Wednesday, April 15, 2015

വീർപ്പു മുട്ടും വിഷു നന്മകള്‍


ഗ്രാമ ഭംഗിക്ക് നിറപ്പകിട്ടേകുവാന്‍
കണിക്കൊന്നകള്‍ പൂത്തുലഞ്ഞു.
വിഷുപ്പക്ഷിയുടെ സ്വരരാഗം കേട്ട്
കുണുങ്ങിയെത്തുന്നു പുലരിപ്പെണ്ണ്‍.

കര്‍ഷകമനസ്സിനു നിര്‍വൃതിയായി
പുതുമഴയില്‍ കുളിച്ചു ഭൂമി
കാര്‍ഷിക ഫലങ്ങള്‍ ചേലയാക്കി 
മണവാട്ടിയെപ്പോല്‍ മനം കവര്‍ന്നു.

മേടമാസം പിറവിയെടുക്കുമ്പോള്‍
മനമതില്‍ ചിരിതൂകി ഉണ്ണിക്കണ്ണന്‍
ഗുരുവായൂരപ്പനെ കണി കാണുവാന്‍
വിഷുക്കണിയുമായി മലയാളനാട് .

കാലവും മാറി കഥയും മാറി.
കഴിഞ്ഞ നാളുകള്‍ ഓര്‍മ്മയായി .
കാലം തെറ്റിയ കാലാവസ്ഥയില്‍
കാത്തിരിക്കുന്നു കുടിനീരിനായി.

കാണാം നമ്മുക്കിന്നു കണ്‍ തുറന്നാല്‍ 
വിണ്ടു കീറിയ മാറുമായി ഭൂമി.
കാഴ്ച മറയ്ക്കുന്ന വിഷപ്പുകയില്‍
ശ്വാസം കിട്ടാതെ മാനവരും...

വിഷുക്കണിയുമായി വിഷക്കനികള്‍ 
കാത്തു കിടക്കുന്നു ചെക്ക്‌പോസ്റ്റില്‍,
പ്ലാസ്റ്റിക്‌ കൂടുകളില്‍ വീര്‍പ്പുമുട്ടി.
കണ്ണനെയും കാത്ത്‌ കൊന്നപ്പൂവും
.
വരുമോ ഇനിയുമാ പഴയകാലം 
കര്‍ഷക നാടിന്‍ മധുര കാലം.
നന്മ്മയും സ്നേഹവും പൂത്തു നില്‍ക്കും
മലയാള മണ്ണിന്റെ നല്ല കാലം...

ഇന്നുമെന്നോര്‍മ്മതന്‍ ഓട്ടുരുളിയില്‍ 
ക്ലാവ് പിടിക്കാത്ത നാണയത്തുട്ടുകള്‍
നന്മയുടെ വിഷുക്കൈനീട്ടവുമായി
കണി കാണുവാന്‍ ഒരുങ്ങി നില്‍പ്പൂ.

Tuesday, April 7, 2015

നിര്‍വൃതി

അനുഭവച്ചൂളയില്‍
ഉരുക്കിയെടുത്ത മനസ്സിനെ,
ജീവിതത്തേരിൻറെ
സാരഥിയാക്കിയപ്പോള്‍
മദ്ധ്യാഹ്നസൂര്യനു പോലും
ഇളംകാറ്റിന്‍ സുഖം.


പൊയ്മുഖങ്ങളെ
കീറിച്ചുരുട്ടി കുപ്പ-
ക്കുഴിയിലെരിച്ചു ചാരമാക്കി ,
മുരടിച്ച  ചിന്തകള്‍ക്ക്
വളമാക്കി മാറ്റിയപ്പോള്‍ ,
ഹൃദയവാടിയിലെ
പൂക്കള്‍ക്ക് നറുമണം.....!

നരച്ചു തുടങ്ങിയ
വസ്ത്രങ്ങളില്‍, വര്‍ണ്ണ
പ്പൂക്കള്‍ തുന്നിച്ചേര്‍ത്തപ്പോള്‍ ,
നിര്‍ജ്ജജീവവും
വികാരരഹിതവുമായ
മുഖത്ത് കുങ്കുമസൂര്യന്‍....!

മനസ്സില്‍ പരവതാനി വിരിച്ച
അഹന്ത പുരണ്ട ഇരുട്ടിനെ,
മുള്ളാണിയില്‍ തറച്ചപ്പോള്‍
ഉയിര്‍ത്തെഴുന്നേല്പ്പിന്റെ

നിര്‍വൃതിയില്‍ മനം....!

