാ പാത്രത്തിൽ 
നോവുകളെന്നും വിഷുക്കണിയേ.

Thursday, March 28, 2019

ക്ഷണം


എന്നുള്ളം കാണാത്ത നിന്നിലേക്ക്
ഞാൻ ഒലിച്ചിറങ്ങിയപ്പോൾ
നിന്നുള്ളം നിറഞ്ഞുവോ?

ഇടനെഞ്ചിൽ തുള്ളും
പ്രണയമഴയിൽ നനയാൻ
ഇനിയും നീ കൂട്ടായി വരുമോ?

ഉരുണ്ടു കൂടിയ കാർമേഘം
പെയ്തിറങ്ങുമ്പോൾ
ഇണക്കത്തിന്റെ വസന്തം വിരിയിക്കുമോ?

നമ്മൾക്കായ് ഒരുക്കിയ പൂവാടിയിൽ
കുഞ്ഞിളം കാറ്റിൻ തലോടലിൽ
ചിത്രപതംഗമായി വരുമോ നീ?

കാലം കൊരുത്ത പൂത്താലിയിൽ
പ്രണയവർണ്ണങ്ങൾ വാരി വിതറി
ചുട്ടു പൊള്ളും ഭൂമിയെ സ്വർഗ്ഗമാക്കാം..

നാളെയെന്തെന്നറിയാത്ത ഈ ലോകത്തിൽ ജീവിതദുരിതങ്ങളകറ്റി
നമ്മൾക്കൊന്നിച്ചു നനയാം.. !



Saturday, March 16, 2019

വെളിച്ചം കെടുത്താതിരിക്കുക

എരിയുന്ന വേനലിൽ പൊള്ളില്ല
പൊള്ളുന്ന ചിന്തകൾ കൂടെയല്ലോ...
കരളിന്റെ തേങ്ങലിൽ തളരില്ല 
എരിയുന്ന കനലല്ലോ നെഞ്ചകത്തിൽ. !

ലാഭതന്ത്രങ്ങൾ  മെനയുന്നോരല്ലോ
തന്നിഷ്ടം നേടി രാഷ്ട്രീയം കളിക്കുന്നു!

കൊടികൾക്കു പിന്നാലെ  പായുന്നു കൂട്ടമായ്
വാനോളമുയരുന്നു കൂപ്പുകൈകൾ..!

തട്ടകം മാറി നാടകം കളിക്കുവാൻ
മൂർച്ച കൂട്ടിയ വാക്കുകളുമായ്
വഞ്ചിതരാക്കുന്നു ജനതയെ....!


കഷ്ടമിതെത്ര വിചിത്രമീ കാലം
നഷ്ടമോ.. നമ്മുടെ സുന്ദരജീവിതം..
 മൂല്യം നശിച്ചൊരു ദശാസന്ധിയിൽ
മോചന മന്ത്രവുമായ് വരുവതാരിനി?

ആരു ജയിച്ചാലുമാരുതോറ്റാലും
ജീവസന്ധാരണം എത്രമേൽ ദുഷ്ക്കരം!
നെല്ലും പതിരും തിരിച്ചറിഞ്ഞു നാം
നെറികേടിനെതിരെ കൂട്ടായി നിൽക്കണം.
പതറാതെ മുന്നേറി നാടിനെ കാക്കണം..

ഒരുമ തൻ ചിന്തയാൽ കൈകോർത്ത്
ശാന്തി,  സമാധാനം....വീണ്ടെടുക്കാൻ 
തോളോടുതോൾ ചേർന്ന് മുന്നേറിടാം...

Tuesday, March 5, 2019

'ചിതലുകൾ' പെരുകുമ്പോൾ..

എത്രയോ ഹൃസ്വമീ ജീവിത -
മെന്നറിയുന്ന മർത്ത്യാ, എന്തിനീ ചോരപ്പുഴകൾ?
ചിത്തങ്ങളിൽ നിറയും പക!
ചിത്രശിലകളും തേങ്ങിയോ?

വെട്ടിയും കുത്തിയും ചോരകുടിപ്പവർ
തമ്മിലടിപ്പിച്ചു  രസിച്ചു നിൽക്കുന്നവർ!

