Tuesday, April 21, 2026

കനൽവഴികൾ


ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും 

ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര...

പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ 

മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ!


കൂരിരുൾപ്പാതയിലൂടെ മിന്നാമിന്നി 

വെട്ടം പോലുമില്ലാതെ പായുമ്പോൾ 

പ്രത്യാശയുടെ തിരിവെളിച്ചത്തിനായ് 

കേഴുന്ന മനം കാണാത്ത പരിഹാസങ്ങൾ..!


ഏട്ടിലെ കിനാക്കളുടെ ആയുസ്സുപോലെ 

പെറുക്കിയെടുത്ത ഓർമ്മകളിലൂടെ 

കിതച്ചും തളർന്നും മുന്നോട്ട് നടന്നാലും 

പാതിയിൽ നിലച്ച ഘടികാരംപോലെ ജീവിതം.!!


നല്ലതിനായ് നെഞ്ചോടുചേർത്തുവെച്ച 

ബന്ധങ്ങൾ ബന്ധനത്തിലാക്കുമ്പോൾ 

ബാഹ്യരൂപ ഭംഗിയിൽ ഭ്രമിച്ചു തീരുന്ന 

പുതുബന്ധങ്ങൾക്ക് 

ഈയാംപാറ്റയുടെ ആയുസ്സ്..!


താങ്ങും തണലുമാകേണ്ടവർതന്നെ 

തളർത്തിയോടിച്ചുകൊണ്ടിരിക്കുമ്പോൾ 

തായ്മരത്തിന്റെ വിങ്ങൽ കാണാതെ 

ശിഖരങ്ങൾ വെട്ടുന്ന പുരോഗമനചിന്തകൾ .!


ചേതനയറ്റ മനസ്സിന് കൂട്ടുപോകാൻ 

വറ്റിയ മിഴികളുടെ തേങ്ങലുകളിൽ 

സ്തംഭിച്ചു പോയ ഹൃദയമർമ്മരങ്ങൾക്ക് 

വിജനതയിലെ കനൽവഴികൾ മാത്രമോ..?

നിലാവ് പെയ്യാത്ത രാത്രി

 നിലാവ് പെയ്യാത്ത രാത്രി 

...................................

കരിനിഴൽ വീഴ്ത്തുന്ന 

അഴലുകൾക്കിടയിൽ 

പൗർണമിയും പിണങ്ങി നിൽപ്പൂ..

ആരവമില്ലാതെ മൂകം നിശീഥിനി

നീയെനിയ്ക്കിന്ന് കൂട്ടായതോ..!


ചന്ദ്രികതന്നൊളി കനവു കണ്ടേപ്പോഴും 

ചന്ദനത്തേരേറീ വന്ന കിനാവുകൾ 

ചമയങ്ങളേതുമില്ലാതെ നിൽക്കുന്നിതാ 

വെൺ നിലാവില്ലാത്ത രാവിനു കൂട്ടായ്..


മാറി  ഋതുക്കളോരൊന്നു വരികിലും

വിരിയുമീ നൊമ്പരപ്പൂവുകളൊക്കെയും 

കൊഴിയാതെയെന്നിലായ് പുൽകി നിന്നിടവേ 

 പ്രണയിച്ചു. പോകുമിരുട്ടിനെപ്പോലും..!



Wednesday, March 11, 2026

ദുരിതപർവ്വം

 ദുരിതപർവ്വം

....................................

കാലത്തിന്റെ ചിറകടിയൊച്ചയിൽ

അമർന്നുപോകുന്ന ചില നിശ്വാസങ്ങൾ,

വേട്ടനായ്ക്കളുടെ പിടിയിൽനിന്നു൦ 

കുതിച്ചോടുന്ന കിതപ്പുകൾ,

ചിലന്തിവലകൾ ഭേദിക്കാൻ 

വീർപ്പുമുട്ടുന്ന നെടുവീർപ്പുകൾ, 

ദാഹജലത്തിനായി നെട്ടോട്ടമോടുന്ന 

വരണ്ടനാവുകൾ,

പട്ടിണിയുടെ നീരാളിപ്പിടുത്തത്തിൽ 

പിടയുന്ന തെരുവുകൾ,

മതിമറന്നുമദിച്ച കാഴ്ചകൾക്കു മുന്നിൽ 

വിറങ്ങലിച്ചുനില്ക്കുന്ന സത്യങ്ങൾ......

