Saturday, June 18, 2022

വെയിൽവഴിയിലൊരു സഞ്ചാരി

 വെയിൽവഴിയിലൊരു സഞ്ചാരി.

---------


വെന്ത വിരലുകൊണ്ടെഴുതുന്ന വരികളിൽ

പൊള്ളും മനസ്സിന്റെ വിളറിയ ചിന്തകൾ 

ചുടുനിണമൊഴുകുമെന്നോർമ്മകളിലിന്നും

മറുമൊഴിയാലേ വിതുമ്പുന്നു ചുണ്ടുകൾ.


ഏകാന്തവീഥിയിൽ പൊഴിയുന്നിതാ, ചിരം

ഏറെയുണങ്ങിയ പത്രങ്ങളിപ്പൊഴും.

മിഴികളിൽ വേനലിൻചൂടൊന്നുമാത്രമായ്

ഇരുളുന്ന പാതകൾ ദുരിതമായ്ത്തീരുന്നു.


പാതയിലാരോ വിതറിയ കനലുകൾ

പാദങ്ങൾ തിന്നു വിശപ്പടക്കീടവേ

മുന്നോട്ടു പോകുവാനാവാതെ ദേഹിയും,

ഇലകളില്ലാമരം പുൽകിയിരിക്കുന്നു.


നാളെയെൻ സൂര്യനിവിടെയുദിയ്ക്കുകിൽ 

ഈ മരച്ചില്ലകൾ തളിരണിഞ്ഞീടുമോ?

തെന്നലേറ്റൊന്നുറങ്ങീടുവാനാകുമോ

പുലരൊളിക്കാഴ്ച്ചകൾ കാണുവാനാകുമോ?



No comments:

Post a Comment

കൊഴിഞ്ഞുവീഴും പൂക്കൾ

പെയ്തുതീരാത്ത മേഘക്കൂട്ടിലേ- യ്ക്കാഴ്ന്നിറങ്ങിയ നൊമ്പരശ്ശീലുകൾ  കാത്തിരിക്കുന്ന സ്വപ്നത്തേരിൽ  ദളങ്ങൾക്കൊഴിഞ്ഞ പൂക്കളായിടുന്നു. നിർത്താതെ പെ...