Wednesday, December 7, 2022

തിരിച്ചറിവ്


എത്രമേൽ സ്നേഹിച്ചു കൂടെനിന്നീടിലും

ഒട്ടും തിരിച്ചറിയില്ല നാമാരെയും!

പൊട്ടിച്ചിരിയിൽ കപടത മാത്രമായ്

കെട്ടിയാടുന്നവർ നന്മതൻ പാത്രമായ്.


വെട്ടിപ്പിടിച്ചവർ മുന്നേറിപ്പോകവേ

നഷ്ടമാകുന്നു ഹാ,നേടിയതൊക്കെയും.

കള്ളത്തരത്തിനു കുടപിടിക്കുന്നവർ

കൽമഷം വാരി വിതറുന്നു ചുറ്റിലും.


എന്നും നിരാസത്തിൻ വള്ളി പടർത്തിയ

ചിന്തയിൽ സ്നേഹപത്രങ്ങൾ വളർത്തി, 

മോഹത്തിൻ പൂക്കൾ വിടരുവാനായ് വിഷ-

ക്കളകൾ പറിച്ചേറെ ശാന്തരായ്ത്തീരണം!











ഗദ്യ കവിത

 മൗനത്തിനപ്പുറം

***************

നിന്നെക്കുറിച്ചുള്ള ഓർമ്മകളിൽ

ഇന്നെന്റെ മൗനം ചിരിയ്ക്കുന്നു.

പടവുകൾ താണ്ടിയെത്തിയ

നിഴലുകൾ മറഞ്ഞുപോകുന്നു.

വേലിക്കെട്ടുകൾക്കപ്പുറത്തേക്ക്

നോക്കിയ മിഴികൾ

അറിയാതെ നിറഞ്ഞുപോകുന്നു!.


നീർമാതളത്തെ തളിർപ്പിക്കും

വർഷമായ് പൊഴിയുന്നേരം

വിടചൊല്ലും കാലം

യാതൊന്നുമറിയാതെപോകുന്നു

വിരഹാർദ്രമായ് നിറയുന്ന മിഴികൾ

ഓരോ കഥ പറയുന്നു.


ഉപേക്ഷിക്കപ്പെട്ട സ്വപ്നങ്ങളുടെ മാറാപ്പിൽ

മോക്ഷം കാത്തുകിടന്ന മോഹങ്ങൾ.. അതിന്റെ ഗർവ്വന്വേഷിച്ചെത്തിയ കാറ്റ്

ആകാശത്തിന്റെ ശൂന്യതയിലേക്ക് അലിഞ്ഞലിഞ്ഞകലുന്നു..

ലളിതഗാനം

 ലളിതഗാനം

*************

ശ്രീരാഗമായ് നീ ഒഴുകിവരൂ, എന്റെ

ശ്രീലകത്തഴകായ് തെളിഞ്ഞിരിക്കൂ.

സീമന്തരേഖയിൽ സിന്ദൂരവും ചാർത്തി

സീമന്തിനിയായ് ചേർന്നിരിക്കൂ.

                      (ശ്രീരാഗമായ്.....)


വെണ്ണിലാപ്പൊയ്കയിൽ താരകകന്യകൾ

ആറാട്ടിനായിന്നുമെത്തിയല്ലോ!

മുരളിയുമായിളംകാറ്റുവന്നെൻകാതി-

ലൊരു ഗാനപല്ലവി പാടിയല്ലോ!

                      (ശ്രീരാഗമായ്.....)


ഇശലിന്റെ നിറവാർന്ന സ്നേഹസംഗീതമായ് 

ഹൃദയസരസ്സിലേക്കൊഴുകി വരൂ....

ചുംബിച്ചുണർത്തിയ ചെമ്പനീർപ്പൂപോലെ

അരികിലിങ്ങെപ്പൊഴും ചേർന്നുനില്ക്കൂ!

                      (ശ്രീരാഗമായ്.....)



Wednesday, October 12, 2022

കണ്ണീരിനപ്പുറം

 സ്നേഹരാഹിത്യത്തിന്റെ പൊള്ളൽ

നെഞ്ചിൻകൂടു തകർത്തപ്പോഴാണ്

ഇടറിയ ചിന്തകൾക്ക്

കവിതയെന്നു പേരിട്ട്

അവൾ ഏട്ടിലേക്കു പിറന്നു വീണത്.


സാന്ത്വനവാക്കുകൾക്കിടയിലും

പരിഹാസത്തിന്റെ ഒളിയമ്പുകളേറ്റ്

ഹൃദയരക്തം ഇറ്റിറ്റുവീണപ്പോഴാണ്

സൗഹൃദത്തിലെ ചതിയറിഞ്ഞത്.


കരഞ്ഞു തീർക്കുന്ന കണ്ണുനീരിനപ്പുറം

വെളിപ്പെടുത്തേണ്ട സത്യങ്ങളെല്ലാം

ലിംഗവ്യത്യാസമില്ലാതെ വെളിച്ചം കാൺകേ

അപ്രിയസത്യങ്ങൾ

പറയരുതെന്ന പഴമൊഴി.


മനസ്സാക്ഷി ധൈര്യം പകർന്നപ്പോഴാണ്

തൂലികയിൽ വറ്റാത്ത മഷി നിറച്ച്

പെറ്റുവീഴുമോരോ വാക്കും

സ്നേഹവും നന്മയുമേകി പോഷിപ്പിച്ചത്.


നിശ്ചയദാർഢ്യത്തിന്റെ പരവതാനിയിൽ

വെള്ളിവെളിച്ചം വീശുന്ന വാക്കുകൾക്ക്

പൊന്നാടയണിയിച്ചു കൂടെക്കൂട്ടാനായ്

മുഖംമൂടിയണിയാത്ത സത്യം മാത്രം കൂട്ട്.


കടിഞ്ഞാണില്ലാതെ പായുന്ന ചിന്തകൾക്ക്

ആത്മാവിന്റെ ഭാഷയിൽ ധൈര്യം പകർന്ന്

ഇരുട്ടറയിൽ നിന്നും വെളിച്ചത്തിലേക്ക്

വിടരാൻ കൊതിക്കുന്നു ചില കലികകൾ!

Sunday, October 9, 2022

അഭയം

ആരിവരരുമക്കിടാങ്ങൾക്കു നിർമ്മിച്ചൊ-

രഭയത്തെയൊന്നായി വെട്ടിമാറ്റുന്നവർ?

ആരിവരേറെ പണിപ്പെട്ടു നെയ്തൊരി-

ക്കൂടിന്റെ താങ്ങായ ശാഖികളൊടുക്കുവോർ?


കണ്ടീല തെല്ലുമവരെന്നതോ, പ്രാണനു-

പേക്ഷിച്ചു താഴെ കിടക്കുമെൻ മക്കളെ!

ഓർത്തീല തെല്ലുമെന്നോ, മനം നീറിക്ക-

രയുന്നൊരമ്മതൻ തപ്തമാം മാനസം!


വെട്ടിവീഴ്ത്തീടും തരുക്കളിലൊക്കെയു-

മെത്രജീവൻ പൊലിയുന്നിതു നിത്യവും!

ഒരുമരം വെട്ടുകിൽ പത്തുതൈ നടണമെ-

ന്നോതുവോർ, വാക്കിന്റെ നേരറിയാത്തവർ!





