Wednesday, July 27, 2016

കുറുമൊഴികള്‍

ഇഷ്ടം കൂടിയപ്പോൾ
പറഞ്ഞ രഹസ്യങ്ങൾ,
തെറ്റിപ്പിരിഞ്ഞപ്പോൾ
നൂറായി പെറ്റുപെരുകി.

പിങ്ങിയോ..
സൂര്യകാന്തിപ്പൂക്കള്‍
ഇരുണ്ടയാകാശം


ഏകാന്തതയുടെ മുഷിപ്പിന്
ഇച്ഛാശക്തിയുടെ മരുന്ന്;
വിരിയുന്ന പുളകങ്ങൾ.


വിള്ളല്‍ വീണ 
വിവാഹ ഫോട്ടോ .. 
നെടുവീര്‍പ്പുമായി. 
പൊട്ടാറായ താലി


മരച്ചില്ലകളെ 
വെൺമാലയണിയിക്കു൦ 
അർക്കകിരണങ്ങളെ 
നോക്കും മിഴിച്ചിമിഴുകൾക്ക് 
എന്തൊരു നവചൈതന്യം .


ഉള്ളിൽ തിളയ്ക്കുമവിവേക-
മതിബുദ്ധി കാട്ടുമ്പോൾ
നിന്നിടം പാതാളമായ് മാറുന്ന 
തറിയാതെ പോകുന്നു നാ൦ !


നിശബ്ദ ചോരന്‍
കരിമ്പടം പുതച്ചു വന്നു.
കൂട്ടനിലവിളി


ജീവിതമേ,നീയെന്നെ
നയിച്ചാലും നേർവഴിയെ;
കാലമിതെത്ര പങ്കിലം,
സ്വാർത്ഥതാനിർഭരം...!


മാമ്പഴം നോക്കി
ഒരു അണ്ണാറക്കണ്ണന്‍.
ഉന്നം പിടിച്ചൊരു കല്ല്‌


ഓര്‍മ്മപ്പെയ്ത്,
കുടചൂടി വരുന്ന
നിലാക്കവിത


നിറപറപോൽ
നിറയേണം, 
നിലവിളക്ക്പോല്‍
തെളിയേണം.
ഉള്ളിലെ അന്ധകാരമകറ്റാൻ
എന്നെന്നും,നീയെനിക്ക്
തുണയേകീടെണം


മധു നുകരാൻ കാത്ത് നിൽക്കുന്ന വണ്ട്‌. 
ഇളം കാറ്റിൽ ഇതൾ വിരിയാതെ, 
നാണിച്ച് നിൽക്കുന്ന പൂമൊട്ട്!! .


നിലാമഴയില്‍
കവിത എഴുതുന്നു.
കിനാപ്പക്ഷികള്‍


വർഷസുന്ദരി 
ആടിത്തിമിർക്കുന്നു .
ചോരുന്ന കുടിൽ


ചോണനുറുമ്പ്
ഇലത്തോണിയില്‍.
മുകില്‍മാല


ചോണനുറുമ്പും 
മഴത്തുള്ളികളും
ഇലത്തോണി തുഴയുന്നു;
മഴയൊരു സാന്ത്വനം.


പഞ്ഞകർക്കിടകമെന്നു 
വിളിച്ചിട്ടും ചിരിച്ചു 
വരവേൽക്കുന്നു ദശപുഷ്പ്പങ്ങൾ.


ഇരുണ്ട കർക്കിടകത്തിൽ 
പ്രകാശം പരത്തുന്നു..... 
രാമായണ പാരായണം.


മനസ്സറിഞ്ഞു പ്രണയിച്ചാലും 
'മഴത്തുള്ളി'കളെ 

കൈവെടിഞ്ഞിട്ടേയുള്ളൂ
'ചേമ്പില'കളുടെ ഹൃദയം.


കവിതപോലെ
വിരിഞ്ഞ സ്വപ്നങ്ങള്‍
മിഴിപ്പൂക്കളായി 
പൊഴിഞ്ഞു വീഴുന്നുവോ ?


മൂളിപ്പാട്ടുമായി വന്ന ചെറു 
കാറ്റിനോടൊപ്പം 

നൃത്തം വെക്കുന്ന 
മഴ നൂൽത്തുമ്പികൾ


പുതുമഴയില്‍ 
കിളിര്‍ത്ത പ്രണയം
തേന്മഴയായി 

പെയ്തുതോര്‍ന്നപ്പോള്‍
കണ്ണീര്‍ മഴയില്‍ 

കുളിക്കുന്നു ജീവിതം

പഞ്ഞകർക്കിടകമെന്നു 
വിളിച്ചിട്ടും ചിരിച്ചു 
വരവേൽക്കുന്നു 

ദശപുഷ്പ്പങ്ങൾ.









No comments:

Post a Comment

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...