തീരാത്ത നൊമ്പരം തന്നു നീയെന്നെയും
സങ്കടകടലിലേയ്ക്കാഴ്ത്തല്ലേ, ദൈവമേ!
ഇന്നലെയെന്നിൽ വിരിഞ്ഞ നോവിൻപൂക്ക-
ളിന്നിത്രനേരമായ് വാടാതിരിയ്ക്കയോ..!
പുഞ്ചിരി തൂകുന്ന സൂര്യനെനോക്കി ഞാൻ
പ്രത്യാശയേറ്റമെന്നുള്ളിൽ നിറയ്ക്കവേ
ദൂരെ പിണങ്ങിനിൽക്കുന്ന കാർമേഘങ്ങൾ
നെഞ്ചിൽകോരിച്ചൊരിയുന്നതെന്തിനായ്...?
പട്ടുവിരിച്ചതിൽ തുള്ളിച്ചാടുംപോലെ
ഉൾത്തടമാമോദത്താൽ നിറച്ചീടവേ
ആരും ക്ഷണിക്കാതെയെത്തുമതിഥിപോൽ
ദുഃഖത്തിനമ്പുകൾ തുളച്ചുകയറുന്നുവോ?
ആത്മവിശ്വാസപ്പരിചകൊണ്ടെന്നുമി-
ന്നെന്നിലൊട്ടും മുറിവേൽക്കാതിരിക്കുവാൻ
എത്ര തടുത്തിട്ടും, നീയെന്തേയെപ്പൊഴും
നൊമ്പരവിശറിയാലെന്നെ വീശീടുന്നു..?
തളരില്ല ഞാൻ തെല്ലുമെന്നു ചൊല്ലീടവേ
പിന്നിൽ പരീക്ഷിച്ചിടാനെന്നപോലെ നീ!
എങ്കിലും തളരാതെ മുന്നേറുമെന്നിലീ-
ജീവന്റെ നാളം കെടുന്ന കാലത്തോളം..!
No comments:
Post a Comment