Monday, October 9, 2017

ഭിന്നമര്‍മ്മരങ്ങള്‍

നഷ്ടങ്ങളുടെ വേലിയേറ്റത്തിലാണ് കടലാഴങ്ങളെയവള്‍ കൂടുതലിഷ്ടപ്പെട്ടത് . കരയിലേക്ക് തെന്നിമാറുംതോറും വീണ്ടും കടലിനെ പ്രണയിക്കാന്‍ മോഹിക്കുന്ന വിഷാദക്കാറ്റ് വീശുന്നു . സ്വപ്നങ്ങളുടെ തുരുത്തില്‍ ശയിക്കുന്ന സന്തോഷത്തിന്റെ ചിണുങ്ങലുകള്‍ വഴുതിപോകുന്നൊരാ ചിന്തകളില്‍ മിഴിപൂട്ടുന്ന ദുര്‍ബലമനസ്സ്. ശിരോലിഖിതത്തെ പഴിചാരി വീണ്ടും ജീവിതത്തെ തലോടുമ്പോള്‍ കടല്‍ക്കാറ്റിന്റെ മര്‍മ്മരം.. അസ്തമയത്തിലേക്ക് അടുക്കുന്നു നിലാവിന്റെ നീലാകാശം നോക്കി സൂര്യനെയും കാത്തൊരു ജീവിതതോണി അകലെ കടലാഴങ്ങളിലേക്ക് മുങ്ങിതാഴ്ന്നു കൊണ്ടേയിരിക്കുന്നു. മധുമാസ കാറ്റില്‍ തഴുകുന്ന നേരിന്‍ തിരകളെ നോക്കി പ്രണയം പറയുന്ന കമിതാക്കളുടെ, ലജ്ജയില്‍ കുതിര്‍ന്ന വദനത്തില്‍ ഉദയസൂര്യന്റെ പൊന്‍തിളക്കം..!

Sunday, October 8, 2017

തപ൦

ചാറ്റല്‍മഴയിലൂടെ ഒഴുകിയെത്തിയ 
മണ്ണിന്‍ഗന്ധത്തില്‍ ഉന്മാദമായ മനസ്സ്, 
കാട്ടരുവിയുടെ ലാസ്യ നൃത്തത്തില്‍ 
മതിമറന്നു പ്രകൃതിയെ പുണരുന്നു ..
കോടമഞ്ഞിനെ മുകരുന്ന 
താഴ്വാരകാറ്റിനിന്നെന്തേ 
പതിവിലും കവിഞ്ഞൊരു നാണം...!
കവിളിനെ തൊട്ടൊരുമി 
പ്രിയതരമാമൊരു പാട്ടിനെ 
ഓര്‍മ്മപ്പെടുത്തുന്ന കിളിക്കൊഞ്ചല്‍.. 
സാന്ത്വനത്തിന്റെ വെള്ളിക്കിരണങ്ങള്‍
ഇലപ്പടര്‍പ്പിലൂടെ ഊര്‍ന്നിറങ്ങി 
ഇടനെഞ്ചില്‍ പൂമഴ പെയ്യിക്കുന്നു.
കാടിന്റെ വന്യതയില്‍ നിന്നും മാറി 
പ്രണയപുഷ്പങ്ങള്‍ പൊഴിക്കുന്ന 
വൃക്ഷലതാതികളെ താലോലിക്കുന്ന 
ഇണക്കിളികളുടെ കുറുകലില്‍
നിന്നെയോര്‍ത്തു നറുതേന്‍
പൊഴിക്കുന്ന ചൊടികളാല്‍..
പ്രണയാര്‍ദ്രമാം മിഴികള്‍പൂട്ടി
എന്നിലെ നിന്നെയുംപേറി ഇനി
അനന്തതയിലെക്കൊരു യാത്ര...!

