Wednesday, November 26, 2014

കുറും കവിതകള്‍

പൂവിനെ മുകരുന്ന 
ചിത്രശലഭത്തിന് 
ഹിമകണവും മധുരതരം


ഓര്‍മ്മകള്‍ക്ക് വിശറി മെനയുന്നു
പുസ്തകത്താളിലെ
മയില്‍പ്പീലിതുണ്ടുകള്‍


നുണവല കെട്ടി ഇരയെപ്പിടിക്കുന്ന 
ചിലന്തിയെ നോക്കി 
ചുമരിലിരുന്നു വാലിളക്കുന്ന ഗൌളി


ഹൃദയവീണയില്‍ 
ശ്രുതി മീട്ടുന്നു 
നിന്‍ പ്രണയ ഗീതികള്‍


സൌഹൃദ ചെടിയില്‍ 
കമ്പിളിപ്പുഴുക്കള്‍ .
കൊഴിഞ്ഞു വീഴുന്നു നൊമ്പരപ്പൂക്കള്‍


കോഴിച്ചോര കണ്ടു നിലവിളിച്ചവന്റെ
കൈയ്യില്‍ വടിവാള്‍.
നിറകണ്ണുമായി താതന്‍


വൃതശുദ്ധിയും
ശരണംവിളിയുമായി
മഞ്ഞില്‍ കുളിച്ച് വൃശ്ചികപ്പുലരി


രാവിന്റെ നിശ്ശബ്ദതയില്‍ 
നുറുങ്ങുവെട്ടവുമായി
സ്വര്‍ണ്ണപ്പൊട്ടുകള്‍


കരളിലടച്ചു വെച്ചിട്ടും
കണ്ണീരില്‍ കുതിരുന്നു
കദന ചിന്തകള്‍


മന്ദമാരുതന്‍റെ തലോടലില്‍ 
വെഞ്ചാമരം വീശുന്നു,
പൂത്തുനില്‍ക്കുന്ന കാട്ടുപുല്ലുകള്‍


തുലാമഴയില്‍ കുതിര്‍ന്ന്
കടലാസ് തോണി.
ഓര്‍മ്മയില്‍ മിഴികളും


പുഴയിലൂടെ ഒഴുകിവരുന്ന 
ഈറ്റച്ചങ്ങാടത്തില്‍
തുള്ളിക്കളിക്കുന്ന ബാല്യം


ദുഃഖമൊഴിയാന്‍ ദൈവത്തിനു 
നേര്‍ച്ചയും കാഴ്ചയും .
കണ്ണീരുമായി കാണപ്പെട്ട ദൈവങ്ങള്‍.


ചിഹ്നങ്ങള്‍ കൊണ്ട് 
നിറഞ്ഞ ജീവിതം.
ഇടയ്ക്കെവിടെയോ ശൂന്യത.


നെല്‍പ്പാടങ്ങളില്‍ ചാഞ്ചാടുന്ന
ഈറന്‍ക്കാറ്റ്.
ഓര്‍മ്മയിലിന്നും കുളിരല


നിന്‍ പ്രണയച്ചിറകിനുള്ളില്‍ 
കുറുകിയിരിക്കട്ടെ
എന്‍ നിശ്വാസങ്ങളില്‍ 
ഫണമുയര്‍ത്തുന്ന വേദനകള്‍


സ്നേഹത്തിന്റെ
പൂനിലാവോ,
പുഞ്ചിരിപ്പൂക്കള്‍..


ഏകാന്തതയുടെ തോണിയില്‍
പങ്കായം പിടിക്കുന്നു.
ഓര്‍മ്മകളുടെ കുന്നിമണി ചെപ്പ്


പായല്‍ പോലെ മനസ്സിനെ മൂടിയ
നിന്റെ നുണകള്‍ വെട്ടിമാറ്റിയപ്പോള്‍ 
ഹാ..എന്തൊരു തെളിനീര്.


സൌഹൃദ ചെടിയിലെ
പ്രണയപുഷ്പം.
വലിച്ചു കീറിയ തുണിപ്പാവ.