Sunday, October 2, 2022

ഗാന്ധിജി


ദുരിതങ്ങളെത്രയോ താണ്ടിയെന്നും 

ഭാരതമണ്ണിനെ കാത്തിടാനായ് 

എങ്ങും വെളിച്ചമായ്ത്തീർന്ന ഗാന്ധി

നാട്ടിന്റെ ശക്തിയായ് പ്രോജ്ജ്വലിപ്പൂ.

ഈ ജന്മഭൂമിതൻ നന്മയ്ക്കായി

ജീവിതസർവ്വം ത്യജിച്ച ഗാന്ധി

നീങ്ങിയ പാതയിലെന്റെ പാദ-

യുഗ്മം ചരിയക്കാനിടവരുമോ?

കേട്ടറിഞ്ഞുള്ളതിന്നപ്പുറത്തായ്,

വിശ്വാസധാരയ്ക്കുമപ്പുറത്തായ്

സ്നേഹം ക്ഷമയും സഹനവുമായ്

ജീവിതം ധന്യമായ്ത്തീർത്ത പുണ്യം!

സത്യമഹിംസകൾ ലാളിത്യവും

നിത്യചൈതന്യമായ് കാട്ടി, സ്വന്തം

ജീവിതം സന്ദേശമെന്ന ചൊല്ലി

നിത്യനായ്ത്തീർന്ന ചൈതന്യരൂപം!

ആ ധന്യപാതയിലൂടെയെന്നു-

മേറാൻ കഴിഞ്ഞെങ്കിലെന്റെ പുണ്യം!

പ്രണയം

മാനസചെമ്പകച്ചോട്ടിലനുദിനം

കവിതകളവിരതം പൊഴിയുന്ന നേരം

സ്വരരാഗമായെന്നിലൊഴുകിയെത്തുന്നു

പ്രിയമാനസാ, നിന്റെ പ്രണയഗീതം!


ഭാവനകളായിരം വന്നു പുൽകീടവേ

കുഞ്ഞിളംതെന്നലിൻ താളമോടെ

ഉള്ളം കുളിർപ്പിക്കും പൂമഴയായെന്നിൽ

നടനമാടുന്നിതാ കാവ്യസുന്ദരി.!


പ്രണയഗാനത്തിനിന്നീണമായി 

ശില്പസൗന്ദര്യമായ് ചിലമ്പുചാർത്തി

നർത്തകിയായെന്നിലാടിടുമ്പോൾ

പ്രണയമേ, നീയൊരു കാവ്യാംഗന!

ചേർത്തുപിടിക്കാം

ഉത്സുകരായ്ക്കഴിഞ്ഞിടുന്നേരവും

മതിവരാതെന്റെ മക്കൾ കണ്ടിടേണം

ഒട്ടിയ വയർ പൊത്തിപ്പിടിച്ചുകൊ-

ണ്ടൊട്ടു കൊറ്റിനായ്ക്കേഴും കിടാങ്ങളെ!


ദൈന്യത നിഴലിച്ചിടുമാമുഖ-

ത്തുള്ളതാഴക്കടലിന്റെ നീലിമ!

കുണ്ടിലാണ്ട മിഴികളിൽ ഘോരമായ്

പെയ്തൊഴുകുന്ന കണ്ണീർപ്പളുങ്കുകൾ!


എത്ര പാഴാക്കിമാറ്റുന്നു ഭോജ്യം നാം,

എത്ര ധൂർത്തടിക്കുന്നു ധനം സദാ.

തെല്ലൊരാശ്വാസമേകിടാ,മോർക്കുകി-

ലില്ലവർക്കാരുമാശ്രയമോർക്കണം.


അന്നദാനം മഹാദാനമെന്നൊരു

ചൊല്ലിനർത്ഥം ഗ്രഹിക്ക നാമേവരും.

വസ്ത്രമേകണം നാണം മറച്ചിടാ-

നന്തിയിൽ തല ചായ്ക്കാനിടങ്ങളും!


ഭാവി ഭദ്രമാക്കീടുവാനേകണം വിദ്യ,

നാളത്തെ വാഗ്ദാനമാണവർ!

സ്നേഹവും സാന്ത്വനവും കൊടുത്തിടാം,

കൈകളന്യോന്യം ചേർത്തുപിടിച്ചിടാം.

Saturday, September 24, 2022

മനസ്സിലെ പോന്നോണം

ചിങ്ങത്തിലത്തം പിറന്നിടുന്നേരമീ-

മാമലനാടിൻ മനം തുടിപ്പൂ.

കണ്ണുതുറക്കും മലരുകളൊക്കെയും

അറിയാതെയാടിത്തിമർത്തിടുന്നു.

തൂമയെഴുന്ന മന്ദാരവും ചെത്തിയും

തുമ്പയും തുളസിയും മുക്കുറ്റിയും

മുറ്റത്തെ പൂക്കളും വേലിയരിപ്പൂവും

പൂപ്പൊലിപ്പാട്ടിലുണർന്നിടുന്നു.

തിരുവോണനാളിൽ മുത്തുക്കുടയുമായ്

മാവേലിത്തമ്പ്രാന്റെ വരവായല്ലോ!

തൂശനിലയിൽ സദ്യയുണ്ണാം, പിന്നെ

ഓണക്കളിയിൽ മതിമയങ്ങാം!

കാലമേറ്റം മാറി വന്നിടാമെങ്കിലു-

മാചാരമൊട്ടും വെടിഞ്ഞിടാതെ

ഉത്സവകാലങ്ങളാഘോഷമാക്കിടാ-

മുത്സുകരായ് നമുക്കൊത്തുചേരാം!

പേരില്ലാത്ത വരികൾ

 വീർപ്പുമുട്ടുന്ന ചിന്തകൾ

മനസ്സിന്റെ ഉള്ളറകളിൽ തട്ടി

തൂലികത്തുമ്പിലൂടെ

ഊർന്നിറങ്ങുമ്പോൾ

ചുവപ്പും പച്ചയും കറുപ്പും

വെളുപ്പുമൊക്കെ പരന്നൊഴുകുന്നു!


കീറിമുറിച്ചെടുത്ത വാക്കുകൾ

തൊണ്ടയിൽ കിടന്നു ശ്വാസം മുട്ടുമ്പോൾ

അല്പപ്രാണനായി വെള്ളക്കടലാസിലേക്ക്

പെറ്റുവീഴുന്നുണ്ടാവാം.


വിമ്മിഷ്ടത്തോടെ

മിഴിയെ പുണർന്നുകിടന്ന കണങ്ങൾ

അല്പമാശ്വാസത്തിനായി

വരികളായി പെയ്തിറങ്ങുന്നുണ്ടാവാം.


അങ്ങനെ, ഒറ്റപ്പെട്ടവരുടെ വേദനകൾ

പല രൂപങ്ങളായി പുസ്തകത്താളിൽ

അവസ്ഥാന്തരം പ്രാപിക്കുമ്പോൾ

ചിലരതിനെ ഹൃദയത്തിലേറ്റുന്നു..

മറ്റു ചിലരതിനെ ചവറ്റുകുട്ടയിലേക്ക്

വലിച്ചെറിയുന്നു..!


പേരില്ലാത്ത വരികളിലൂടെ

ഇമകളോടിക്കുമ്പോൾ,

ചില മനസ്സിലെങ്കിലും തെളിയുന്നുണ്ടാവാം

നൊമ്പരചിന്തുകൾ..!

Thursday, August 25, 2022

ലളിതഗാനം


ശ്രീരാഗമായ് നീ ഒഴുകിവരൂ, എന്റെ

ശ്രീരേഖയായ് നീ തെളിഞ്ഞിരിക്കൂ.

