Tuesday, June 17, 2025

മാധവം

 മാധവം

********

എന്തൊരു ചേലീപ്രകൃതിയെ കാണുവാ-

നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ!

തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം 

മധുരമാം കിളിനാദം പലവിധങ്ങൾ!

തൊട്ടുതലോടുന്ന കാറ്റിന്റെ മൂളലി-

ലേറ്റുപാടിപ്പോകും നമ്മളെല്ലാം.

ചന്തമാം കാഴ്ചകൾ കാണുമ്പോഴുള്ളിലും 

ചിന്തകളെത്ര ചേക്കേറുമെന്നോ!

തഞ്ചത്തിൽ വന്നുരുമ്മിപ്പോകും തുമ്പിപ്പെ-

ണ്ണിന്റെ കുറുമ്പിനാൽ പൂ വിരിയും.

വാസന്തകന്യക നർത്തനമാടുമീ-

ഗ്രാമത്തിലെങ്ങും മനോഹരിയായ്

ചാറ്റൽമഴപോലെ തുള്ളിക്കളിക്കുമീ-

ചിന്തകളെത്ര മനോജ്ഞമെന്നോ!

മധുരമാമോർമ്മകൾ കൂട്ടിവെച്ചീടുമ്പോൾ

മനസ്സിലെ ചില്ലകൾ പൂത്തിടുമ്പോൾ

മാനസം മാധവം പുൽകുന്നപോലെ,യ-

ക്കാർവർണ്ണനുള്ളിൽ തെളിഞ്ഞപോലെ.



Sunday, June 15, 2025

മരണത്തെ പ്രണയിക്കുന്നവർ

 മരണത്തെ പ്രണയിക്കുന്നവർ 

********************************

എല്ലാവരുമുണ്ടായിട്ടും

ഏകയായിപ്പോകുന്നൊരാൾ

ഒരിക്കലെങ്കിലും മരണത്തെ 

പ്രണയിച്ചിരിക്കാം..

സ്വന്തമെന്നു കരുതി ചേർത്തുപിടിച്ചിട്ടും

അതൊരു മിഥ്യാധാരണയെന്നറിയുമ്പോൾ

ഒരു നിമിഷമെങ്കിലും 

മനസ്സു ചഞ്ചലപ്പെട്ടേയ്ക്കാം.


പ്രാണൻപോലെ കൊണ്ടു നടന്നവർ

പ്രാണനെടുക്കുമെന്ന് തോന്നുന്നനിമിഷം

അതിലും ഭേദം മരണവേദനയാണെന്ന്

തോന്നാതിരിയ്ക്കില്ലല്ലോ?...

സ്നേഹത്തിന്റെ മുഖം മൂടിയണിഞ്ഞു

മറ്റുള്ളവരുടെ മുന്നിൽ 

കോമാളിയാകേണ്ടി വരുമ്പോൾ,

അറിയാതെങ്കിലും ചിന്തിച്ചിരിക്കാം മരണമെത്ര സുഖമെന്ന്!......


ആത്മാഭിമാനം വ്രണപ്പെട്ടൊരാളുടെ

ഹൃദയമറിയാതെ

ഒരിയ്ക്കലെങ്കിലും ആശിച്ചിരിക്കാം മരണത്തെ പ്രണയിനിയായ്!


എങ്കിലും,

ആത്മവിശ്വാസത്തിന്റെ കൈപിടിച്ച്

കരകേറ്റുന്നതിനുവേണ്ടി

സ്നേഹസാന്ത്വനത്തിന്റെ തോണിയുമായി

മറുകരയെത്തിക്കാൻ 

അദൃശ്യനായെങ്കിലുമൊരാൾ പങ്കായവുമായെത്തിയാൽ..

അവിടെ പുതിയൊരു ജനനമുടലെടുക്കാം.

കരുത്തിന്റെ, വിജയത്തിന്റെ പുതുപ്പിറവി..!


- ശ്രീരേഖ. എസ്





 




 

അഞ്ജാതകാമുകൻ

 അഞ്ജാതകാമുകൻ 

**********************

പേമാരിയോട് കൊടുങ്കാറ്റിനുള്ള

പ്രണയം പോലെയാണ്

അവന്റെ പ്രണയം..

സമ്മതം വാങ്ങാന്‍

കാത്തിരിക്കാതെയായിരുന്നു 

അവനെന്നോടുള്ള പ്രണയം.


സിരകളിലൂടെ 

പ്രണയത്തിന്റെ രക്തം

മെല്ലെ കുത്തി നിറച്ചു.

പുലര്‍കാലസ്വപ്നങ്ങളില്‍

ഞാനറിയാതെ എന്നിലേക്ക്

വിരുന്നിനെത്തി.


മെല്ലെ മെല്ലെ,

ആ പ്രണയം സിരകളിലൂടെ 

ഒഴുകിയിറങ്ങുകയായിരുന്നു.


മൃദുചുംബനങ്ങള്‍,

ഗാഢാലിംഗനമായപ്പോള്‍

ഭയത്തിന്റെ മുള്‍ച്ചെടികള്‍

എനിക്ക് ചുറ്റും വേലി കെട്ടി .


