Thursday, September 11, 2025

റിയുണിയൻ

സ്വാഗതം, സ്വാഗതമീ വേളയിൽ

ഏവർക്കും സ്വാഗതം സാഭിമാനം!


ഓർമ്മകൾ പൂക്കും കലാലയത്തിൽ

ഗുൽമോഹറിൻ്റെ ചെമ്പൂവുപോലെ

ഏകരായ് ഈ സ്നേഹക്കൂടാരത്തിൽ

അയവിറക്കാം ഗതകാലമെല്ലാം.


മാറി നാമേറെയെന്നാകിലുമീ-

മാറ്റമില്ലാത്ത മനസ്സുമായി

ഒരുമതൻ വർണ്ണാഭയിൽ നമുക്കും

പറവകളായിപ്പറന്നുയരാം.


ജീവിതവീഥിയിലെല്ലാം മറന്നിടാം

ഉല്ലസിച്ചീടാം പ്രിയ തോഴരേ..

ഒരുമയൊരു പെരുമയായ് തീർക്കുമീ വേദിയി-

ലേവർക്കുമോതിടാം സുസ്വാഗതം..!

Tuesday, September 9, 2025

നിഴൽപ്പാടുകൾ

 പൊട്ടിച്ചിരികളുയരുന്ന

പാതിരായാമങ്ങളിൽഅടക്കിപ്പിടിച്ച 

തേങ്ങലുകൾ .

ഞെട്ടിയുണർന്ന മോഹങ്ങൾ

കിനാമഴപോലെ 

പെയ്തിറങ്ങുമ്പോൾ ..

കരിയില മയക്കത്തിൽ

അമർന്നുപോയ നിശ്ശബ്ദത !

വന്യമായ മുരൾച്ചയിൽ

ഭയത്തിന്റെ പുതപ്പിനടിയിൽ 

ഒളിച്ചിരിക്കുമ്പോൾ,

കനംതൂങ്ങിയ മിഴികളിലെ 

നിഴലാട്ടം കാണാൻ ആരുണ്ടിവിടെ ...?

കാത്തിരിക്കാം

 കാത്തിരിക്കാം

.......................

കൊഴിയാറായൊരു പൂവിൻ്റെ 

സുഗന്ധമാവോളം മുകുർന്നവർ

പാതിവഴിയിൽ പുതുവസന്തം തേടി 

പലവർണ്ണത്തിൽ ഭ്രമിച്ചവർ.

നേരമേറെയായി സഖേ,

കാത്തിരിക്കാനിനിയാരുമില്ല.

കാലം നിശ്ചയിക്കും വിധിക്കായ് 

കരളുറപ്പുമായ് കാത്തിരിക്കാം.

കെട്ടുറപ്പുള്ള മനസ്സിൻ്റെയുള്ളകം 

തട്ടിത്തെറിപ്പിക്കാനാർക്കുമാവില്ല..

നന്മകളിയന്ന മനസ്സിൻ്റെ സുഗന്ധം 

മാധവംപോലെയെന്നും വിശറിയാവും.

തട്ടിയെടുത്തു ചിരിക്കുന്ന ജന്മങ്ങൾ

പൊട്ടിയ പട്ടംപോലെ പറക്കുമ്പോൾ 

സത്യത്തിൻ പാതയിലെ കല്ലും മുള്ളും

കുസുമം വിതറിയ പരവതനിയാവും!

നേരമേറെയായെന്നു ചൊല്ലുവതരോ?

കാത്തിരിക്കാനിനിയാരുമില്ല.

കാലം നിശ്ചയിക്കും വിധിക്കായ് 

കരളുറപ്പോടെ കാത്തിരിക്കാം.






വേനൽ മുറിവുകൾ

തോരാമഴ പ്രളയമായപ്പോൾ

ഒലിച്ചുപോയത് ഒരുപാട് ബന്ധങ്ങൾ...

വിശ്വാസത്തിൻ്റെ പാലം തകരുമ്പോൾ

ഹൃദയം വിലങ്ങിപ്പിടയുന്നവരേറെ..


മുറിവിലിത്തിരി സ്നേഹം പുരട്ടിയിരുന്നെങ്കിൽ

മരണ വെപ്രാളത്തിൻ്റെ 

ആഴമെങ്കിലും കുറഞ്ഞുപോയേനെ-

യെന്നു ചിന്തിക്കുന്നവരുണ്ടാവാം.