മുറിവിടങ്ങള്‍

നീറിപ്പുകയുന്ന മനസ്സിൽ ക്രൂരവചനങ്ങളുടെ തലോടൽ.., ലൗകീകസുഖത്തിനായി ബന്ധങ്ങൾ മറക്കുന്ന
മനുഷ്യമ്യഗങ്ങൾ, പൊന്തക്കാടുകളിൽ
നിന്നുയരുന്ന
കുഞ്ഞുനിലവിളികൾ .., നടപ്പാതകളിൽ
തേരട്ടകളുടെ ജാഥ.., മദ൦പൊട്ടിയോടുന്ന
കാലത്തിനൊപ്പ൦ എത്താനാവാതെ, നിലച്ചു പോകുന്ന
ഘടികാരങ്ങൾ.... ദുഷ്കരമീ യാത്രയെങ്കിലും... ഇടവഴികളിലെവിടെയോ സുഗന്ധ൦ പൊഴിക്കുന്ന
നന്മമരങ്ങൾക്കു എത്രനാളിനി വാളിനിരയാതെ നിൽക്കാൻ പറ്റുമോ ... സന്ദേഹങ്ങളുടെ ദിനങ്ങളെ കൈപിടിച്ചു നടക്കാനിനി മാന്ദ്യത്തിന്റെ ശോഷിച്ച
വിരലുകൾക്കാവുമോ .... ശാന്തി തേടിയെത്തുന്ന ദേവാലയങ്ങളിലുമിന്നു അശാന്തിയുടെ പുകച്ചുരുളുകള്‍ പടർത്തുന്നതാരാവു൦ ... അഴിഞ്ഞാടുന്ന മനുഷ്യമൃഗങ്ങളെ തളയ്ക്കാനിനി പ്രകൃതിയുടെ വിളയാട്ടമുണ്ടാവുമോ ... കലുഷിത മനസ്സിലെ ചിന്തകളേ . നിങ്ങൾക്കിനി വിട... കാല൦ പടവാളെടുക്കട്ടെയിനി.. വിഷലിപ്തമാമീ ഭൂവിൽ ജീവനുണ്ടെങ്കിൽ നോക്കുകുത്തിയെപ്പോലെ ജീവിച്ചു തീർക്കാനോ ..വിധി !!

Sunday, September 17, 2017

'പൂവുകൾ' കരിയുന്നു.

ഹേ..കുളിര്‍ക്കാറ്റെ..
ഇത്തിരി ചന്ദനമണവുമായി
ഇവിടൊന്നു ചുറ്റിത്തിരിയാമോ?
മരണത്തിന്റെ ഗന്ധം
മനംമടുപ്പിക്കുന്നു..
ഹേ...ബംഗാളി
മലയാളത്തില്‍
ഉച്ചത്തില്‍ കരയാനറിയുമോ..
ഇല്ലെങ്കില്‍ പഠിച്ചിട്ടുവരൂ..
ഇനി കേരളത്തില്‍
നല്ല ബിസിനെസ്സ് അതാവും.
എല്ലാം ഓണ്‍ലൈനില്‍
കിട്ടുമ്പോഴും,
ബന്ധങ്ങളുടെ വിലയും
മൂല്യവും കാത്തു സൂക്ഷിച്ചു
ജീവിക്കുന്ന ചില ഒറ്റത്തുരുത്തുകള്‍
എല്ലാരുമുണ്ടായിട്ടും
ആരുമില്ലാതെ തേങ്ങുന്ന
ചില നിറകണ്ണുകള്‍ക്ക്
അവസാനനാളുകളിലെങ്കിലും
സാന്ത്വനമേകാന്‍ ..
വാടകയ്കെങ്കിലും കിട്ടുമോ..
ഇനി ഇത്തിരി കണ്ണുനീര്‍ ..
ബലിക്കാക്കകള്‍ക്കും
വംശനാശം സംഭവിച്ചോ.?
തെക്കേപ്പറമ്പില്‍ മാങ്കമ്പ്
എരിഞ്ഞിട്ടും ഒന്നിനെയും
കാണുന്നില്ലല്ലോ..?
കാലം തെറ്റിവരുന്ന
കാലാവസ്ഥയും
കാലത്തെ മറക്കുന്ന
മനുഷ്യരും..
വിരോധാഭാസമോ ..
ദൈവത്തിന്റെ കളികളോ .?.

