Wednesday, May 24, 2017

ചെറുവരികളിലൂടെ.....

നേരുപൂത്താൽ,
വേരോളം മണക്കും

പൂത്തുനിന്നോരു വാകമരച്ചോട്ടില്‍ ,
ചാറ്റല്‍മഴയ്ക്കൊപ്പം നാം..
പ്രണയതമ്പുരുമീട്ടിയ നിമിഷങ്ങള്‍.. !!
കൊഴിഞ്ഞുപോവാതൊരു 
സ്വപ്നമെങ്കിലും, ചില്ലയിൽ
പൂവിട്ടുകാണാനാശിച്ചനാൾ..!
വറ്റാത്ത സ്നേഹത്തിന്‍
സൌഹൃദപ്പാടത്തില്‍, പുഞ്ചിരിപ്പൂക്കള്‍
വാരിവിതറിയ ദിനങ്ങള്‍..!
ഓര്‍മ്മകള്‍ പൂക്കുന്ന
കലാലയ ദിനങ്ങളെന്നും നമ്മളില്‍
നിറയ്ക്കാറുണ്ടൊരു പൂക്കാലം !!

കുശിനിയിൽ 
തളച്ചിട്ട ബോൺസായ്.
മാതൃസ്നേഹം..!!

കായലോളങ്ങളേ,
നിങ്ങളുടെ കടലോർമ്മകളിൽ
എത്ര വേലിയേറ്റങ്ങളുടെ
ആവേശനിറവുകൾ....!
എത്ര പൗർണ്ണമികളുടെ
നിലാപ്പുളകങ്ങൾ.........!

കാത്തിരിപ്പിന്നാഴങ്ങളിൽനിന്നും
ഒരു മുത്ത്....!
പോറലേല്‍പ്പിക്കാതെ നെഞ്ചിൻ-
കൂട്ടിലെടുത്തുവച്ചപ്പോൾ
വീശിയ കാറ്റിന്, സ്വർഗ്ഗത്തിൻെറ
സുഗന്ധം....!

മലകൾ താഴ്വരയോട്
അടക്കംപറഞ്ഞത് നിലാവിന്റെ
സൗന്ദര്യത്തെക്കുറിച്ചായിരുന്നു;
രാപ്പാടികൾ പാടിയ പാട്ടിൽ
രാവാണ് നിറഞ്ഞുനിന്നത്....!

പ്രകൃതിയോട് 
ഇണങ്ങാത്തവരോട്
പ്രകൃതിയും ഇണങ്ങുകയില്ല.
അതാണ് പ്രകൃതിയുടെ പ്രകൃതം!

പ്രവാസിയല്ല ,
എല്ലാം പ്രയാസിയാണ്
ശുഷ്കഭാവി!!

മഴപ്പെയ്ത്തേറ്റ്
മണ്ണടരുകളിൽ നിന്നും
മുളപൊട്ടി തലനീട്ടുന്ന
അനുഭൂതികൾക്ക് എന്തിത്ര
സുഗന്ധം?
ആസ്വാദനത്തിന്റെ
താഴ് വേരുകളിലേക്ക്
പുളകങ്ങൾ പൂത്തിറങ്ങവേ,
മുറുകെപ്പിടിക്കാൻ നീട്ടുക
നിൻകരങ്ങൾ.......

വെറുപ്പിന്റെ മലനിരകളിൽ
സ്നേഹം നട്ടു പിടിപ്പിക്കാം,
അസഹിഷ്ണുതയുടെ കൊടുങ്കാട്ടിൽ
മൈത്രിയുടെ കാഹളം മുഴക്കാം,
അസൂയയുടെ കൊട്ടാരം,
വിനയം കൊണ്ട് കീഴടക്കാം......!

നിൻസുഗന്ധവുമായി,
കാറ്റു വരുന്നതും കാത്ത്,
ഈ ഹരിതതീരത്ത് ഞാനിരിക്കാം.

നീയാം ആകാശം 
ഞാനാം ഭൂമിയിലേക്ക്‌
തൂമഴയായി പൊഴിയുക ....!

കുരുത്തോലപ്പെണ്ണിന്‍റെ
പോക്കുവെയില്‍സ്വപ്നങ്ങള്‍ക്ക്
തിരമാലകളുടെ 
പശ്ചാത്തലസംഗീതം.

അരുണകിരണങ്ങള്‍ 
മിന്നിത്തെളിഞ്ഞപ്പോള്‍..
അലിഞ്ഞുചേര്‍ന്ന 
കിനാവിന്റെ തലോടലില്‍.. 
അടര്‍ന്നുപോകാന്‍ 
മടികാട്ടിയാലസ്യം...
ആര്‍ദ്രമായ മിഴികളെപ്പുണരുന്നു.

