Sunday, January 5, 2020

പുലർകാല സ്വപ്നം

നാട്ടുവഴിയിലെ നാട്ടുമാവിൻചോട്ടിൽ
ഇത്തിരിനേരമിരുന്നിടേണം..
മാമ്പൂമണമുള്ള മന്ദസമീരന്റെ
കുളിർ തലോടലേറ്റിരിക്കേണം.

ഏറ്റുപാടുന്നൊരാ
കുയിലിന്റെ നാദത്തിൽ
ഓർമ്മകളെ പുൽകി മയങ്ങേണം.
കാതോർത്തിരുന്നൊരാ പാട്ടിന്റെയീണത്തിൽ 
പുഴയുടെ തീരത്തു നടക്കേണം.

മതിലുകളില്ലാത്ത ആകാശവീഥിനോക്കി
ബാല്യത്തിലെ കുസൃതികളോർക്കേണം
മനസ്സു തുറന്ന് പൊട്ടിച്ചിരിച്ചങ്ങനെ
എല്ലാം മറന്നു നടന്നിടേണം..

ആതിരപ്പൂക്കളുടെ ലാസ്യനടനം
കണ്ടാത്മാവിൽ കുളിരണിയേണം.
മഞ്ഞുകാലത്തിലെ ഹിമകണങ്ങളെ
മിഴികളിൽ ചുംബനമലരാക്കേണം..

പുലർകാലസ്വപ്നം കണ്ടുണർന്നപ്പോൾ
ചുറ്റിലും കലപിലശബ്ദം മാത്രം.
നാട്ടുവഴിയില്ല, മാമ്പൂമണമില്ല
എല്ലാമെന്നുള്ളിലെ ഗൃഹാതുരത മാത്രം.. !

Wednesday, December 11, 2019

ജീവിതം

വ്യഥകളാലുഴലുന്ന മനമിന്നു കേഴുന്നു
അഴലുകൾ മാറാത്തതെന്തേ..
ഈ ഭൂവിൽ ദുരിതങ്ങളൊഴിയാത്തതെന്തേ..

ജീവിതനാടകശാലയിൽ നാം വെറും
നടികരായാടിത്തിമിർക്കുകയോ..

അർത്ഥമില്ലാ വാക്കുകൾകൊണ്ടു നാം
ചിത്തത്തെ കബളിപ്പിക്കയല്ലോ..

നഷ്ടബോധത്താലുരുകുന്ന ഹൃത്തിൽ
പൊള്ളത്തരങ്ങൾ നിറയ്ക്കയല്ലോ.

കണ്ടതും കേട്ടതും പാതിവഴിയിൽ വിട്ടു
കാണാത്തതിനായ് പരക്കം പായുന്നു.

എത്ര കിട്ടിയാലും മതിയാവാതോടുന്നു
കയ്യിലുള്ളതിൽ പതിരുകൾ തേടുന്നു.

തൃപ്തിയില്ലാതെ നാം നെട്ടോട്ടമോടുമ്പോൾ
തന്നിലെ നന്മയും പ്രഹേളികയായി മാറുന്നു.

ഓടിത്തളർന്നു കിതച്ചു നിൽക്കുമ്പോഴോ
കാലചക്രം നമ്മേക്കാൾ ബഹുദൂരം പോയീടും.

ശേഷം കാഴ്ചകളിഴഞ്ഞു നീങ്ങീടുമ്പോൾ
ചെയ്ത പ്രവർത്തികൾ പിന്നോട്ടു നടത്തുന്നു.

നന്മകൾ കാണാത്ത കെട്ടകാലത്തിലെ
കോലങ്ങളായി നാം കുഴഞ്ഞു വീണീടുമ്പോൾ

അന്ത്യനിമിഷത്തിൽ ആരോരുമില്ലാതെ
അന്യരായീ ഭൂവിൽ ദുരന്തമായി മാറീടും..

