Wednesday, October 31, 2018

ഇരുളിലാണ്ട ചോദ്യം

എന്റെ  ചോദ്യങ്ങൾക്ക് നിനക്കുത്തരമില്ലായിരുന്നൊരിക്കലു൦ ..
എന്നിട്ടു൦ ഞാനിത്രനാൾ കാത്തിരുന്നു

കള്ളങ്ങൾ പരതി നീ സമയ൦
കടമെടുക്കുമ്പോൾ ..
സത്യങ്ങളെന്നിലെ പ്രതീക്ഷയെ,
ഇരുളിലാക്കുന്നു ..

ഇനിയെത്ര ദൂരമീ യാത്രയിലിനി നാ൦ ..
ഇനിയെത്ര കാഴ്ചകളോന്നിച്ചു കാണു൦ നാ൦ ..
നോക്കുന്നിടത്തെല്ലാ൦ മൊട്ടക്കുന്നുകൾ
മോഹങ്ങൾ കരിഞ്ഞുണങ്ങിയ പുല്ത്തകിടികൾ ..

പായുന്ന കാഴ്ചകൾ പിന്നോട്ടോടുന്നു
പതറിയ മനസ്സോ .. മുന്നോട്ടു കുതിക്കുന്നു
വിരസമാ൦ ദിനങ്ങൾ ഒച്ചിനെപ്പോലിഴയുന്നു
അഴലുകൾക്കിടയിൽ വിരഹദിനങ്ങൾ കൂടുന്നു

ഓർമ്മകൾ


കോരിച്ചൊരിയും മഴയത്തു ഞാനെന്റെ
ബാല്യത്തിലേക്കു തിരിഞ്ഞു നോക്കീ ..

കൂടെച്ചിരിക്കുന്ന, ആ കൊച്ചു ചിന്തക-
ളേകിയെനിക്കൊരു ബാല്യം വീണ്ടും

കൂട്ടുകാർ കെട്ടിയ ചങ്ങാടമന്നൊന്നു
എന്നെയു൦ കാത്തു കിടന്ന നേരം

ആരോരു൦ കാണാതെ പാത്തു൦ പതുങ്ങിയു൦
ഞാനുമെന്തോഴരോടൊത്തു കൂടി .

പൊന്നാമ്പൽ പൊയ്കയിൽ നീന്തി കളിയോടം
കൈക്കുള്ളിൽ പൂക്കൾ നിറച്ചുതന്നു

ഹൃത്തുനിറഞ്ഞു പതംഗമായ്മാറി ഞാൻ
സൂര്യൻ മറഞ്ഞതറിഞ്ഞേയില്ല

അമ്മതൻ തേങ്ങലിടറും സ്വരമപ്പോൾ
കർണ്ണങ്ങളിലേക്കൊഴുകിയെത്തി ..

പൂമുഖവാതിൽ കടക്കുന്ന നേരത്തെ-
ന്നച്ഛൻ്റെ ചൂരലിടിമഴയായ്

കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകീടുമ്പോ-
ളമ്മതൻ മാറിൽ മുഖമമർത്തി.

ഇന്നുമെന്നോർമ്മയിൽ മങ്ങാതെ നില്ക്കുന്നു
സുന്ദരമായ വസന്തമായി.

ആശങ്കകൾ

അദ്യശ്യമായെത്തുന്ന
ചില കാഴ്ചകളുണ്ട്
നമ്മെ മാത്രം ഉറ്റുനോക്കുന്നവ ..!

ആരു൦ കേൾക്കാത്ത
ചില വാക്കുകളുണ്ട്
നമുക്കു മാത്രം കേൾക്കാൻ കഴിയുന്നവ...!

പ്രതീക്ഷയുടെ കൽപ്പടവുകളിൽ 
നമ്മൾക്കായി മാത്ര൦
കാത്തു നിൽക്കുന്ന ചില സ്വപ്നങ്ങളുണ്ട് !

എന്നിട്ടു൦ തമ്മിലടിക്കാൻ
മുറവിളി കൂട്ടി പോരാടുന്നു വിശ്വാസങ്ങൾ!

എല്ലാ൦ കണ്ട് കണ്ണടച്ചു ചിരിക്കുകയാണിന്നും
കലിയുഗത്തിലെ ദൈവം ..!

മാറേണ്ടതെവിടെ ..?
മാനവികതയുടെ
മാറ്റൊലികൾ മറ്റൊരു
പോരാട്ടത്തിൻ തുടക്കമോ ..?

വിട്ടൊഴിയാത്ത
ആശങ്കകൾ മാത്രമോ ബാക്കി ..!

നവകേരളം

പുലരൊളി മിന്നീട്ടും
തെളിയില്ല മനമിന്നു
മാനവരാകെ ദുരിതത്തിലാണല്ലോ!