സീമന്തരേഖയിൽ സിന്ദൂരവും ചാർത്തി

ശ്രീലകത്തഴകായ് ചേർന്നിരിക്കൂ.

                      (ശ്രീരാഗമായ്.....)


വെണ്ണിലാപ്പൊയ്കയിൽ താരകകന്യകൾ

ആറാട്ടിനായിന്നുമെത്തിയല്ലോ!

മുരളിയുമായിളംകാറ്റുവന്നെൻകാതി-

ലൊരു ഗാനപല്ലവി പാടിയല്ലോ!

                      (ശ്രീരാഗമായ്.....)


ഇശലിന്റെ നിറവാർന്ന സ്നേഹസംഗീതമായ് 

ഹൃദയസരസ്സിലേക്കൊഴുകി വരൂ....

ചുംബിച്ചുണർത്തിയ ചെമ്പനീർപ്പൂപോലെ

അരികിലിങ്ങെപ്പൊഴും ചേർന്നുനില്ക്കൂ!

                      (ശ്രീരാഗമായ്.....)



Thursday, August 18, 2022

ഓടി വാ കണ്ണാ


എത്രയായ് കാത്തിരിക്കുന്നു ഞാൻ കണ്ണാ

അത്രമേലിഷ്ടമല്ലേ നിന്നെയിന്നും!

വ്യർത്ഥമാക്കല്ലേ നീയെന്നിലെ മോഹങ്ങൾ

നഷ്ടമെന്തൊരീ വേളയരികിലെത്താൻ?


ഇന്നു ജന്മാഷ്ടമി നിൻ തിരുനാളല്ലയോ

ഞാനുമെൻ തോഴിമാരും കാത്തിരിപ്പല്ലേ!

നറുനെയ്യും വെണ്ണയുമുണ്ടിടേണ്ടേ, കണ്ണാ,

പൊന്നുണ്ണിക്കണ്ണാ നീ ഓടി വായോ..


നിൻ പാദസ്പർശനമേറെകൊതിച്ചിന്നും

വൃന്ദാവനമൊരുക്കി,യൂഞ്ഞാൽ കെട്ടി

വാത്സല്യദുഗ്ദം ചുരത്തിടാനമ്മമാർ

വിസ്മയക്കാഴ്ചയുമൊരുക്കിനില്ലൂ.







Wednesday, August 10, 2022

ശാന്തി തേടി

ഇനിയെത്ര ദൂരമിങ്ങേകയായ് താണ്ടണം

ശാന്തമായ് മറുകരയിലെത്തിടാനായ്?

കടലുപ്പിൻ നീറ്റലാൽ മായ്ക്കണ,മുള്ളിലെ-

യെരിയുമീനൊമ്പരക്കൂമ്പാരങ്ങൾ!


ജലരേഖയായ് മറഞ്ഞീടുന്നു നിത്യവും

പുറമേ ചിരിക്കും മുഖങ്ങളെല്ലാം.

നെഞ്ചകത്തുറയുന്ന വികൃതമാം ചിന്തകൾ

മൂടുവാൻ മാത്രമിപ്പുഞ്ചിരിപ്പൂ!


ഈ മച്ചകത്തിൻ ചുമരുകൾക്കുള്ളിലീ-

നിറയുന്ന മൗനമുടയും മുമ്പേ,

നെഞ്ചകം പൊട്ടുന്ന സങ്കടച്ചീളുകൾ

മറവിതൻ പാത്രത്തിൽ മൂടിവെക്കാം.


പ്രത്യാശയായ് വരും പുലരികളൊക്കെയു-

മൊരു മലർവാടിയായ് പൂത്തു നിൽക്കേ

കാർമേഘമില്ലാദിനങ്ങൾക്കുമാത്രമായ്

പ്രാണനെയെങ്ങനെ കാത്തുവെക്കും..!


നിശ്വാസവേഗത്തെ വെല്ലുന്ന മട്ടിലായ്

താളം പിഴയ്ക്കുന്നു ചിന്തയെല്ലാം.

ചിത്തത്തെ ശാന്തമാക്കീടുവാനാ,യിനി

ബുദ്ധന്റെ വഴിയേ ഗമിച്ചിടാവൂ!.....

Tuesday, August 9, 2022

കൂട്ട്

കോതിയൊതുക്കിയ അക്ഷരങ്ങൾ

സ്വപ്നത്തിൽ വന്നെന്നോട് ചോദിച്ചു:

നാളത്തെ പുലരിയെങ്കിലും

സമാധാനത്തോടെയാവുമോ?

മറവിത്താളിൽ ഒന്നുമറിയാതെ

ഉറങ്ങുകയാണ് ചില അക്ഷരങ്ങൾ.

അശാന്തിയുടെ നിഴലുകൾ

മുറിവിടങ്ങളിലേക്ക്

വെളിച്ചം പടർത്തുമ്പോൾ,

അന്ധകാരത്തിലേക്കൂർന്നു പോകുന്ന

മനസ്സുമാത്രം എന്നും കൂട്ട്..

Saturday, July 2, 2022

ഗാനം : വന്നൊന്നു കാണാൻ

 വന്നൊന്നു കാണുവാൻ മോഹം, കൃഷ്ണാ.... 

കനിവേകൂ നിന്നടുത്തെത്താൻ.

എത്രയോ നാളായ് കൊതിച്ചിരിപ്പൂ ഞാൻ

നിൻപദപങ്കജം കൈവണങ്ങാൻ.

               (വന്നൊന്നു കാണുവാൻ.....)


മനസ്സിലെ മോഹങ്ങൾ തുളസീദളങ്ങളായ്

കോർത്തിതാ ഭക്ത ഞാൻ മുന്നിലെത്തി.

കണ്ണീരിനാലെ നിൻ പാദം കഴുകാനായ്

ഉള്ളം തുടിയ്ക്കുകയല്ലോ!... എന്നും

ഉള്ളം തുടിയ്ക്കുകയല്ലോ!...

               (വന്നൊന്നു കാണുവാൻ.....)

 

തിരുനാമമന്ത്രങ്ങൾ ചൊല്ലി ഞാൻ നിൽക്കാം

ഭക്തിതൻ പാൽപ്പായസം നേദിക്കാം.

ഈ മണ്ണിലെൻ ജന്മം സഫലമായ്ത്തീരണം

ആ ദിവ്യരൂപം തൊഴുതീടട്ടെ, കണ്ണാ...

ആ ദിവ്യരൂപം തൊഴുതീടട്ടെ

               (വന്നൊന്നു കാണുവാൻ.....)

Saturday, June 18, 2022

വെയിൽവഴിയിലൊരു സഞ്ചാരി

 വെയിൽവഴിയിലൊരു സഞ്ചാരി.

---------


വെന്ത വിരലുകൊണ്ടെഴുതുന്ന വരികളിൽ

പൊള്ളും മനസ്സിന്റെ വിളറിയ ചിന്തകൾ 

ചുടുനിണമൊഴുകുമെന്നോർമ്മകളിലിന്നും

മറുമൊഴിയാലേ വിതുമ്പുന്നു ചുണ്ടുകൾ.


ഏകാന്തവീഥിയിൽ പൊഴിയുന്നിതാ, ചിരം

ഏറെയുണങ്ങിയ പത്രങ്ങളിപ്പൊഴും.

മിഴികളിൽ വേനലിൻചൂടൊന്നുമാത്രമായ്

ഇരുളുന്ന പാതകൾ ദുരിതമായ്ത്തീരുന്നു.


