Tuesday, April 21, 2026

കനൽവഴികൾ


ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും 

ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര...

പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ 

മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ!


കൂരിരുൾപ്പാതയിലൂടെ മിന്നാമിന്നി 

വെട്ടം പോലുമില്ലാതെ പായുമ്പോൾ 

പ്രത്യാശയുടെ തിരിവെളിച്ചത്തിനായ് 

കേഴുന്ന മനം കാണാത്ത പരിഹാസങ്ങൾ..!


ഏട്ടിലെ കിനാക്കളുടെ ആയുസ്സുപോലെ 

പെറുക്കിയെടുത്ത ഓർമ്മകളിലൂടെ 

കിതച്ചും തളർന്നും മുന്നോട്ട് നടന്നാലും 

പാതിയിൽ നിലച്ച ഘടികാരംപോലെ ജീവിതം.!!


നല്ലതിനായ് നെഞ്ചോടുചേർത്തുവെച്ച 

ബന്ധങ്ങൾ ബന്ധനത്തിലാക്കുമ്പോൾ 

ബാഹ്യരൂപ ഭംഗിയിൽ ഭ്രമിച്ചു തീരുന്ന 

പുതുബന്ധങ്ങൾക്ക് 

ഈയാംപാറ്റയുടെ ആയുസ്സ്..!


താങ്ങും തണലുമാകേണ്ടവർതന്നെ 

തളർത്തിയോടിച്ചുകൊണ്ടിരിക്കുമ്പോൾ 

തായ്മരത്തിന്റെ വിങ്ങൽ കാണാതെ 

ശിഖരങ്ങൾ വെട്ടുന്ന പുരോഗമനചിന്തകൾ .!


ചേതനയറ്റ മനസ്സിന് കൂട്ടുപോകാൻ 

വറ്റിയ മിഴികളുടെ തേങ്ങലുകളിൽ 

സ്തംഭിച്ചു പോയ ഹൃദയമർമ്മരങ്ങൾക്ക് 

വിജനതയിലെ കനൽവഴികൾ മാത്രമോ..?

നിലാവ് പെയ്യാത്ത രാത്രി

 നിലാവ് പെയ്യാത്ത രാത്രി 

...................................

കരിനിഴൽ വീഴ്ത്തുന്ന 

അഴലുകൾക്കിടയിൽ 

പൗർണമിയും പിണങ്ങി നിൽപ്പൂ..

ആരവമില്ലാതെ മൂകം നിശീഥിനി

നീയെനിയ്ക്കിന്ന് കൂട്ടായതോ..!


ചന്ദ്രികതന്നൊളി കനവു കണ്ടേപ്പോഴും 

ചന്ദനത്തേരേറീ വന്ന കിനാവുകൾ 

ചമയങ്ങളേതുമില്ലാതെ നിൽക്കുന്നിതാ 

വെൺ നിലാവില്ലാത്ത രാവിനു കൂട്ടായ്..


മാറി  ഋതുക്കളോരൊന്നു വരികിലും

വിരിയുമീ നൊമ്പരപ്പൂവുകളൊക്കെയും 

കൊഴിയാതെയെന്നിലായ് പുൽകി നിന്നിടവേ 

 പ്രണയിച്ചു. പോകുമിരുട്ടിനെപ്പോലും..!



കനൽവഴികൾ

ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും  ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ  മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...