Friday, September 27, 2024

താളം തെറ്റുന്ന ജീവിതം

കൂരിരുട്ടിൽ തിരയുന്നിതേവരും

താളമറ്റൊരു ജീവിതയാത്രയിൽ.

വന്നടുത്ത ബന്ധങ്ങളാലേവരും

ബന്ധനത്തിലായ് പോയ ജന്മങ്ങളോ..!


ധീരമായ് തന്നെ മുന്നേറിയെങ്കിലും

വെട്ടിമാറ്റിയവരകന്നെങ്കിലും

വിട്ടു മാറീലഴലുകൾ പിന്നെയും

ചുട്ടുപൊള്ളുന്ന വേദന ബാക്കിയായ്.


പിൻതിരിഞ്ഞു നോക്കാതെയവിശ്രമ-

മോടുവാനായ് ശ്രമിച്ചുവെന്നാകിലും

കഷ്ട,മേറെ തളർന്നൊരെൻ ചിന്തയി-

ലൊട്ടു നോവുകൾ മിച്ചമാകുന്നുവോ?

Tuesday, September 24, 2024

ഉയർത്തെഴുന്നേൽപ്പ്

 


സ്വപ്നങ്ങളായിരം ചിറകുകളായി 

വെണ്ണിലാപ്പറവകൾ വഴികാട്ടിയായി 

പൊൻതൂവലോരോന്നും ശിരസ്സിലേന്തി 

പൊന്മകളായവൾ, നേട്ടങ്ങൾ തേടി..!

വഴികാട്ടിയായി വന്നൊരുവനവളുടെ 

ജീവിതയാത്രയിൽ കുടപിടിച്ചു. 

സ്വപ്നവർണ്ണങ്ങളും കണ്ടു നടന്നവൾ 

ഇരുളിൽ നിലാവിനെ കാത്തിരിപ്പായ്!

പാറിപ്പറന്നു നടന്നൊരു പെൺകൊടി 

ജീവിതപ്പാതതൻ കൂരിരുളിലായോ?

വെള്ളിവെളിച്ചെമെന്നോർത്തു നടന്നതോ 

ഇരുളിന്നഗാധമാം ഗർത്തത്തിലോ..?

പ്രത്യാശയോടെ പിടിച്ചൊരു വള്ളിയിൽ 

ദുഃഖങ്ങൾ കൊണ്ടു ബലമുണർത്തി.

കണ്ടതില്ലൊട്ടുമവളുടെ മോഹങ്ങൾ,

ദുരിതത്തീച്ചുളയിലവളെ വീഴ്ത്തി.

അഗ്നിയിൽ വീണു പിടഞ്ഞൊരാ പെൺകിളി 

ആർത്തുവിളിച്ചു വിലപിക്കവേ,

ഈശ്വരൻ കാട്ടും വെളിച്ചത്തിൻ വെണ്മയിൽ

ഫീനിക്സ് പക്ഷിയായവളുയർന്നു!








പൊയ്മുഖങ്ങൾ

ഉറ്റവരുമായ് കൂടി ധനത്തിനായ് 

അറ്റുപോവുന്നുടയവരൊക്കെയും.

അൽപ്പചിന്തയാലന്യോന്യമാരെയും

കണ്ടിടാതെ നടക്കുവോരൊക്കെയും.


കണ്ടതും കേട്ടതും ചൊല്ലി നിന്നവർ

കണ്ട ഭാവം നടിക്കാതെയെപ്പൊഴും

കിട്ടിയ നേട്ടം പോക്കറ്റിലാക്കവേ

മാറിടുന്നു കോമാളിയായ് സത്യവും!


കാത്തിരിപ്പിനൊടുവിലായുണ്മതൻ പൂത്തിരികൾ തെളിയവേ ചുറ്റിലും

വെണ്മയാൽ തുടിയ്ക്കും ബന്ധമൊക്കെയും

ബന്ധനത്തിലായ്ത്തീരും പൊളിമൊഴി!


ഇന്നനർഹമായ് നേടുന്നതൊക്കെയും 

തെല്ലഹങ്കാരമൊന്നുയർന്നീടവേ

അല്പമാത്രമാമായുസ്സുകൊണ്ടെല്ലാം 

അന്യമായ്ത്തീരുമില്ലൊട്ടു സംശയം!