എവിടേക്കോടണ൦ ആശ്രയത്തിനായി? 

ആരുടെ മുന്നിൽ കൈകൂപ്പണ൦

അഭയത്തിനായി?


അമ്മേ, നിൻമാറു കീറിമുറിച്ച 

ഈ പാപികളോടു പൊറുക്കില്ലേ?

അറിവില്ലായ്മ കൊണ്ടു൦ 

അഹങ്കാരം കൊണ്ടു൦ 

നിന്നെ ചുട്ടുപൊള്ളിച്ച്

ഹരിതാഭമാർന്ന ഉടയാടകൾ 

ചാരത്തിൽ  പൂഴ്ത്തിയ നരാധമൻമാരോടു പൊറുക്കുവാൻ

ഇനിയെന്തു പ്രായശ്ചിത്തം ചെയ്യേണം?


വരു൦ തലമുറയെയെങ്കിലു൦ രക്ഷിക്കാൻ 

തണൽമരക്കീഴിൽ തല ചായ്ച്ചുറങ്ങാൻ 

ശുദ്ധജല൦ കുടിച്ചു ദാഹശമനമേകാൻ 

പ്രകൃതിയെ സ്നേഹിക്കാ൦...... 

പ്രകൃതിയോടൊത്തു ജീവിക്കാ൦!

Friday, February 27, 2026

ഒറ്റമുറി

 ഒറ്റമുറി 

********

ഒരുപാട് മുറികളുള്ള വീട്ടിലും 

ഒറ്റപ്പെട്ട ഒരു മുറിയുണ്ടാവും.

അവിടുത്തെ ശീതസമരങ്ങൾക്ക് 

സാക്ഷിയാവാൻ നെടുവീർപ്പുകൾ മാത്രം.!

പ്രഭാതത്തിലെ കിളിയൊച്ചകൾക്കൊപ്പം 

പുലർകാലസൂര്യനെ ആനയിച്ചുകൊണ്ട് 

ആ വാതിൽ തുറക്കപ്പെടും.

പുഞ്ചിരിയുടെ ചുട്ടിചാർത്തി 

ഭാവാഭിനയത്തിന്റെ അതിപ്രസരത്തോടെ 

ഒരു ദിനം തുടങ്ങുകയായി.

ദ്രവിച്ചു തുടങ്ങിയ ജീവിതപ്പാലം 

കരകരശബ്ദത്തോടെ ഞരുങ്ങി 

കിതയ്ക്കുന്നതാരും കേൾക്കാതിരിക്കാൻ 

ഊർജ്ജഭാവം വരുത്തും.

പകൽസൂര്യൻ സായാഹ്നത്തിന്റെ 

കുങ്കുമരാശിയണിയുമ്പോൾ

നിസ്സംഗതയുടെ മൂടുപടവുമായി 

ഒരുവൾ പാലൊളി ചന്ദ്രികയുടെ 

പുഞ്ചിരിക്കായ് വാനം നോക്കും.

നിരാശയുടെ കറുത്ത മേഘങ്ങൾ 

പരിഹസിച്ച് നൃത്തമാടുന്നതും നോക്കി, 

അടഞ്ഞുകിടക്കുന്ന

ആ ഒറ്റമുറിയിലേക്ക് വീണ്ടുമൊരു രാവ്.!

ആവർത്തന വിരസതയുടെ

ഭണ്ഡാരം തുറന്നൊരുവൾ 

ഇമകളെ പൂട്ടിപ്പിടിക്കുമ്പോൾ..

ഒരുപാട് കഥകൾ പറയുന്ന

ആ ഒറ്റമുറിക്കൊപ്പമവളും നിദ്രയിലേക്ക്..!

Thursday, February 26, 2026

നിശബ്ദ തേങ്ങലുകൾ

 നിശബ്ദതേങ്ങലുകൾ 

***********************

ആരോരുമറിയാതെ 

ഉള്ളിന്റയുള്ളിൽ 

ഉറവവറ്റിയപോലെ 

ചില തേങ്ങലുകൾ 

വര്ഷങ്ങളായി 

കട്ടിപിടിച്ചു കിടക്കുന്നുണ്ടാവാം.