പാതയിലാരോ വിതറിയ കനലുകൾ

പാദങ്ങൾ തിന്നു വിശപ്പടക്കീടവേ

മുന്നോട്ടു പോകുവാനാവാതെ ദേഹിയും,

ഇലകളില്ലാമരം പുൽകിയിരിക്കുന്നു.


നാളെയെൻ സൂര്യനിവിടെയുദിയ്ക്കുകിൽ 

ഈ മരച്ചില്ലകൾ തളിരണിഞ്ഞീടുമോ?

തെന്നലേറ്റൊന്നുറങ്ങീടുവാനാകുമോ

പുലരൊളിക്കാഴ്ച്ചകൾ കാണുവാനാകുമോ?



Saturday, June 11, 2022

ചേച്ചിയമ്മ


രണ്ടിളം പൈതൽ വരുന്നതുണ്ടേ,

കാണുവാനെന്തൊരു ചന്തമെന്നോ!

കുളി കഴിഞ്ഞീറനുടുത്തു, തമ്മി-

ലോരോ കഥകൾ പറകയാവാം.


തട്ടിത്തടഞ്ഞു വീഴാതിരിക്കാൻ

കുഞ്ഞനുജന്റെ കരം പിടിച്ചും

അമ്മയെപ്പോലെ കരുതിയും നീങ്ങുമ-

ച്ചിത്ര,മാബാല്യസ്മൃതിയിലായ് ഞാൻ!


വേഗം നടക്കെന്റെ കുഞ്ഞുവാവേ...

എന്തു തിടുക്കമച്ചേച്ചിയ്ക്കെന്നോ!

കുഞ്ഞുപാദങ്ങൾ വലിച്ചുവെയ്ക്കേ

പുഞ്ചിരി തൂകുന്നു കുഞ്ഞനുജൻ!

Saturday, May 28, 2022

ഗാനം


പാടാം ഞാനൊരു മധുരഗീതം 

കണ്ണാ, നിനക്കായി മാത്രം 

ആടാം ഞാനൊരു ലാസ്യനൃത്തം

നീയെന്റെ കൂടെ വന്നാലും!

                              (പാട്ടട്ടെ )


ഞാനൊരു മുരളികയാകാം, നിന്റെ

ചുണ്ടത്തു ചേർന്നിരുന്നീടാം

നീയെന്റെ ഹൃദയത്തിൽ, പ്രണയം 

വിരിയുന്ന കവിതയായൊഴുകൂ.. 

                               (പാടട്ടെ)


കെട്ടാം ഞാനൊരു തുളസിമാല്യം 

നിൻ മാറിൽ ഞാനിന്നു ചാർത്താം

മനസ്സിൽ വൃന്ദാവനം തീർക്കാം

രാധയായ് ഞാൻ കാത്തിരിപ്പൂ.. 

                             (പാടട്ടെ)

Thursday, May 26, 2022

ചേർന്നിരിക്കുമ്പോൾ


നിന്റെ ചാരത്തു ചേർന്നിരുന്നീടവേ

ഉള്ളകം പെയ്തിറങ്ങുന്നുവല്ലോ!

സ്വരമലരുകൾ തഴുകവേ വർഷമായ്

മുന്നിൽ ഞാനിന്നു പെയ്യുന്നുവല്ലോ!


ഹാ, പകൽപ്പക്ഷി തേങ്ങവേ, യെൻമിഴി-

പ്പൊയ്കയേറ്റം കവിഞ്ഞൊഴുകീടവേ

അങ്ങകലേയ്ക്കു നീളും മിഴികളി-

ന്നാരെയോ കാത്തുകാത്തിരിക്കുന്നുവോ?


അന്നെഴുതിയ മാമകകാവ്യങ്ങ-

ളീണമിട്ടു നീ പാടാൻ തുടങ്ങവേ

ഏകയാമെന്റെ സങ്കടപ്പക്ഷിവ-

ന്നൊട്ടുനേരം സഹർഷം ചിരിച്ചുവോ!


നഷ്ടബോധങ്ങളൊന്നുമില്ലാതെയീ-

ശിഷ്ടകാലം നമ്മുക്കുല്ലസിക്കാം.

സ്വപ്നമൊക്കെയും വാസന്തമായ് മുന്നി-

ലാടിടുംവരെ ചേർന്നുല്ലസിക്കാം!








Sunday, May 15, 2022

ജീവിതപ്പാലം


ജനിമരണങ്ങൾക്കിടയിലിക്കെട്ടിയ-

പാലമിതെത്രമേൽ വിസ്മയം! മെല്ലവേ

പാതിയും താണ്ടി ഞാനപ്പുറമിപ്പുറം

നോക്കവേ കാണുവതെന്തത്ഭുതം!


കണ്ണീരിലാകെ കുതിർന്നൊരാ ഗതകാല-

മോർക്കവേ പൊട്ടിച്ചിരിച്ചുപോം നാം,

പൊട്ടിച്ചിരിച്ചൊരക്കാലത്തെയോർത്തിന്നു-

മറിയാതെ കണ്ണീരൊഴുക്കിയേക്കാം.


ആരെന്നറിവീല കെട്ടിയതിപ്പാലം,

യാത്ര ചെയ്യുമ്പോൾ കരുതീടണം.

താഴെയഗാധമാം ഗർത്തമാണതിലാപ-

തിയ്ക്കാതെയക്കരെയെത്തിടേണം!









Tuesday, May 10, 2022

ദേശാടനപ്പക്ഷികൾ


ഭൂമിതന്നവകാശികൾ ഞങ്ങളെന്നോതി

പാറുന്നു ദേശാടനപ്പക്ഷികൾ!

ദിശയറിയില്ലവർക്കെങ്കിലുമെത്തുന്നി-

ടത്തൊന്നുചേരുന്നു സന്തുഷ്ടരായ്!

ഋതുഭേദമെത്ര വന്നീടിലും ചേക്കേറു-

മിടമവർക്കെപ്പൊഴും വാസസ്ഥാനം!

ആർത്തിയില്ലാത്തൊരക്കൂട്ടമീയൂഴിയി-

ലോർക്കുകിൽ മാതൃകതന്നെയെന്നും.

എത്ര കിട്ടീടിലും തൃപ്തിയില്ലാതെ നാം

പിന്നെയുമത്യാർത്തി പൂണ്ടിടുന്നു.

കൊണ്ടുപോകില്ലന്ത്യയാത്രയിലെങ്കിലു-

മന്യന്റെ മുതലൊന്നിലാശയെന്നും.

ദേശങ്ങൾ, കടലുകൾ താണ്ടിവന്നിട്ടുമി-

ങ്ങെന്തൊരൈക്യമവർക്കെന്തു സ്നേഹം!

കണ്ണിനു മിഴിവേകുമാക്കാഴ്ച കാണവേ,-

യുള്ളമിതാർക്കും കുളിരണിയും!

ഓർക്കുകിൽ മോഹങ്ങളേറ്റിയലഞ്ഞിടും

ദേശാടാനപ്പക്ഷി നമ്മളെല്ലാം!

Sunday, May 8, 2022

അമ്മ


നന്മകൾ പൂക്കുന്ന നിന്മൊഴിയ്ക്കിപ്പൊഴു-

മെന്തു സുഗന്ധമാണെന്നിലമ്മേ..

സങ്കടമാഴിത്തിരകൾ പോൽ പുല്കവേ

തിങ്കളായ് തെളിയുന്നു നിന്റെ വക്ത്രം!


