Tuesday, June 17, 2025

മാധവം

 മാധവം

********

എന്തൊരു ചേലീപ്രകൃതിയെ കാണുവാ-

നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ!

തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം 

മധുരമാം കിളിനാദം പലവിധങ്ങൾ!

തൊട്ടുതലോടുന്ന കാറ്റിന്റെ മൂളലി-

ലേറ്റുപാടിപ്പോകും നമ്മളെല്ലാം.

ചന്തമാം കാഴ്ചകൾ കാണുമ്പോഴുള്ളിലും 

ചിന്തകളെത്ര ചേക്കേറുമെന്നോ!

തഞ്ചത്തിൽ വന്നുരുമ്മിപ്പോകും തുമ്പിപ്പെ-

ണ്ണിന്റെ കുറുമ്പിനാൽ പൂ വിരിയും.

വാസന്തകന്യക നർത്തനമാടുമീ-

ഗ്രാമത്തിലെങ്ങും മനോഹരിയായ്

ചാറ്റൽമഴപോലെ തുള്ളിക്കളിക്കുമീ-

ചിന്തകളെത്ര മനോജ്ഞമെന്നോ!

മധുരമാമോർമ്മകൾ കൂട്ടിവെച്ചീടുമ്പോൾ

മനസ്സിലെ ചില്ലകൾ പൂത്തിടുമ്പോൾ

മാനസം മാധവം പുൽകുന്നപോലെ,യ-

ക്കാർവർണ്ണനുള്ളിൽ തെളിഞ്ഞപോലെ.



Sunday, June 15, 2025

മരണത്തെ പ്രണയിക്കുന്നവർ

 മരണത്തെ പ്രണയിക്കുന്നവർ 

********************************

എല്ലാവരുമുണ്ടായിട്ടും

ഏകയായിപ്പോകുന്നൊരാൾ

ഒരിക്കലെങ്കിലും മരണത്തെ 

പ്രണയിച്ചിരിക്കാം..

സ്വന്തമെന്നു കരുതി ചേർത്തുപിടിച്ചിട്ടും

അതൊരു മിഥ്യാധാരണയെന്നറിയുമ്പോൾ

ഒരു നിമിഷമെങ്കിലും 

മനസ്സു ചഞ്ചലപ്പെട്ടേയ്ക്കാം.


പ്രാണൻപോലെ കൊണ്ടു നടന്നവർ

പ്രാണനെടുക്കുമെന്ന് തോന്നുന്നനിമിഷം

അതിലും ഭേദം മരണവേദനയാണെന്ന്

തോന്നാതിരിയ്ക്കില്ലല്ലോ?...

സ്നേഹത്തിന്റെ മുഖം മൂടിയണിഞ്ഞു

മറ്റുള്ളവരുടെ മുന്നിൽ 

കോമാളിയാകേണ്ടി വരുമ്പോൾ,

അറിയാതെങ്കിലും ചിന്തിച്ചിരിക്കാം മരണമെത്ര സുഖമെന്ന്!......


ആത്മാഭിമാനം വ്രണപ്പെട്ടൊരാളുടെ

ഹൃദയമറിയാതെ

ഒരിയ്ക്കലെങ്കിലും ആശിച്ചിരിക്കാം മരണത്തെ പ്രണയിനിയായ്!


എങ്കിലും,

ആത്മവിശ്വാസത്തിന്റെ കൈപിടിച്ച്

കരകേറ്റുന്നതിനുവേണ്ടി

സ്നേഹസാന്ത്വനത്തിന്റെ തോണിയുമായി

മറുകരയെത്തിക്കാൻ 

അദൃശ്യനായെങ്കിലുമൊരാൾ പങ്കായവുമായെത്തിയാൽ..

അവിടെ പുതിയൊരു ജനനമുടലെടുക്കാം.

കരുത്തിന്റെ, വിജയത്തിന്റെ പുതുപ്പിറവി..!


- ശ്രീരേഖ. എസ്





 




 

അഞ്ജാതകാമുകൻ

 അഞ്ജാതകാമുകൻ 

**********************

പേമാരിയോട് കൊടുങ്കാറ്റിനുള്ള

പ്രണയം പോലെയാണ്

അവന്റെ പ്രണയം..