ചില പൊട്ടിത്തെറികൾ 

ഉണ്ടാവുമ്പോഴാവും 

ചെറിയ ചീളുകൾക്ക്പോലും 

ഹുങ്കാര ശബ്ദമുണ്ടാവുന്നത്..!

അവരുടെ ഹൃദയാഴങ്ങളിലേക്ക് 

ഇറങ്ങിച്ചെന്നാൽ കാണാം

കടലാഴങ്ങൾ.

പങ്കുവെക്കാനാരുമില്ലാതെ 

ഉറഞ്ഞുപോയ സങ്കടക്കടലുകൾ.

ഏതു നിമിഷവും പൊട്ടിത്തെറിച്ചേക്കാം.

അതിൽ ഒലിച്ചു പോകുന്നത്

കൂടെയുണ്ടെന്നു മോഹിപ്പിച്ചു 

നമ്മളെ ചതിക്കുന്നവരും

കള്ളങ്ങൾ കൊണ്ട് കൊട്ടാരം

പണിത് വാഴുന്നവരുമുണ്ടാവാം..!

രണ്ടു വള്ളങ്ങളിൽ കാലുവെച്ചു

തുഴയുംപോലെയാണ് ചില ബന്ധങ്ങൾ.!

കപട സ്നേഹത്തിന്റെ പങ്കായം

ചതിക്കുമ്പോൾ..

ആഴക്കടലിലേക്കുള്ള വീഴ്ചയിൽ നിന്നും 

കരകയറണമെങ്കിൽ..

സത്യത്തിനെ മുറുകെപിടിക്കുവാൻ

ശ്രമിക്കുക.

രഹസ്യങ്ങൾ കൂടുന്ന ഒളിച്ചുകളികൾ

പരസ്യമാകുംവരെയായുസ്സെന്നറിയുക.

നിനച്ചിരിക്കാനേരം വിധി നടപ്പാക്കിയാൽ

പരിതാപകരമാകും ശിഷ്ടജീവിതംമീ മണ്ണിൽ!



ഒഴിവാക്കൽ

 ഒഴിവാക്കൽ 

*************

നമ്മളെ വേണ്ടാത്തിടത്തു നിന്നും 

സ്വയം ഒഴിഞ്ഞുപോകാൻ 

മനസ്സിനെ പാകപ്പെടുത്തണം.


മറ്റുള്ളവരുടെ പെരുമാറ്റത്തിൽ നിന്നുമവ 

തിരിച്ചറിയുവാനുള്ള കഴിവുണ്ടാകണം.


തമ്മിൽ തല്ലിക്കുന്നവരെ തിരിച്ചറിഞ്ഞു,

(എത്ര വേണ്ടപ്പെട്ടവരാണെങ്കിലും )

അകലം പാലിക്കാനുള്ള ധൈര്യമുണ്ടാവണം.


മറ്റുള്ളവരെ കാണിക്കാനല്ലാതെ

തന്നോട് ചേർന്ന് നിൽക്കുന്നവരെ

സ്നേഹിക്കാനുള്ള മനസ്സുണ്ടാവണം.


തനിക്കു താൻ മാത്രമെന്നയറിവിൽ 

മുന്നോട്ട് ജീവിക്കാൻ സ്വയം ആർജവമുണ്ടാക്കണം.




Thursday, September 11, 2025

റിയുണിയൻ

സ്വാഗതം, സ്വാഗതമീ വേളയിൽ

ഏവർക്കും സ്വാഗതം സാഭിമാനം!


ഓർമ്മകൾ പൂക്കും കലാലയത്തിൽ

ഗുൽമോഹറിൻ്റെ ചെമ്പൂവുപോലെ

ഏകരായ് ഈ സ്നേഹക്കൂടാരത്തിൽ

അയവിറക്കാം ഗതകാലമെല്ലാം.


മാറി നാമേറെയെന്നാകിലുമീ-

മാറ്റമില്ലാത്ത മനസ്സുമായി

ഒരുമതൻ വർണ്ണാഭയിൽ നമുക്കും

പറവകളായിപ്പറന്നുയരാം.


ജീവിതവീഥിയിലെല്ലാം മറന്നിടാം

ഉല്ലസിച്ചീടാം പ്രിയ തോഴരേ..

ഒരുമയൊരു പെരുമയായ് തീർക്കുമീ വേദിയി-

ലേവർക്കുമോതിടാം സുസ്വാഗതം..!

