Monday, October 2, 2023

നിറംമങ്ങിയ സ്വപ്‌നങ്ങൾ


കരളിലെപ്പൊഴും കുമിയും മോഹങ്ങൾ

കരിയിലക്കാറ്റായ് പറന്നുയരുമ്പോൾ

അറിയാതുൾക്കണ്ണിൽ തെളിഞ്ഞിടുന്നുണ്ടാ-

മൃതിയുടെ നാനാമുഖങ്ങളൊന്നൊന്നായ്!


ഇനി നമ്മളോടിയൊളിച്ചുപോകിലും

നിഴലുപോലുണ്ടെന്നറിഞ്ഞിടാം ചാരെ.

വെറുപ്പിന്നമ്പുകൾ തുളഞ്ഞുകേറവേ

വെറുതെ ചിന്തിച്ചു കുമിയുന്നൊക്കെയും.


ദുരിതക്കാഴ്ചകൾ ദിനവും കൂടുമ്പോൾ

കദനഭാരത്താൽ മനമുടയുന്നു.

പെരുകവേ ഭൂവിൽ നികൃഷ്ടശക്തിക,-

ളൊളിക്കുന്നു സ്നേഹസ്വരങ്ങളത്രയും.


സതതം നാം തമ്മിൽ തകർത്തു നേടുമ്പോ-

ളകന്നുപോവുന്നീയടുത്ത ബന്ധങ്ങൾ!

ദിനവുമോടി നാം തളർന്നു വീഴുമ്പോൾ

കരുതുക, താങ്ങാനിവിടെയില്ലാരും!




.

No comments:

Post a Comment

മാധവം

  മാധവം ******** എന്തൊരു ചേലീപ്രകൃതിയെ കാണുവാ- നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ! തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം  മധുരമാം കിളിനാദം പല...