തേങ്ങൽ

 പൊട്ടിച്ചിരികളുയരുന്ന യാമങ്ങളിൽ

അടക്കിപ്പിടിച്ച ചില തേങ്ങലുകൾ ..

ഞെട്ടിയുണർന്ന മോഹങ്ങൾ കിനാമഴപോലെ പെയ്തിറങ്ങുമ്പോൾ ..

കരിയില മയക്കത്തിൽ

അമർന്നു പോയ നിശ്ശബ്ദത !

വന്യമായ മുരൾച്ചയിൽ..

ഭയത്തിന്റെ പുതപ്പിനടിയിലൊളിച്ചിരിക്കുമ്പോൾ,

കനംതൂങ്ങിയ മിഴികളിലെ 

വേപഥു കാണാൻ ആരുണ്ടിവിടെ ...?

പരമാർത്ഥം

അന്യരുടെ ആഗ്രഹങ്ങളെയും 

മോഹങ്ങളെയും സ്വന്തമാക്കി 

അത്യാർത്തിയോടെ

ജീവിതാസ്വാദനത്തിലാണ്ട

മർത്യർക്കറിയില്ലല്ലോ,

അവരുടെ കണ്ണീർശാപമേറ്റാൽ 

ദുരന്തമേൽക്കാൻ തലമുറകൾ

ബാക്കിയെന്ന പരമാർത്ഥം!

രിപുക്കൾ

മിഴിനീരിൽ തളിരിട്ട നൊമ്പരപ്പൂവുകൾ-

ക്കിത്രമേലാരേ നിറം കൊടുത്തൂ?

കളിയും ചിരിയും പിണക്കവുമായ് കൂടെ

വന്നവർ വിതറിയ സ്വപ്നങ്ങളോ?


കൂട്ടത്തിൽ തോഴരായ് കൂടെ വന്നുള്ളവർ

തോറ്റം പറഞ്ഞു രിപുക്കളായോർ. 

തോൽപ്പിക്കാൻ മാത്രം തുണയായി വന്നവ-

രാകെ രുധിരം കുടിച്ചു വീർത്തു.


പൊളികൊണ്ടു വേലികെട്ടുന്നവർ, പിടയുന്ന നെഞ്ചിന്റെ നോവറിഞ്ഞീലതെന്നോ!

ജീവിതം ഭൂമിയിൽ ഹോമിച്ചു തീരുമ്പോൾ 

നിറമില്ലാ മോഹങ്ങൾ ബാക്കിയെന്നും.

Saturday, August 10, 2024

ഒറ്റപ്പെട്ടവരുടെ നിശ്വാസങ്ങൾ

 കാർമേഘക്കൂട്ടിൽ നിന്നും 

താഴേയ്ക്കുപതിക്കുന്ന 

മഴമുത്തുകൾക്കിടയിൽ നിന്നും 

ഒറ്റപ്പെട്ടുപോയൊരുവളുടെ 

നിശ്വാസത്തിൻ സ്വനങ്ങൾ..!



ഒരുപാട് പേർക്കിടയിൽ നിന്നിട്ടും

ഏകാന്തതയുടെ തുരുത്തിൽ 

ഒരൽപ്പം ആശ്വാസത്തിനായി 

കേഴുന്ന മനസ്സിന്റെ വിങ്ങലുകൾ.


ഉള്ളിൽ കുമിഞ്ഞുകൂടും ഗദ്ഗദങ്ങൾ 

ആരുമറിയാതിരിക്കാൻ പാടുപെടുമ്പോൾ 

പങ്കായമില്ലാത്ത തോണിപോലെ 

ആടിയുലയുന്ന മനസ്സിലെങ്ങും

സ്വയം പറയുന്ന പരിവേദനങ്ങൾ മാത്രം.!



ആർക്കൊക്കെയോ വേണ്ടി നീറി 

ആരുമില്ലാതെയാകുമ്പോഴുള്ള നോവ് 

ആത്മനൊമ്പരമായി തിരയടിക്കുമ്പോൾ 

ആരുമറിയാത്ത ഉള്ളൊഴുക്കിൽ 

ഒറ്റപ്പെടലിന്റെ നിശ്വാസങ്ങൾ മാത്രം..!!