എരിയുന്ന വേനലിലും 
വാടാത്ത പൂവായി
വിടരുമോ എന്‍ മുഖം
നിന്‍ മനതാരിലെന്നും....


ഏറുപുല്ലിന്റെ 
മധുരനൊമ്പരം.
തിരിഞ്ഞു നോക്കുന്ന പെണ്‍കൊടി


കൊയ്ത്തുപ്പാട്ടിന്റെ ഈണം.
കുണുങ്ങിച്ചിരിക്കുന്ന 
നെല്‍മണികള്‍


കരളിനെ കൊത്തിവലിക്കുന്നു
ആ ചാട്ടുളി കണ്ണുകള്‍.
കലാലയ സ്മരണകള്‍


ഹൃദയ തറവാട്ടില്‍ വിരുന്നിനെത്തി
ജാലക വാതിലിലെ ദീപക്കാഴ്ച.
മധുരസ്മരണകള്‍


പരവതാനി വിരിച്ചു
വന്ന മോഹങ്ങള്‍ ,
കീറപ്പായയില്‍ മയങ്ങുന്നു.








Sunday, November 9, 2014

ചിഹ്നങ്ങള്‍

ഒരു ബിന്ദുവില്‍ നിന്നുള്ളജനനം
ജീവിതരേഖയിലേക്ക് മാറുമ്പോള്‍
വെട്ടുംകുത്തും തിരുത്തലുകളും
കൊണ്ട്നിറയുന്ന പേപ്പര്‍പോലെ.

ശൈശവം
അത്ഭുതമാകുമ്പോള്‍
ആശ്ചര്യം കൊണ്ട് 
നിറഞ്ഞ കൌമാരം.
ഗുണിച്ചും ഹരിച്ചും 
നേടിയെടുത്ത പങ്കാളിയും 
ഇടയ്ക്കെപ്പോഴോ
ചോദ്യചിഹ്നമാകുന്നുവോ?

പാതിവഴിയില്‍ നഷ്ടമായ 
കൂടെപ്പിറപ്പിന്റെ കണ്ണി
വിളക്കിചേര്‍ക്കാന്‍ വന്ന
കൂടെ പിറക്കാത്ത 
സോദരന്റെ കണ്ണുകള്‍, 
ശരീരത്തിന്റെ അളവഴകുകളില്‍ 
കൂട്ടലും കുറയ്ക്കലും 
നടത്തിയപ്പോള്‍ ,
അര്‍ദ്ധവിരാമത്തിലാണ്ടുപോയ
സഹോദര സ്നേഹം..

എത്ര ശ്രമിച്ചിട്ടും പൂര്‍ണ്ണ- 
വിരാമത്തിലെത്താതെ
ജീവിതം ചോദ്യമാക്കി
പലരിലൊരാളായ്‌ മാറുമ്പോഴും
ഉത്തരം കിട്ടാത്ത 
സമവാക്യം പോലെ,
അലഞ്ഞുകൊണ്ടിരിക്കുന്നു 
അവളുടെ മനസ്സിപ്പോഴും..!

Wednesday, November 5, 2014

ഇതെന്ത് ആചാരം..?



അപവാദച്ചൂടില്‍ ചുട്ടെടുത്ത
ഹൃദയത്തെ
പരദൂഷണ ദാഹവുമായി
അലഞ്ഞവര്‍...
നാല്‍ക്കവലയിലെ അറവുശാലയില്‍
കെട്ടിത്തൂക്കി വില്‍ക്കുമ്പോള്‍
മണം പിടിച്ചു നടക്കുന്ന
ചെന്നായ് കൂട്ടവും
മുഖം മൂടിയണിഞ്ഞ
സദാചാരചിന്തകരും ...
എരിവും പുളിയും ചേര്‍ത്ത
മസാലക്കൂട്ട് ഉണ്ടാക്കി
അടുക്കളപ്പുറങ്ങളില്‍ വിളമ്പുന്നു
ദുഷിപ്പ് നാറുന്ന ചുണ്ടുകള്‍.
അത്താഴ മേശയില്‍
മൃഷ്ടാന്നഭോജനത്തിന്റെ ഏമ്പക്കം .. 