എത്ര കൊണ്ടാലും പഠിക്കാത്തവർ
സ്വയം തീർത്ത കുഴികളിൽ വീണൊടുങ്ങുന്നു!

വ്യക്തിവൈര്യാഗ്യത്താൽ പകതീർക്കലാൽ തച്ചുടയ്ക്കുന്ന കുടുംബങ്ങളൊക്കെയും
നഷ്ടങ്ങളുടെ കണ്ണീർ കടലിലൂടെന്നും
കര കാണാതെ അലഞ്ഞുതീരുന്നു ശിഷ്ടം.!

എത്ര പൈശാചികമീ മർത്ത്യ ജീവിതം
നിർലജ്ജമാം പേക്കൂത്തുകൾ നിത്യം!

സ്വയം തീർക്കുന്ന  വിനകൾക്ക്
ദൈവത്തെ പഴിചാരി കൈകഴുകാനിവർ-
ക്കെന്തു സാമർത്ഥ്യം!

Friday, March 1, 2019

തൊട്ടാവാടി

ഒന്നായി നമ്മളായി നിന്നൊരു കാലം
നെഞ്ചോരം നീ ചേർന്നു നിന്നു സഖീ...
ആരോയെവിടെയോ ചൊല്ലിയ വാക്കിൽ
കുരുങ്ങിക്കിടക്കുന്നു നിൻ ചേതന.. !

കളിയായി ചൊല്ലിയ വാക്കിന്റെയോരത്തു
കടിഞ്ഞാണിട്ട് നീ പോയീടുമ്പോൾ..
കദനം മറയ്ക്കുവാൻ പാടുപെടുന്നു..
കരയാതിരിക്കുവാൻ മിഴി പൂട്ടുന്നു..!

കണ്ണാടിപോലെ തിളങ്ങിയ സൗഹൃദം
കണ്ണീരാൽ കഴുകിയതാരാണ് ചൊല്ലൂ..
കണ്ടതും കേട്ടതും ചൊല്ലുവോർക്കിടയിൽ
സൗഹൃദം വെറുമൊരു മിഥ്യ മാത്രം.. !

നിറമുള്ള കാഴ്ചകൾ കാണാനെനിക്കിനി
അഴകാർന്ന നിന്നുടെ കൂട്ട് വേണം..
പരിഭവം മാറാത്ത   തൊട്ടാവാടി പെണ്ണേ
കിലുകിലെ ചിരിയുമായി കൂടെ വായോ. !





Monday, February 11, 2019

പ്രണയമർമ്മരങ്ങൾ


പ്രണയമേ ,നീ ഒരുവേളയെന്റെ കരളിൽ ,
കുളിരുള്ള പനീർപൂവായ് വിടരുമോ ?
ഒരിക്കലും ദളങ്ങൾ കൊഴിയാതെന്നിൽ
നീ പ്രണയസുഗന്ധം പരത്തിടേണം !

തളരുന്ന നേരത്തൊരു മധുചുംബനം നീ ,
നിറുകയിൽ തന്നെന്നെ ചേർത്തീടുക.
എൻ സീമന്തരേഖയിൽ നിറയും സിന്ദൂരം
നിന്നധരങ്ങളെ പ്രണയാർദ്രമാക്കട്ടെ !

തിരയായ് നീയെന്നെ പുണർന്നീടുമ്പോൾ ,
കുളിരായിനില്ക്കും കരയാകെ ഞാൻ.
അരുവിയായ് ,നീയെന്നിൽ ഒഴുകിപടരവേ..
അനുരാഗിയായ് ഞാനെന്നും തുടിച്ചിടും !

പ്രണയവർണ്ണങ്ങളെ കോർത്തുവിളക്കിയീ ,
പൂത്താലിയെൻ, മാറിലെന്നും തിളങ്ങട്ടെ..
കനവിൽ നീ പൊന്നൊളിവീശി തെളിയവേ..
ഞാനൊഴുകും അനുരാഗമായ് നിന്നിൽ ..

Sunday, February 10, 2019

സൗഹൃദമകലുമ്പോൾ

സൗഹൃദങ്ങളേ നിങ്ങളകലുമ്പോൾ..
എന്നകം കേഴുന്നു, നോവുന്നു.
പൊട്ടിയ കണ്ണാടിയിലെന്ന പോലെ
കാഴ്ചകൾ ചിതറുന്നു....

