Tuesday, September 24, 2024

ഉയർത്തെഴുന്നേൽപ്പ്

 


സ്വപ്നങ്ങളായിരം ചിറകുകളായി 

വെണ്ണിലാപ്പറവകൾ വഴികാട്ടിയായി 

പൊൻതൂവലോരോന്നും ശിരസ്സിലേന്തി 

പൊന്മകളായവൾ, നേട്ടങ്ങൾ തേടി..!

വഴികാട്ടിയായി വന്നൊരുവനവളുടെ 

ജീവിതയാത്രയിൽ കുടപിടിച്ചു. 

സ്വപ്നവർണ്ണങ്ങളും കണ്ടു നടന്നവൾ 

ഇരുളിൽ നിലാവിനെ കാത്തിരിപ്പായ്!

പാറിപ്പറന്നു നടന്നൊരു പെൺകൊടി 

ജീവിതപ്പാതതൻ കൂരിരുളിലായോ?

വെള്ളിവെളിച്ചെമെന്നോർത്തു നടന്നതോ 

ഇരുളിന്നഗാധമാം ഗർത്തത്തിലോ..?

പ്രത്യാശയോടെ പിടിച്ചൊരു വള്ളിയിൽ 

ദുഃഖങ്ങൾ കൊണ്ടു ബലമുണർത്തി.

കണ്ടതില്ലൊട്ടുമവളുടെ മോഹങ്ങൾ,

ദുരിതത്തീച്ചുളയിലവളെ വീഴ്ത്തി.

അഗ്നിയിൽ വീണു പിടഞ്ഞൊരാ പെൺകിളി 

ആർത്തുവിളിച്ചു വിലപിക്കവേ,

ഈശ്വരൻ കാട്ടും വെളിച്ചത്തിൻ വെണ്മയിൽ

ഫീനിക്സ് പക്ഷിയായവളുയർന്നു!








പൊയ്മുഖങ്ങൾ

ഉറ്റവരുമായ് കൂടി ധനത്തിനായ് 

അറ്റുപോവുന്നുടയവരൊക്കെയും.

അൽപ്പചിന്തയാലന്യോന്യമാരെയും

കണ്ടിടാതെ നടക്കുവോരൊക്കെയും.


കണ്ടതും കേട്ടതും ചൊല്ലി നിന്നവർ

കണ്ട ഭാവം നടിക്കാതെയെപ്പൊഴും

കിട്ടിയ നേട്ടം പോക്കറ്റിലാക്കവേ

മാറിടുന്നു കോമാളിയായ് സത്യവും!


കാത്തിരിപ്പിനൊടുവിലായുണ്മതൻ പൂത്തിരികൾ തെളിയവേ ചുറ്റിലും

വെണ്മയാൽ തുടിയ്ക്കും ബന്ധമൊക്കെയും

ബന്ധനത്തിലായ്ത്തീരും പൊളിമൊഴി!


ഇന്നനർഹമായ് നേടുന്നതൊക്കെയും 

തെല്ലഹങ്കാരമൊന്നുയർന്നീടവേ

അല്പമാത്രമാമായുസ്സുകൊണ്ടെല്ലാം 

അന്യമായ്ത്തീരുമില്ലൊട്ടു സംശയം!

തേങ്ങൽ

 പൊട്ടിച്ചിരികളുയരുന്ന യാമങ്ങളിൽ

അടക്കിപ്പിടിച്ച ചില തേങ്ങലുകൾ ..

ഞെട്ടിയുണർന്ന മോഹങ്ങൾ കിനാമഴപോലെ പെയ്തിറങ്ങുമ്പോൾ ..

കരിയില മയക്കത്തിൽ

അമർന്നു പോയ നിശ്ശബ്ദത !

വന്യമായ മുരൾച്ചയിൽ..

ഭയത്തിന്റെ പുതപ്പിനടിയിലൊളിച്ചിരിക്കുമ്പോൾ,

കനംതൂങ്ങിയ മിഴികളിലെ 

വേപഥു കാണാൻ ആരുണ്ടിവിടെ ...?