Saturday, June 15, 2024

പ്രയാണം

 വേഗമാർന്നുള്ള കാലപ്രയാണത്തിൽ,

വേഗമില്ലാതുള്ള ഹൃദയതാളം മാത്രം..!

എത്ര നാളിനിയുമീയോട്ടം തുടരണം 

കാഴ്ചകളൊക്കെയും മങ്ങിത്തുടങ്ങിയോ?

ചെയ്തവയൊക്കെയും ജലരേഖയായ്, ഇനി 

ചെയ്യുവാനുള്ളതോ ദുർഘടപാതയിൽ

ഗതകാലമൊന്നു നാം മാറ്റുരച്ചെങ്കിലോ,

ഘടികാരമൊന്നതിൻ മൂളിച്ച മാത്രമായ്!

ഈ വഴിത്താരയിലൂടെ നാമിനിയെത്ര

കാലം പ്രയാണം തുടരണമെന്നറിയീലാ!

Friday, June 14, 2024

ആശങ്ക

 ആഴങ്ങളിലേയ്ക്കാണ്ടുപോകുന്ന ഹൃദയത്തെ,പിടിച്ചുയർത്താനൊരു ശ്രമം!

വിജയിക്കുമോ?'... അറിയില്ല, എങ്കിലും

ഓർമ്മകളിൽ പറ്റിപിടിച്ച പായലുകൾ തുടച്ചുവെക്കാം.

മനസ്സിലെ തുന്നൽപാടുകൾ മായ്ച്ചുകളയാം. 

കണ്ണീരുപ്പില്ലാത്ത ഇത്തിരി തെളിനീർ കിട്ടിയെങ്കിൽ..!!

മഞ്ഞയിലകൾക്കിടയിലൂടെഒളിഞ്ഞു നോക്കുന്ന സൂര്യൻ 

പ്രഭാതത്തിന്റെയോ, അസ്തമയതിന്റെയോ..!?

അതെന്തായാലും, മഴവില്ലുതീർക്കുന്നസ്വപ്നത്തിൽ മിഴിയടക്കാം..!

Thursday, March 7, 2024

അരികിൽ വരൂ

  ഗാനം

*****---

പ്രണയമായെന്നിൽ നീയലിയുമ്പോൾ

കൃഷ്ണാ....

രാധയായ്, അറിയാതെ ഞാനാടുന്നുവോ?.

സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ

മീരയായ് ഞാൻ സ്വയം മാറുന്നുവോ?...

                              (കൃഷ്ണാ........)


തളരുന്ന നേരത്തു ദാഹമകറ്റാനായ്

യമുനതൻ തീരത്തു വന്നിരിക്കേ..,

കണ്ണാ, നീ പ്രേമകടാക്ഷങ്ങളെയ്യുമ്പോൾ 

പ്രണയിനിയായി ഞാൻ മാറുന്നുവോ?

                             (കൃഷ്ണാ.......)


മധുരമാം മുരളീഗാനത്തിൽ മുഴുകുമ്പോൾ

മാധവം പൂത്തുലയുന്നപോലെ!

തുടികൊട്ടിയാടുകയാണെന്നുമെൻ മനം

മുരളീധരാ നീയെന്നരികിൽ വരൂ...

                                   (കൃഷ്ണാ.......)







അടിമയല്ലവൾ

അടിമയല്ലവളൊരുനാളും വീടി-

 ന്നുടമായാണെന്നറിയുക!അന്യോന്യധാരണയാവണമധികാരം

അഹന്തയാലാർക്കു- മടിച്ചമർത്താനാവില്ലെന്നോർക്കണം.

അവകാശത്തോടെന്നും കൂടെനിർത്തിക്കൊ- 

ണ്ടഭിമാനത്തോടെ ചേർത്തുപിടിക്കണം.

തുല്യതയെന്നതൊരിക്കലും

വാക്കില,ല്ലതു കർമ്മത്തിലാവണം.

പരിണയം പരാജയമെങ്കിലിന്നേകയായ്

ധീരയായ് ജീവിച്ചുകാട്ടണം.