Tuesday, September 12, 2017

പടിയിറക്കം

കടമെടുത്ത വാക്കുകളില്‍ നെടുവീര്‍പ്പിട്ടു കിടക്കുന്നുണ്ട് ബാധ്യതയാകുന്ന ചില സന്തോഷങ്ങള്‍... എത്ര വേണ്ടെന്നു വെച്ചാലും തൊട്ടുതലോടി മനസ്സാഴങ്ങളില്‍ പറ്റിപിടിച്ചു കിടക്കും.. എറിഞ്ഞു പോയ കല്ലുപോലെ നഷ്ടപ്പെടുമെന്നറിയാമെങ്കിലും കൈവിടാതങ്ങനെ ഒക്കത്തു ചേര്‍ത്തുപിടിക്കും.. നിലാപെയ്ത്തില്‍ സ്വപ്നം കാണാന്‍ പഠിപ്പിക്കും കിനാമാഴയില്‍ കുളിര്‍മഴ പെയ്യിച്ച് കണ്ണുനീരാക്കും.. എന്നിട്ട്... ബാധ്യതകള്‍ മാത്രം ബാക്കിയാക്കി മറ്റൊരാളുടെ കൂടെ ഒളിച്ചോടിപ്പോകും.. ആരോടും പറയാനാവാതെ നെഞ്ചിന്‍കൂടിനുള്ളില്‍ കിടന്നു ശ്വാസംമുട്ടി മരിക്കാന്‍ വിധിക്കപ്പെട്ട ആ ആമോദങ്ങള്‍ കൂട്ടുകാരന്‍ ചമഞ്ഞു വന്ന ഒറ്റുകാരനെപ്പോലെ പടിയിറങ്ങും..

Monday, September 11, 2017

എന്ത് നല്‍കൂ ..

എന്തു നിനക്ക് നല്‍കേണ്ടു കണ്ണാ...
നറുവെണ്ണയിലുമിന്നു മായമല്ലേ...
കൃഷ്ണതുളസിപ്പൂമാല ചാര്‍ത്താന്‍
തുളസിചെടികള്‍ കാണുവാനുമില്ല.
വൃന്ദാവനമൊരുക്കാന്‍ സ്ഥലമില്ല
അങ്കണം നിറയെ ഓര്‍ക്കിഡുകള്‍..
പൂന്താനപ്പാനകള്‍ പോലുമിന്നു
മറവിയിലാണ്ടുപോയല്ലോ കണ്ണാ..
പരിപാവനമെന്നു ചൊല്ലുവാന്‍ യമുനയും
മാലിന്യത്താല്‍ നിറഞ്ഞല്ലോ കണ്ണാ.
വാടാത്ത ഭക്തിപൂക്കളാല്‍ കൊരുത്ത
നറുസ്നേഹത്തിന്‍ പാലഭിഷേകത്താല്‍
ഹൃദയകോവിലില്‍ നിത്യപ്രതിഷ്ഠയായി
നിന്നിലലിഞ്ഞുചേരാം രാധയായി..
മറ്റെന്തുനല്കാനീ നല്ല സുദിനത്തില്‍
വ്യര്‍ത്ഥമാം വാക്കുകള്‍ ചൊല്ലുവതെങ്ങനെ..? 

Sunday, August 20, 2017

ആശകള്‍

പോകണമൊരുദിനമാ-
കാട്ടിലെ മരപ്പൊത്തിൽ
സ്വച്ഛമായൊന്നുറങ്ങീടുവാൻ ...
കേള്ക്കണം കുയിൽ 
പാട്ടിന്നീണം...
മയിലാട്ടത്തോടൊപ്പം 

നൃത്തമാടീടണം.
മധുരമാം കളഗീതം
കേട്ടുണരുമ്പോൾ
പൊന്നുഷസ്സിനെ
പുണർന്നെല്ലാം മറക്കണ൦ ..
മുകിൽമാലകൾ
ആശിർവാദമേകവേ,
മന൦ കുളിർന്നങ്ങനെ
നിർവൃതി കൊള്ളണം....
.