സമ്മതം വാങ്ങാന്‍

കാത്തിരിക്കാതെയായിരുന്നു 

അവനെന്നോടുള്ള പ്രണയം.


സിരകളിലൂടെ 

പ്രണയത്തിന്റെ രക്തം

മെല്ലെ കുത്തി നിറച്ചു.

പുലര്‍കാലസ്വപ്നങ്ങളില്‍

ഞാനറിയാതെ എന്നിലേക്ക്

വിരുന്നിനെത്തി.


മെല്ലെ മെല്ലെ,

ആ പ്രണയം സിരകളിലൂടെ 

ഒഴുകിയിറങ്ങുകയായിരുന്നു.


മൃദുചുംബനങ്ങള്‍,

ഗാഢാലിംഗനമായപ്പോള്‍

ഭയത്തിന്റെ മുള്‍ച്ചെടികള്‍

എനിക്ക് ചുറ്റും വേലി കെട്ടി .


അവന്റെ സമീപനം 

ഭീകരമായപ്പോള്‍ 

കണ്ണീരും പ്രാര്‍ഥനയുമായ്‌  

ദൈവത്തിന് കാണിക്ക..


രക്ഷപ്പെടണമെന്ന മോഹത്തില്‍

കീമോ പെണ്ണിന്റെ

അരികിലേക്കോടിയെങ്കിലും

സാന്ത്വനത്തലോടലില്‍

സമൃദ്ധമാം കാര്‍കൂന്തല്‍

വെറും ഓര്‍മ്മയായി.


തലയില്‍ തട്ടമിട്ടു

പുറത്തിറങ്ങിയപ്പോള്‍

ശോഷിച്ച ഉടലിനെ,

കൊത്തിവലിക്കുന്ന

സഹതാപക്കണ്ണുകള്‍.


നിറവും മണവുമില്ലാത്ത

പൂക്കളാല്‍ കൊരുത്തൊരു 

വരണമാല്യം കൊണ്ട് 

വരുന്നുണ്ട് കാമുകന്‍.

മടക്കയാത്രയ്ക്കിനി

നാളേറെയില്ലെന്നു

 മൊഴിയാനോ...?

തിടുക്കമില്ലിനിയും 

സമയമെറെയെന്നു 

ചൊല്ലാനോ..!?

Sunday, June 1, 2025

മൗനനൊമ്പരങ്ങൾ

 മൗനനൊമ്പരങ്ങൾ

*********************

ആത്മാവിൽ ഇടറിപ്പിടഞ്ഞുവീഴുന്ന

വാക്കുകൾക്കെന്നും 

മൗനനൊമ്പരത്തിൻ്റെ ഈണമായിരുന്നു.


ഓരോ നിമിഷവും 

നിറമിഴിയിൽ ഘനീഭവിച്ചുകൊണ്ടിരുന്നത്

ദുഃഖവും വേദനയും മാത്രം..


വെറുമൊരു പാഴ്കിനാവിന്റെ 

കഥകൾ പുലമ്പുന്ന ഭ്രാന്തായിരുന്നു

ഓരോ നിശ്വാസത്തിലും,

മിഴികളിൽ പെയ്തിരുന്നതോ

ഇന്നലെകളിലെ ജല്പനങ്ങളും!


നരച്ച സ്വപ്നങ്ങളിൽ 

നിന്നുയിർത്തെഴുന്നേറ്റ

ബന്ധങ്ങളുടെ 

കൂർത്ത മുളളുകൾ വാഗ്ശരങ്ങളായി 

ഈ നിശബ്ദതയിൽ

നെഞ്ചിൽ ഭാരമാവുന്നു.


കറുത്തിരുണ്ട രജനികളിൽ 

കാറ്റുപിടിക്കുന്ന നിനവുകളിൽ 

പലപ്പോഴും 

സ്വയം നഷ്ടപ്പെടുന്നതുപോലെ..



ശ്രീ…©🖋️

മനസ്സുരുക്കങ്ങൾ

 മനസ്സുരുക്കങ്ങൾ 

*******************

വരണ്ട മിഴികളിലെ

കടലാഴങ്ങളിൽ,

മരിച്ചുപോയ ചിന്തകളിൽ

സായാഹ്നസൂര്യന്റെ 

കുങ്കുമച്ചാലുകൾ..