പാതകളിലെങ്ങും ചതിക്കുഴികളെങ്കിലു-

മൊന്നിലും വീഴാതിരിയ്ക്കുവാനായ്

എന്നിലുണ്ടെപ്പൊഴും നീയെനിയ്ക്കേകിയ

പാഠങ്ങളെല്ലാം നറുമലരായ് !


ഇല്ല, മരിക്കുവോളം മറന്നീടുവാ-

നാവുമോ നിന്റെ വാത്സല്യദുഗ്ദ്ധം!

വാടില്ലൊരിക്കലുമെന്നിൽ നീ വിരിയിച്ച

സ്നേഹസൗഗന്ധികപ്പൂക്കളൊന്നും!


പൈതലായ് നിൻ മടിത്തട്ടിലുറങ്ങുവാ-

നമ്മേ, യെനിയ്ക്കിന്നു മോഹമേറ്റം.

അമ്മിഞ്ഞപ്പാലിൻ മധുരം നുണഞ്ഞൊരു

പൈതലായ് തീർന്നെങ്കിലെന്നുമെന്നും!

Wednesday, April 20, 2022

പട്ടം പോലെ

 


വിണ്ണിൽ പറക്കുന്ന പട്ടം

ദൂരത്തു കണ്ടു നിൽക്കവേ

വിടർന്നു നിൽക്കുന്നു വീണ്ടും

ബാല്യത്തിന്റെ കുതൂഹലം.


ആത്മവിശ്വാസച്ചരടിൽ

കോർത്തിണക്കുന്ന ജീവിതം

സ്വതന്ത്രമായ് പറന്നീടാം

പട്ടംപോലെ മനോഹരം!


സായംസന്ധ്യയിലെന്നാലു-

മെത്ര വശ്യമിതുത്സുകം.

നാരു പൊട്ടാതെയെന്നെന്നും

ജീവിതം കാത്തുകൊണ്ടിടാം!









Thursday, April 14, 2022

ഇത്രമാത്രം

പതിവിലുംനേരത്തേ കൊന്ന പൂത്തു 

പതിവുപോലാരും വരാനുമില്ല.

എന്തിനോ നീളും മിഴികളിൽ, നിറവിന്റെ

വർണ്ണങ്ങളേറും പ്രതീക്ഷകളായ്!


മഞ്ഞപുതച്ചൊരീയൂഴിതൻ മാറത്ത്

തുള്ളിക്കളിക്കുമണ്ണാറക്കണ്ണൻ,

മാമ്പഴമുണ്ണുവാനേറ്റം കൊതിയോടെ

കലപിലകൂട്ടുന്ന കുഞ്ഞിക്കുരുവികൾ!


തിക്കില്ല, തെല്ലും തിരക്കുമില്ല 

പൊടിപടലങ്ങളോ തീരെയില്ല.. 

ഒച്ചയനക്കങ്ങളൊട്ടുമില്ല, വിഷു- 

പ്പക്ഷി മൂളുന്നു വിഷാദരാഗം. 


കണിയും കുളിരുന്ന കാഴ്ചകളും 

കാണുവാനാരുമില്ലെന്നാകിലും

ഉള്ളിലെന്താനന്ദനിർവൃതിയാ-

ണമ്പാടിക്കണ്ണാ, നീയാടീടുമ്പോൾ!


ദുരിതപ്രളയത്തിലൂഴിയൊന്നാ-

യനുദിനം മുങ്ങവേയെന്റെ കണ്ണാ,

നിറവായുണർന്നാലുമോരോമനസ്സിലും

പ്രാർത്ഥിക്കുവാനെനിക്കിത്രമാത്രം!

മേടക്കിനാവുകൾ


ഉമ്മറക്കോലായിലൊറ്റയ്ക്കിരിക്കുമ്പോൾ 

പണ്ടത്തെപ്പാട്ടുമായ് തെന്നലെത്തി


മുറ്റത്തെ മാവിൻ്റെ തുഞ്ചത്തിരുന്നൊരു

പൂങ്കുയിൽ മൂളിയ രാഗമെത്തി


എങ്ങോ മറഞ്ഞൊരു നല്ല കാലത്തിന്റെ

ഓർമ്മയിൽപ്പാടും കിളിമകളും,


വാടിത്തളർന്നോരാകർണ്ണികാരങ്ങളെ

വാരിപ്പുണരുവാൻ നീലരാവും!


താരകസൂനങ്ങൾ മിന്നിത്തിളങ്ങുന്നു,

താരകരാജനെഴുന്നള്ളുന്നു.


മേടമൊരുങ്ങുന്നു കണ്ണനെ കാണുവാൻ

കൊന്നതൻപുഞ്ചിരിപ്പൂക്കളോടെ.


ഉണ്ണികളോടിക്കളിക്കും തൊടികളിൽ 

ഓർമ്മകൾ വാടാതെ പൂത്തുനിൽപ്പൂ,


മുറ്റത്തെ മൂവാണ്ടൻമാവിൻ ചുവട്ടിലായ് 

വാചാലമാകുമെൻ മൗനങ്ങളും.


ബാല്യം നുണയുമിളനീർമധുരമായ്

കൗമാരം പൊട്ടിച്ചിരിച്ച കാലം


യൗവനം താണ്ടിയതിർവരമ്പൊക്കെയു-

മാടിയുലയുന്ന വാർദ്ധക്യവും 


നീളും മിഴികളിൽ നീർമുത്തുതുള്ളികൾ

മെല്ലെക്കപോലങ്ങളോമനിപ്പൂ


നന്മകൾ മാത്രം നിറഞ്ഞൊരാപാത്രത്തിൽ 

നോവുകളെന്നും വിഷുക്കണികൾ!

Sunday, April 10, 2022

കാലം മാറുമ്പോൾ


ചെറുമഴയിൽ കുളിരണിയും പാടങ്ങളെല്ലാം

പെരുമഴയത്തതിവേഗം കരകവിയുന്നേരം

ഹരിതാഭകളനുനിമിഷം മറയുന്നതു കാൺകെ

അറിയാതെ തുളുമ്പുന്നു മിഴിയിണയും വേഗം!


ഋതുഭേദങ്ങൾക്കൊപ്പം ഹാ, നീങ്ങാനരുതാതെ, 

കുഴയുന്നീധരതന്നിൽ മാനവവൃന്ദം. 

പ്രളയത്തിന്നോർമ്മകളിൽ മാലോകരെല്ലാം

തളരുന്നു ഭീതിയാൽ ഖിന്നരായെങ്ങും!


പ്രകൃതിയ്ക്കായ് ഹരിതാഭകൾ നെയ്യും വയലെല്ലാം,

കാണാമറയത്തേക്കായകലുന്നേരം

കുട ചൂടി നിൽക്കുന്നൊരു കർഷകക്കെല്ലാം

കരളുരുകുന്നതു കഷ്ടം, കാണുന്നില്ലാരും!!














Wednesday, March 30, 2022

കൂട്ട്

 കൂട്ട്

*****

ഇടറിവീണ മിഴിത്തുള്ളികൾ

കവിളത്തുമ്മവെച്ചപ്പോഴാണ്

വാത്സല്യചുംബനത്തിന്നോർമ്മയിൽ 

ചുണ്ടുകൾ വിറകൊണ്ടത്.

വിരഹത്തിന്റെ നൊമ്പരച്ചാലിലൂടെ

പറയാതെപറഞ്ഞ വാക്കുകൾ

ഉരുകിയിറങ്ങിയപ്പോൾ

പകച്ചുനിൽക്കുന്ന കാഴ്ചകൾ മാത്രം ബാക്കി..!!

