Wednesday, May 24, 2017

ചെറുവരികളിലൂടെ.....

നേരുപൂത്താൽ,
വേരോളം മണക്കും

പൂത്തുനിന്നോരു വാകമരച്ചോട്ടില്‍ ,
ചാറ്റല്‍മഴയ്ക്കൊപ്പം നാം..
പ്രണയതമ്പുരുമീട്ടിയ നിമിഷങ്ങള്‍.. !!
കൊഴിഞ്ഞുപോവാതൊരു 
സ്വപ്നമെങ്കിലും, ചില്ലയിൽ
പൂവിട്ടുകാണാനാശിച്ചനാൾ..!
വറ്റാത്ത സ്നേഹത്തിന്‍
സൌഹൃദപ്പാടത്തില്‍, പുഞ്ചിരിപ്പൂക്കള്‍
വാരിവിതറിയ ദിനങ്ങള്‍..!
ഓര്‍മ്മകള്‍ പൂക്കുന്ന
കലാലയ ദിനങ്ങളെന്നും നമ്മളില്‍
നിറയ്ക്കാറുണ്ടൊരു പൂക്കാലം !!

കുശിനിയിൽ 
തളച്ചിട്ട ബോൺസായ്.
മാതൃസ്നേഹം..!!

കായലോളങ്ങളേ,
നിങ്ങളുടെ കടലോർമ്മകളിൽ
എത്ര വേലിയേറ്റങ്ങളുടെ
ആവേശനിറവുകൾ....!
എത്ര പൗർണ്ണമികളുടെ
നിലാപ്പുളകങ്ങൾ.........!

കാത്തിരിപ്പിന്നാഴങ്ങളിൽനിന്നും
ഒരു മുത്ത്....!
പോറലേല്‍പ്പിക്കാതെ നെഞ്ചിൻ-
കൂട്ടിലെടുത്തുവച്ചപ്പോൾ
വീശിയ കാറ്റിന്, സ്വർഗ്ഗത്തിൻെറ
സുഗന്ധം....!

മലകൾ താഴ്വരയോട്
അടക്കംപറഞ്ഞത് നിലാവിന്റെ
സൗന്ദര്യത്തെക്കുറിച്ചായിരുന്നു;
രാപ്പാടികൾ പാടിയ പാട്ടിൽ
രാവാണ് നിറഞ്ഞുനിന്നത്....!

പ്രകൃതിയോട് 
ഇണങ്ങാത്തവരോട്
പ്രകൃതിയും ഇണങ്ങുകയില്ല.
അതാണ് പ്രകൃതിയുടെ പ്രകൃതം!

പ്രവാസിയല്ല ,
എല്ലാം പ്രയാസിയാണ്
ശുഷ്കഭാവി!!

മഴപ്പെയ്ത്തേറ്റ്
മണ്ണടരുകളിൽ നിന്നും
മുളപൊട്ടി തലനീട്ടുന്ന
അനുഭൂതികൾക്ക് എന്തിത്ര
സുഗന്ധം?
ആസ്വാദനത്തിന്റെ
താഴ് വേരുകളിലേക്ക്
പുളകങ്ങൾ പൂത്തിറങ്ങവേ,
മുറുകെപ്പിടിക്കാൻ നീട്ടുക
നിൻകരങ്ങൾ.......

വെറുപ്പിന്റെ മലനിരകളിൽ
സ്നേഹം നട്ടു പിടിപ്പിക്കാം,
അസഹിഷ്ണുതയുടെ കൊടുങ്കാട്ടിൽ
മൈത്രിയുടെ കാഹളം മുഴക്കാം,
അസൂയയുടെ കൊട്ടാരം,
വിനയം കൊണ്ട് കീഴടക്കാം......!

നിൻസുഗന്ധവുമായി,
കാറ്റു വരുന്നതും കാത്ത്,
ഈ ഹരിതതീരത്ത് ഞാനിരിക്കാം.

നീയാം ആകാശം 
ഞാനാം ഭൂമിയിലേക്ക്‌
തൂമഴയായി പൊഴിയുക ....!

കുരുത്തോലപ്പെണ്ണിന്‍റെ
പോക്കുവെയില്‍സ്വപ്നങ്ങള്‍ക്ക്
തിരമാലകളുടെ 
പശ്ചാത്തലസംഗീതം.

അരുണകിരണങ്ങള്‍ 
മിന്നിത്തെളിഞ്ഞപ്പോള്‍..
അലിഞ്ഞുചേര്‍ന്ന 
കിനാവിന്റെ തലോടലില്‍.. 
അടര്‍ന്നുപോകാന്‍ 
മടികാട്ടിയാലസ്യം...
ആര്‍ദ്രമായ മിഴികളെപ്പുണരുന്നു.

മാടി വിളിക്കുന്നിതാ
മരണത്തിൻ കൈകൾ
വേദനകളിനി വേണ്ടെന്നു ചൊല്ലി
ദേഹ൦ തളരുമീ നേരത്തുപോലും ;
ദൂരെനിന്നൊരട്ടഹാസം....!