മാടി വിളിക്കുന്നിതാ
മരണത്തിൻ കൈകൾ
വേദനകളിനി വേണ്ടെന്നു ചൊല്ലി
ദേഹ൦ തളരുമീ നേരത്തുപോലും ;
ദൂരെനിന്നൊരട്ടഹാസം....!

ചുട്ടുപൊള്ളുന്നീ ഭൂമി,
എത്രനാൾ കാത്തിരിക്കണമൊരു
മഴപ്പെയ്ത്തിന്നാർദ്രത മുകരുവാൻ...

ഇരുളില്‍ ആകാശം 
പൂത്തുവിരിഞ്ഞപ്പോള്‍ 
പൊഴിയുന്നെന്‍ കദനങ്ങള്‍ 
നക്ഷത്രക്കുഞ്ഞുങ്ങളായി...!

പുറത്തേക്കൊഴുകാതെ
ഉള്ളിലൂടെ ഒഴുകുന്ന 
ആരു൦ കാണാത്ത
കണ്ണുനീർ ചാലുണ്ട്
കരളിൽ നിന്നൊഴുകി കണ്ണിൽ
എത്തുമ്പോഴേയ്ക്കും
വരണ്ടുണങ്ങി
ചുണ്ടിൽ പുഞ്ചിരിയായി
വേഷപ്പകർച്ചയോടെ 
പ്രത്യക്ഷപ്പെടുന്നവ....

ഒരിക്കലും വറ്റാത്ത
സ്നേഹനദിയിലൂടെ
കാരുണ്യത്തോണി തുഴഞ്ഞ്
കടലോളം ഒരു യാത്ര......!

വ്യര്‍ത്ഥമാകില്ലൊരുനാളും 
നാം ചെയ്ത സത്ക്കര്‍മ്മങ്ങള്‍ 
നഷ്ടമെന്നോര്‍ത്തു വിലപിക്കല്ലേ..
ശിഷ്ടകാലം തേടിയെത്തും വിധി 
കഷ്ടതകളാല്‍ നമ്മെ വലച്ചീടിലും
നിശ്ചലമായീ ദേഹം ദഹിച്ചാലും
ഉച്ചത്തില്‍ ഉയര്‍ന്നീടും
സത്കര്‍മ്മഫലങ്ങളെന്നും...

മൗനത്തെ പ്രണയിച്ച
വാക്കു പൂത്തപ്പോള്‍...
കറുത്തപ്രതലത്തിലെ
വെളുത്ത കുത്തുകള്‍ മാത്രം!

നീയെഴുതിയ വരികൾക്ക്
പകർത്താനായില്ലെൻമുഖം
നിന്‍ കരവിരുതിൽ
തെളിഞ്ഞില്ലയെന്‍ രൂപം
മധുരമായി നീ പാടും ഗീതികളിലിന്ന്
ഇടറുമൊരു രാഗം ഞാൻ.

എഴുതിത്തീരാത്ത വരികൾ-
ക്കിടയിൽ ഒളിഞ്ഞിരിപ്പൂ 
നീയാം സുരഭില കാവ്യം.

സ്നേഹംകൊണ്ടൊരു 
കൊട്ടാരം പണിയണം,
അതിന്റെ മട്ടുപ്പാവിലിരുന്ന്
സ്വപ്നങ്ങള്‍ നെയ്യുമ്പോൾ
ആയിരം നക്ഷത്രങ്ങൾ
ഇറങ്ങിവന്ന് നമുക്ക് ചുറ്റും
നൃത്തച്ചുവടുകൾ വെയ്ക്കും...

കാട്ടറിവുകളെ ഗർഭം ധരിച്ച
നാട്ടറിവുകളാണ് മനുഷ്യന്റെ 
നിലനില്പിന്റെ ആധാരശില.

മറവികൾ കവരുന്നതിൻമുൻപേ,
ഓർമ്മകളെ ആവോളം മുകരുക;
പ്രണയത്തിന്റെ ശാഖികളിൽ 
കൂടുകൂട്ടിയസ്വപ്നങ്ങൾക്ക് 
നിലാവിനെ കാവൽ നിർത്തുക.

എന്തെന്നറിയാത്തൊരു 
പ്രണയമാണിന്നു ഇരുട്ടിനോട്..
കട്ടിക്കരിമ്പടം പോലെ
ആസകലം മൂടുന്ന ഇരുട്ടിനെ...!

ചുട്ടുപഴുത്ത താഴ്വാരം
മാമ്പൂമണം കാറ്റിൽ,
ഈ ഉൾച്ചൂടിൻ വിങ്ങലിലും
കൊതിപ്പൂ മനം:
'ആ പരിമളം നീ
ആയിരുന്നെങ്കിൽ......'

പ്രകൃതിയുടെ
ഓരോ ചലനവും
ഒരു പുളകത്തിന്റെ
ചാഞ്ചാട്ടമാണ്;
കണ്ണും കാതും 
തുറന്നു വെച്ചവർക്ക്.







No comments:

Post a Comment

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...