പെയ്തുതീരാത്ത മേഘക്കൂട്ടിലേ-
യ്ക്കാഴ്ന്നിറങ്ങിയ നൊമ്പരശ്ശീലുകൾ
കാത്തിരിക്കുന്ന സ്വപ്നത്തേരിൽ
ദളങ്ങൾക്കൊഴിഞ്ഞ പൂക്കളായിടുന്നു.
നിർത്താതെ പെയ്യുന്ന പേമാരിയിൽ
നനഞ്ഞവളെന്നോടൊട്ടി നിൽക്കവേ
ആരോരും കേൾക്കാതടക്കിനിർത്തിയ
ഗദ്ഗദം തൂലികയിൽ വരികളായിടുന്നു.
ചിലതു പൂക്കളായ് വിരിഞ്ഞുനില്ക്കുന്നു
ചിലതുമൊട്ടിലേ കരിഞ്ഞുപോവുന്നു
ആരുമറിയാതെയുള്ളിന്റെയുള്ളിൽ
പാകത്തിനൊളിച്ചവ വേറെയുമേറ്റം.
വിതുമ്പില്ലിനിയുമാ ചുണ്ടുകൾ, ചൊല്ലാം
തുളുമ്പില്ലിനിയുമാ മിഴികളും തെല്ലും.
ഇനിയെത്രനാളുണ്ടറിയുകില്ലൊന്നും
ഒരു നാൾ മൂകമായ് പടിയിറങ്ങിടാം.
തികച്ചും നശ്വരം ലോകത്തെ നമ്മൾ
നാകമായ് കാണുന്നതെന്തു മൂഢത്വം!
എന്നും പ്രതീക്ഷയിലൊഴുകുന്ന ജന്മം
നാളെയീമണ്ണിലൊടുങ്ങാതിരിക്കുമോ!
(ശ്രീരേഖ എസ് )
No comments:
Post a Comment