Thursday, April 14, 2022

മേടക്കിനാവുകൾ


ഉമ്മറക്കോലായിലൊറ്റയ്ക്കിരിക്കുമ്പോൾ 

പണ്ടത്തെപ്പാട്ടുമായ് തെന്നലെത്തി


മുറ്റത്തെ മാവിൻ്റെ തുഞ്ചത്തിരുന്നൊരു

പൂങ്കുയിൽ മൂളിയ രാഗമെത്തി


എങ്ങോ മറഞ്ഞൊരു നല്ല കാലത്തിന്റെ

ഓർമ്മയിൽപ്പാടും കിളിമകളും,


വാടിത്തളർന്നോരാകർണ്ണികാരങ്ങളെ

വാരിപ്പുണരുവാൻ നീലരാവും!


താരകസൂനങ്ങൾ മിന്നിത്തിളങ്ങുന്നു,

താരകരാജനെഴുന്നള്ളുന്നു.


മേടമൊരുങ്ങുന്നു കണ്ണനെ കാണുവാൻ

കൊന്നതൻപുഞ്ചിരിപ്പൂക്കളോടെ.


ഉണ്ണികളോടിക്കളിക്കും തൊടികളിൽ 

ഓർമ്മകൾ വാടാതെ പൂത്തുനിൽപ്പൂ,


മുറ്റത്തെ മൂവാണ്ടൻമാവിൻ ചുവട്ടിലായ് 

വാചാലമാകുമെൻ മൗനങ്ങളും.


ബാല്യം നുണയുമിളനീർമധുരമായ്

കൗമാരം പൊട്ടിച്ചിരിച്ച കാലം


യൗവനം താണ്ടിയതിർവരമ്പൊക്കെയു-

മാടിയുലയുന്ന വാർദ്ധക്യവും 


നീളും മിഴികളിൽ നീർമുത്തുതുള്ളികൾ

മെല്ലെക്കപോലങ്ങളോമനിപ്പൂ


നന്മകൾ മാത്രം നിറഞ്ഞൊരാപാത്രത്തിൽ 

നോവുകളെന്നും വിഷുക്കണികൾ!

No comments:

Post a Comment

റിയുണിയൻ

സ്വാഗതം, സ്വാഗതമീ വേളയിൽ ഏവർക്കും സ്വാഗതം സാഭിമാനം! ഓർമ്മകൾ പൂക്കും കലാലയത്തിൽ ഗുൽമോഹറിൻ്റെ ചെമ്പൂവുപോലെ ഏകരായ് ഈ സ്നേഹക്കൂടാരത്തിൽ അയവിറക്ക...