Wednesday, March 11, 2026

ദുരിതപർവ്വം

 ദുരിതപർവ്വം

....................................

കാലത്തിന്റെ ചിറകടിയൊച്ചയിൽ

അമർന്നുപോകുന്ന ചില നിശ്വാസങ്ങൾ,

വേട്ടനായ്ക്കളുടെ പിടിയിൽനിന്നു൦ 

കുതിച്ചോടുന്ന കിതപ്പുകൾ,

ചിലന്തിവലകൾ ഭേദിക്കാൻ 

വീർപ്പുമുട്ടുന്ന നെടുവീർപ്പുകൾ, 

ദാഹജലത്തിനായി നെട്ടോട്ടമോടുന്ന 

വരണ്ടനാവുകൾ,

പട്ടിണിയുടെ നീരാളിപ്പിടുത്തത്തിൽ 

പിടയുന്ന തെരുവുകൾ,

മതിമറന്നുമദിച്ച കാഴ്ചകൾക്കു മുന്നിൽ 

വിറങ്ങലിച്ചുനില്ക്കുന്ന സത്യങ്ങൾ......

എവിടേക്കോടണ൦ ആശ്രയത്തിനായി? 

ആരുടെ മുന്നിൽ കൈകൂപ്പണ൦

അഭയത്തിനായി?


അമ്മേ, നിൻമാറു കീറിമുറിച്ച 

ഈ പാപികളോടു പൊറുക്കില്ലേ?

അറിവില്ലായ്മ കൊണ്ടു൦ 

അഹങ്കാരം കൊണ്ടു൦ 

നിന്നെ ചുട്ടുപൊള്ളിച്ച്

ഹരിതാഭമാർന്ന ഉടയാടകൾ 

ചാരത്തിൽ  പൂഴ്ത്തിയ നരാധമൻമാരോടു പൊറുക്കുവാൻ

ഇനിയെന്തു പ്രായശ്ചിത്തം ചെയ്യേണം?


വരു൦ തലമുറയെയെങ്കിലു൦ രക്ഷിക്കാൻ 

തണൽമരക്കീഴിൽ തല ചായ്ച്ചുറങ്ങാൻ 

ശുദ്ധജല൦ കുടിച്ചു ദാഹശമനമേകാൻ 

പ്രകൃതിയെ സ്നേഹിക്കാ൦...... 

പ്രകൃതിയോടൊത്തു ജീവിക്കാ൦!

Friday, February 27, 2026

ഒറ്റമുറി

 ഒറ്റമുറി 

********

ഒരുപാട് മുറികളുള്ള വീട്ടിലും 

ഒറ്റപ്പെട്ട ഒരു മുറിയുണ്ടാവും.

അവിടുത്തെ ശീതസമരങ്ങൾക്ക് 

സാക്ഷിയാവാൻ നെടുവീർപ്പുകൾ മാത്രം.!

പ്രഭാതത്തിലെ കിളിയൊച്ചകൾക്കൊപ്പം 

പുലർകാലസൂര്യനെ ആനയിച്ചുകൊണ്ട് 

ആ വാതിൽ തുറക്കപ്പെടും.

പുഞ്ചിരിയുടെ ചുട്ടിചാർത്തി 

ഭാവാഭിനയത്തിന്റെ അതിപ്രസരത്തോടെ 

ഒരു ദിനം തുടങ്ങുകയായി.

ദ്രവിച്ചു തുടങ്ങിയ ജീവിതപ്പാലം 

കരകരശബ്ദത്തോടെ ഞരുങ്ങി 

കിതയ്ക്കുന്നതാരും കേൾക്കാതിരിക്കാൻ 

ഊർജ്ജഭാവം വരുത്തും.

പകൽസൂര്യൻ സായാഹ്നത്തിന്റെ 

കുങ്കുമരാശിയണിയുമ്പോൾ

നിസ്സംഗതയുടെ മൂടുപടവുമായി 

ഒരുവൾ പാലൊളി ചന്ദ്രികയുടെ 

പുഞ്ചിരിക്കായ് വാനം നോക്കും.

നിരാശയുടെ കറുത്ത മേഘങ്ങൾ 

പരിഹസിച്ച് നൃത്തമാടുന്നതും നോക്കി, 

അടഞ്ഞുകിടക്കുന്ന

ആ ഒറ്റമുറിയിലേക്ക് വീണ്ടുമൊരു രാവ്.!