Saturday, April 4, 2015

നുറുങ്ങു കവിതകള്‍

കീറച്ചേലക്കടിയിലമ്മിഞ്ഞ-
പരതുന്നു കുഞ്ഞിളം ചുണ്ടുകൾ;
അകംപുറംചുട്ടു പൊള്ളിയൊരമ്മ.


മരച്ചില്ലകള്‍ക്കിടയിലൂടെ ,
തങ്കനൂൽ തിളക്കം ;
മിഴി ചിമ്മുന്നുവോ?


എന്നേകാന്തതയിലെന്നും 
കൂട്ടിനായെത്തുന്നു . 
നിന്‍ പുഞ്ചിരിപ്പൂമുഖം


വിളിക്കാതെയെത്തും
അതിഥിയായ് നിഴലുപോലു-
ണ്ടവൻ കൂടെയെന്നും.......!


മനസ്സിലുണ്ടൊരു,
മോഹപ്പക്ഷി:സ്പ്നങ്ങൾ
കണ്ടു മതി വരാതെ....!


ഒരു നുള്ളു സ്നേഹത്തിനാ-
യുഴറി നിൽപ്പൂ തിമിരം
കവർന്ന കൃഷ്ണമണികൾ


സത്യത്തെ ക്രൂശിപ്പൂ
മുഖം മൂടിയണിഞ്ഞ
ചെകുത്താൻമാർ.



നീയേകിയ നൊമ്പരപ്പൂക്കൾ
എരിഞ്ഞൊടുങ്ങട്ടെയെന്നാത്മാവിൻ
നോവും തീരങ്ങളിൽ..


നിന്‍ മിഴിയിണകളിലെ
പ്രണയക്കടലിലിളകി മറിയും
ഭ്രാന്തന്‍ തിരയാണ് ഞാന്‍..


വഴിയരികിൽ 
കാത്തിരിപ്പൂ മുല്ലമാലകൾ;
ദേവിക്കോ ദേവനോ...!



മിന്നും പട്ടു ചേല,
തിളങ്ങുമാഭരണങ്ങൾ,
ഉള്ളിലോ ദുർഗന്ധം...!


പുഴ കരഞ്ഞു,
കണ്ണുനീരില്ലാതെ;
തൊണ്ട വരണ്ട കര



മറവിയുടെ കൂടാരത്തെ
ചുറ്റിപ്പറക്കുന്നിതാ,ഓർമ്മ-
തൻ കരിവണ്ടുകൾ.


എൻ കണ്ണാടിയായവ-
ളുടഞ്ഞപ്പോൾ കണ്ട-
തൊരുപാട് മുഖങ്ങള്‍


ആകാശ നീലിമയിലലയും 
വെള്ളിമേഘങ്ങൾ ചേക്കേറുന്നെൻ
കൺകളിൽ;ചിത്രശലഭങ്ങളായ്.


ഹൃദയത്താളിൽ
സുവർണ്ണ വരികളായ്
നിൻ പ്രണയാക്ഷരങ്ങൾ


അപമാനിതയാം സ്ത്രീത്വത്തെ
നോക്കി,കൊഞ്ഞനം കുത്തുവ-
തെന്തിനീ അഴകിയ രാവണന്മാർ....!


മധുര സ്മരണകളില്‍
വിരഹവേദനയുമായി 
മാര്‍ച്ച് മാസം...


ചന്ദനമണം പടരുന്നു
കുളിർത്തെന്നലോ;
പ്രിയയേ നീയോ....!?


ഓർമ്മകൾക്കു
തൊങ്ങലൊരുക്കുന്നു
മങ്ങിത്തുടങ്ങിയ ഓട്ടോഗ്രാഫ്.


നന്മയുടെ പിറകെ ,
വാളുമായ് തിന്മകൂട്ടങ്ങള്‍.
ഉദിക്കുമോ സൂര്യന്‍ ..!


അരികില്‍ നീ ഇല്ലാതെ വന്നെന്നാല്‍, 
കരിന്തിരി കത്തും , 
കല്‍വിളക്ക് പോലെ ഞാന്‍..


നിൻ മിഴിമുനയിൽ
തട്ടിയുടഞ്ഞെന്നോർമ്മച്ചെപ്പ്:
മഞ്ചാടി മണികൾ..


വിരുന്നു വിളിക്കുന്നു കാക്ക,
വഴിക്കണ്ണുമായി മുത്തശ്ശി,
രുചി മണവുമായി അടുക്കള.


നിൻ വിരൽ സ്പർശമൊരു
തൂവലിൻ തഴുകൽ പോൽ;
മായുന്നിതെൻ കദനങ്ങൾ.


നട്ടുച്ചയ്കും പച്ച 
പുതച്ചുറങ്ങുന്നീ മല നിരക-
ളൊരു നവോഢയെപ്പോൽ




അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...