ഹൃദയത്തിൽ കുളിരായും
മോഹത്തിൽ താലോലമായും
തളർച്ചയിൽ  തുണയായും
കൂടെയുള്ളപ്പോൾ എന്തൊരു
ആത്മബലം,
സുരക്ഷിതബോധം!

പലവുരു ചൊല്ലിയ വാക്കുകൾ
അരികു വിട്ടു പറന്നകലുന്നുവോ?
കനിവുകൾ വറ്റിയ തടാകം
കൊടും വരൾച്ചയിൽ  വിണ്ടുവോ?

മിഴികളിലെ പേമാരി തോർന്ന
ഇടവേളകൾക്ക് കൂട്ടായ്
ഉദയംതേടിപ്പറക്കുന്ന വാക്കുകൾ തൻ
കലപിലയൊച്ചകൾ......

എങ്കിലും....ഇടയ്ക്കെപ്പേഴോ
മാനസ്സുകൾക്കിടയിൽ രൂപപ്പെടുന്നു
ആകാശം മുട്ടും മതിലുകൾ.....!

ഏകാന്തതയുടെ പടവുകൾ
കയറിത്തളരുന്ന വേളയിൽ
തേൻ തുള്ളിയാവേണമീ
ഊഷ്മള സൗഹൃദ നിലാവലകൾ....!

കാലം തീർത്ത ജീവിതപ്പടവുകളിൽ  കാലിടറാതെ ഉയരത്തിലെത്തുവാൻ
തൊട്ടു തൊട്ടു നീങ്ങാം, നമുക്കിനി...
ഉൾത്തുടിപ്പുൾ നുണഞ്ഞ്
 ക്ഷീണമകറ്റാം......!
~

Wednesday, February 6, 2019

മനോയാനം


എത്തുവാനാവുമോ
ഒരിക്കൽക്കൂടിയാ
ഓർമ്മകൾ പൂത്ത
കലാലയ മുറ്റത്ത്!

മങ്ങിയ കാഴ്ചകളകന്ന്
നിറമുള്ള കാഴ്ചകൾ കണ്ടീടുവാൻ
മങ്ങിത്തുടങ്ങിയ  മോഹങ്ങളെ
പുലർമഞ്ഞാൽകുളുർപ്പിച്ച്
കരളിൽ പിറവി കൊള്ളും
പ്രണയാക്ഷരങ്ങളെ
താലോലിച്ചു പുണരുവാൻ..

പോകുവാനാമോ കടും വർണ്ണത്തിൽ
പൂത്തു നിൽക്കുമാ വാകമരച്ചോട്ടിൽ!
ചാറ്റൽ മഴ നനഞ്ഞു പ്രണയാർദ്ര-
മാമൊരു കവിത ചൊല്ലീടുവാൻ
യൗവനത്തിൻ ദിനങ്ങളിലേക്കൊരു
പ്രണയരഥത്തിലേറിയണഞ്ഞിടാൻ

Wednesday, January 30, 2019

പ്രതീക്ഷ

തപസ്സിരുന്ന ചിന്തകൾക്ക് ചിറകു മുളയ്ക്കുന്നു.
മറവിയുടെ കൂടാരത്തിൽ ഒളിച്ചിരിക്കാനിനിയാവില്ല.
ഹിംസയുടെ വഴിയല്ല, അഹിംസയുടെ പാതകളിൽ
നന്മയുടെ വഴിവിളക്കുകൾ കത്തിച്ചു കൊടുക്കണം.
കൊടികളുടെ നിറം നോക്കാതെ രാജ്യത്തെ
രക്ഷിക്കാൻ വരുന്ന ജനത്തിന്റെയാവട്ടെ ഇനിയുള്ള നാളുകൾ.. 
പതിരുകളില്ലാത്ത വിത്തുകൾ വാരിവിതറാം..
സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ കൊത്തിപ്പെറുക്കട്ടെ..
നാശത്തിന്റെ പോരാളികളിനി വേണ്ട..
മനുഷ്യത്വത്തിന്റെ പാഠം പഠിക്കട്ടെ..

