Saturday, May 28, 2022

ഗാനം


പാടാം ഞാനൊരു മധുരഗീതം 

കണ്ണാ, നിനക്കായി മാത്രം 

ആടാം ഞാനൊരു ലാസ്യനൃത്തം

നീയെന്റെ കൂടെ വന്നാലും!

                              (പാട്ടട്ടെ )


ഞാനൊരു മുരളികയാകാം, നിന്റെ

ചുണ്ടത്തു ചേർന്നിരുന്നീടാം

നീയെന്റെ ഹൃദയത്തിൽ, പ്രണയം 

വിരിയുന്ന കവിതയായൊഴുകൂ.. 

                               (പാടട്ടെ)


കെട്ടാം ഞാനൊരു തുളസിമാല്യം 

നിൻ മാറിൽ ഞാനിന്നു ചാർത്താം

മനസ്സിൽ വൃന്ദാവനം തീർക്കാം

രാധയായ് ഞാൻ കാത്തിരിപ്പൂ.. 

                             (പാടട്ടെ)

Thursday, May 26, 2022

ചേർന്നിരിക്കുമ്പോൾ


നിന്റെ ചാരത്തു ചേർന്നിരുന്നീടവേ

ഉള്ളകം പെയ്തിറങ്ങുന്നുവല്ലോ!

സ്വരമലരുകൾ തഴുകവേ വർഷമായ്

മുന്നിൽ ഞാനിന്നു പെയ്യുന്നുവല്ലോ!


ഹാ, പകൽപ്പക്ഷി തേങ്ങവേ, യെൻമിഴി-

പ്പൊയ്കയേറ്റം കവിഞ്ഞൊഴുകീടവേ

അങ്ങകലേയ്ക്കു നീളും മിഴികളി-

ന്നാരെയോ കാത്തുകാത്തിരിക്കുന്നുവോ?


അന്നെഴുതിയ മാമകകാവ്യങ്ങ-

ളീണമിട്ടു നീ പാടാൻ തുടങ്ങവേ

ഏകയാമെന്റെ സങ്കടപ്പക്ഷിവ-

ന്നൊട്ടുനേരം സഹർഷം ചിരിച്ചുവോ!


നഷ്ടബോധങ്ങളൊന്നുമില്ലാതെയീ-

ശിഷ്ടകാലം നമ്മുക്കുല്ലസിക്കാം.

സ്വപ്നമൊക്കെയും വാസന്തമായ് മുന്നി-

ലാടിടുംവരെ ചേർന്നുല്ലസിക്കാം!








Sunday, May 15, 2022

ജീവിതപ്പാലം


ജനിമരണങ്ങൾക്കിടയിലിക്കെട്ടിയ-

പാലമിതെത്രമേൽ വിസ്മയം! മെല്ലവേ

പാതിയും താണ്ടി ഞാനപ്പുറമിപ്പുറം

നോക്കവേ കാണുവതെന്തത്ഭുതം!


കണ്ണീരിലാകെ കുതിർന്നൊരാ ഗതകാല-

മോർക്കവേ പൊട്ടിച്ചിരിച്ചുപോം നാം,

പൊട്ടിച്ചിരിച്ചൊരക്കാലത്തെയോർത്തിന്നു-

മറിയാതെ കണ്ണീരൊഴുക്കിയേക്കാം.


ആരെന്നറിവീല കെട്ടിയതിപ്പാലം,

യാത്ര ചെയ്യുമ്പോൾ കരുതീടണം.

താഴെയഗാധമാം ഗർത്തമാണതിലാപ-

തിയ്ക്കാതെയക്കരെയെത്തിടേണം!









Tuesday, May 10, 2022

ദേശാടനപ്പക്ഷികൾ


ഭൂമിതന്നവകാശികൾ ഞങ്ങളെന്നോതി

പാറുന്നു ദേശാടനപ്പക്ഷികൾ!

ദിശയറിയില്ലവർക്കെങ്കിലുമെത്തുന്നി-

ടത്തൊന്നുചേരുന്നു സന്തുഷ്ടരായ്!

ഋതുഭേദമെത്ര വന്നീടിലും ചേക്കേറു-

മിടമവർക്കെപ്പൊഴും വാസസ്ഥാനം!

ആർത്തിയില്ലാത്തൊരക്കൂട്ടമീയൂഴിയി-

ലോർക്കുകിൽ മാതൃകതന്നെയെന്നും.

എത്ര കിട്ടീടിലും തൃപ്തിയില്ലാതെ നാം

പിന്നെയുമത്യാർത്തി പൂണ്ടിടുന്നു.

കൊണ്ടുപോകില്ലന്ത്യയാത്രയിലെങ്കിലു-

മന്യന്റെ മുതലൊന്നിലാശയെന്നും.

ദേശങ്ങൾ, കടലുകൾ താണ്ടിവന്നിട്ടുമി-

ങ്ങെന്തൊരൈക്യമവർക്കെന്തു സ്നേഹം!

കണ്ണിനു മിഴിവേകുമാക്കാഴ്ച കാണവേ,-

യുള്ളമിതാർക്കും കുളിരണിയും!

ഓർക്കുകിൽ മോഹങ്ങളേറ്റിയലഞ്ഞിടും

ദേശാടാനപ്പക്ഷി നമ്മളെല്ലാം!

Sunday, May 8, 2022

അമ്മ


നന്മകൾ പൂക്കുന്ന നിന്മൊഴിയ്ക്കിപ്പൊഴു-

മെന്തു സുഗന്ധമാണെന്നിലമ്മേ..

സങ്കടമാഴിത്തിരകൾ പോൽ പുല്കവേ

തിങ്കളായ് തെളിയുന്നു നിന്റെ വക്ത്രം!


പാതകളിലെങ്ങും ചതിക്കുഴികളെങ്കിലു-

മൊന്നിലും വീഴാതിരിയ്ക്കുവാനായ്

എന്നിലുണ്ടെപ്പൊഴും നീയെനിയ്ക്കേകിയ

പാഠങ്ങളെല്ലാം നറുമലരായ് !


ഇല്ല, മരിക്കുവോളം മറന്നീടുവാ-

നാവുമോ നിന്റെ വാത്സല്യദുഗ്ദ്ധം!

വാടില്ലൊരിക്കലുമെന്നിൽ നീ വിരിയിച്ച

സ്നേഹസൗഗന്ധികപ്പൂക്കളൊന്നും!


പൈതലായ് നിൻ മടിത്തട്ടിലുറങ്ങുവാ-

നമ്മേ, യെനിയ്ക്കിന്നു മോഹമേറ്റം.

അമ്മിഞ്ഞപ്പാലിൻ മധുരം നുണഞ്ഞൊരു

പൈതലായ് തീർന്നെങ്കിലെന്നുമെന്നും!

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...