അകമുറിവിൽ നിന്നിറ്റിറ്റു വീഴുന്ന 

തോരാനിണങ്ങൾക്ക്,ഇത്ര നിറം 

കൊടുത്തത്താരാവാം..


പിറവി മുതൽ മരണംവരെ 

ചില ജന്മങ്ങൾ അങ്ങനെയാവാമല്ലേ..?

മധുരമെന്നോർത്ത് ചുണ്ടോളമെത്തുമ്പോളാവുമറിയുക

ആത്മാവിനെപ്പോലും പുറത്തുചാടിക്കുന്ന കയ്‌പ്പിൻ്റെ വീര്യം.


ആരോരുമറിയാതെ ,

സ്നേഹരാഹിത്യത്തിൻ്റെ വറുതിയിൽ 

വെന്തു നീറിയൊടുങ്ങുന്ന

ശലഭജന്മങ്ങളെത്രയോയൂണ്ടാവും..!!


Monday, August 18, 2025

കരളൂറപ്പോടെ...

കൊഴിയാറായൊരു പൂവിൻ്റെ 

സുഗന്ധമാവോളം മുകുർന്നവർ

പാതിവഴിയിൽ പുതുവസന്തം തേടി 

പലവർണ്ണത്തിൽ ഭ്രമിച്ചവർ.

നേരമേറെയായി സഖേ,

കാത്തിരിക്കാനിനിയാരുമില്ല.

കാലം നിശ്ചയിക്കും വിധിക്കായ് 

കരളുറപ്പുമായ് കാത്തിരിക്കാം.

കെട്ടുറപ്പുള്ള മനസ്സിൻ്റെയുള്ളകം 

തട്ടിത്തെറിപ്പിക്കാനാർക്കുമാവില്ല..

നന്മകളിയന്ന മനസ്സിൻ്റെ സുഗന്ധം 

മാധവംപോലെയെന്നും വിശറിയാവും.

തട്ടിയെടുത്തു ചിരിക്കുന്ന ജന്മങ്ങൾ

പൊട്ടിയ പട്ടംപോലെ പറക്കുമ്പോൾ 

സത്യത്തിൻ പാതയിലെ കല്ലും മുള്ളും

കുസുമം വിതറിയ പരവതനിയാവും!

നേരമേറെയായെന്നു ചൊല്ലുവതരോ?

കാത്തിരിക്കാനിനിയാരുമില്ല.

കാലം നിശ്ചയിക്കും വിധിക്കായ് 

കരളുറപ്പോടെ കാത്തിരിക്കാം.






Tuesday, August 5, 2025

ഗതികെട്ട കാലം

 ഗതികെട്ട കാലം വി-

ദൂരമല്ലെന്നോർത്തു

മുന്നോട്ടു പോക 

നാമേവരും ധീരരായ്.

കൂട്ടായതാരൊക്കെ-

യുണ്ടെങ്കിലും ഭൂവി-

ലാരോഗ്യമില്ലെങ്കിൽ 

വീഴാമപശ്രുതി.

പത്തുനാൾ ചെന്നാൽ 

മടുത്തിടും, ചിന്തക-

ളോരോന്നു മെല്ലെ 

മനസ്സിലേയ്ക്കെത്തിടും.

ചിന്തകൾ  പെറ്റു പെ-

രുകവേ ചുറ്റിലു-

മുള്ളതിരുട്ടിലായ് 

മാറിടും നിശ്ചയം.

അഴലക്ഷരങ്ങളിൽ 

വിരിയുന്ന വരികളിൽ

വാക്കുകളേറ്റം തു-

രുമ്പിച്ചുവീഴവേ

ജീവിതസയാഹ്ന-

യാത്രകൾ നോവിൻ്റെ

തിരകളിൽ കടലുപ്പി-

ലേറ്റം കുതിരവേ,

കണ്ണുനീർച്ചാലായി 

മാഞ്ഞകന്നീടുന്നു

മറുകരയെത്താതെ 

ശാന്തമായ് നിത്യവും.

Tuesday, June 17, 2025

മാധവം

 മാധവം

********

എന്തൊരു ചേലീപ്രകൃതിയെ കാണുവാ-

നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ!

തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം 

മധുരമാം കിളിനാദം പലവിധങ്ങൾ!

തൊട്ടുതലോടുന്ന കാറ്റിന്റെ മൂളലി-

ലേറ്റുപാടിപ്പോകും നമ്മളെല്ലാം.

ചന്തമാം കാഴ്ചകൾ കാണുമ്പോഴുള്ളിലും 

ചിന്തകളെത്ര ചേക്കേറുമെന്നോ!

തഞ്ചത്തിൽ വന്നുരുമ്മിപ്പോകും തുമ്പിപ്പെ-

ണ്ണിന്റെ കുറുമ്പിനാൽ പൂ വിരിയും.

വാസന്തകന്യക നർത്തനമാടുമീ-

ഗ്രാമത്തിലെങ്ങും മനോഹരിയായ്

ചാറ്റൽമഴപോലെ തുള്ളിക്കളിക്കുമീ-

ചിന്തകളെത്ര മനോജ്ഞമെന്നോ!

മധുരമാമോർമ്മകൾ കൂട്ടിവെച്ചീടുമ്പോൾ

മനസ്സിലെ ചില്ലകൾ പൂത്തിടുമ്പോൾ

മാനസം മാധവം പുൽകുന്നപോലെ,യ-

ക്കാർവർണ്ണനുള്ളിൽ തെളിഞ്ഞപോലെ.



Sunday, June 15, 2025

മരണത്തെ പ്രണയിക്കുന്നവർ

 മരണത്തെ പ്രണയിക്കുന്നവർ 

********************************

എല്ലാവരുമുണ്ടായിട്ടും

ഏകയായിപ്പോകുന്നൊരാൾ

ഒരിക്കലെങ്കിലും മരണത്തെ 

പ്രണയിച്ചിരിക്കാം..

സ്വന്തമെന്നു കരുതി ചേർത്തുപിടിച്ചിട്ടും

അതൊരു മിഥ്യാധാരണയെന്നറിയുമ്പോൾ

ഒരു നിമിഷമെങ്കിലും 

മനസ്സു ചഞ്ചലപ്പെട്ടേയ്ക്കാം.


പ്രാണൻപോലെ കൊണ്ടു നടന്നവർ

പ്രാണനെടുക്കുമെന്ന് തോന്നുന്നനിമിഷം

അതിലും ഭേദം മരണവേദനയാണെന്ന്

തോന്നാതിരിയ്ക്കില്ലല്ലോ?...

സ്നേഹത്തിന്റെ മുഖം മൂടിയണിഞ്ഞു

മറ്റുള്ളവരുടെ മുന്നിൽ 

കോമാളിയാകേണ്ടി വരുമ്പോൾ,

അറിയാതെങ്കിലും ചിന്തിച്ചിരിക്കാം മരണമെത്ര സുഖമെന്ന്!......


ആത്മാഭിമാനം വ്രണപ്പെട്ടൊരാളുടെ

ഹൃദയമറിയാതെ

ഒരിയ്ക്കലെങ്കിലും ആശിച്ചിരിക്കാം മരണത്തെ പ്രണയിനിയായ്!


എങ്കിലും,

ആത്മവിശ്വാസത്തിന്റെ കൈപിടിച്ച്

കരകേറ്റുന്നതിനുവേണ്ടി

സ്നേഹസാന്ത്വനത്തിന്റെ തോണിയുമായി

മറുകരയെത്തിക്കാൻ 

അദൃശ്യനായെങ്കിലുമൊരാൾ പങ്കായവുമായെത്തിയാൽ..

അവിടെ പുതിയൊരു ജനനമുടലെടുക്കാം.

കരുത്തിന്റെ, വിജയത്തിന്റെ പുതുപ്പിറവി..!


- ശ്രീരേഖ. എസ്





 




 

അഞ്ജാതകാമുകൻ

 അഞ്ജാതകാമുകൻ 

**********************

പേമാരിയോട് കൊടുങ്കാറ്റിനുള്ള

പ്രണയം പോലെയാണ്

അവന്റെ പ്രണയം..

സമ്മതം വാങ്ങാന്‍

കാത്തിരിക്കാതെയായിരുന്നു 

അവനെന്നോടുള്ള പ്രണയം.


