നല്ലതു ചൊല്ലണം നന്മ നിറയണം
കാരുണ്യവൃത്തികൾ ചെയ്തിടേണം
കണ്ടതും കേട്ടതും ചൊല്ലാതിരിക്കണം
കല്മഷം താനേയൊഴിഞ്ഞുപോണം!
കെട്ടവർ കൂട്ടിനായ് വന്നീടുന്നേരത്ത്
കൊട്ടിയകറ്റണം നിഷ്ടൂരരായ് .
പൊട്ടിത്തെറികളുണ്ടാവില്ല, മാത്രമോ
ശിഷ്ടകാലം സ്വൈരപൂർണ്ണമാകും!
എത്രനാളുണ്ടാകുമൂഴിയിൽ നാമെന്നു
തിട്ടമല്ലാത്തൊരു കാലഘട്ടം,
വിട്ടുപോം നാമെല്ലാമൊരുനാളിലതു സത്യ-
മതുവരെയൊന്നിച്ചു കൂട്ടുകൂടാം!
കൂട്ടിവെച്ചീടുന്ന സ്വത്തുക്കളൊന്നുമേ
കൂട്ടായ് വരില്ല നാം പോയീടുമ്പോൾ
ഇന്നു നാം ചെയ്യുന്ന സത്കർമ്മമതുമാത്രം
ഓർമ്മയായ് നാളെയീ ഭൂവിലുണ്ടാം!
വ്യാധികളായ് വരും ശത്രുക്കളകലുവാ-
നൈക്യത്തിൻ പ്രണവമുരുക്കഴിയ്ക്കാം
അകലെയെങ്കിലും മനസ്സുകൊണ്ടാപത്തു -
കാലത്തെയൊന്നായ് നമുക്ക് നേർക്കാം
No comments:
Post a Comment