ചുട്ടുപൊള്ളുന്നീ ഭൂമി,
എത്രനാൾ കാത്തിരിക്കണമൊരു
മഴപ്പെയ്ത്തിന്നാർദ്രത മുകരുവാൻ...

ഇരുളില്‍ ആകാശം 
പൂത്തുവിരിഞ്ഞപ്പോള്‍ 
പൊഴിയുന്നെന്‍ കദനങ്ങള്‍ 
നക്ഷത്രക്കുഞ്ഞുങ്ങളായി...!

പുറത്തേക്കൊഴുകാതെ
ഉള്ളിലൂടെ ഒഴുകുന്ന 
ആരു൦ കാണാത്ത
കണ്ണുനീർ ചാലുണ്ട്
കരളിൽ നിന്നൊഴുകി കണ്ണിൽ
എത്തുമ്പോഴേയ്ക്കും
വരണ്ടുണങ്ങി
ചുണ്ടിൽ പുഞ്ചിരിയായി
വേഷപ്പകർച്ചയോടെ 
പ്രത്യക്ഷപ്പെടുന്നവ....

ഒരിക്കലും വറ്റാത്ത
സ്നേഹനദിയിലൂടെ
കാരുണ്യത്തോണി തുഴഞ്ഞ്
കടലോളം ഒരു യാത്ര......!

വ്യര്‍ത്ഥമാകില്ലൊരുനാളും 
നാം ചെയ്ത സത്ക്കര്‍മ്മങ്ങള്‍ 
നഷ്ടമെന്നോര്‍ത്തു വിലപിക്കല്ലേ..
ശിഷ്ടകാലം തേടിയെത്തും വിധി 
കഷ്ടതകളാല്‍ നമ്മെ വലച്ചീടിലും
നിശ്ചലമായീ ദേഹം ദഹിച്ചാലും
ഉച്ചത്തില്‍ ഉയര്‍ന്നീടും
സത്കര്‍മ്മഫലങ്ങളെന്നും...

മൗനത്തെ പ്രണയിച്ച
വാക്കു പൂത്തപ്പോള്‍...
കറുത്തപ്രതലത്തിലെ
വെളുത്ത കുത്തുകള്‍ മാത്രം!

നീയെഴുതിയ വരികൾക്ക്
പകർത്താനായില്ലെൻമുഖം
നിന്‍ കരവിരുതിൽ
തെളിഞ്ഞില്ലയെന്‍ രൂപം
മധുരമായി നീ പാടും ഗീതികളിലിന്ന്
ഇടറുമൊരു രാഗം ഞാൻ.

എഴുതിത്തീരാത്ത വരികൾ-
ക്കിടയിൽ ഒളിഞ്ഞിരിപ്പൂ 
നീയാം സുരഭില കാവ്യം.

സ്നേഹംകൊണ്ടൊരു 
കൊട്ടാരം പണിയണം,
അതിന്റെ മട്ടുപ്പാവിലിരുന്ന്
സ്വപ്നങ്ങള്‍ നെയ്യുമ്പോൾ
ആയിരം നക്ഷത്രങ്ങൾ
ഇറങ്ങിവന്ന് നമുക്ക് ചുറ്റും
നൃത്തച്ചുവടുകൾ വെയ്ക്കും...

കാട്ടറിവുകളെ ഗർഭം ധരിച്ച
നാട്ടറിവുകളാണ് മനുഷ്യന്റെ 
നിലനില്പിന്റെ ആധാരശില.

മറവികൾ കവരുന്നതിൻമുൻപേ,
ഓർമ്മകളെ ആവോളം മുകരുക;
പ്രണയത്തിന്റെ ശാഖികളിൽ 
കൂടുകൂട്ടിയസ്വപ്നങ്ങൾക്ക് 
നിലാവിനെ കാവൽ നിർത്തുക.

എന്തെന്നറിയാത്തൊരു 
പ്രണയമാണിന്നു ഇരുട്ടിനോട്..
കട്ടിക്കരിമ്പടം പോലെ
ആസകലം മൂടുന്ന ഇരുട്ടിനെ...!

ചുട്ടുപഴുത്ത താഴ്വാരം
മാമ്പൂമണം കാറ്റിൽ,
ഈ ഉൾച്ചൂടിൻ വിങ്ങലിലും
കൊതിപ്പൂ മനം:
'ആ പരിമളം നീ
ആയിരുന്നെങ്കിൽ......'

പ്രകൃതിയുടെ
ഓരോ ചലനവും
ഒരു പുളകത്തിന്റെ
ചാഞ്ചാട്ടമാണ്;
കണ്ണും കാതും 
തുറന്നു വെച്ചവർക്ക്.