പരമാർത്ഥം

അന്യരുടെ ആഗ്രഹങ്ങളെയും 

മോഹങ്ങളെയും സ്വന്തമാക്കി 

അത്യാർത്തിയോടെ

ജീവിതാസ്വാദനത്തിലാണ്ട

മർത്യർക്കറിയില്ലല്ലോ,

അവരുടെ കണ്ണീർശാപമേറ്റാൽ 

ദുരന്തമേൽക്കാൻ തലമുറകൾ

ബാക്കിയെന്ന പരമാർത്ഥം!

രിപുക്കൾ

മിഴിനീരിൽ തളിരിട്ട നൊമ്പരപ്പൂവുകൾ-

ക്കിത്രമേലാരേ നിറം കൊടുത്തൂ?

കളിയും ചിരിയും പിണക്കവുമായ് കൂടെ

വന്നവർ വിതറിയ സ്വപ്നങ്ങളോ?


കൂട്ടത്തിൽ തോഴരായ് കൂടെ വന്നുള്ളവർ

തോറ്റം പറഞ്ഞു രിപുക്കളായോർ. 

തോൽപ്പിക്കാൻ മാത്രം തുണയായി വന്നവ-

രാകെ രുധിരം കുടിച്ചു വീർത്തു.


പൊളികൊണ്ടു വേലികെട്ടുന്നവർ, പിടയുന്ന നെഞ്ചിന്റെ നോവറിഞ്ഞീലതെന്നോ!

ജീവിതം ഭൂമിയിൽ ഹോമിച്ചു തീരുമ്പോൾ 

നിറമില്ലാ മോഹങ്ങൾ ബാക്കിയെന്നും.

Saturday, August 10, 2024

ഒറ്റപ്പെട്ടവരുടെ നിശ്വാസങ്ങൾ

 കാർമേഘക്കൂട്ടിൽ നിന്നും 

താഴേയ്ക്കുപതിക്കുന്ന 

മഴമുത്തുകൾക്കിടയിൽ നിന്നും 

ഒറ്റപ്പെട്ടുപോയൊരുവളുടെ 

നിശ്വാസത്തിൻ സ്വനങ്ങൾ..!



ഒരുപാട് പേർക്കിടയിൽ നിന്നിട്ടും

ഏകാന്തതയുടെ തുരുത്തിൽ 

ഒരൽപ്പം ആശ്വാസത്തിനായി 

കേഴുന്ന മനസ്സിന്റെ വിങ്ങലുകൾ.


ഉള്ളിൽ കുമിഞ്ഞുകൂടും ഗദ്ഗദങ്ങൾ 

ആരുമറിയാതിരിക്കാൻ പാടുപെടുമ്പോൾ 

പങ്കായമില്ലാത്ത തോണിപോലെ 

ആടിയുലയുന്ന മനസ്സിലെങ്ങും

സ്വയം പറയുന്ന പരിവേദനങ്ങൾ മാത്രം.!



ആർക്കൊക്കെയോ വേണ്ടി നീറി 

ആരുമില്ലാതെയാകുമ്പോഴുള്ള നോവ് 

ആത്മനൊമ്പരമായി തിരയടിക്കുമ്പോൾ 

ആരുമറിയാത്ത ഉള്ളൊഴുക്കിൽ 

ഒറ്റപ്പെടലിന്റെ നിശ്വാസങ്ങൾ മാത്രം..!!



Saturday, June 15, 2024

പ്രയാണം

 വേഗമാർന്നുള്ള കാലപ്രയാണത്തിൽ,

വേഗമില്ലാതുള്ള ഹൃദയതാളം മാത്രം..!

എത്ര നാളിനിയുമീയോട്ടം തുടരണം 

കാഴ്ചകളൊക്കെയും മങ്ങിത്തുടങ്ങിയോ?

ചെയ്തവയൊക്കെയും ജലരേഖയായ്, ഇനി 

ചെയ്യുവാനുള്ളതോ ദുർഘടപാതയിൽ

ഗതകാലമൊന്നു നാം മാറ്റുരച്ചെങ്കിലോ,

ഘടികാരമൊന്നതിൻ മൂളിച്ച മാത്രമായ്!