ഇനിയൊരു യാത്ര? അറിയില്ല.....

എങ്കിലും

വറ്റാത്ത പ്രതീക്ഷയുണ്ട് കൂട്ടിനെന്നും!

Monday, March 28, 2022

അഭയാർത്ഥികൾ

ആരോരുമില്ലാതെയാലംബഹീനരായ്

ആകാശക്കീഴിലൊരു കൂരയില്ലാത്തവർ 

സനാഥർക്കിടയിലുമെങ്ങുമനാഥരായ് 

തേങ്ങും മനസ്സുമായ് ജീവിച്ചിടുന്നവർ.


ഞങ്ങൾക്കുമവകാശമുണ്ടെന്നറിയുക

ഞങ്ങളും ഭൂമിയുടെ മക്കളല്ലോ..

ചുട്ടുപൊള്ളീടുന്ന ചിന്തകളാൽ മനം

പൊട്ടിപ്പിളർന്നാലും തേങ്ങുവാനാവുമോ?


സ്വപ്നശൂന്യം നിത്യമുള്ളമുരുകീടവേ

പ്രത്യാശ ഞങ്ങളുടെ കുഞ്ഞുമക്കൾ.

വിദ്യ നുകരേണ്ടൊരീപ്രായത്തിലന്യന്റെ

വീട്ടിലെച്ചിൽ തേടിയലയുവോരെപ്പൊഴും!


നിറമുള്ള സ്വപ്‌നങ്ങൾ കണ്ടുറങ്ങീടുവാൻ

ഭീതിയില്ലാതൊന്നു തല ചായ്‌ക്കുവാൻ

വേണമൊരുകൂരയിന്നീമണ്ണിലെ ഞങ്ങൾക്കും

വിദ്യയാൽ മക്കളും സമ്പന്നരാവണം!

Monday, March 21, 2022

ജീവിതവീഥി

മെല്ലവേ പോവതുണ്ടിടവഴികളിലൂടെ

ആടുമേയ്ക്കുന്ന പെൺജീവിതക്കോലങ്ങൾ.

ചിന്തതൻ ഭാരവും നെഞ്ചിലേറ്റി, താളം

തെറ്റാതെ വയറുകൾ പോറ്റിടാനായ്!


ഭയമേതുമില്ലാതെ മുന്നോട്ടു നീങ്ങുവാൻ

ജീവിതമാറാപ്പിൽ ദുരിതങ്ങളേറെയു-

ണ്ടെങ്കിലും തളരാതെ ലക്ഷ്യത്തിലെത്തുവാൻ

വിതറുന്നു മോഹപ്പൂ വീഥിയിലൊക്കെയും!


കാലമിന്നെത്രയോ മാറിയെന്നാകിലും

ഇടവഴികൾ ടാറിട്ടവഴികളായെങ്കിലും

വിണ്ണോളമുയരുന്നു പെൺമോഹമൊക്കെയും

മാറിമറയുന്നിതാ ജീവചര്യാക്രമം!










 

 







Tuesday, March 15, 2022

ഗജവീരൻ

ഗജവീരനാണു ഞാനറിയില്ലയോ, ദേവ-

നടയിലാണുത്സവം കൊടിയേറവേ.

കാതടപ്പിക്കുന്ന ചെണ്ടമേളം, വെടി-

യൊച്ചകൾ, തല്ലുകൾ, ദാരിദ്ര്യവും!.


എങ്കിലും ഹരമത്രെ കാണുന്നവർക്കെല്ലാം,

തലകുലുക്കിത്തന്നെ നില്ക്കവേണം.

പൂരം തുടങ്ങിയാൽ മേളക്കൊഴുപ്പിനായ്

വേണമീവാരണമെന്നു സത്യം!


മസ്തകത്തിൽ ഞാൻ തിടമ്പേറ്റിനിൽക്കവേ

യോഗ്യനെന്നെന്നെ വാഴ്ത്തീടുമാരും!

വേദന സഹിക്കാതെയൊന്നിടഞ്ഞാലോ...

ഭീകരനെന്നും അവർ പുലമ്പും!!

Tuesday, March 1, 2022

എന്റെ ഗാന്ധിജി

 ദുരിതങ്ങളെത്രയോ ഏറ്റുവാങ്ങി 

ഭാരതമണ്ണിനെ സംരക്ഷിക്കാൻ 

ദുരിതർക്കു വെളിച്ചമേകിയോനെ 

മറവിയിലാഴ്ത്തുന്നുവോ മതഭ്രാന്തർ.. !


പിറന്നമണ്ണിന്റെ നലത്തിനായ് സ്വയം

സമർപ്പണം ചെയ്തു നയിച്ചഗാന്ധിജി

ഗമിച്ചതാം പാതയിലെന്റെ പാദവും 

ചരിക്കുവാൻ സംഗതി വന്നു ചേരുമോ?


കേട്ടറിഞ്ഞിട്ടുള്ളോരറിവിന്നുമപ്പുറത്തായ് ,

പഠിച്ചറിഞ്ഞിട്ടുള്ള വിശ്വാസങ്ങൾക്കുമപ്പുറം..

സ്നേഹവും ക്ഷമയും സഹനവുമായോരു പുണ്യം..

നിറഭേദമില്ലാത്ത, നാനാത്വമാണെൻ്റെ ഗാന്ധിജി

Monday, February 28, 2022

ചില ദുരാഗ്രഹങ്ങൾ

നെഞ്ചുകീറി വേദനിച്ചാലും 

ദിഗന്തങ്ങൾ ഞെട്ടുമാറ്  പൊട്ടിച്ചിരിക്കണം. 

പേടിച്ചരണ്ടാലും ഒറ്റയാനെപ്പോലെ

ചിന്നം വിളിക്കണം.

കയ്പ്പുനീര്‍ കുടിക്കാന്‍ തന്നാലും

തേന്‍മധുരമെന്നു ഉറക്കെപ്പറയണം.

എണ്ണയില്ലാത്ത മണ്‍ചിരാതെങ്കിലും

മിഴികളുടെ തീക്ഷ്ണതയാല്‍ 

ജ്വലിച്ചുകത്തണം..

മൂര്‍ച്ചകൂട്ടിയ കത്തി 

എളിയില്‍ത്തിരുകി രാപ്പകലില്ലാതെ

തലയുയര്‍ത്തിപ്പിടിച്ചു നടക്കണം .

കള്ളത്തരം ചെയ്യാനറിയില്ലെങ്കില്‍

ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ 

കാവലാളായി ഞെളിഞ്ഞു നടക്കണം..

തട്ടിച്ചു ജീവിക്കുന്നവനെ 

വെട്ടിച്ചു തിന്നാനറിയണം..

ഒന്നുമറിയില്ലെങ്കിലും

എല്ലാം അറിയമെന്നറിഞ്ഞു നടിക്കണം .

പാപഭാരങ്ങള്‍ ഇറക്കിവെക്കുവാന്‍,

ഭണ്ഡാരങ്ങളില്‍ നോട്ടുകെട്ടു നിറച്ചു 

കേമനെന്നു ഭാവിക്കണം.

ഇത്രയെങ്കിലും, ചെയ്തു കഴിഞ്ഞ്,

ജീവിക്കാതെ ജീവിച്ചെന്നു വരുത്തിത്തീര്‍ത്ത്

വീമ്പുപറഞ്ഞ് വമ്പനായി കഴിയണം.