ഇകഴ്ത്തുമ്പോളിടറിവീഴും

മിഴിനീർത്തുള്ളികൾ തുടയ്ക്കുവാൻ

ഇമ്പമോടൊരു വിരൽത്തുമ്പുപോലും

ഇതുവരെയാരെയും

തഴുകിയെത്തിയിട്ടേയില്ല!....


മറച്ചുവെച്ച നീൾമിഴികളിൽ

ഒഴുകിയിറങ്ങിയ നൊമ്പരപ്പാടുകളിൽ

തോറ്റം പാടുന്ന നിഴൽകാറ്റിലെങ്ങും

ആടിയുലയുന്ന  ജീവിതങ്ങൾ.....


അഴൽക്കാറ്റിലും 

ആടിയുലയാത്ത മനസ്സിൽ

ആരൊക്കെയോ കോരിയിട്ട 

കനലുകളാളിക്കത്തിക്കുന്നവർ

സ്നേഹരാഹിത്യത്തിന്റെ 

തീരാദുഃഖങ്ങളറിയുന്നേയില്ല!...


സ്വാർത്ഥതയുടെയും 

അഹങ്കാരത്തിന്റെയും

പേക്കൂത്തുകൾക്കടിമയായവർ

ഒരുകൂട്ടിയ പൊട്ടിത്തിളപ്പിൽ

വെന്തുപോകുന്നവരുടെ ജീവിതം 

മനസ്സിന്റെയേടുകളിൽ  മാത്രം.!

Wednesday, April 2, 2025

ലഹരി

ലഹരി 

*******


ലഹരിയിലാറാടും നമ്മുടെ നാടിതിൽ

ലഹരിയിലാടിക്കുഴയുന്നു കുട്ടികൾ

ജീവിതലഹരിക്കായ് പൊരുതേണ്ടവരിന്നോ

ലഹരിയിലാകെ തുലയ്ക്കുന്നു ജീവിതം!


മദ്യവും പുകയും മയക്കുമരുന്നുമായ്

അജ്ഞാതലോകത്തിലാടിത്തിമർക്കുന്നു.

ബന്ധം മറക്കുന്നു, പാറിപ്പറക്കുന്നു

ചോര ചിന്തിക്കൊണ്ടു കർമ്മങ്ങൾ ചെയ്യുന്നു.


മാറ്റം വരുത്തുവാൻ നാമൊന്നായ് നീങ്ങണം

നാട്ടാരേ.. കൂടുവിൻ നമ്മുടെ മക്കൾക്കായ്.

നഷ്ടങ്ങളേറാത്ത ശിഷ്ട കാലത്തിനായ്

ലഹരിക്കതീതമാം നാടിനായ് പൊരുതീടാം.




Tuesday, January 14, 2025

യാത്ര

 ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ

ചെറുതുള വീഴ്ത്തിയകന്ന കാറ്റ്

പറയാൻ മറന്നുവോ വല്ലതും? കേവലം

ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം!


വെള്ളിവെളിച്ചത്തിലാ നിഴലാട്ടത്തിൽ

ആടിത്തിമിർക്കുന്നതേതു രൂപം?

എങ്ങുമശാന്തി പടർത്തും മുഖംമൂടി-

യേതൊരു കാപട്യമാർന്നതാവാം?


നിത്യവും പതറാതെ വാശികൾക്കിടയിൽ,

ദുരന്തങ്ങളാടുന്ന നെഞ്ചകത്തിൽ

ഒരു ചെറുതെന്നലിൻ മൂളലായ് തഴുകിയ

മധുരപ്രതീക്ഷകൾക്കിനിയുള്ള യാത്രകൾ!








Monday, January 13, 2025

പ്രത്യാശ

 കരഞ്ഞു വറ്റിയ മിഴികൾക്ക് 

കരുണ വറ്റിയവരുടെ പരിഹാസം.

പതറി നിൽക്കാതെ മുന്നേറാൻ 

ചിലരുടെ അനുഭവസാക്ഷ്യങ്ങൾ

ഉൾക്കരുത്തേകുന്ന പ്രചോദനം.

