കരളിലെപ്പൊഴും കുമിയും മോഹങ്ങൾ
കരിയിലക്കാറ്റായ് പറന്നുയരുമ്പോൾ
അറിയാതുൾക്കണ്ണിൽ തെളിഞ്ഞിടുന്നുണ്ടാ-
മൃതിയുടെ നാനാമുഖങ്ങളൊന്നൊന്നായ്!
ഇനി നമ്മളോടിയൊളിച്ചുപോകിലും
നിഴലുപോലുണ്ടെന്നറിഞ്ഞിടാം ചാരെ.
വെറുപ്പിന്നമ്പുകൾ തുളഞ്ഞുകേറവേ
വെറുതെ ചിന്തിച്ചു കുമിയുന്നൊക്കെയും.
ദുരിതക്കാഴ്ചകൾ ദിനവും കൂടുമ്പോൾ
കദനഭാരത്താൽ മനമുടയുന്നു.
പെരുകവേ ഭൂവിൽ നികൃഷ്ടശക്തിക,-
ളൊളിക്കുന്നു സ്നേഹസ്വരങ്ങളത്രയും.
സതതം നാം തമ്മിൽ തകർത്തു നേടുമ്പോ-
ളകന്നുപോവുന്നീയടുത്ത ബന്ധങ്ങൾ!
ദിനവുമോടി നാം തളർന്നു വീഴുമ്പോൾ
കരുതുക, താങ്ങാനിവിടെയില്ലാരും!
.
No comments:
Post a Comment