Thursday, April 14, 2022

ഇത്രമാത്രം

പതിവിലുംനേരത്തേ കൊന്ന പൂത്തു 

പതിവുപോലാരും വരാനുമില്ല.

എന്തിനോ നീളും മിഴികളിൽ, നിറവിന്റെ

വർണ്ണങ്ങളേറും പ്രതീക്ഷകളായ്!


മഞ്ഞപുതച്ചൊരീയൂഴിതൻ മാറത്ത്

തുള്ളിക്കളിക്കുമണ്ണാറക്കണ്ണൻ,

മാമ്പഴമുണ്ണുവാനേറ്റം കൊതിയോടെ

കലപിലകൂട്ടുന്ന കുഞ്ഞിക്കുരുവികൾ!


തിക്കില്ല, തെല്ലും തിരക്കുമില്ല 

പൊടിപടലങ്ങളോ തീരെയില്ല.. 

ഒച്ചയനക്കങ്ങളൊട്ടുമില്ല, വിഷു- 

പ്പക്ഷി മൂളുന്നു വിഷാദരാഗം. 


കണിയും കുളിരുന്ന കാഴ്ചകളും 

കാണുവാനാരുമില്ലെന്നാകിലും

ഉള്ളിലെന്താനന്ദനിർവൃതിയാ-

ണമ്പാടിക്കണ്ണാ, നീയാടീടുമ്പോൾ!


ദുരിതപ്രളയത്തിലൂഴിയൊന്നാ-

യനുദിനം മുങ്ങവേയെന്റെ കണ്ണാ,

നിറവായുണർന്നാലുമോരോമനസ്സിലും

പ്രാർത്ഥിക്കുവാനെനിക്കിത്രമാത്രം!

No comments:

Post a Comment

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...