Saturday, February 1, 2020

കിരാതജന്മങ്ങളോട്

ജീവിച്ചിരിക്കുമ്പോൾ
ഒരുതരി സ്നേഹമേകാത്തവരേ..
 ഞാൻ മരിച്ചുകിടക്കുമ്പോൾ
കണ്ണുനീരൊലിപ്പിക്കാൻ വരരുതേ..

നീറിനിന്നു തേങ്ങിവിളിച്ചപ്പോൾ
എന്നെ അകറ്റിയോടിച്ചവരേ..
വഴി തിരഞ്ഞു വരരുതേ-
കണ്ണീരാർച്ചന നടത്തീടുവാൻ.

കൂടെയുണ്ടെന്ന് തോന്നിപ്പിച്ച്
തമ്മിലടിപ്പിച്ച്  ഭിന്നിപ്പിച്ചവരേ...
ചത്തുകഴിഞ്ഞുള്ള തേന്മൊഴികൾ
നിങ്ങളിൽ തന്നെ കുഴിച്ചുമൂടുക.

പേരിനുമാത്രമായി
ബന്ധുത്വം ചൊല്ലുന്നവരേ..
യാത്രാമൊഴിയിൽ പോലും
നിങ്ങളെനിക്കന്യർ മാത്രം.

സ്വാർത്ഥതയുടെ
കൊടുമുടിയിൽനിന്നുകൊണ്ട്
ബന്ധങ്ങളെ ബന്ധനമാക്കുന്നവരേ...
പാരിലെല്ലാവർക്കും നിശ്ചിതസമയം.

ഇമചിമ്മി തുറക്കുംവരെപ്പോലും
ആയുസ്സിനു ബലമില്ലാത്തവർ നമ്മൾ
ഇടുങ്ങിയ ചിന്താഗതിയാൽ
ജീവിതം തല്ലിയുടയ്ക്കുന്നുവല്ലോ..

തെളിനീരുപോലെയുള്ള മാനസങ്ങളിൽ
ചെളിവാരിയെറിഞ്ഞു രസിക്കുന്നവരേ...
കൊഴിഞ്ഞ് വീഴണ്ടവരാണ് നിങ്ങളുമെന്ന് ഇനിയെങ്കിലും തിരിച്ചറിയുക

2 comments:

  1. ബാധിരകർണങ്ങൾ തുറക്കുന്ന നാൾ വരും.കവിതക്കും,അതിലെ നന്മക്കും സലാം

    ReplyDelete

മാധവം

  മാധവം ******** എന്തൊരു ചേലീപ്രകൃതിയെ കാണുവാ- നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ! തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം  മധുരമാം കിളിനാദം പല...