മാനം നഷ്ടപ്പെട്ട പെണ്ണിന്റെ
ജീവിതം വെച്ച് അറുമാദിക്കുന്ന
കാമക്കോമരങ്ങള്‍
ഓര്‍ക്കാതെ പോകുന്നു.
സ്വഗൃഹത്തിലെ
നാളെയുടെ വാഗ്ദാനങ്ങളെ...
കിട്ടാത്ത മുന്തിരി പുളിക്കുമെന്ന
പഴമൊഴിയെ ഓര്‍മപ്പെടുത്തി
ഓരിയുടുന്നു കുറുക്കജന്മങ്ങള്‍..

വഞ്ചനയും ചതിയും
പൌഡറും സെന്റുമായി
പൂശി നടക്കുന്നവര്‍,
ചീഞ്ഞളിഞ്ഞ മനസ്സിനെ
വര്‍ണ്ണ കുപ്പായങ്ങളില്‍
ഒളിപ്പിച്ചു വെക്കുന്നു.
മധുരമൊഴികളും
കൌശലമിഴികളുമായി
എവിടെയും കാണാം..
സദാചാരമെന്നവാക്കിനെ
ദുഷിപ്പിക്കുന്ന കപടമുഖങ്ങള്‍..

Saturday, October 25, 2014

അയാള്‍



അയാള്‍ പറയുന്നു..
കഴിഞ്ഞ ജന്മത്തിലെ
സ്വന്തമാണ് നീ.


സ്വന്തം ?


അമ്മയോ,പെങ്ങളോ,ഭാര്യയോ ,
കാമുകിയോ, അതോ മകളോ?
ജന്മാന്തരങ്ങളായ്
അലയുന്ന ഒരാത്മാവിന്റെ
നിതാന്തമായ തേങ്ങലോ...


കാണാത്ത മുഖവും ,
കേള്‍ക്കാത്ത സ്വരവുമായ്
എന്നിലലിഞ്ഞു ചേരുന്ന
അയാള്‍ ആരാവും..


അര്‍ത്ഥതലങ്ങള്‍ 

തേടിയലയുവാന്‍
സമയമില്ല.
തിരഞ്ഞു നടക്കുവാന്‍
ത്രാണിയുമില്ല


എങ്കിലും....


വേദനയിലേക്കിഴഞ്ഞെത്തുന്ന
തൂവല്‍ സ്പര്‍ശം പോലെ
തിരയും തീരവും തമ്മിലുള്ള
ആത്മബന്ധം പോലെ ....
ആരാണയാള്‍??


മുജന്മത്തിലെ പിതാവോ,
സഹോദരനോ, മകനോ, ?
പ്രണയവാതിലിന്റെ
കള്ളതാക്കോലുമായി വരുന്ന
കാമുകനോ അതോ,
ഉപബോധമനസ്സിന്റെ
കടലിരമ്പുകളില്‍ നിന്നുയരുന്ന
ചിത്തഭ്രമമോ..


ആരായിരിക്കും ?

Monday, October 20, 2014

കുറും കവിതകള്‍

തുള്ളിച്ചാടുന്ന മഴയത്ത് 
നടന്നു വരുന്നു പാളത്തൊപ്പി .
കാത്തിരിക്കുന്ന പ്ലാവില കഞ്ഞി ....


മഴവില്ല് ചാര്‍ത്തിയ
സ്വപ്നങ്ങളിലെ 
വര്‍ണ്ണമയൂരമോ നീ ...


കല്ലറയിലടച്ചിട്ടും
വട്ടമിട്ടു പറക്കുന്നു.
കഴുകക്കണ്ണുകള്‍


ചുടല നൃത്തവുമായ്
മുടിയഴിച്ചാടി വരുന്നവള്‍.
തുലാവര്‍ഷം


നട്ടു നനച്ചപ്പോള്‍
ആരറിഞ്ഞു,
ഇത്തിള്‍ക്കണ്ണിയാകുമെന്ന്...


