ഇനിയെത്രകാലമിപ്പഴകിയവീടിന്റെ
മച്ചകത്തേകയായ് കാതോർത്തിരിക്കണം?
നിഴലുപോലും കൂട്ടിനില്ലാതെ,യഴലിന്റെ
തിണ്ണയിൽ കണ്ണീരുമൊത്തിക്കുടിക്കണം?
നെഞ്ചിലെ കനലത്ത് വാടാതിരിക്കുവാ-
നെപ്പൊഴും നാഥാ, നിന്നോർമ്മകൾമാത്രമായ്.
എന്നെ തനിച്ചാക്കിയെങ്ങോട്ടുപോയ്, നിന്റെ-
യോർമ്മയിലെൻചിത്രമില്ലാതിരിക്കുമോ?
ഭ്രാന്തിയാണിന്നു ഞാനേവർക്കു,മീ നാട്യ-
മെത്ര നാളിനിവേണമെന്നറിഞ്ഞീല ഞാൻ!
നീ വരുവോളവുമാത്മരക്ഷാർത്ഥമി-
ച്ചങ്ങലയ്ക്കുള്ളിലായ് തീരുമോ ജീവിതം!
No comments:
Post a Comment