ഒറ്റമുറി
********
ഒരുപാട് മുറികളുള്ള വീട്ടിലും
ഒറ്റപ്പെട്ട ഒരു മുറിയുണ്ടാവും.
അവിടുത്തെ ശീതസമരങ്ങൾക്ക്
സാക്ഷിയാവാൻ നെടുവീർപ്പുകൾ മാത്രം.!
പ്രഭാതത്തിലെ കിളിയൊച്ചകൾക്കൊപ്പം
പുലർകാലസൂര്യനെ ആനയിച്ചുകൊണ്ട്
ആ വാതിൽ തുറക്കപ്പെടും.
പുഞ്ചിരിയുടെ ചുട്ടിചാർത്തി
ഭാവാഭിനയത്തിന്റെ അതിപ്രസരത്തോടെ
ഒരു ദിനം തുടങ്ങുകയായി.
ദ്രവിച്ചു തുടങ്ങിയ ജീവിതപ്പാലം
കരകരശബ്ദത്തോടെ ഞരുങ്ങി
കിതയ്ക്കുന്നതാരും കേൾക്കാതിരിക്കാൻ
ഊർജ്ജഭാവം വരുത്തും.
പകൽസൂര്യൻ സായാഹ്നത്തിന്റെ
കുങ്കുമരാശിയണിയുമ്പോൾ
നിസ്സംഗതയുടെ മൂടുപടവുമായി
ഒരുവൾ പാലൊളി ചന്ദ്രികയുടെ
പുഞ്ചിരിക്കായ് വാനം നോക്കും.
നിരാശയുടെ കറുത്ത മേഘങ്ങൾ
പരിഹസിച്ച് നൃത്തമാടുന്നതും നോക്കി,
അടഞ്ഞുകിടക്കുന്ന
ആ ഒറ്റമുറിയിലേക്ക് വീണ്ടുമൊരു രാവ്.!
ആവർത്തന വിരസതയുടെ
ഭണ്ഡാരം തുറന്നൊരുവൾ
ഇമകളെ പൂട്ടിപ്പിടിക്കുമ്പോൾ..
ഒരുപാട് കഥകൾ പറയുന്ന
ആ ഒറ്റമുറിക്കൊപ്പമവളും നിദ്രയിലേക്ക്..!