ഈ വഴിത്താരയിലൂടെ നാമിനിയെത്ര

കാലം പ്രയാണം തുടരണമെന്നറിയീലാ!

Friday, June 14, 2024

ആശങ്ക

 ആഴങ്ങളിലേയ്ക്കാണ്ടുപോകുന്ന ഹൃദയത്തെ,പിടിച്ചുയർത്താനൊരു ശ്രമം!

വിജയിക്കുമോ?'... അറിയില്ല, എങ്കിലും

ഓർമ്മകളിൽ പറ്റിപിടിച്ച പായലുകൾ തുടച്ചുവെക്കാം.

മനസ്സിലെ തുന്നൽപാടുകൾ മായ്ച്ചുകളയാം. 

കണ്ണീരുപ്പില്ലാത്ത ഇത്തിരി തെളിനീർ കിട്ടിയെങ്കിൽ..!!

മഞ്ഞയിലകൾക്കിടയിലൂടെഒളിഞ്ഞു നോക്കുന്ന സൂര്യൻ 

പ്രഭാതത്തിന്റെയോ, അസ്തമയതിന്റെയോ..!?

അതെന്തായാലും, മഴവില്ലുതീർക്കുന്നസ്വപ്നത്തിൽ മിഴിയടക്കാം..!

Thursday, March 7, 2024

അരികിൽ വരൂ

  ഗാനം

*****---

പ്രണയമായെന്നിൽ നീയലിയുമ്പോൾ

കൃഷ്ണാ....

രാധയായ്, അറിയാതെ ഞാനാടുന്നുവോ?.

സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ

മീരയായ് ഞാൻ സ്വയം മാറുന്നുവോ?...

                              (കൃഷ്ണാ........)


തളരുന്ന നേരത്തു ദാഹമകറ്റാനായ്

യമുനതൻ തീരത്തു വന്നിരിക്കേ..,

കണ്ണാ, നീ പ്രേമകടാക്ഷങ്ങളെയ്യുമ്പോൾ 

പ്രണയിനിയായി ഞാൻ മാറുന്നുവോ?

                             (കൃഷ്ണാ.......)


മധുരമാം മുരളീഗാനത്തിൽ മുഴുകുമ്പോൾ

മാധവം പൂത്തുലയുന്നപോലെ!

തുടികൊട്ടിയാടുകയാണെന്നുമെൻ മനം

മുരളീധരാ നീയെന്നരികിൽ വരൂ...

                                   (കൃഷ്ണാ.......)







അടിമയല്ലവൾ

അടിമയല്ലവളൊരുനാളും വീടി-

 ന്നുടമായാണെന്നറിയുക!അന്യോന്യധാരണയാവണമധികാരം

അഹന്തയാലാർക്കു- മടിച്ചമർത്താനാവില്ലെന്നോർക്കണം.

അവകാശത്തോടെന്നും കൂടെനിർത്തിക്കൊ- 

ണ്ടഭിമാനത്തോടെ ചേർത്തുപിടിക്കണം.

തുല്യതയെന്നതൊരിക്കലും

വാക്കില,ല്ലതു കർമ്മത്തിലാവണം.

പരിണയം പരാജയമെങ്കിലിന്നേകയായ്

ധീരയായ് ജീവിച്ചുകാട്ടണം.

മകൾക്കായൊരു മുറി വീട്ടിലെപ്പോഴും

മാതാപിതാക്കൾ കരുതണമെപ്പൊഴും.

വേണ്ടാ സഹതാപം, പെണ്ണവൾ-

ക്കൊരു നല്ല ജീവിതം വിരിയട്ടെ നിർഭയം!!!

പറയാൻ മറന്ന വരികൾ

  പറയാൻ മറന്ന വരികൾ  ++++++++++++++++++ എത്ര നാളായി കാണുന്നു നിന്നെ ഞാ- നത്ര നാളും പറയാൻ മറന്നുപോയ്. ഇത്രനേരം നിനച്ചു ഞാനെങ്കിലും വ്യർത്ഥമാവ...