ചിന്തകൾ

  നല്ല ചിന്തകളുള്ളിൽ നിറയുവാൻ

നല്ല വായന കൂടെയുണ്ടാവണം

നശ്വരമാകും ജീവിതയാത്രയിൽ

അറിവനശ്വരമെന്നറിഞ്ഞീടണം. 


താളമോടെന്നും ചിന്തനം ചെയ്തിടാൻ

മാതൃഭാഷതാനേറ്റവുമുത്തമം!

ജീവവായുവും പൊരുളും പ്രകാശവും

മാതൃഭാഷയാണെന്നറിഞ്ഞീടണം!


പുസ്തകങ്ങളിൽ മാത്രമല്ല, ചുറ്റു-

മുണ്ടറിവുകളെന്നതുൾക്കൊള്ളണം.

ഉള്ളം വേറിട്ട ചിന്തയാൽ നിറയണം,

നാം അഭിമാനിയായ് തിളങ്ങീടണം

ജാലകം

തുറന്നിട്ടൊരീജാലകത്തിലൂടിന്നുമെൻ

മിഴികളൊന്നകലേയ്ക്കൊഴുകവേ,

ഒഴുകുമിളംകാറ്റില്‍ ലാസ്യഭാവങ്ങളോടെ - തുള്ളിക്കളിക്കുന്നു മഴനൂലുകള്‍.


ഇമകളിൽ നിന്നുതിർന്ന കണങ്ങളിൽ നിന്നൂർന്നു വീണതു സ്വപ്നങ്ങളോ?

വാതിൽപ്പഴുതിലൂടവിരാമമെത്തു-

മെൻപ്രത്യാശതൻ മഴത്തുള്ളികളോ?


ഇരുൾമുറിയെങ്കിലുമിത്തിരിവെട്ടത്തിനായ്

ആശ്രയമിന്നുമിക്കിളിവാതിൽ മാത്രം.

നന്മകൾ കാണാനായടയ്ക്കാതിരിക്കാ-

മെന്നുമീമുറിയുടെ ജാലകപ്പാളികൾ!


അഴലുകളകലട്ടെ, മാനസം കുളിരട്ടെ,

വാടിയിൽ പുത്തനാംപൂക്കൾ വിടരട്ടെ!

നറുമണവുമായ് വരും പുതുവിഭാതങ്ങളിൽ

പൂക്കുന്നതെത്രയോ ജാലകക്കഴ്ചകൾ!







Tuesday, February 8, 2022

തളരാത്ത മനം

 ആത്മാഭിമാനം വെടിയാതെയെന്നും

ആത്മവീര്യത്താലെ ജോലി ചെയ്തി-

ട്ടായുസ്സു ബാക്കിയും തള്ളിനീക്കും

അമ്മേ, നമിയ്ക്കുന്നു മുന്നിലെന്നും.


മക്കൾ ചതിച്ചാലും മണ്ണു ചതിക്കില്ല

മാനവർക്കാർത്തിയൊടുങ്ങില്ലൊരിക്കലും.

മന:സാക്ഷിയില്ലാത്തവർക്കു കൺമുന്നിലീ -

മണ്ണുമിച്ചേറും ചോറായി മാറീടും..!


തളരാത്ത മനമോടെ വിറയാർന്ന കൈയ്യാൽ

വിതയിട്ടു കൊയ്തെടുക്കുന്ന കതിരുകൾ

നാളത്തെയന്നത്തിനായ് കരുതുന്നു

പ്രായത്തെ വെല്ലുമീധീരയാം അമ്മ!

Friday, January 28, 2022

കാലം മാറിയിട്ടും


കാലം മാറിവന്നിട്ടും 

നീയേകിയ പെരുമഴക്കാല- 

മെന്തേ എന്നെവിട്ടു പോയീലാ?


എത്ര വേനലുകൾ മാറിവന്നിട്ടും

നീ തന്ന മുറിവിടങ്ങളെന്തേ 

ഇനിയുമുണങ്ങീലാ?

ഋതുക്കൾ മാറി വന്നിട്ടും

നമ്മൾക്കിടയിലെന്തേ

വസന്തമെത്തീലാ?

മഞ്ഞുപൂക്കൾ കൊഴിയുന്നു;

മകരപ്പെയ്ത്തിൽ നനയുകയാണു ഞാൻ!

സായാഹ്നമണയാറായി;

കൂടുമാറിപ്പോയ നീയിന്നാരെ തേടുന്നു?

നിന്റെ ചിറകുകൾക്കു ബലം കുറഞ്ഞുവോ?

താണു പറക്കുകയിനിയും,

തളരാതെ കൂടണയുക. 

നോക്കൂ, കിളിവാതിൽ 

തുറന്നു കിടക്കയാണിപ്പോഴും.

നേർത്തു കേൾക്കുന്നുവോ

ആ പൂങ്കുയിൽ നാദം!

ഓർമ്മച്ചിത്രം

അച്ഛന്റെ കൈവിരൽ തൂങ്ങി നടന്ന ബാല്യം

അല്ലലേതുമേ അറിയാഞ്ഞ കാലം,

വാത്സല്യച്ചൂടിൽ മയങ്ങിക്കിടക്കുമ്പോൾ

അച്ഛനാണീലോകമെന്നറിഞ്ഞ കാലം.


എത്രയോ സുന്ദരക്കാഴ്ചകൾ കണ്ട് 

പാടവരമ്പിലൂടെയോടി നടന്നു..

തൂക്കുപാത്രത്തിലെ ചൂടുകഞ്ഞിക്കന്നു

അച്ഛന്റെ വിയർപ്പെന്നറിയാഞ്ഞ കാലം.


ഓടിനടന്നെല്ലാം നേടിക്കഴിയുമ്പോൾ 

ഓർമ്മകൾ താലോലം പാടിടുമ്പോൾ

തെക്കെപ്പറമ്പിലെ തെങ്ങോലത്തുമ്പത്ത്

പമ്പരമാകുന്നെൻ ബാല്യകാലം!




Tuesday, January 18, 2022

രാവിന്റെ സന്തതികൾ

ഹിമമഴനനഞ്ഞൊരു

നിശയുടെ വിരിമാറിൽ

കിനാവുകണ്ടു  മയങ്ങുന്നേനേരം

പരിഭവമോതി സുഗന്ധമായ്

പുലരികാണാത്തൊരു

നിശാഗന്ധി.


നിലാചേല ചുറ്റിയയവളുടെ

മോഹനരൂപത്തിൽ മയങ്ങി

പ്രണയം തുളുമ്പും യാമത്തിൽ

കൊതിയൂറി നിൽക്കുന്ന മുഴുത്തിങ്കൾ.


പല പൂവുകളിലെ 

മധു നുകരുന്ന 

'പകൽശലഭ'ങ്ങൾക്കറിയില്ലല്ലോ,

പാതിരാവിൽ വിരിഞ്ഞു

കൊഴിയുമൊരു

നിശാഗന്ധിയുടെ നൊമ്പരം!


ജീവിതവേനൽച്ചൂടേറ്റു 

സ്വത്വത്തിൻ തടവറയിൽ

തമസ്സുമായി കണ്ണു പൊത്തിക്കളിക്കുകയാണ്

ചില നിശാശലഭങ്ങൾ.


സ്നേഹപ്രഭയാർന്ന

ഒരു തരി വെട്ടവും കാത്ത് 

ഒളിച്ചുകളിക്കുന്ന

മോഹക്കാറ്റിൽ

പൊട്ടിച്ചിരിച്ചങ്ങനെ..

രാവിന്റെ സന്തതികൾ!

