Thursday, December 31, 2015

പുതുവത്സരാശംസകള്‍

വാക്കും പ്രവര്‍ത്തിയും ശുദ്ധമാക്കി സ്വാഗതമോതാംനമുക്കീ പുതുവര്‍ഷത്തെ ... പാഴ്ച്ചെടികള്‍ പിഴുതെറിഞ്ഞ് നഷ്ട സ്വപനങ്ങളെ മറികടന്ന് ശുഭാപ്തിവിശ്വാസം ഉള്ളിലേറ്റി നന്മതന്‍ വിത്തുകള്‍ പാകി മുളപ്പിക്കാം. പകയും വിദ്വേഷവും അശ്ശേഷമില്ലാത്ത നിണമൊഴുകാത്തവീഥിയിലൂടെ സ്നേഹപ്പൂക്കള്‍ വാരി വിതറി ഒത്തൊരുമയോടെ കൈകള്‍ കോര്‍ത്ത്‌ ആനയിക്കാം നമ്മള്‍ക്കീ പുതു വര്‍ഷത്തെ.. വിത്തെറിഞ്ഞ് വിളവെടുത്തു പുഷ്പിണിയാക്കാം ഭൂമീദേവിയെ. നട്ടുവളര്‍ത്തിയ തണല്‍മരചോട്ടില്‍ ഒത്തുകളിക്കട്ടെ നമ്മുടെ പൈതങ്ങള്‍ നല്ലൊരു നാളയെ സ്വപ്നം കണ്ട്‌, വരവേല്‍ക്കാം നമ്മള്‍ക്കീ പുതു വര്‍ഷത്തെ .. സത്ക്കര്‍മ്മങ്ങള്‍ നാം ചെയ്തീടില്‍ ദുഷ്ടരാവില്ല നമ്മുടെ മക്കള്‍.. നേട്ടങ്ങള്‍ക്ക്‌ വേണ്ടി ശാപങ്ങളെല്‍ക്കുമ്പോള്‍ ഓര്‍ക്കുക വരും തലമുറയെങ്കിലും. കാല വൃക്ഷത്തിന്‍ ശിഖരങ്ങളില്‍ പൂത്തിടട്ടെ മധുര സ്വപ്‌നങ്ങള്‍... നേരുന്നു പ്രിയ തോഴരേ നിങ്ങള്‍ക്കായി പുതുവത്സരത്തില്‍ ആശംസകള്‍..

Tuesday, December 22, 2015

പൂക്കും മോഹങ്ങൾ..



                           

എനിക്കൊരു കുടിൽ പണിയണം,
ആരും തമ്മിലടിക്കാതെ 
അവസാനം സ്വസ്ഥമായൊന്നുറങ്ങാൻ..

 എനിക്കൊരു ഗീതം രചിക്കണം,
ഹരിനാമകീർത്തനമൊക്കെ
മറവിയുടെ മാറാലപിടിച്ചു പോയില്ലേ..

ഒരു മണവാട്ടിയുടെ വസ്ത്രങ്ങൾ തുന്നണം,
അഴകൊഴിഞ്ഞാലും ചമഞ്ഞുകിടക്കുവാൻ.
വായ്ക്കരിക്കുള്ള ഒരുപിടി  അരി മാറ്റിവക്കണം,
കുട്ടികൾ കഷ്ടപ്പെടാതിരിക്കാൻ.

എല്ലാം ഒരുക്കിയിട്ടുവേണം
 എല്ലാവരേയും വിളിക്കാൻ...
സമയകുറവിന്റെപേരിൽ 
ആരും ആർഭാഢം കുറക്കണ്ട.

അതെ ആറടി മണ്ണിലെ പൊൻകുടീരത്തിനുള്ള
ഒരുക്കിവക്കലുകളിലാണു ഞാൻ.
മൃത്യുവിന്റെ ദയാവായ്പിനായി

ഇരുട്ടിലേക്കു നോക്കി പ്രതീക്ഷയോടെ...

Thursday, December 10, 2015

പ്രണയാര്‍ദ്രം

പൊട്ടിമുളച്ച ചിന്തകളിൽ
‍മൊട്ടിട്ട വിരിയാത്ത സ്വപ്നങ്ങൾ.
നട്ടുവളർത്തിയ മോഹങ്ങൾ
പെറ്റുകൂട്ടുന്നു, നിന്നോർമ്മകള്‍
 
ചുറ്റിയടിക്കുന്ന കാറ്റിനു പിന്നാലെ
ചിറകിട്ടടിക്കുന്ന പറവപോൽ
അലയുന്നു മോഹങ്ങളാലേ..

കാഴ്ച്ചകൾ കണ്മുന്നിലേറെയുണ്ടെങ്കിലും
കാണുന്നതൊന്നേ,നിൻരൂപം.
മധുവൂറും വാക്കുകളായിരമെങ്കിലും
കേൾക്കാൻ കൊതിപ്പൂ നിൻസ്വരം മാത്രം.

നിദ്രാവിഹീനമാം രാവുകളിൽ
പ്രണയമോഹങ്ങൾ ഉള്ളിലൊതുക്കി
പൂത്തു നിൽക്കൊന്നൊരാ നിശാഗന്ധി .

പകലോന്റെ ചന്തം നുകരുവാനായ്
മിഴികൾ തുറക്കുന്ന പൂവാടികൾ
കാണാതെയറിയാതെ പോയതെന്തേ

രാവിനെ പ്രണയിക്കുമാ മലർക്കൊടിയെ.......!