Tuesday, September 9, 2025

നിഴൽപ്പാടുകൾ

 പൊട്ടിച്ചിരികളുയരുന്ന

പാതിരായാമങ്ങളിൽഅടക്കിപ്പിടിച്ച 

തേങ്ങലുകൾ .

ഞെട്ടിയുണർന്ന മോഹങ്ങൾ

കിനാമഴപോലെ 

പെയ്തിറങ്ങുമ്പോൾ ..

കരിയില മയക്കത്തിൽ

അമർന്നുപോയ നിശ്ശബ്ദത !

വന്യമായ മുരൾച്ചയിൽ

ഭയത്തിന്റെ പുതപ്പിനടിയിൽ 

ഒളിച്ചിരിക്കുമ്പോൾ,

കനംതൂങ്ങിയ മിഴികളിലെ 

നിഴലാട്ടം കാണാൻ ആരുണ്ടിവിടെ ...?

കാത്തിരിക്കാം

 കാത്തിരിക്കാം

.......................

കൊഴിയാറായൊരു പൂവിൻ്റെ 

സുഗന്ധമാവോളം മുകുർന്നവർ

പാതിവഴിയിൽ പുതുവസന്തം തേടി 

പലവർണ്ണത്തിൽ ഭ്രമിച്ചവർ.

നേരമേറെയായി സഖേ,

കാത്തിരിക്കാനിനിയാരുമില്ല.

കാലം നിശ്ചയിക്കും വിധിക്കായ് 

കരളുറപ്പുമായ് കാത്തിരിക്കാം.

കെട്ടുറപ്പുള്ള മനസ്സിൻ്റെയുള്ളകം 

തട്ടിത്തെറിപ്പിക്കാനാർക്കുമാവില്ല..

നന്മകളിയന്ന മനസ്സിൻ്റെ സുഗന്ധം 

മാധവംപോലെയെന്നും വിശറിയാവും.

തട്ടിയെടുത്തു ചിരിക്കുന്ന ജന്മങ്ങൾ

പൊട്ടിയ പട്ടംപോലെ പറക്കുമ്പോൾ 

സത്യത്തിൻ പാതയിലെ കല്ലും മുള്ളും

കുസുമം വിതറിയ പരവതനിയാവും!

നേരമേറെയായെന്നു ചൊല്ലുവതരോ?

കാത്തിരിക്കാനിനിയാരുമില്ല.

കാലം നിശ്ചയിക്കും വിധിക്കായ് 

കരളുറപ്പോടെ കാത്തിരിക്കാം.






വേനൽ മുറിവുകൾ

തോരാമഴ പ്രളയമായപ്പോൾ

ഒലിച്ചുപോയത് ഒരുപാട് ബന്ധങ്ങൾ...

വിശ്വാസത്തിൻ്റെ പാലം തകരുമ്പോൾ

ഹൃദയം വിലങ്ങിപ്പിടയുന്നവരേറെ..


മുറിവിലിത്തിരി സ്നേഹം പുരട്ടിയിരുന്നെങ്കിൽ

മരണ വെപ്രാളത്തിൻ്റെ 

ആഴമെങ്കിലും കുറഞ്ഞുപോയേനെ-

യെന്നു ചിന്തിക്കുന്നവരുണ്ടാവാം.


അകമുറിവിൽ നിന്നിറ്റിറ്റു വീഴുന്ന 

തോരാനിണങ്ങൾക്ക്,ഇത്ര നിറം 

കൊടുത്തത്താരാവാം..


പിറവി മുതൽ മരണംവരെ 

ചില ജന്മങ്ങൾ അങ്ങനെയാവാമല്ലേ..?

മധുരമെന്നോർത്ത് ചുണ്ടോളമെത്തുമ്പോളാവുമറിയുക

ആത്മാവിനെപ്പോലും പുറത്തുചാടിക്കുന്ന കയ്‌പ്പിൻ്റെ വീര്യം.


ആരോരുമറിയാതെ ,

സ്നേഹരാഹിത്യത്തിൻ്റെ വറുതിയിൽ 

വെന്തു നീറിയൊടുങ്ങുന്ന

ശലഭജന്മങ്ങളെത്രയോയൂണ്ടാവും..!!


കനൽവഴികൾ

ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും  ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ  മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...