Wednesday, January 16, 2019

മാറുന്ന കോലങ്ങൾ

" മാറുന്ന കോലങ്ങൾ "
==================
ദു:സ്വപ്‌നങ്ങളാലേ ഞെട്ടിയുണരുമ്പോൾ ,
സത്യങ്ങളൊക്കെ തേങ്ങികരയുന്നു.
കരിപൂണ്ടദിനങ്ങൾ അധികരിക്കുമ്പോഴും
കാലമേ നീ മാത്രം പുഞ്ചിരിതൂകുന്നു.

ധരയിൽ കൊടികളുടെ,യെണ്ണമേറീടുന്നു
കോടി, പുതപ്പിയ്ക്കാനിന്നുമത്സരം
വർണ്ണവും വർഗ്ഗവും വാശിയുമേറിയവരി-
ന്നാകാശമാറിലൊരു നക്ഷത്രമായ് !

നാഥനില്ലാത്ത വീടുകളിലോ,കുട്ടക്കരച്ചിൽ
അരിയില്ലാതടുപ്പുകൾ നീറിപുകയുന്നു
ഹർത്താലിലും ബന്ദിലും ആയുധമേന്താൻ
കാരണംനോക്കി നടപ്പവർ പിന്നെയും !

വൈരാഗൃബുദ്ധി വളരുന്ന,നുദിനമിവിടിന്ന്
കുത്തും വെട്ടും കണ്ടുമടുത്തു ജനം.
ദേഹവും ദേഹിയും മരവിച്ചവരൊക്കെയും
അരക്ഷിതരായി,ട്ടലയുന്നീ നാടാകെ!

നല്ലതുകണ്ടു വളരേണ്ട കുഞ്ഞുങ്ങളിവിടെ
കഷ്ടനഷ്ടങ്ങളാൽ നട്ടെല്ലുവളഞ്ഞോർ
കലാപത്തിനു കോപ്പുകൂട്ടുന്നവർ മാന്യരോ
സ്വന്തമക്കളെ മറുനാട്ടിൽ,പഠിപ്പിക്കും !

എത്രയോ സുന്ദരമായൊരു നാടിതുഭാരതം
അത്രമേൽ സുന്ദരമായൊരു കേരളം
എന്നിട്ടുമെന്തേ നാം അറിയാതെയീമണ്ണിൽ
അനുദിനം വിലാപകാവ്യം രചിക്കുന്നു ?


Tuesday, January 8, 2019

മുഖം തിരിക്കുന്നവർ

തളർന്നു വീഴാറായ മാനസച്ചില്ലയിൽ
കൂട്ടുകൂട്ടുന്നു ചില ഓർമമ്മപ്പക്ഷികൾ..
ആരോ കുരുക്കിയ പാശവുമായവർ
ചുറ്റിലും നിന്നു പറക്കാൻ ശ്രമിക്കുന്നു.

മുത്തുപോൽ പൊഴിയുന്ന സ്വപ്ന മണികൾ ശുദ്ധ മനസ്സാൽ കോർത്തെടുക്കണം.
കെട്ടിപിടിച്ചു കൂടെ നടന്നവർ
തെറ്റി പിരിഞ്ഞു  തിരിഞ്ഞു നടക്കുന്നു!

അത്രനാൾ ചെയ്തൊരു നന്മകളൊക്കെയും
ഒറ്റ വാക്കിനാൽ  വറ്റി വരളുന്നു
കദനങ്ങളുരുക്കി തേച്ചു മിനുക്കട്ടെ
മറവിയുടെ മാറാല പിടിച്ച ഇരുൾക്കോ ണുകൾ.

തളരാതെ മുന്നേറാൻ താങ്ങായിടാൻ
താളം പിഴയ്ക്കാതെ ജീവിച്ചീടാൻ
കയ്‌പ്പേറും ഓർമ്മകൾ കൂടെ വേണം.
ഉറച്ച കാൽവെപ്പോടെ മുന്നേറുവാൻ ..

ആരെന്തു ചൊല്ലിയാലും ഏശില്ലിനി
ആരോടും വിദ്വേഷമില്ലാത്ത
മൗനമാണെന്നിലെ നിത്യ ശക്തി;
മധുരമായ് നിറയുന്നു സ്നേഹഭാഷ...!

~

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...