തളരില്ല,നാമൊറ്റക്കെട്ടായി മുന്നേറി,
പടുത്തുയർത്തീടുമൊരു
പുതുകേരള൦ ..!

പ്രളയം  വിഴുങ്ങിയ
നാടിനെ കാത്തീടാൻ
കൈ കോർത്തു ഒന്നാകാം
കൂട്ടുകാരേ..

ഒരുമ തൻ പെരുമയാൽ
പുത്തനുണർവ്വോടെ
ഉയിർത്തെഴുന്നേറ്റീടും
നവകേരളം....!

സൗരഭ്യമാർന്നൊരു
നന്മ വിളയിക്കാം

നല്ലൊരു നാളേയ്ക്കായ്
വിത്തു പാകാം
തിരിച്ചുപിടിച്ചീടാം
മലയാളമണ്ണിന്റെ
സ്നേഹവും  വിശുദ്ധിയുമെക്കാലവും  ..!
എനിക്ക്‌ നിന്നോട് പറയുവാനുള്ളത്.
---------
ഓർമ്മകൾ കണ്ടുമുട്ടിയപ്പോഴാണ്
വീണ്ടും നമ്മളവിടേക്കുപോയത്.
സ്നേഹം പൂത്തപ്പോളാണ് 
സുഗന്ധം നമ്മിലേക്കലിഞ്ഞുചേർന്നത് .
നീയു൦ ഞാനു൦
നമ്മെ രണ്ടതിർത്തികളിലേക്ക്
അടർത്തിമാറ്റിയപ്പോൾ
ഇറ്റുവീണ കണ്ണുനീർപൊള്ളലിനെ
മായ്ച്ചുകളയാൻ
മനസ്സാഴങ്ങളിൽ കിടന്നു പിടയുന്ന
നിൻ ചുടു  നിശ്വാസങ്ങൾക്കു
മാത്രമേ കഴിയൂ ..
ഇനി നീയു൦ ഞാനുമില്ല
നമ്മൾ മാത്ര൦ ..!
പ്രണയാകാശത്തെ പറവയാവണ്ട.
തിരയും  തീരവും പോലെ പുളകിതരാവണ്ട
ഭൂമിയിലെ സുഖദു:ഖങ്ങളിൽ
പങ്കാളികളായി,
ലോകത്തെയറിഞ്ഞ്,  പച്ചയായ
മനുഷ്യരായി നമ്മളായി ജീവിക്കാം

സ്വാർത്ഥതയുടെ മതിൽക്കെട്ടുകളിടിച്ചുനിരത്താം
ജീവിതസുഗന്ധിയാം താരാട്ടിന്നീണം പോലെ
നമ്മൾക്കീ ഭൂവിൻ യൗവനം നുകരാം..
പടർന്നു പന്തലിച്ച വിഷപ്പടർപ്പുകൾ വെട്ടിമാറ്റി
സ്പർധയില്ലാത്ത ഇളം കാറ്റു വീശുന്ന
പൂവാടികൾ തീർക്കാ൦...
ഞാനു൦ നീയുമല്ലാതെ
നമ്മളായി നമുക്കിനി ജീവിക്കാ൦ ..

ഇണ


കരളിൽ നിറയുന്ന കാവ്യമേ
എൻ ഹൃദയം നിറയുന്നു നിന്നിൽ
പ്രണയം തുളുമ്പും മിഴികളാൽ
നീയെന്റെ മൊഴികളെ
മൗനത്തിലാഴ്ത്തിയല്ലോ.. !

പ്രണയചുംബനമേകിയ നെറുകയിൽ
മംഗല്യ  സിന്ദൂര തിലകം  ചാർത്തി
ഹൃദയരക്തത്തിലലിഞ്ഞോരാടയാളം
മായാത്ത മധുരാനുരാഗമായി.. !

ജീവന്റെ താളമായി മോഹമായ് മാറി
തളരാതെ മുന്നേറാൻ ത്രാണിയേകി
നിലാമഴ പെയ്യുന്ന രാവിൽ കുളിരായി
കനവിലും നിനവിലും നീ മാത്രമായി.. !

ഇനിയെത്ര ജന്മം പിറവിയെടുത്താലും
നീയെന്റെ പ്രാണനിലലിഞ്ഞിടേണം
മരണം വരിച്ചാലും ഒന്നായി നമ്മളീ
ഭൂവിലെ മണ്ണിലലിഞ്ഞിടേണം.. !