മകൾക്കായൊരു മുറി വീട്ടിലെപ്പോഴും

മാതാപിതാക്കൾ കരുതണമെപ്പൊഴും.

വേണ്ടാ സഹതാപം, പെണ്ണവൾ-

ക്കൊരു നല്ല ജീവിതം വിരിയട്ടെ നിർഭയം!!!

Thursday, February 22, 2024

അങ്ങനെയൊരു കാലം

ഒരുമയുണ്ടായിരുന്നോരു കാലമുണ്ടായിരുന്നു

ഒന്നിച്ചു ചിരിച്ചോരു നാളുകളുണ്ടായിരുന്നു..

ഒട്ടിയവയറിനൊരിറ്റു നൽകുവാനായി

ഒത്തൊരുമയുള്ള മനസ്സുമുണ്ടാരുന്നു.


ഒരിലപ്പൊതിച്ചോറ് കൊണ്ടെത്രയോ പേരവർ

ഒരുമയോടിരുന്നുണ്ട കാലമുണ്ടാരുന്നു

ഓർക്കുവാൻ ദുഖങ്ങളേറെയുണ്ടെങ്കിലും

ഓർമ്മിച്ചിടാനിന്നതൊരു സുഖമല്ലയോ..!


ഒത്തിരിപ്പേരിലൊറ്റപ്പെടാതിരിക്കുവാൻ 

ഒറ്റാതെ കൂട്ടിയ കൂട്ടുകാരുണ്ടാർന്നു 

ഒക്കത്തെടുത്തു നടക്കുന്നു ഞാനിപ്പോഴും

ഒരിക്കലുമൊടുങ്ങരുതീനല്ലൊർമ്മകൾ!!


ഓളങ്ങൾ തല്ലുന്നയുള്ളിലെ ചിന്തകളിൽ

ഓരിയിട്ടോടുന്ന പുതുകാല മോഹങ്ങൾ

ഓടിക്കിതച്ചു ശ്വാസം പിടയുമ്പോൾ

ഓർമ്മകൾ അക്കരപ്പച്ചയായ് മാറുന്നു.









Thursday, February 15, 2024

ശാന്തി തേടിയൊരു യാത്ര

ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ

ചെറുതുള വീഴ്ത്തിയകന്ന കാറ്റ്

പറയാൻ മറന്നുവോ വല്ലതും? ചൂളമി-

ട്ടോർമ്മപ്പെടുത്താൻ തുനിഞ്ഞുവോ വല്ലതും?


വെള്ളിവെളിച്ചത്തിലാനിഴലാട്ടത്തി-

ലാടിത്തിമിർക്കുന്നതേതു രൂപം?

എങ്ങുമശാന്തി പടർത്തും മുഖംമൂടി-

യേതൊരു കാപട്യമാർന്നതാവാം?


നിത്യവും പതറാതെ വാശികൾക്കിടയിൽ,

ദുരന്തങ്ങളാടുന്ന നെഞ്ചകത്തിൽ

ഒരു തെന്നലിന്നിളം മൂളലായ് തഴുകിയ

മധുരപ്രതീക്ഷകൾക്കിനിയുള്ള യാത്രകൾ!

Tuesday, January 16, 2024

പിണക്കം

 എന്തിനീ പിണക്കമെന്നോതുമ്പഴും നിന്നിലെന്നെ ഞാൻ കാണുന്നുവെന്നോ, പ്രിയസഖീ!

കാണുവാൻ കാഴ്ചകളേറെയാണെങ്കിലും

എൻ മിഴിയൊപ്പുന്നതെപ്പൊഴും നിൻ മുഖം!


ഓർമ്മകൾ പൂക്കുന്ന പാടത്തിലൂടെ നാമെത്രയോ കഥ ചൊല്ലിയന്നു നടന്നവർ.

കതിരുകൾ കൊത്തിപ്പറന്നൊരു പൈങ്കിളി

നമ്മുടെ പാട്ടേറ്റു പാടി,യോർക്കുന്നുവോ?


ഇനിയെത്ര കാലമീഭൂവിലുണ്ടായിടാം,

ഇനിയെത്ര കാതങ്ങൾ താണ്ടിയലഞ്ഞിടാം

ഇനിയുള്ള ജീവിതം ഹ്രസ്വമെന്നോർത്തു നീ

വെക്കം പിണക്കം വെടിഞ്ഞണഞ്ഞീടുക!...