Friday, December 4, 2015

പുതിയ ആകാശം കാത്ത്

പുതിയ ആകാശം കാത്ത്
......................................................
മനസ്സൊരു
 ശ്മശാനം പോലെ...
ഗതി കിട്ടാതലയുന്ന 

ഓർമ്മകൾ..
അഴലിലുഴലുന്ന 

ഏഴകൾതൻ
തേങ്ങലുകൾ

 നിറയുന്നു ചുറ്റിലും....
കരിന്തിരി 

കത്തുന്നു നാളങ്ങൾ
കല്മഷം കാറ്റിൽ.....
പറയാതെയറിയാതെ 

പോയവരെത്രയോ.....
തല തല്ലിക്കരയുന്ന
തിരയുടെ ദുഃഖങ്ങൾ 

കരതേടിയലയുന്നു.
ആർദ്രമാം മിഴികളിൽ

 രാഗാർദ്ര ഭാവം.. 
തോരാത്ത നയനങ്ങൾ
തീരാത്തനോവുകൾ......
കാത്തിരിപ്പൂ ..

പുതിയൊരാകാശം....

Thursday, December 3, 2015

ചെറു കവിതകള്‍

രസമുണർത്തുന്ന കുട്ടിഫോണുകൾ
കൂട്ടിലടക്കുന്നുവോ...
കുടുംബബന്ധങ്ങളെ!!

പ്രണയപ്പനിയിൽ വിറക്കുന്നു
'പച്ചവെളിച്ച'ങ്ങൾ,
ഇരുട്ടിലുയരുന്നു തേങ്ങലുകൾ.


എത്തിനോക്കുന്നു പടിവാതിലിലൂടെ
നങ്ങേലിപ്പെണ്ണ്,
വാരിവിതറുന്നു ഗോതമ്പുമണികൾ


വാരിപുണർന്നപ്പോൾഅറിഞ്ഞിരുന്നില്ല
വാരിയെല്ലൊടിക്കാനാണെന്ന്..
ഇതളടർന്ന പൂക്കൾ!!


പുലർ മഞ്ഞിൽ 
ഉണരാൻ മടിച്ചു അർക്കൻ.
നിശ്ശബ്ദവീഥികൾ!!


കോടമഞ്ഞിനു പുതപ്പുനെയ്യുന്നു
വെള്ളിനൂലുകൾ,
ഒളിച്ചുകളിക്കുന്നു മലനിരകൾ


ഹൃദയത്തിൽ നന്മയുടെ വെളിച്ചമില്ലാത്തവർക്ക് 
കാഴ്ചയുണ്ടായിട്ട് എന്ത് ഫലം!!
ക്ലാവ് പിടിച്ച നാണയങ്ങൾ ..



താലോലിക്കാൻ സഖിമാരനേകമെങ്കിലും
താങ്ങാവാൻ തന്‍ പാതി മാത്രമെന്നും.
വിദൂരകാഴ്ചകൾ!!


ഭയമില്ലാതെത്ര നടന്നു 
ഊടുവഴികളിലൂടെയിരുളിലും.. 
ഭയമേകുന്നിന്നു നടക്കാന്‍
പകല്‍പ്പോലും പൊതുവഴികളില്‍ .


കഥയറിയാതെയുറങ്ങുന്ന
 പൈതലിന്‍ മുഖംനോക്കി ,
കദനമുള്ളിലൊതുക്കു-

ന്നൊരമ്മതന്‍ മിഴികളില്‍ 
ഭയത്തിന്‍ നിഴല്‍പ്പൂക്കള്‍

 വിടരുന്നതറിഞ്ഞിട്ടും 
പകലോനെന്തേ 

മറയുന്നൊന്നു മറിയാതെ...

ദുഷ്ക്കരമീ ജീവിത പാതയെങ്കിലും 
നിഷ്ഠൂര൦ തള്ളിക്കളയണ൦ തിന്മയെ ..
നഷ്ടബോധ൦ വരില്ലൊരു നാളിലും

 വ്യർത്ഥമാകില്ല സത്യവു൦ നന്മയു൦ !!

ചുരുള്‍മുടിയഴിച്ചാടുന്ന വാനം ....
ഉണ്ണിക്കൈയിൽ കടലാസു തോണി....
പൊന്നിൻകുടത്തെ 
വാരിയെടുത്തുമ്മവയ്ക്കുന്ന
അരയത്തിപ്പെണ്ണ്.....
ആർദ്രമാം കണ്ണുകൾ.
തേടുന്നു ദൂരെയൊരാൾരൂപം
കടലിന്നലിവു തേടിപ്പോയ തൻ പ്രാണനെ..

.ദീപനാളവുമായി
മൂവന്തി പ്പെണ്ണ്‍.
കൂടണയുന്ന കിളികള്‍!

മതഭ്രാന്തിൻ വലയിൽക്കുടുങ്ങി
ഒടുങ്ങിപ്പോകുന്നു നിഷ്ക്കളങ്ക
ബാല്യങ്ങൾ;നാളേയ്ക്കുവെളിച്ച
മാവേണ്ടോർ,നാട്ടിൽ സ്നേഹം
വിതച്ചു വിളവെടുക്കേണ്ടോർ.....
യുവത്വമേ,
തിരിച്ചറിവു നേടുക
നാടിൻ അഭിമാനമാവുക........

ഇളംകാറ്റ് തലോടവേ 
മുളങ്കാടിനു നാണം
പ്രണയഭാവപ്പകർച്ച.

പൊന്നിലിട്ടാലു൦ നൂലിലിട്ടാലു൦ 
മണവാട്ടിപെണ്ണിന്‍ മനസ്സിൽ 
മ൦ഗല്യസൂത്രത്തിനു മധുര൦ മാത്ര൦ !!


അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...