Monday, August 6, 2018

അവസ്ഥാന്തരങ്ങള്‍

പറയുവാനായുള്ള 
നിറവുകളോരോന്നും
പലവുരുവുള്ളില്‍ 
തെളിഞ്ഞു വന്നു .
പറയാന്‍ തുടങ്ങവേ ,
അറിയാതെ അകതാരില്‍
കതകുകള്‍ താനേയടഞ്ഞു പോയി ..
പഴകിത്തുരുമ്പിയ വാക്കുകള്‍
മനസ്സിന്റെ
പടിവാതിലില്‍ വന്നു
പതുങ്ങി നിന്നു
പതറാതെ പറയുവാന്‍
കഴിയില്ലെന്നോര്‍ത്താവാം
അധരങ്ങള്‍ മെല്ലെ
വിതുമ്പി നിന്നു..
കളി, ചിരി ചൊല്ലുവാന്‍
കൊതിയാർന്ന വാക്കുകള്‍
അനുവാദമേകുവാന്‍ കാത്തു നിന്നു
അധരത്തിന്നാര്‍ദ്രത തേടിയ വാക്കുകള്‍
അലിവിന്റെ തീരത്തണഞ്ഞ നേരം
ആഴി തന്നേകാന്ത ദിക്കുകളിള്‍
ഒരുകിളി നാദം അലഞ്ഞൊടുങ്ങി.

Monday, July 23, 2018

രണഭൂമി

മദം പൊട്ടിയോടും മതത്തിനു പിന്നാലെയോടുമ്പോള്‍ മനം പിടയ്ക്കുന്ന മരിച്ച കാഴ്ചകള്‍ മാത്രം ..! പണയം വെച്ച തലച്ചോറുമായി പണത്തിനു വേണ്ടി ഓടുവോരേ... പണിയായുധങ്ങള്‍ എത്രയോയില്ലേ പട്ടിണിയില്ലാതെ ജീവിച്ചീടുവാന്‍.. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ പോലെ ഉറ്റവരില്ലാത്ത ബന്ധങ്ങളേറുന്നു . ഉടലുകള്‍ വീണുരുളുന്നു തെരുവില്‍ ഉണരാത്ത നിദ്രയിലലിയുന്നു ഉയിരും .! എന്തിനു വേണ്ടി നാം തമ്മില്‍തല്ലീടുന്നു .. എന്തിനു വേണ്ടിയീ കൊലവിളി നടത്തുന്നു . എവിടുന്നോ വന്നവര്‍ 
എവിടേക്കോ പോകേണ്ടവര്‍ ഏഴകളായീ ഭൂവില്‍ മരിച്ചുവീണീടുന്നു ..!

Monday, July 9, 2018

ഒറ്റവരിക്കവിത

ഞനൊരു ഒറ്റവരിക്കവിത .. നിൻ മനതാരിൽ ഒരായിരം വർണ്ണങ്ങൾ വിരിയിക്കും സ്നേഹപ്പൂക്കളെ നീഹാരമണിയിക്കും കുളിർക്കവിത...... ഞനെന്ന ഒറ്റവാക്കിൽ നിന്നും നാനാർത്ഥങ്ങൾ തേടി നിന്നിലേക്കു ഒഴുകിയെത്തുന്ന പ്രണയകവിത ..! അതെ, ജീവിതത്തിന്റെ നാനാർത്ഥങ്ങൾ തേടിയലയുമൊരു ഒറ്റവരിക്കവിത ..!

Tuesday, July 3, 2018

സന്ദേഹം

ശൂന്യമാം ഹൃത്തില്‍ നിന്നുയരുന്ന ഗീതമിന്നേതു രാഗത്തില്‍ ഞാന്‍ പാടിടേണം? നോവും മനസ്സില്‍ നിന്നിടയ്ക്കിടെ ഇടറിവീഴുന്നു ചിതറിയ വാക്കുകള്‍ ....
ആരൊക്കെയൊ ചുറ്റിനും
നിന്നാര്‍ത്തട്ടഹസിക്കുന്നു .. പിന്നേയുമാരൊക്കയോ പരിഹസിച്ചുചിരിക്കുന്നു .. സഹതാപരൂപേണ സാന്ത്വനമകി ജീവിത നാടകമരങ്ങേറ്റുന്നു ചിലര്‍ ..! മോഹിനികളായി ചമഞ്ഞു പൂതനയായി മാറുന്നരൂപികള്‍ .. വാക്ചാരുതയാല്‍ കളിവാക്കോതിയവര്‍ പിന്നെ വാക്കിനെ വാളാല്‍ മുറിക്കുന്നു .....!
ഒരു നാള്‍..... ഒരു നടുക്കമോടെ എല്ലാം ഒടുങ്ങി ശമിക്കുമായിരിക്കും.....!?

പറയാൻ മറന്ന വരികൾ

  പറയാൻ മറന്ന വരികൾ  ++++++++++++++++++ എത്ര നാളായി കാണുന്നു നിന്നെ ഞാ- നത്ര നാളും പറയാൻ മറന്നുപോയ്. ഇത്രനേരം നിനച്ചു ഞാനെങ്കിലും വ്യർത്ഥമാവ...