Wednesday, November 27, 2019

നരച്ച ചിത്രങ്ങൾ


തളർന്നു വീണാലുമണയാതെ സൂക്ഷിച്ച
കനൽതിരിയുള്ളിൽ നന്നായ് ജ്വലിച്ചിടേണം

ഇരുണ്ട പകലിലുമിടറാതെ നടന്നീടാൻ
ഇടയ്ക്കൊക്കെയൊന്നാളിക്കത്തിടേണം.

പറഞ്ഞവയൊക്കെപ്പതിരായിപോയാലും
പറയാതെതിരുന്നതെന്നുമുള്ളം നിറഞ്ഞിടേണം

ക്രൂരതയേറുമീകാലത്തിൽ
ബാലശാപങ്ങളേറിടുന്നൂ
വിരിയാതെ കൊഴിയുന്നു നാളത്തെ മൊട്ടുകൾ

സ്വന്തങ്ങൾ,ബന്ധങ്ങളന്യമായീടവേ
വാക്കുകൾ പോർവിളി കൂട്ടിട്ടുന്നു

അമ്മയെന്നുള്ളൊരാഭാവം മാറീടവേ
സ്വാർത്ഥരായ് മക്കളും മാറീടുന്നു.

കെട്ടകാലത്തിലെ കോലങ്ങൾ കെട്ടുവാൻ
കോപ്പുകൾകൂട്ടും നരജന്മങ്ങൾ
ദുഷ്ടതയേറുന്നയീ ലോകത്തു കാണുവാൻ
 കാഴ്ചകളിനിയുമങ്ങേറെയുണ്ടോ?... ആവോ!

Saturday, November 16, 2019

മക്കളേ അറിയുക നിങ്ങൾ

മക്കളേ.. നിങ്ങൾക്കായ്
ഉയിരേകിയമ്മനൽകിയ സ്നേഹത്തിൻ,
ഒരു വറ്റുപോലും നിങ്ങൾ കണ്ടതില്ലേ..

ഹൃദയംനുറങ്ങുന്ന വേദനയിലും
നിങ്ങൾ  നീന്തിതുടിച്ചതീ
അമ്മതൻ നെഞ്ചിലെ പാലാഴിയിലല്ലേ..

തെറ്റുചെയ്യാത്തോരാരുണ്ടീയുലകിതിൽ തെറ്റിദ്ധരിപ്പവരേറെയല്ലേ ..
മറ്റുള്ളോർ ചൊല്ലുന്ന
വാക്കുകൾ കേൾക്കുമ്പോൾ
മാതാവിൻ തേങ്ങലുകളറിയണം നീ..

മക്കളേ..
എത്ര നിങ്ങളെന്നെ
തള്ളിപ്പറഞ്ഞാലുമീ
ചിത്തത്തിൽ നിങ്ങളോടെന്നും
വറ്റാത്ത സ്നേഹം മാത്രം.

വർണ്ണങ്ങൾ വിതറിയ
കാഴ്ചകളൊക്കെയും
നനഞ്ഞാൽ കീറും വെറും 
കടലാസ്സുപൂക്കൾ മാത്രം.

പിഞ്ചുകുഞ്ഞിനെപ്പോലും
കാമത്തിൻ ലഹരിയിൽ
ചവിട്ടിയരയ്ക്കുന്ന
ദുഷിച്ച കാലത്തിൽ നാം
മായികഭ്രമങ്ങൾക്കു
പിന്നാലെ കുതിക്കാതെ 
നേർക്കാഴ്ച കാണാനായി
അകക്കൺ തുറക്കുക.

Wednesday, November 6, 2019

നിഴലുകൾ നിസ്സഹായരാണ്

നിഴലുകൾ നിസ്സഹായരാണ്.
------
പ്രിയപ്പെട്ടവരുടെ അരുമകളായി
കിളിർത്തുനിൽക്കുന്ന റോസാചെടികൾ
ഉള്ളിൽ ഉറഞ്ഞ സങ്കടനീരിൽ
തഴച്ചുവളർന്നു പുഷ്പിണിയാകുന്നു.