സിരകളിലൂടെ 

പ്രണയത്തിന്റെ രക്തം

മെല്ലെ കുത്തി നിറച്ചു.

പുലര്‍കാലസ്വപ്നങ്ങളില്‍

ഞാനറിയാതെ എന്നിലേക്ക്

വിരുന്നിനെത്തി.


മെല്ലെ മെല്ലെ,

ആ പ്രണയം സിരകളിലൂടെ 

ഒഴുകിയിറങ്ങുകയായിരുന്നു.


മൃദുചുംബനങ്ങള്‍,

ഗാഢാലിംഗനമായപ്പോള്‍

ഭയത്തിന്റെ മുള്‍ച്ചെടികള്‍

എനിക്ക് ചുറ്റും വേലി കെട്ടി .


അവന്റെ സമീപനം 

ഭീകരമായപ്പോള്‍ 

കണ്ണീരും പ്രാര്‍ഥനയുമായ്‌  

ദൈവത്തിന് കാണിക്ക..


രക്ഷപ്പെടണമെന്ന മോഹത്തില്‍

കീമോ പെണ്ണിന്റെ

അരികിലേക്കോടിയെങ്കിലും

സാന്ത്വനത്തലോടലില്‍

സമൃദ്ധമാം കാര്‍കൂന്തല്‍

വെറും ഓര്‍മ്മയായി.


തലയില്‍ തട്ടമിട്ടു

പുറത്തിറങ്ങിയപ്പോള്‍

ശോഷിച്ച ഉടലിനെ,

കൊത്തിവലിക്കുന്ന

സഹതാപക്കണ്ണുകള്‍.


നിറവും മണവുമില്ലാത്ത

പൂക്കളാല്‍ കൊരുത്തൊരു 

വരണമാല്യം കൊണ്ട് 

വരുന്നുണ്ട് കാമുകന്‍.

മടക്കയാത്രയ്ക്കിനി

നാളേറെയില്ലെന്നു

 മൊഴിയാനോ...?

തിടുക്കമില്ലിനിയും 

സമയമെറെയെന്നു 

ചൊല്ലാനോ..!?

Sunday, June 1, 2025

മൗനനൊമ്പരങ്ങൾ

 മൗനനൊമ്പരങ്ങൾ

*********************

ആത്മാവിൽ ഇടറിപ്പിടഞ്ഞുവീഴുന്ന

വാക്കുകൾക്കെന്നും 

മൗനനൊമ്പരത്തിൻ്റെ ഈണമായിരുന്നു.


ഓരോ നിമിഷവും 

നിറമിഴിയിൽ ഘനീഭവിച്ചുകൊണ്ടിരുന്നത്

ദുഃഖവും വേദനയും മാത്രം..


വെറുമൊരു പാഴ്കിനാവിന്റെ 

കഥകൾ പുലമ്പുന്ന ഭ്രാന്തായിരുന്നു

ഓരോ നിശ്വാസത്തിലും,

മിഴികളിൽ പെയ്തിരുന്നതോ

ഇന്നലെകളിലെ ജല്പനങ്ങളും!


നരച്ച സ്വപ്നങ്ങളിൽ 

നിന്നുയിർത്തെഴുന്നേറ്റ

ബന്ധങ്ങളുടെ 

കൂർത്ത മുളളുകൾ വാഗ്ശരങ്ങളായി 

ഈ നിശബ്ദതയിൽ

നെഞ്ചിൽ ഭാരമാവുന്നു.


കറുത്തിരുണ്ട രജനികളിൽ 

കാറ്റുപിടിക്കുന്ന നിനവുകളിൽ 

പലപ്പോഴും 

സ്വയം നഷ്ടപ്പെടുന്നതുപോലെ..



ശ്രീ…©🖋️

റിയുണിയൻ

സ്വാഗതം, സ്വാഗതമീ വേളയിൽ ഏവർക്കും സ്വാഗതം സാഭിമാനം! ഓർമ്മകൾ പൂക്കും കലാലയത്തിൽ ഗുൽമോഹറിൻ്റെ ചെമ്പൂവുപോലെ ഏകരായ് ഈ സ്നേഹക്കൂടാരത്തിൽ അയവിറക്ക...