മരണത്തെയേറ്റം പ്രണയിച്ചിടുന്നേരം
പ്രിയമുള്ളോരാരെന്നതോർത്തു നോക്കാം.
ആരൊക്കെയർഹതയുള്ളവരായിടാ-
മവസാനചുംബനമേറ്റു വാങ്ങീടുവാൻ?
ശത്രുമിത്രങ്ങളെ തമ്മിലറിയാതെ-
യുള്ളിൽ ചിതറിത്തെറിക്കുന്ന ചിന്തകൾ...
മത്സരമെന്നോടുതന്നെയായീടവേ-
യവകാശിയില്ലാത്ത ഞാൻ വെറും രൂപമോ?
ബന്ധുബലങ്ങളും സൗഹൃദക്കൂട്ടവും
തൻപോരിമയ്ക്കായി മാത്രമായീടവേ,
വേണ്ട, ചത്താലുമെനിക്കവകാശികൾ!
ഈ ഭൂവിൽ ബന്ധങ്ങളെക്കെയും നശ്വരം.
കൂട്ടമായ് ചേർന്നു പൊട്ടിച്ചിരിക്കുന്നവർ
ഒറ്റയായ് തീരവേ പറ്റേ മറന്നിടാം.
വേണ്ടെനിയ്ക്കാറടി മണ്ണുപോലും ശാന്ത-
മായൊന്നുറങ്ങാനാവാത്തൊരൂഴിയിൽ.
നഷ്ടബോധം തെല്ലുമില്ലാതെ പോകണം,
ഇഷ്ടമായ് ചെയ്തു തീർത്തീടാനനേകമാം.
ദാനധർമ്മങ്ങളിൽ ശാന്തിതേടീടണം,
നിശ്ചലം ദേഹം പഠനത്തിനേകിടാം!
No comments:
Post a Comment