കാഴ്ചക്കാർക്ക്
നയന മനോഹായരിയാണവൾ

ഒറ്റപ്പെട്ട മനസ്സിലെ
ഹൃദയരക്തം
ഇതളുകളിൽ സുന്ദരചിത്രം വരയ്ക്കുമ്പോൾ....

ഹാ.. നോക്കുന്നവർക്കെന്തു രസം.. !

ഇളകിമറയുന്ന സങ്കടക്കടലിലും
അറ്റുപോകാത്ത വേരുകളിൽ
വീണ്ടും പൊട്ടിമുളയ്ക്കുന്നു
ആരാലോ ഇറുത്തെറിയപ്പെടാൻ...


തണുത്തുറഞ്ഞ മനസ്സിലുറയും
വിഷാദഗീതത്തിൻ ചൂടിൽ
വാടിത്തളർന്ന ചെടികളിലെ
പഴുത്തിലകൾ കൊഴിഞ്ഞു വീഴുന്നു.

പൂത്തു നിന്ന  സുന്ദരകുസുമങ്ങൾ
ആസ്വാദനലഹരിയാൽ മത്തുപിടിച്ച
കശ്മലന്മാരുടെ കൈകളിലമർന്നു
ചവറ്റുകൂനയിൽ
അഴുകി വീഴുന്നു!
ആർക്കോ വളമായിത്തീരാൻ....!
~

Wednesday, October 2, 2019

പുനർജനി

മടിച്ചു നിന്നൊരാ
വാക്കുകളോരോന്നും
മധുമൊഴിയായിന്ന് ചുണ്ടിൽ തത്തുന്നു..

പ്രണയപ്പൂ വിരിയുന്ന മാനസവാടിയിൽ നൊമ്പരക്കാറ്റൊന്നു മൂളിക്കടന്നു പോയ്!

അനുരാഗം ചൊല്ലും മൊഴികളെയൊക്കെയും
കിനാവിൻ ചിറകടികൾ
ത്രസിപ്പിച്ചൊരാ കാലം
വസന്തമായെത്തുന്നു നിനവിൽ ചില്ലയിൽ!

ചിണുങ്ങിപ്പെയ്യും ചാറ്റൽമഴക്കുളിരിൽ
 ഇരുഹൃദയങ്ങളൊന്നായ് ചേർന്നപ്പോൾ
പുലരിപ്പൊൻപ്രഭ  പടരുന്നു, ഹൃദ്യമായ്!
~

Friday, August 16, 2019

തരളിതം







തരളിതം
----------------
അംബുജ മിഴികളാലവളെന്നെ നോക്കി
അൻപൊടു ഞാനവളോടു ചേർന്നു
അനുരാഗഗീതം മൂളിയ ചൊടികളിൽ
അരുണിമ  പ്രണയപ്പൂവായിമാറി!

വ്രീളാവിവശമാം കവിളിണകളിൽ
കുങ്കുമം പകർന്നതാരാണ് പെണ്ണേ..
കൗതുകം വിരിയുമാ മിഴികളിൽ നോക്കി
കവിതയെഴുതി പാടട്ടെ നിൻ കാതിൽ..

ഹൃത്തിൽ നിറയുന്ന മൗനാക്ഷരങ്ങൾ
തങ്കലിപികളായ് നിന്നിലേക്കൊഴുക്കാം
മധുരമൊഴികൾ പൂമഴയാവുമ്പോൾ
നമുക്കൊരു പ്രണയ കവിതയായ് മാറാം.









Tuesday, June 25, 2019

ലയനം


ഏകാന്തതയുടെ കല്പടവിൽ
രാവിനെ പ്രണയിച്ചു ഞാനിരുന്നു.
മിഴികളിൽ പൂത്തൊരാ മുഴുതിങ്കൾചന്തത്തിൽ
മയങ്ങിയ കാമിനിയെപോലെ.

