മാധവം
********
എന്തൊരു ചേലീപ്രകൃതിയെ കാണുവാ-
നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ!
തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം
മധുരമാം കിളിനാദം പലവിധങ്ങൾ!
തൊട്ടുതലോടുന്ന കാറ്റിന്റെ മൂളലി-
ലേറ്റുപാടിപ്പോകും നമ്മളെല്ലാം.
ചന്തമാം കാഴ്ചകൾ കാണുമ്പോഴുള്ളിലും
ചിന്തകളെത്ര ചേക്കേറുമെന്നോ!
തഞ്ചത്തിൽ വന്നുരുമ്മിപ്പോകും തുമ്പിപ്പെ-
ണ്ണിന്റെ കുറുമ്പിനാൽ പൂ വിരിയും.
വാസന്തകന്യക നർത്തനമാടുമീ-
ഗ്രാമത്തിലെങ്ങും മനോഹരിയായ്
ചാറ്റൽമഴപോലെ തുള്ളിക്കളിക്കുമീ-
ചിന്തകളെത്ര മനോജ്ഞമെന്നോ!
മധുരമാമോർമ്മകൾ കൂട്ടിവെച്ചീടുമ്പോൾ
മനസ്സിലെ ചില്ലകൾ പൂത്തിടുമ്പോൾ
മാനസം മാധവം പുൽകുന്നപോലെ,യ-
ക്കാർവർണ്ണനുള്ളിൽ തെളിഞ്ഞപോലെ.
No comments:
Post a Comment