Thursday, February 22, 2024

അങ്ങനെയൊരു കാലം

ഒരുമയുണ്ടായിരുന്നോരു കാലമുണ്ടായിരുന്നു

ഒന്നിച്ചു ചിരിച്ചോരു നാളുകളുണ്ടായിരുന്നു..

ഒട്ടിയവയറിനൊരിറ്റു നൽകുവാനായി

ഒത്തൊരുമയുള്ള മനസ്സുമുണ്ടാരുന്നു.


ഒരിലപ്പൊതിച്ചോറ് കൊണ്ടെത്രയോ പേരവർ

ഒരുമയോടിരുന്നുണ്ട കാലമുണ്ടാരുന്നു

ഓർക്കുവാൻ ദുഖങ്ങളേറെയുണ്ടെങ്കിലും

ഓർമ്മിച്ചിടാനിന്നതൊരു സുഖമല്ലയോ..!


ഒത്തിരിപ്പേരിലൊറ്റപ്പെടാതിരിക്കുവാൻ 

ഒറ്റാതെ കൂട്ടിയ കൂട്ടുകാരുണ്ടാർന്നു 

ഒക്കത്തെടുത്തു നടക്കുന്നു ഞാനിപ്പോഴും

ഒരിക്കലുമൊടുങ്ങരുതീനല്ലൊർമ്മകൾ!!


ഓളങ്ങൾ തല്ലുന്നയുള്ളിലെ ചിന്തകളിൽ

ഓരിയിട്ടോടുന്ന പുതുകാല മോഹങ്ങൾ

ഓടിക്കിതച്ചു ശ്വാസം പിടയുമ്പോൾ

ഓർമ്മകൾ അക്കരപ്പച്ചയായ് മാറുന്നു.









Thursday, February 15, 2024

ശാന്തി തേടിയൊരു യാത്ര

ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ

ചെറുതുള വീഴ്ത്തിയകന്ന കാറ്റ്

പറയാൻ മറന്നുവോ വല്ലതും? ചൂളമി-

ട്ടോർമ്മപ്പെടുത്താൻ തുനിഞ്ഞുവോ വല്ലതും?


വെള്ളിവെളിച്ചത്തിലാനിഴലാട്ടത്തി-

ലാടിത്തിമിർക്കുന്നതേതു രൂപം?

എങ്ങുമശാന്തി പടർത്തും മുഖംമൂടി-

യേതൊരു കാപട്യമാർന്നതാവാം?


നിത്യവും പതറാതെ വാശികൾക്കിടയിൽ,

ദുരന്തങ്ങളാടുന്ന നെഞ്ചകത്തിൽ

ഒരു തെന്നലിന്നിളം മൂളലായ് തഴുകിയ

മധുരപ്രതീക്ഷകൾക്കിനിയുള്ള യാത്രകൾ!

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...