Tuesday, January 14, 2025

യാത്ര

 ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ

ചെറുതുള വീഴ്ത്തിയകന്ന കാറ്റ്

പറയാൻ മറന്നുവോ വല്ലതും? കേവലം

ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം!


വെള്ളിവെളിച്ചത്തിലാ നിഴലാട്ടത്തിൽ

ആടിത്തിമിർക്കുന്നതേതു രൂപം?

എങ്ങുമശാന്തി പടർത്തും മുഖംമൂടി-

യേതൊരു കാപട്യമാർന്നതാവാം?


നിത്യവും പതറാതെ വാശികൾക്കിടയിൽ,

ദുരന്തങ്ങളാടുന്ന നെഞ്ചകത്തിൽ

ഒരു ചെറുതെന്നലിൻ മൂളലായ് തഴുകിയ

മധുരപ്രതീക്ഷകൾക്കിനിയുള്ള യാത്രകൾ!








Monday, January 13, 2025

പ്രത്യാശ

 കരഞ്ഞു വറ്റിയ മിഴികൾക്ക് 

കരുണ വറ്റിയവരുടെ പരിഹാസം.

പതറി നിൽക്കാതെ മുന്നേറാൻ 

ചിലരുടെ അനുഭവസാക്ഷ്യങ്ങൾ

ഉൾക്കരുത്തേകുന്ന പ്രചോദനം.

മന:സാക്ഷിയുടെ മുന്നിൽ കൈകൂപ്പിയപ്പോൾ 

ഉള്ളിലിരുന്നു ദൈവം പറഞ്ഞു:

ഇനിയാണ് നിന്റെ വിജയം.

വഴിയിൽ വീണുകിടക്കുന്ന മുൾപ്പൂക്കളേകിയ ചുവപ്പിനു പകരം 

വെന്മേഘങ്ങൾ വാരിവിതറിയ പരവതാനിയിലൂടെ 

നടന്നു മുന്നേറുക.

ഹൃദയകോവിലിലെ നന്മയുടെ 

പ്രകാശം ദാനം ചെയ്യുക 

സത്യത്തിന്റെ ജീവപ്രകാശം 

പുതുവെളിച്ചമായി 

വഴി നീളെ കാത്തിരിക്കുന്നുണ്ടാവും.

നല്ല നാളെയുടെ വാഗ്ദാനമായി..!!


തിരുവാതിര പാട്ട്

 തിരുവാതിര

**********

ആതിരരാവായി തോഴിമാരേ,

കൈകൊട്ടിയാടിക്കളിച്ചിടേണ്ടേ!

കൈലാസേശന്റെ തിരുനാളല്ലോ,

മംഗളം വായ്ക്കും തിരുനോമ്പല്ലോ!


പൊന്നൂഞ്ഞാലാടിക്കളിച്ചിടേണ്ടേ,

പാടിത്തുടിച്ചു കുളിച്ചിടേണ്ടേ!

മംഗല്യസ്ത്രീകൾ നമുക്കീ പ്രണയാർദ്ര-

രാവിതിലുത്സവ കേളിയാടാം.


പാതിരാപ്പൂചൂടി, നീൾമിഴിയി-

ലാർദ്രസ്വപ്നങ്ങളും കണ്ടിരിക്കാം.

ദീർഘസുമംഗലീഭാഗ്യത്തിനായ് 

പൂത്തിരുവാതിരയാഘോഷിക്കാം!


പഞ്ചാക്ഷരീമന്ത്രം ചൊല്ലിക്കൊണ്ടേ

മാനസം തീർത്ഥക്കുളമതാക്കാം.

സങ്കടനാശന, ശ്രീശിവശങ്കര

ഞങ്ങൾക്കനുഗ്രഹം നല്കിടേണേ!

മൗനം


കുമ്പസാരിച്ച 

വാക്കുകൾക്കിടയിൽ നിന്നും 

പടിയിറങ്ങിയ മൗനത്തിനു ചെറുനാണം!!

എന്തിനു വേണ്ടിയായിരുന്നു

ഇതുവരെയീ നാട്യം!


ആരോ തിരികൊളുത്തിയ ഇത്തിരിവെട്ടത്തിന്റെ 

അഹങ്കാരമായിരുന്നോ..!!?


തിരിച്ചറിവിന്റെ പൊൻവെളിച്ചം 

പകർന്നുതന്നതാരായാലും 

മറവിയിലാണ്ടുപോയ

ഓർമ്മയുടെ വടുക്കളിൽ 

ചിന്നിച്ചിതറിയ ബിംബത്തിന്റെ നോവുപാടുകൾ മാത്രം ബാക്കി..!


വേണ്ടതും വേണ്ടാത്തതും 

വിളിച്ചു കൂവിയ നാവിനെ,

ബന്ധനത്തിലാക്കിയ മൗനമേ... 

നീയാണ് ശരി, നീ മാത്രം!'


ഇനിയെന്നും മരണംവരെ,

മധുരിക്കുന്ന ഓർമ്മകൾക്കും

മയക്കിയ കലപിലകൾക്കുമപ്പുറം 

മനഃശാന്തിയേകുന്ന മൗനമേ..

നമുക്കിനി കൂട്ടുകൂടാം..

മാലിന്യങ്ങളെ ഒഴുക്കിക്കളയുന്ന 

ശാന്തമായ പുഴയുടെ തീരത്ത് 

മന:ശാന്തിയോടെ കണ്ണടച്ചുറങ്ങാം..!