Saturday, May 6, 2017

ഹൈക്കു ശ്രമം

മിഴിക്കോണില്‍ 
തെളിയുന്ന വര്‍ണ്ണപ്രപഞ്ചം.
പ്രണയസ്വപ്നങ്ങള്‍


കാരുണ്യം തേടി
വിരുന്നുപോയ കാറ്റ്.
കാടിന്‍ സുഗന്ധം


ഏകാന്തതയുടെ
നിറച്ചാർത്തുകൾ.
സ്വപ്നമഴ


വെണ്മയേറിയ 
പുഞ്ചിരിപ്പൂവുകൾ .
പ്രണയസുഗന്ധ൦


ചോദ്യങ്ങളേറെ ,
നിദ്രാവിഹീനരാത്രി
സഞ്ചാരികൾ


ചക്രവാളം നോക്കി , 
 കേഴുന്ന മിഴിപ്പക്ഷി . 

അസ്തമയസൂര്യന്‍

കൊക്കുരുമ്മി 
ഇണക്കിളികൾ .
രാഗത്തിനീണ൦


കണ്ണാടിപ്പുഴയിൽ 
മുഖം മിനുക്കുന്നു 
ചാന്ദ്രനിലാവ്.


നീയെഴുതിയ
ഒറ്റവരിക്കവിത ഞാന്‍.
പൂ വിരിയുന്നു


ആടിയുലഞ്ഞാലും
സുഖകരമീ യാത്ര. 
ജീവിതത്തോണി


നോവുപാടത്ത്
പൂത്തു നില്‍ക്കുന്നു 
നീര്‍മിഴികള്‍


നിലാമഴയില്‍
നടനമാടുന്ന മനം.
പ്രണയത്തിര


മോഹപ്പൂമരം
തളിർത്തു പൂത്തു;
പുതുമഴപ്പുണരൽ.


കണ്ണുനീര്‍.
ഹൃദയച്ചെപ്പിലെ
നീര്‍മണികള്‍


രാമഴക്കാഴ്ച 
ഇലയില്ലാ മരത്തില്‍
നൂലില്ലാ പട്ടം


ചെറുമിപ്പെണ്ണ്‍
പുലരിയുടെ നോവ്‌
കട്ടന്‍ചായ.

കാക്കക്കുളി 
ചാറ്റല്‍മഴയില്‍.
ചോരുന്ന പുര 

ഇലയനക്കം.
തൊട്ടാവാടിയില്‍
ചെറു ശലഭം


കനലെരിയും ചിന്തയിലേക്കൊരു, സ്വപ്നരാഗം.

മുളംകാട്ടില്‍
അമൃതവര്‍ഷിണി..
ധ്യാനനിമഗ്നം

ടാകത്തില്‍,
മുഖം മിനുക്കുന്നു ..
ചാന്ദ്രനീലിമ

മഴത്തുള്ളിക്കും , മണ്ണാഴമറിയണം മഴമുഴക്കി !

ചെന്തുടിപ്പുമായി ആകാശക്കവിളുകൾ പുലരി പൂത്തു. കിനാത്തീരത്ത് നറുമഴപ്പെയ്ത്ത് നിൻ സാന്നിദ്ധ്യം. കനലെരിയും മനസ്സിന്നാഴങ്ങൾ ഏകാന്തരാവ്.

പ്രവാസിയല്ല ,
എല്ലാം പ്രയാസിയാണ്
ശുഷ്കഭാവി !!


ഉള്ളിലുണ്ടെറെ , വാക്കില്ലാമൊഴികൾ.. ലവ്ബേർഡ് !!


ഹൃദയതീരം വാക്കില്ലാമൊഴിതൻ പ്രണയപക്ഷി




ഭ്രാന്തന്‍ ചിന്തകള്‍

യുദ്ധം ചെയ്യും തോറും തോല്‍പ്പിക്കുന്ന ചിന്തകള്‍. വെട്ടിപ്പിടിക്കും തോറും മറവിയാഴങ്ങളില്‍ നിന്നും ഉടലെടുക്കുന്ന പിറവികള്‍ . പല്ലിളിച്ചു കാട്ടി പിന്നാലെയെത്തുന്ന പഴംകഥകള്‍ക്ക് വെച്ചുവിളമ്പാന്‍ വെമ്പുന്ന മരണകെണികള്‍. പൊതുജനത്തിന്റെ കല്ലേറില്‍ ഒറ്റപ്പെട്ടുപോയ മനസ്സിനു സാന്ത്വനമേകാന്‍ മാടിവിളിക്കുന്ന ആത്മഹത്യാമുനമ്പുകള്‍.. ഊതിപ്പറപ്പിക്കുന്ന വിഷവാക്കുകള്‍ തിരിച്ചുകൊത്തുമെന്നോര്‍ക്കാതെ മലര്‍ന്നു കിടന്നു തുപ്പുന്ന കീടങ്ങള്‍ .. ഉറക്കം നഷ്ടപ്പെട്ടു കൂട്ടിരിക്കുന്ന സ്വപ്നങ്ങള്‍ക്കിന്നും കാവലായി ഇന്നിന്റെ വേവലാതികള്‍ മാത്രം.. ഓര്‍മ്മകളെ ഇരുട്ടുമുറിയിലടച്ച് ചങ്ങലയ്ക്കിട്ടിട്ടും പൂത്തുനില്‍ക്കുന്നു മണ്ണാഴങ്ങളിലേക്ക് ചില വേരുകള്‍.

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...