ഈറനുടുത്ത് ത്രിസന്ധ്യ.
മുത്തശ്ശിയെ കാത്ത് 
ഭസ്മത്തോണി


പൊളിവചനം കേട്ട 
മനസ്സില്‍ കണ്ണീര്‍ പുഴ. 
ചൂണ്ടയില്‍ പിടയുന്ന മീന്‍


വര്‍ണ്ണക്കൂട്ടില്‍ ചാലിച്ച 
ബാല്യകാലം.
നിഴല്‍ചിത്രങ്ങള്‍


താഴിട്ടുപൂട്ടിയ മനസ്സില്‍
തുരുമ്പിച്ച ഓര്‍മ്മകള്‍.
വറ്റിവരണ്ട കണ്ണുകള്‍


ആകാശപ്പരപ്പ് നോക്കി
പകല്‍പ്പക്ഷി.
ഏകാന്തതയുടെ താഴ്വര


രാത്രി മഴയോട് 
കിന്നാരം ചൊല്ലുന്നു.
മുല്ല മൊട്ടുകള്‍


കാലചക്രം ഉരുളുമ്പോഴും
മായാതെ നില്‍ക്കുന്നു.
പാളവണ്ടി വലിക്കുന്ന നിന്‍ മുഖം


മുള്‍വേലി കെട്ടിയിട്ടും 
ഒളിഞ്ഞു നോക്കുന്നു.
സംശയപ്പടര്‍പ്പുകള്‍


ഇളംകാറ്റില്‍ 
ലാസ്യഭാവവുമായ് മഴനൂലുകള്‍ .
തുറന്നിട്ട ജാലകം


പച്ചിലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ
തലോടാന്‍ വരുന്നുണ്ട്
തങ്കനൂലുകള്‍


ഭാരം താങ്ങാനാവാതെ 
ചിതലരിച്ച ഹൃദയം .
നീര്‍മിഴിപൂവുകള്‍


ചില സൌഹൃദങ്ങള്‍
കുപ്പിവളകള്‍ പോലെ.
നീര്‍ക്കുമിളകള്‍




















Sunday, October 12, 2014

അമ്മ




നന്മ  നിറഞ്ഞ നിന്‍ വാമൊഴിയിന്നും
തങ്കലിപിയായ്എന്‍ ഹൃത്തിലമ്മേ..
സങ്കടമെന്നുള്ളില്‍ നിറയുന്ന നേരം
നിന്‍ മുഖമെന്‍ മനംകവരുന്നുവല്ലോ 


കല്ലും മുള്ളും നിറഞ്ഞ വഴിത്താരയിലെ 
ചതി ഗര്‍ത്തങ്ങളില്‍ വീഴാതിരിക്കാന്‍
നീ ചൊല്ലിത്തന്ന പാഠങ്ങളിന്നും
സുഗന്ധപൂക്കളായിഎന്നിലുണ്ടമ്മേ...


മറക്കുവാനാകുമോ മരിക്കുവോളം
അമ്മ വാല്സല്യത്തിന്‍സ്നേഹച്ചൂട്.
വാടില്ലോരുനാളും നിന്‍ കരലാളനത്താല്‍
എന്നില്‍ നിറഞ്ഞസ്നേഹപ്പൂക്കള്‍.


നിന്‍ വാര്‍മടിത്തട്ടിലെ  കുഞ്ഞിളം പൈതലായ്
ചാഞ്ഞുറങ്ങീടുവാന്‍ വീണ്ടുമൊരു മോഹം.
അമ്മിഞ്ഞപ്പാലിന്റെ മാധുര്യം നുണയുന്ന 
കുസൃതിപ്പൈതലായ് മാറട്ടേ ഞാന്‍....




Saturday, October 4, 2014

മൂന്നു വരി കവിതകള്‍



മങ്ങാത്ത ഓര്‍മ്മകളുമായി
ഉമ്മറത്തെ ചാരുകസേര.
ചിരിക്കുന്ന ചുമര്‍ചിത്രം

മഴയില്‍ കുതിര്‍ന്ന
വര്‍ണ്ണ ചിത്രം നീ.
മാഞ്ഞു പോയ മഴവില്ല് ഞാന്‍

വൃദ്ധദിനമായതു കൊണ്ട്
വൃദ്ധസദനത്തില്‍ തിരക്ക്.
തണല്‍ മരം തേടുന്ന വൃദ്ധ

നീയൊരു കരയെങ്കില്‍
ചിലങ്കയിട്ടാടുന്ന
തിരയാകാം ഞാന്‍.