മന:സാക്ഷിയുടെ മുന്നിൽ കൈകൂപ്പിയപ്പോൾ 

ഉള്ളിലിരുന്നു ദൈവം പറഞ്ഞു:

ഇനിയാണ് നിന്റെ വിജയം.

വഴിയിൽ വീണുകിടക്കുന്ന മുൾപ്പൂക്കളേകിയ ചുവപ്പിനു പകരം 

വെന്മേഘങ്ങൾ വാരിവിതറിയ പരവതാനിയിലൂടെ 

നടന്നു മുന്നേറുക.

ഹൃദയകോവിലിലെ നന്മയുടെ 

പ്രകാശം ദാനം ചെയ്യുക 

സത്യത്തിന്റെ ജീവപ്രകാശം 

പുതുവെളിച്ചമായി 

വഴി നീളെ കാത്തിരിക്കുന്നുണ്ടാവും.

നല്ല നാളെയുടെ വാഗ്ദാനമായി..!!


തിരുവാതിര പാട്ട്

 തിരുവാതിര

**********

ആതിരരാവായി തോഴിമാരേ,

കൈകൊട്ടിയാടിക്കളിച്ചിടേണ്ടേ!

കൈലാസേശന്റെ തിരുനാളല്ലോ,

മംഗളം വായ്ക്കും തിരുനോമ്പല്ലോ!


പൊന്നൂഞ്ഞാലാടിക്കളിച്ചിടേണ്ടേ,

പാടിത്തുടിച്ചു കുളിച്ചിടേണ്ടേ!

മംഗല്യസ്ത്രീകൾ നമുക്കീ പ്രണയാർദ്ര-

രാവിതിലുത്സവ കേളിയാടാം.


പാതിരാപ്പൂചൂടി, നീൾമിഴിയി-

ലാർദ്രസ്വപ്നങ്ങളും കണ്ടിരിക്കാം.

ദീർഘസുമംഗലീഭാഗ്യത്തിനായ് 

പൂത്തിരുവാതിരയാഘോഷിക്കാം!


പഞ്ചാക്ഷരീമന്ത്രം ചൊല്ലിക്കൊണ്ടേ

മാനസം തീർത്ഥക്കുളമതാക്കാം.

സങ്കടനാശന, ശ്രീശിവശങ്കര

ഞങ്ങൾക്കനുഗ്രഹം നല്കിടേണേ!

മൗനം


കുമ്പസാരിച്ച 

വാക്കുകൾക്കിടയിൽ നിന്നും 

പടിയിറങ്ങിയ മൗനത്തിനു ചെറുനാണം!!

എന്തിനു വേണ്ടിയായിരുന്നു

ഇതുവരെയീ നാട്യം!


ആരോ തിരികൊളുത്തിയ ഇത്തിരിവെട്ടത്തിന്റെ 

അഹങ്കാരമായിരുന്നോ..!!?


തിരിച്ചറിവിന്റെ പൊൻവെളിച്ചം 

പകർന്നുതന്നതാരായാലും 

മറവിയിലാണ്ടുപോയ

ഓർമ്മയുടെ വടുക്കളിൽ 

ചിന്നിച്ചിതറിയ ബിംബത്തിന്റെ നോവുപാടുകൾ മാത്രം ബാക്കി..!


വേണ്ടതും വേണ്ടാത്തതും 

വിളിച്ചു കൂവിയ നാവിനെ,

ബന്ധനത്തിലാക്കിയ മൗനമേ... 

നീയാണ് ശരി, നീ മാത്രം!'


ഇനിയെന്നും മരണംവരെ,

മധുരിക്കുന്ന ഓർമ്മകൾക്കും

മയക്കിയ കലപിലകൾക്കുമപ്പുറം 

മനഃശാന്തിയേകുന്ന മൗനമേ..

നമുക്കിനി കൂട്ടുകൂടാം..

മാലിന്യങ്ങളെ ഒഴുക്കിക്കളയുന്ന 

ശാന്തമായ പുഴയുടെ തീരത്ത് 

മന:ശാന്തിയോടെ കണ്ണടച്ചുറങ്ങാം..!



മാധവം

  മാധവം ******** എന്തൊരു ചേലീപ്രകൃതിയെ കാണുവാ- നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ! തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം  മധുരമാം കിളിനാദം പല...