ഇരുളിൽ വിരിഞ്ഞൊരാ അരിമുല്ല മെത്തയിൽ
പാതിരാകാറ്റിന്റെ കുളിരുമ്മയിൽ
വിരഹണിയുടെ നൊമ്പരശീലുകൾ
ആകാശക്കീറിലലിഞ്ഞു ചേർന്നു.

നീലഗഗനത്തിലലിയുവാൻ വെമ്പുന്ന
കാർമേഘക്കുഞ്ഞുങ്ങളൊളിച്ചിരിക്കും
നക്ഷത്രമിഴികളെ കോരികുടിക്കുവാൻ
എന്തിത്ര തിടുക്കമെൻ മാൻകിടാവേ..

Friday, June 21, 2019

മൂക വിലാപം

മൂകവിലാപം.
-----------------------

ഇടനെഞ്ചിലെവിടെയോ
തൊട്ടൊരാ വാക്കുകൾ
മൊഴിയാതെ മാറിയകന്നു പോയീ...!

പ്രണയാർദ്ര രാഗം
കൊതിച്ചു കാതോർത്തപ്പോൾ
കേട്ടതവ്യക്തമാം താള ഭംഗം!

കാരുണ്യം തേടേണ്ട
കണ്ണിൽ തിളയ്ക്കുന്നു
കൊടിയ കാമത്തിൻ ഉഷ്ണരാശി...!

വിരിയുന്ന പൂവിന്റെ
ഉടലളവ് നോക്കുന്ന
കരിവണ്ടിൻ മൂളൽ നിറഞ്ഞിടുന്നു!

നിർമ്മലസ്നേഹത്തിൻ
നാളുകൾ മാഞ്ഞുപോയ്
ചുറ്റും കുടിലത മാത്രമായി!

ലക്ഷ്യത്തിലെത്താത്ത
തീർത്ഥയാത്ര പോൽ
വഴിവക്കിലൊടുങ്ങീടുന്നു നന്മകളത്രയും!

ക്ലാവുപിടിച്ചൊരു ഓട്ടുപാത്രംപോലെ
മങ്ങിക്കിടപ്പൂ, സ്നേഹത്തിൻ
നിറദീപമാവേണ്ട ജന്മങ്ങൾ!

Sunday, June 9, 2019

യാത്രകൾ


സ്വപ്നങ്ങളെ
ഉമ്മവച്ചുണർത്തിയപ്പോഴാണ്
രാത്രിമുല്ലപൂത്തത് !


കരലാളനത്തിന്റെ
സാന്ത്വനവനികളിൽ
പാറിയുയർന്ന കിനാവുകൾ !

പൊള്ളും
വേനലിൽ ഉറഞ്ഞു പോയ
വാടിയ പകലുകൾ.

ദേശാടനപ്പക്ഷികൾക്ക്
ശ്മശാനമൊരുക്കുന്ന
കോൺക്രീറ്റു വനങ്ങൾ...!

ദിശയറിയാതെ ,
പറക്കുന്ന
മോഹബീജങ്ങൾ !

അരച്ചാൺ വയറിനായ് ,
നടുവൊടിഞ്ഞ്
തളരും ജന്മങ്ങൾ.

ദിശയറിയാത്ത
ഒരു ലഹരിയോ
ഉത്തരാധുനികത !

മങ്ങിയകാഴ്ച്ചയുടെ
സഞ്ചാരങ്ങൾക്കും
നിശാഗന്ധി പൂത്തമണം !

മേൽവിലാസമില്ലാത്ത
ചിന്തകൾക്കാരാണീ
നരച്ച നിറം കൊടുത്തത് ?
~

പറയാൻ മറന്ന വരികൾ

  പറയാൻ മറന്ന വരികൾ  ++++++++++++++++++ എത്ര നാളായി കാണുന്നു നിന്നെ ഞാ- നത്ര നാളും പറയാൻ മറന്നുപോയ്. ഇത്രനേരം നിനച്ചു ഞാനെങ്കിലും വ്യർത്ഥമാവ...