എരിയുന്ന വയറിന്റെ 
നോവറിയാത്തവര്‍ 
എറിയുന്നുഭക്ഷണം വഴിയോരത്ത്

ഈറനുടുത്ത പുലരിപ്പെണ്ണിനെ
പൊന്‍ പട്ടണിയിക്കുന്നു .
സൂര്യ കിരണങ്ങള്‍

മിന്നുന്ന ഉടയാടക്കുള്ളില്‍
മാറാല പിടിച്ച ഹൃദയം.
ഓന്തിന്റെ ജന്മം

രാവിന്റെ നിശ്ശബ്ദതയില്‍
തേങ്ങുന്ന മൂങ്ങ.
കായ്ക്കാത്ത മരം

തോരാത്ത മഴ
വിധവയുടെ കണ്ണുനീര്‍ .
അറ്റു പോയ താലി

മങ്ങിയ വെളിച്ചവുമായ്
ഓര്‍മ്മകളില്‍
മാറാല പിടിച്ച റാന്തല്‍

കുങ്കുമതിലകവുമായ്
മൂവന്തിപ്പെണ്ണ്.
തല താഴ്ത്തി സൂര്യകാന്തി

കണ്ണീരില്‍ കുതിര്‍ന്ന
താലിച്ചരട്.
വീഴാറായ നെടുംതൂണ്

താങ്ങാന്‍ നിന്റെ
ചുമലുണ്ടെങ്കില്‍
നടക്കാം ഏതു വെയിലിലും..

അനുസരണയില്ലാത്ത കാറ്റ്.
അപ്പൂപ്പന്‍ താടിക്ക്

പിറകെ ഓടുന്ന കുട്ടി

നിന്റ സങ്കടമൊന്നു നിര്‍ത്തുമോ?
കരയാന്‍ കണ്ണീരില്ലെന്ന്
കരളിനോട് കണ്ണ്

കത്തിയെരിയുന്നു
മനുഷ്യന്റെ അഹന്ത.
കറുത്ത പുകച്ചുരുളുക
ള്‍

വിതസാഗരത്തില്‍ 
ജീപാഷാണം കലക്കുന്നു.
ദുഷ്ടന്റെ ചെയ്തികള്‍

നിന്റെ കിനാവില്‍
ഞാനെന്ന സ്വപ്നമോ?
ഉദയ സൂര്യന്‍

ഭാവിയിലേക്ക്
ചിറകു വിടര്‍ത്തുന്നു.
നിന്‍ മിഴിയിലെ കവിത

വിങ്ങുന്ന മാറുമായ്
ഐ .റ്റി. അമ്മമാര്‍.
പാല്‍പ്പൊടി കുടിക്കുന്ന കുരുന്നുകള്‍

ആഴക്കടലില്‍
ജീവിത നൌക .
എരിയുന്നു നെഞ്ചും വയറും

കൈയ്യില്‍നിന്നും പൊഴിയുന്നു
മഞ്ചാടിമുത്തുകള്‍ .
നിന്റെ ഓര്‍മ്മകള്‍

ആത്മാര്‍ത്ഥതയില്ലാത്ത
സൗഹൃദം
കാറ്റത്തെ ഇതള്‍

എനിക്കെന്നും
മധുര പതിനേഴ്‌.
അഹങ്കാരത്തോടെ പ്രണയം


ലഹരി

ലഹരി  ******* ലഹരിയിലാറാടും നമ്മുടെ നാടിതിൽ ലഹരിയിലാടിക്കുഴയുന്നു കുട്ടികൾ ജീവിതലഹരിക്കായ് പൊരുതേണ്ടവരിന്നോ ലഹരിയിലാകെ തുലയ്ക്കുന്നു ജീവിതം!...