പൊന്മകൾ

സ്വപ്നങ്ങളായിരം ചിറകുകളായി 

വെണ്ണിലാപ്പറവകൾ വഴികാട്ടിയായി 

പൊൻതൂവലോരോന്നും ശിരസ്സിലേന്തി 

പൊന്മകളായവൾ, നേട്ടങ്ങൾ തേടി..!

വഴികാട്ടിയായി വന്നൊരുവനവളുടെ 

ജീവിതയാത്രയിൽ കുടപിടിച്ചു. 

സ്വപ്നവർണ്ണങ്ങളും കണ്ടു നടന്നവൾ 

ഇരുളിൽ നിലാവിനെ കാത്തിരിപ്പായ്!

പാറിപ്പറന്നു നടന്നൊരു പെൺകൊടി 

ജീവിതപ്പാതതൻ കൂരിരുളിലായോ?

വെള്ളിവെളിച്ചെമെന്നോർത്തു നടന്നതോ 

ഇരുളിന്നഗാധമാം ഗർത്തത്തിലോ..?

പ്രത്യാശയോടെ പിടിച്ചൊരു വള്ളിയിൽ 

ദുഃഖങ്ങൾ കൊണ്ടു ബലമുണർത്തി.

കണ്ടതില്ലൊട്ടുമവളുടെ മോഹങ്ങൾ,

ദുരിതത്തീച്ചുളയിലവളെ വീഴ്ത്തി.

അഗ്നിയിൽ വീണു പിടഞ്ഞൊരാ പെൺകിളി 

ആർത്തുവിളിച്ചു വിലപിക്കവേ,

ഈശ്വരൻ കാട്ടും വെളിച്ചത്തിൻ വെണ്മയിൽ

ഫീനിക്സ് പക്ഷിയായവളുയർന്നു!








Saturday, January 11, 2025

കണ്ണനെ കണ്ടപ്പോൾ


ഏകാകിയായിന്നു  നിൻ മുന്നിൽ വന്നപ്പോൾ 

ഏഴകളായിരം തൊഴുതു നില്പൂ.

എത്ര നാളായൊരെൻ മോഹമല്ലേ, കണ്ണാ..

നിന്മുന്നിലിന്നു ഞാൻ തൊഴുത പുണ്യം!

              (ഏകയായിന്നു ഞാൻ......)


നിർമ്മാല്യദർശനം തൊഴുതു നിന്നപ്പോളെൻ

മാനസമെത്രമേൽ നിർമ്മലമായ്!

മാലേയം തൂകിയ നിന്നുടൽ കണ്ടപ്പോൾ 

മാമകനിർവൃതിയാരറിഞ്ഞു!

              (ഏകയായിന്നു ഞാൻ.......)


ഇനിയെന്നു കാണുമെന്നറിയില്ലെന്നാകിലും 

ഈ ജന്മമിന്നെത്ര സാഫല്യമായ്! 

ഗുരുവായൂരപ്പാ.. നിൻ പുഞ്ചിരിയിൽ എൻ്റെ

മുരളിയിലുണരട്ടെ കൃഷ്ണഗീതം!

              (ഏകയായിന്നു ഞാൻ.......)

നോവിക്കാനാവുമോ

 നോവിക്കാനാവുമോ?

***********************

നീറും മിഴികളിൽ പേമാരിപെയ്യുന്ന 

സുഖമെന്തന്നറിഞ്ഞിട്ടുണ്ടോ?

കദനം നിറഞ്ഞ കരളിന്റെയാന്തൽ

നീർമിഴികളിൽ നിറയുന്നതറിഞ്ഞിട്ടുണ്ടോ?


നൊമ്പരവീണയിലെ തന്ത്രികൾമീട്ടി

ഇടറാതൊരു ഗാനം പാടിയിട്ടുണ്ടോ?

പാഴ്മുളംതണ്ടിലെ രാഗപരാഗത്തിൽ

ഇടനെഞ്ചിൽ പൂമഴപെയ്തിട്ടുണ്ടോ?


ആത്മബന്ധങ്ങൾക്കിടയിലുമാരു -

മില്ലാതെയന്യനായ് നിന്നിട്ടുണ്ടോ?

നോവിൻപാതയിലൂടെ വന്നവരെങ്കിൽ

മറ്റുള്ളവരെ നോവിക്കാനാവുനമോ?



പരിഭവമരുതേ കണ്ണാ


പാഴ്മുളംതണ്ടൊരു മുരളികയാക്കി

പാടുവാനായിരം ഗാനങ്ങളുമായ്

തിരുനടയിൽ ഞാൻ വന്നിരിക്കുമ്പോൾ

കാട്ടണേ നീ കൃഷ്ണാ ദിവ്യരൂപം..!



എത്ര കണ്ടാലും മതിവരാതെയെപ്പൊഴും

നിൻ മുന്നിൽ കൈകൂപ്പി നിന്നിടുമ്പോൾ

എണ്ണിയാൽ തീരാത്ത ഭക്തരോടൊരുവളേ 

മതിയെന്നു ചൊല്ലി നീ മാഞ്ഞിടല്ലേ..



കാണുവാനായുള്ളൊരാർത്തിയാലെന്മനം 

ആധിപിടിച്ചു വലഞ്ഞിടുമ്പോൾ 

വാതായലേശാ.... പൊറുത്തിടേണേ,

കാരുണ്യവർഷമായ് പെയ്തിടേണേ...

എന്നിൽ കാരുണ്യാളാമൃതമേകിടണേ..!

മാധവം

  മാധവം ******** എന്തൊരു ചേലീപ്രകൃതിയെ കാണുവാ- നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ! തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം  മധുരമാം കിളിനാദം പല...