Sunday, May 8, 2022

അമ്മ


നന്മകൾ പൂക്കുന്ന നിന്മൊഴിയ്ക്കിപ്പൊഴു-

മെന്തു സുഗന്ധമാണെന്നിലമ്മേ..

സങ്കടമാഴിത്തിരകൾ പോൽ പുല്കവേ

തിങ്കളായ് തെളിയുന്നു നിന്റെ വക്ത്രം!


പാതകളിലെങ്ങും ചതിക്കുഴികളെങ്കിലു-

മൊന്നിലും വീഴാതിരിയ്ക്കുവാനായ്

എന്നിലുണ്ടെപ്പൊഴും നീയെനിയ്ക്കേകിയ

പാഠങ്ങളെല്ലാം നറുമലരായ് !


ഇല്ല, മരിക്കുവോളം മറന്നീടുവാ-

നാവുമോ നിന്റെ വാത്സല്യദുഗ്ദ്ധം!

വാടില്ലൊരിക്കലുമെന്നിൽ നീ വിരിയിച്ച

സ്നേഹസൗഗന്ധികപ്പൂക്കളൊന്നും!


പൈതലായ് നിൻ മടിത്തട്ടിലുറങ്ങുവാ-

നമ്മേ, യെനിയ്ക്കിന്നു മോഹമേറ്റം.

അമ്മിഞ്ഞപ്പാലിൻ മധുരം നുണഞ്ഞൊരു

പൈതലായ് തീർന്നെങ്കിലെന്നുമെന്നും!

No comments:

Post a Comment

മാധവം

  മാധവം ******** എന്തൊരു ചേലീപ്രകൃതിയെ കാണുവാ- നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ! തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം  മധുരമാം കിളിനാദം പല...