Sunday, January 5, 2020

പുലർകാല സ്വപ്നം

നാട്ടുവഴിയിലെ നാട്ടുമാവിൻചോട്ടിൽ
ഇത്തിരിനേരമിരുന്നിടേണം..
മാമ്പൂമണമുള്ള മന്ദസമീരന്റെ
കുളിർ തലോടലേറ്റിരിക്കേണം.

ഏറ്റുപാടുന്നൊരാ
കുയിലിന്റെ നാദത്തിൽ
ഓർമ്മകളെ പുൽകി മയങ്ങേണം.
കാതോർത്തിരുന്നൊരാ പാട്ടിന്റെയീണത്തിൽ 
പുഴയുടെ തീരത്തു നടക്കേണം.

മതിലുകളില്ലാത്ത ആകാശവീഥിനോക്കി
ബാല്യത്തിലെ കുസൃതികളോർക്കേണം
മനസ്സു തുറന്ന് പൊട്ടിച്ചിരിച്ചങ്ങനെ
എല്ലാം മറന്നു നടന്നിടേണം..

ആതിരപ്പൂക്കളുടെ ലാസ്യനടനം
കണ്ടാത്മാവിൽ കുളിരണിയേണം.
മഞ്ഞുകാലത്തിലെ ഹിമകണങ്ങളെ
മിഴികളിൽ ചുംബനമലരാക്കേണം..

പുലർകാലസ്വപ്നം കണ്ടുണർന്നപ്പോൾ
ചുറ്റിലും കലപിലശബ്ദം മാത്രം.
നാട്ടുവഴിയില്ല, മാമ്പൂമണമില്ല
എല്ലാമെന്നുള്ളിലെ ഗൃഹാതുരത മാത്രം.. !

മാധവം

  മാധവം ******** എന്തൊരു ചേലീപ്രകൃതിയെ കാണുവാ- നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ! തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം  മധുരമാം കിളിനാദം പല...