Wednesday, August 10, 2022

ശാന്തി തേടി

ഇനിയെത്ര ദൂരമിങ്ങേകയായ് താണ്ടണം

ശാന്തമായ് മറുകരയിലെത്തിടാനായ്?

കടലുപ്പിൻ നീറ്റലാൽ മായ്ക്കണ,മുള്ളിലെ-

യെരിയുമീനൊമ്പരക്കൂമ്പാരങ്ങൾ!


ജലരേഖയായ് മറഞ്ഞീടുന്നു നിത്യവും

പുറമേ ചിരിക്കും മുഖങ്ങളെല്ലാം.

നെഞ്ചകത്തുറയുന്ന വികൃതമാം ചിന്തകൾ

മൂടുവാൻ മാത്രമിപ്പുഞ്ചിരിപ്പൂ!


ഈ മച്ചകത്തിൻ ചുമരുകൾക്കുള്ളിലീ-

നിറയുന്ന മൗനമുടയും മുമ്പേ,

നെഞ്ചകം പൊട്ടുന്ന സങ്കടച്ചീളുകൾ

മറവിതൻ പാത്രത്തിൽ മൂടിവെക്കാം.


പ്രത്യാശയായ് വരും പുലരികളൊക്കെയു-

മൊരു മലർവാടിയായ് പൂത്തു നിൽക്കേ

കാർമേഘമില്ലാദിനങ്ങൾക്കുമാത്രമായ്

പ്രാണനെയെങ്ങനെ കാത്തുവെക്കും..!


നിശ്വാസവേഗത്തെ വെല്ലുന്ന മട്ടിലായ്

താളം പിഴയ്ക്കുന്നു ചിന്തയെല്ലാം.

ചിത്തത്തെ ശാന്തമാക്കീടുവാനാ,യിനി

ബുദ്ധന്റെ വഴിയേ ഗമിച്ചിടാവൂ!.....

No comments:

Post a Comment

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...