Thursday, January 13, 2022

ബന്ധങ്ങൾ


ആത്മാർത്ഥസ്നേഹമുള്ളവർക്കിടയിലേ

ആത്മബന്ധങ്ങളുടലെടുക്കൂ.

ആത്മാവിൽ തൊട്ടൊരാൾ കൂടെയുണ്ടെങ്കിൽ

ആയിരംപേർ കൂടെ വേണ്ടതില്ല.


ഉപാധികളില്ലാത്ത സ്നേഹമുണ്ടെങ്കിൽ

ഉയിരു പോവോളവും കൂടെനിൽക്കും.

ഉച്ചനീചത്വങ്ങളേതുമില്ലാതവർ നമ്മെ 

ഉന്നതിയിലേക്കുയർത്തീടുമല്ലോ ..


പതറാതെ മുന്നേറി കൂടെനിൽക്കാൻ,

പരസ്പരസ്നേഹത്താൽ കൈകോർക്കണം.

പരിഭവപരാതികളൊന്നുമേയില്ലാതെ

ആത്മബന്ധത്താൽ നമുക്കു നീങ്ങാം!



ബാല്യം

ശാന്തമായൊഴുകുന്ന 

പുഴയിലൂടൊഴുകുകയാണെന്റെ

മാനസത്തോണി!

പണ്ടു നാമൊന്നായ് തുഴഞ്ഞൊര- 

ക്കടലാസുവഞ്ചിയെ-

ന്നോർമ്മതൻ തീരത്തണഞ്ഞ നേരം,

ഓളങ്ങൾ തൻ താളപ്പെരുമയിൽ

ബാല്യത്തിലേക്കു കുതിക്കുന്നു മാനസം.

കൈവിട്ടു പോയോരാകൂട്ടുകാ-

രൊക്കെയിന്നെവിടെയെന്നറിയില്ല..

സായാഹ്നസൂര്യൻ കുങ്കുമ൦ തൊട്ടൊരീ-

സന്ധ്യതൻ തിരുമുറ്റത്തിന്നിരിക്കുമ്പോൾ 

കുസൃതികാട്ടിക്കൊണ്ടു പൊട്ടി-

ച്ചിരിക്കുന്നു വർഷങ്ങൾ കൊഴി-

യുന്നതറിയാതെയിപ്പൊഴും

മനസ്സിലെ മഞ്ചാടിമണികൾ!..

എത്ര മനോഹരമോർമ്മയിൽ നഷ്ട-

വസന്തങ്ങൾ പൂത്തിടും ഗതകാലം!

മഞ്ചാടിമണി വാരിവിതറിയകളങ്കമാ-

യോടിത്തുന്നൊരെൻ ബാല്യം!

Monday, January 10, 2022

ആത്മബന്ധം

മണ്ണിന്റെ കുളിരുമിപ്പൂക്കളും മലകളും,

സ്വർണ്ണനെൽക്കുലകളാടും വയൽക്കൂട്ടവും

ആർദ്രമായെന്നെ തലാടും സമീരനും

അസ്തമയസൂര്യനുമന്തിമേഘങ്ങളും 

തീരങ്ങളോടു കിന്നാരം പറഞ്ഞൊഴുകു-

മഴകാർന്ന പുഴകളും തോടും കിളികളും

കട്ടിക്കരിങ്കല്ലുതട്ടിച്ചിരിച്ചൊഴുകു-

മഴകാർന്ന കാട്ടാറിനതിമധുരഗീതവും

എല്ലാം വെടിഞ്ഞു ഞാനെങ്ങുപോകാനാത്മ-

ബന്ധം മുറിച്ചുമാറ്റീടുവാനാകുമോ?

സ്വാർത്ഥമറിയാത്ത പ്രണയത്തിലിന്നീശന്റെ

കൈയൊപ്പുമായ്ക്കുവാനാവില്ലൊരിക്കലും!

Thursday, January 6, 2022

ആർക്കോവേണ്ടി

ഒറ്റപ്പെട്ടവരുടെ ഗദ്ഗദങ്ങളിൽ 

ഉള്ളിലെ സങ്കടകണ്ണീരിൽ റോസാച്ചെടികൾ 

തഴച്ചുവളർന്നു പുഷ്പിണിയാകുന്നു. 

കാഴ്ചക്കാർക്ക് അപ്പോഴും 

നയനമനോഹരിയാണവൾ.

മൊട്ടിട്ടു നിൽക്കുന്ന ചെടിയെ 

മുള്ളിനെ മറന്ന് അവർ താലോലിക്കുന്നു. 


ഒറ്റപ്പെട്ട മനസ്സിലെ ഹൃദയരക്തത്താൽ 

കടുംചോപ്പുനിറം ഇതളുകളിൽ 

സുന്ദരചിത്രം വരയ്ക്കുമ്പോൾ 

ഹാ.. നോക്കുന്നവർക്കെന്തു രസം.. !


ഇളകിമറയുന്ന സങ്കടക്കടലിൽ 

അറ്റുപോകാത്ത വേരുകളിൽ 

ചെടികൾ വീണ്ടും പൊട്ടിമുളയ്ക്കുന്നു

ആർക്കോ ഇറുത്തെടുക്കാൻവേണ്ടി മാത്രം!


തണുത്തുറഞ്ഞ മനസ്സിന്റെ 

വിഷാദഗീതത്തിൻ ചൂടിൽ 

വാടിത്തളർന്ന ചെടികളിലെ 

പഴുത്തയിലകൾ കൊഴിഞ്ഞുവീഴുന്നു. 


പൂത്തുനിന്ന  സുന്ദരകുസുമങ്ങൾ 

ആസ്വാദനലഹരിയാൽ മത്തുപിടിച്ചുപോയ 

കശ്മലന്മാരുടെ കൈകളിലമർന്ന് 

ചവറ്റുകൂനയിലും മരക്കൊമ്പിലും 

അഴുകി വീണാർക്കൊക്കെയോ 

വീണ്ടും തഴച്ചുവളരാൻ വളമാകുന്നു!

Monday, January 3, 2022

പിറവി

ഇനിയുമുണ്ടൊരുജന്മമെങ്കിലീഭൂവിലൊരു

മലരായ് ജനിക്കണമെനിക്കതാണാഗ്രഹം!

എങ്ങും സുഗന്ധം പരത്തണം, പിന്നെയൊരു

മരമായ് വളർന്നേറെ പന്തലിച്ചുയരണം!


കിളികൾക്കൊരഭയമായ്, മണ്ണിതിൽ തണലായി-

മാറണം, മനസ്സിലൊരു കുളിരായി നിറയണം.

തെളിനീർപ്രവാഹമായ്ത്തീരണം, വരളുന്ന

മണ്ണിന്റെ നിറവിനായ്, കുളിരിനായെപ്പൊഴും!


വീണ്ടുമൊരു മഴയായ് തിമർത്തുപെയ്തീടണം,

മണ്ണിതിൽ പുഴയായ് പിറക്കണം, നാടിന്റെ-

ദുരിതങ്ങളെല്ലാമൊഴുക്കണം, നന്മത

ന്നലകളായ്, നിറവിനായ് നാടെങ്ങുമൊഴുകണം!


വീണ്ടുമൊരു ജന്മമുണ്ടെങ്കിൽ മനുഷ്യനായ്

മണ്ണിതിൽത്തന്നെ പിറക്കണം, ഏഴകൾ-

ക്കഭയമായ്, കണ്ണുനീരൊപ്പാൻ ജനിക്കണം,

മണ്ണിന്നൊരോമനയായ്ത്തീരണം!

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...