ആവർത്തന വിരസതയുടെ

ഭണ്ഡാരം തുറന്നൊരുവൾ 

ഇമകളെ പൂട്ടിപ്പിടിക്കുമ്പോൾ..

ഒരുപാട് കഥകൾ പറയുന്ന

ആ ഒറ്റമുറിക്കൊപ്പമവളും നിദ്രയിലേക്ക്..!

Thursday, February 26, 2026

നിശബ്ദ തേങ്ങലുകൾ

 നിശബ്ദതേങ്ങലുകൾ 

***********************

ആരോരുമറിയാതെ 

ഉള്ളിന്റയുള്ളിൽ 

ഉറവവറ്റിയപോലെ 

ചില തേങ്ങലുകൾ 

വര്ഷങ്ങളായി 

കട്ടിപിടിച്ചു കിടക്കുന്നുണ്ടാവാം.

ചില പൊട്ടിത്തെറികൾ 

ഉണ്ടാവുമ്പോഴാവും 

ചെറിയ ചീളുകൾക്ക്പോലും 

ഹുങ്കാര ശബ്ദമുണ്ടാവുന്നത്..!

അവരുടെ ഹൃദയാഴങ്ങളിലേക്ക് 

ഇറങ്ങിച്ചെന്നാൽ കാണാം

കടലാഴങ്ങൾ.

പങ്കുവെക്കാനാരുമില്ലാതെ 

ഉറഞ്ഞുപോയ സങ്കടക്കടലുകൾ.

ഏതു നിമിഷവും പൊട്ടിത്തെറിച്ചേക്കാം.

അതിൽ ഒലിച്ചു പോകുന്നത്

കൂടെയുണ്ടെന്നു മോഹിപ്പിച്ചു 

നമ്മളെ ചതിക്കുന്നവരും

കള്ളങ്ങൾ കൊണ്ട് കൊട്ടാരം

പണിത് വാഴുന്നവരുമുണ്ടാവാം..!

രണ്ടു വള്ളങ്ങളിൽ കാലുവെച്ചു

തുഴയുംപോലെയാണ് ചില ബന്ധങ്ങൾ.!

കപട സ്നേഹത്തിന്റെ പങ്കായം

ചതിക്കുമ്പോൾ..

ആഴക്കടലിലേക്കുള്ള വീഴ്ചയിൽ നിന്നും 

കരകയറണമെങ്കിൽ..

സത്യത്തിനെ മുറുകെപിടിക്കുവാൻ

ശ്രമിക്കുക.

രഹസ്യങ്ങൾ കൂടുന്ന ഒളിച്ചുകളികൾ

പരസ്യമാകുംവരെയായുസ്സെന്നറിയുക.

നിനച്ചിരിക്കാനേരം വിധി നടപ്പാക്കിയാൽ

പരിതാപകരമാകും ശിഷ്ടജീവിതംമീ മണ്ണിൽ!



ഒഴിവാക്കൽ

 ഒഴിവാക്കൽ 

*************

നമ്മളെ വേണ്ടാത്തിടത്തു നിന്നും 

സ്വയം ഒഴിഞ്ഞുപോകാൻ 

മനസ്സിനെ പാകപ്പെടുത്തണം.


മറ്റുള്ളവരുടെ പെരുമാറ്റത്തിൽ നിന്നുമവ 

തിരിച്ചറിയുവാനുള്ള കഴിവുണ്ടാകണം.


തമ്മിൽ തല്ലിക്കുന്നവരെ തിരിച്ചറിഞ്ഞു,

(എത്ര വേണ്ടപ്പെട്ടവരാണെങ്കിലും )

അകലം പാലിക്കാനുള്ള ധൈര്യമുണ്ടാവണം.


മറ്റുള്ളവരെ കാണിക്കാനല്ലാതെ

തന്നോട് ചേർന്ന് നിൽക്കുന്നവരെ

സ്നേഹിക്കാനുള്ള മനസ്സുണ്ടാവണം.


തനിക്കു താൻ മാത്രമെന്നയറിവിൽ 

മുന്നോട്ട് ജീവിക്കാൻ സ്വയം ആർജവമുണ്ടാക്കണം.




ദുരിതപർവ്വം

 ദുരിതപർവ്വം .................................... കാലത്തിന്റെ ചിറകടിയൊച്ചയിൽ അമർന്നുപോകുന്ന ചില നിശ്വാസങ്ങൾ, വേട്ടനായ്ക്കളുടെ പിടിയിൽനിന്നു൦...