സരസ്വതീ ഗീതം

ലാവണ്യവതിയാം കാവ്യത്തിൻ ദേവതേ
നീയൊരു മോഹനരാഗ൦ മൂളൂ...
ഈ പുണ്യജന്മത്തിൻ സായൂജ്യമായ്
ജീവിതപാതയിൽ കാരുണ്യമേകിടൂ..
കനവിലെ താമരപ്പൂവിലെ ദേവതേ..
ജീവിതതന്ത്രിയിൽ സ൦ഗീതമാവൂ ...
രാഗങ്ങളെല്ലാമേ മധുരമായ് പാടുവാൻ
നീയെന്‍ നാവില്‍ കളിയാടി വരൂ.. ( ലാവണ്യവതിയാം ) നിൻ സ്വരമാധുരിയെനിക്കുനല്കൂ...
നിഴല്‍പോലെ എന്നില്‍ നിറഞ്ഞു നില്‍ക്കൂ..
പ്രേമസ്വരൂപിണി അംബുജലോചനേ
നിന്‍ മിഴികളില്‍ എന്നെ കുടിയിരുത്തൂ... അക്ഷരമലരുകള്‍ ഹാരമായ് കോര്‍ത്തിടാം
നിന്‍ഗളനാളമലങ്കരിക്കാന്‍ (ലാവണ്യവതിയാകും) ഒരുജന്മമെങ്കിലും പൂവായ് പിറക്കേണം
നിന്‍പാദകമലത്തില്‍ വീണുറങ്ങാന്‍ ഒരുജന്മമെങ്കിലും സ്വരമായി തീരേണം,
നിന്‍വീണക്കമ്പിക്കു നാദമാവാന്‍ ഒരുജന്മമെങ്കിലും നിന്നിലലിയേണം
കാലാതിവര്‍ത്തിയാം കാവ്യമാവാന്‍ കാരുണ്യകടലാകും കാവ്യത്തിന്‍ ദേവതേ
മാറോടുചേര്‍ത്തെന്നെ കാത്തിടൂ നീ (ലാവണ്യവതിയാകും )




Wednesday, August 16, 2017

ചിങ്ങപ്പുലരി

പൊന്‍ ചിങ്ങക്കുളിരിലേക്ക് പ്രഭാത സൂര്യൻ പൊൻകിരണങ്ങൾ പൊഴിക്കവേ, പ്രകൃതിയുടെ പച്ചപ്പുകളിൽ ഉണർവ്വിന്റെ വസന്തരാഗ- വിസ്താരം.... കുരവിയിട്ടാനയിക്കാൻ പഞ്ചവർണ്ണക്കിളികൾ താലം പിടിക്കുന്ന മുക്കുറ്റിയും തുമ്പയും. സദ്യയൊരുക്കുന്ന തെച്ചിയും മന്ദാരവും. മധുരം വിളമ്പാന്‍ പൂത്തുമ്പിപ്പെണ്ണ്. ദശപുഷ്പങ്ങളുടെ നിറച്ചാർത്തുമായ്, ഓരോ മനസ്സിലും ഇനി ആര്‍പ്പുവിളിയുടെ ഓണക്കാലം.... പൂക്കളുടെ ഉത്സവകാലം, നാടൻ ശീലുകളുടെ പൂവണിക്കാലം, നാടും നഗരവും കൊണ്ടാടും കാലം, മലയാളമനസ്സുകൾ തുടികൊട്ടും കാലം.....

Monday, August 7, 2017

ഇനിയെത്രദൂരം


നടന്നുതീര്‍ന്ന വഴികളിലെ 
മുള്ളുകളിൽ‍
പറ്റിപ്പിടിച്ച നിണപ്പാടുകള്‍
അഹങ്കാരത്തിന്റെ ഹുങ്കാരവത്തില്‍
കണ്ണും കാതും അടഞ്ഞുപോയ
ഇരുകാലികളുടെ ആക്രോശങ്ങള്‍..
ഹൃദയാകാശത്തു പൂത്തുനില്‍ക്കുന്ന
ശോകത്തിനുമേല്‍,
പെയ്തിറങ്ങുന്ന വിഷത്തുള്ളികൾ;
ശേഷിപ്പുകളുടെ ആവർത്തനം പോലെ...
അലസമായൊഴുകിവന്ന കാറ്റില്‍
താളം തെറ്റിയ പാട്ടിന്റെ ശീലുകള്‍,
ഒറ്റമരത്തിലെ ഉണങ്ങിയ ചില്ലയില്‍
ചേര്‍ത്തുപിടിക്കാന്‍ തുണയില്ലാതെ,
ചിറകൊടിഞ്ഞൊരു കിളി.
ദൈവത്തിന്റെ വികൃതികളില്‍
ഉടലെടുക്കുന്ന ചില ജന്മങ്ങള്‍ക്ക്
കാലം മാത്രം സാക്ഷി..!
ശാന്തമായൊഴുകുന്ന പുഴയിലെക്കിനി
എത്ര ദൂരം ബാക്കി....!

പറയാൻ മറന്ന വരികൾ

  പറയാൻ മറന്ന വരികൾ  ++++++++++++++++++ എത്ര നാളായി കാണുന്നു നിന്നെ ഞാ- നത്ര നാളും പറയാൻ മറന്നുപോയ്. ഇത്രനേരം നിനച്ചു ഞാനെങ്കിലും വ്യർത്ഥമാവ...