അവന്റെ സമീപനം 

ഭീകരമായപ്പോള്‍ 

കണ്ണീരും പ്രാര്‍ഥനയുമായ്‌  

ദൈവത്തിന് കാണിക്ക..


രക്ഷപ്പെടണമെന്ന മോഹത്തില്‍

കീമോ പെണ്ണിന്റെ

അരികിലേക്കോടിയെങ്കിലും

സാന്ത്വനത്തലോടലില്‍

സമൃദ്ധമാം കാര്‍കൂന്തല്‍

വെറും ഓര്‍മ്മയായി.


തലയില്‍ തട്ടമിട്ടു

പുറത്തിറങ്ങിയപ്പോള്‍

ശോഷിച്ച ഉടലിനെ,

കൊത്തിവലിക്കുന്ന

സഹതാപക്കണ്ണുകള്‍.


നിറവും മണവുമില്ലാത്ത

പൂക്കളാല്‍ കൊരുത്തൊരു 

വരണമാല്യം കൊണ്ട് 

വരുന്നുണ്ട് കാമുകന്‍.

മടക്കയാത്രയ്ക്കിനി

നാളേറെയില്ലെന്നു

 മൊഴിയാനോ...?

തിടുക്കമില്ലിനിയും 

സമയമെറെയെന്നു 

ചൊല്ലാനോ..!?

Sunday, June 1, 2025

മൗനനൊമ്പരങ്ങൾ

 മൗനനൊമ്പരങ്ങൾ

*********************

ആത്മാവിൽ ഇടറിപ്പിടഞ്ഞുവീഴുന്ന

വാക്കുകൾക്കെന്നും 

മൗനനൊമ്പരത്തിൻ്റെ ഈണമായിരുന്നു.


ഓരോ നിമിഷവും 

നിറമിഴിയിൽ ഘനീഭവിച്ചുകൊണ്ടിരുന്നത്

ദുഃഖവും വേദനയും മാത്രം..


വെറുമൊരു പാഴ്കിനാവിന്റെ 

കഥകൾ പുലമ്പുന്ന ഭ്രാന്തായിരുന്നു

ഓരോ നിശ്വാസത്തിലും,

മിഴികളിൽ പെയ്തിരുന്നതോ

ഇന്നലെകളിലെ ജല്പനങ്ങളും!


നരച്ച സ്വപ്നങ്ങളിൽ 

നിന്നുയിർത്തെഴുന്നേറ്റ

ബന്ധങ്ങളുടെ 

കൂർത്ത മുളളുകൾ വാഗ്ശരങ്ങളായി 

ഈ നിശബ്ദതയിൽ

നെഞ്ചിൽ ഭാരമാവുന്നു.


കറുത്തിരുണ്ട രജനികളിൽ 

കാറ്റുപിടിക്കുന്ന നിനവുകളിൽ 

പലപ്പോഴും 

സ്വയം നഷ്ടപ്പെടുന്നതുപോലെ..



ശ്രീ…©🖋️

മനസ്സുരുക്കങ്ങൾ

 മനസ്സുരുക്കങ്ങൾ 

*******************

വരണ്ട മിഴികളിലെ

കടലാഴങ്ങളിൽ,

മരിച്ചുപോയ ചിന്തകളിൽ

സായാഹ്നസൂര്യന്റെ 

കുങ്കുമച്ചാലുകൾ..


ഇകഴ്ത്തുമ്പോളിടറിവീഴും

മിഴിനീർത്തുള്ളികൾ തുടയ്ക്കുവാൻ

ഇമ്പമോടൊരു വിരൽത്തുമ്പുപോലും

ഇതുവരെയാരെയും

തഴുകിയെത്തിയിട്ടേയില്ല!....


മറച്ചുവെച്ച നീൾമിഴികളിൽ

ഒഴുകിയിറങ്ങിയ നൊമ്പരപ്പാടുകളിൽ

തോറ്റം പാടുന്ന നിഴൽകാറ്റിലെങ്ങും

ആടിയുലയുന്ന  ജീവിതങ്ങൾ.....


അഴൽക്കാറ്റിലും 

ആടിയുലയാത്ത മനസ്സിൽ

ആരൊക്കെയോ കോരിയിട്ട 

കനലുകളാളിക്കത്തിക്കുന്നവർ

സ്നേഹരാഹിത്യത്തിന്റെ 

തീരാദുഃഖങ്ങളറിയുന്നേയില്ല!...


സ്വാർത്ഥതയുടെയും 

അഹങ്കാരത്തിന്റെയും

പേക്കൂത്തുകൾക്കടിമയായവർ

ഒരുകൂട്ടിയ പൊട്ടിത്തിളപ്പിൽ

വെന്തുപോകുന്നവരുടെ ജീവിതം 

മനസ്സിന്റെയേടുകളിൽ  മാത്രം.!

മാധവം

  മാധവം ******** എന്തൊരു ചേലീപ്രകൃതിയെ കാണുവാ- നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ! തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം  മധുരമാം കിളിനാദം പല...