മിഴിനീർ സ്വപ്നം


ഇടറുമാമിഴികളെ പിരിയുവാനാവാതെ

രണ്ടു നീർത്തുള്ളികൾ പരിഭവിച്ചു. 

കരളിന്റെയുൾവിളിയിൽ നിന്നെന്റെ മാനസം

'പതറരുതെയെന്നോതി കൂട്ടിരുന്നു.


പറയുവാനാവാതെ വേർപിരിഞ്ഞെങ്കിലും

കനവിലൊരു നിനവായി നിന്നുപോയി.

കരകാണാതൊഴുകുന്ന തോണിപോലന്നവൾ

തിരയുടെ തോഴിയായൊന്നുചേർന്നു.


കടലുപ്പിലാണ്ടൊരാ കണ്ണുനീർത്തുള്ളികൾ

പരിഭവമൊഴിഞ്ഞങ്ങലിഞ്ഞു പോയി.

ഇനിയുമൊരു ജന്മമുണ്ടെന്നാകിൽ നിത്യവും

പുതുപുലരിപോൽ നടനമാടിടട്ടെ!

Saturday, January 13, 2024

യാത്ര

നേരമേറെയായ് സഖീ,പോകുവാൻ നേരമായ്.....വിട ചൊല്ലുവാൻ സമയമായിതെന്നോ!

ജന്മസാഫല്യത്തിനായ് യാത്ര പോയിടാ-

മോർമ്മകൾ പൂക്കുമക്കുടജാദ്രിയിൽ..!

സൗപർണ്ണികാനദീതീരത്തിലൂടെ

നടന്നു നീ ചൊല്ലിയതത്രയും കവിതയായ്

മിഴി തുറന്നെന്നോ! നമുക്കവ-

യൊക്കെയുമമ്മതൻ തിരുനടയി-

ലൊന്നിച്ചിരുന്നു പാടീടാം......

വാർദ്ധക്യം തഴുകുന്ന മിഴികളിൽ

നിറയുന്നതത്രയും കൊല്ലൂരിലമരുന്നൊ-

ർമ്മതൻ ദീപാരാധനക്കാഴ്ചകൾ

ഇനിയൊരു യാത്രയുണ്ടാവുമോ?.....

അറിവീലതൊന്നുമിന്നെങ്കിലും

പോകാം സഖീ, നമുക്കിനിയേറെ വൈകിടാ-

തീജന്മസാഫല്യമടയേണ്ടതല്ലയോ!...

Wednesday, January 3, 2024

ഗാനം (ഗുരുവായൂരപ്പാ )

 ഗുരുവായൂരപ്പാ, നിൻ തിരുദർശനത്തിനായ്

ഒരു നാൾ വരാനൊരു മോഹം!

അവിടുത്തെ തൃപ്പാദപത്മത്തിൽ തുളസിയായ്

വീണുറങ്ങേണമീ ജന്മം..

            (ഗുരുവായൂരപ്പാ.....)


തിരുനടയിൽ വന്നുതൊഴുതു നിൽക്കുമ്പോൾ

ഈ ജന്മമെത്രമേൽ ധന്യം!

അടരുവാനാവാത്ത ജന്മസാഫല്യമായ്

തീർക്കുമോ നീയെന്റെ കണ്ണാ?...

            (ഗുരുവായൂരപ്പാ.....)


എന്മനം തേങ്ങുന്നതറിയാതെ പോകയോ?

അറിയാത്തമട്ടിലിരിപ്പോ?

കുസൃതിയിലോടിത്തളർന്നു ഞാനെങ്കിലും

കൂടെ വിളിയ്ക്കുമോ കണ്ണാ?

            (ഗുരുവായൂരപ്പാ.....)




ലഹരി

ലഹരി  ******* ലഹരിയിലാറാടും നമ്മുടെ നാടിതിൽ ലഹരിയിലാടിക്കുഴയുന്നു കുട്ടികൾ ജീവിതലഹരിക്കായ് പൊരുതേണ്ടവരിന്നോ ലഹരിയിലാകെ തുലയ്ക്കുന്നു ജീവിതം!...