Monday, February 11, 2019

പ്രണയമർമ്മരങ്ങൾ


പ്രണയമേ ,നീ ഒരുവേളയെന്റെ കരളിൽ ,
കുളിരുള്ള പനീർപൂവായ് വിടരുമോ ?
ഒരിക്കലും ദളങ്ങൾ കൊഴിയാതെന്നിൽ
നീ പ്രണയസുഗന്ധം പരത്തിടേണം !

തളരുന്ന നേരത്തൊരു മധുചുംബനം നീ ,
നിറുകയിൽ തന്നെന്നെ ചേർത്തീടുക.
എൻ സീമന്തരേഖയിൽ നിറയും സിന്ദൂരം
നിന്നധരങ്ങളെ പ്രണയാർദ്രമാക്കട്ടെ !

തിരയായ് നീയെന്നെ പുണർന്നീടുമ്പോൾ ,
കുളിരായിനില്ക്കും കരയാകെ ഞാൻ.
അരുവിയായ് ,നീയെന്നിൽ ഒഴുകിപടരവേ..
അനുരാഗിയായ് ഞാനെന്നും തുടിച്ചിടും !

പ്രണയവർണ്ണങ്ങളെ കോർത്തുവിളക്കിയീ ,
പൂത്താലിയെൻ, മാറിലെന്നും തിളങ്ങട്ടെ..
കനവിൽ നീ പൊന്നൊളിവീശി തെളിയവേ..
ഞാനൊഴുകും അനുരാഗമായ് നിന്നിൽ ..

Sunday, February 10, 2019

സൗഹൃദമകലുമ്പോൾ

സൗഹൃദങ്ങളേ നിങ്ങളകലുമ്പോൾ..
എന്നകം കേഴുന്നു, നോവുന്നു.
പൊട്ടിയ കണ്ണാടിയിലെന്ന പോലെ
കാഴ്ചകൾ ചിതറുന്നു....

ഹൃദയത്തിൽ കുളിരായും
മോഹത്തിൽ താലോലമായും
തളർച്ചയിൽ  തുണയായും
കൂടെയുള്ളപ്പോൾ എന്തൊരു
ആത്മബലം,
സുരക്ഷിതബോധം!

പലവുരു ചൊല്ലിയ വാക്കുകൾ
അരികു വിട്ടു പറന്നകലുന്നുവോ?
കനിവുകൾ വറ്റിയ തടാകം
കൊടും വരൾച്ചയിൽ  വിണ്ടുവോ?

മിഴികളിലെ പേമാരി തോർന്ന
ഇടവേളകൾക്ക് കൂട്ടായ്
ഉദയംതേടിപ്പറക്കുന്ന വാക്കുകൾ തൻ
കലപിലയൊച്ചകൾ......

എങ്കിലും....ഇടയ്ക്കെപ്പേഴോ
മാനസ്സുകൾക്കിടയിൽ രൂപപ്പെടുന്നു
ആകാശം മുട്ടും മതിലുകൾ.....!

ഏകാന്തതയുടെ പടവുകൾ
കയറിത്തളരുന്ന വേളയിൽ
തേൻ തുള്ളിയാവേണമീ
ഊഷ്മള സൗഹൃദ നിലാവലകൾ....!

കാലം തീർത്ത ജീവിതപ്പടവുകളിൽ  കാലിടറാതെ ഉയരത്തിലെത്തുവാൻ
തൊട്ടു തൊട്ടു നീങ്ങാം, നമുക്കിനി...
ഉൾത്തുടിപ്പുൾ നുണഞ്ഞ്
 ക്ഷീണമകറ്റാം......!
~

Wednesday, February 6, 2019

മനോയാനം


എത്തുവാനാവുമോ
ഒരിക്കൽക്കൂടിയാ
ഓർമ്മകൾ പൂത്ത
കലാലയ മുറ്റത്ത്!

മങ്ങിയ കാഴ്ചകളകന്ന്
നിറമുള്ള കാഴ്ചകൾ കണ്ടീടുവാൻ
മങ്ങിത്തുടങ്ങിയ  മോഹങ്ങളെ
പുലർമഞ്ഞാൽകുളുർപ്പിച്ച്
കരളിൽ പിറവി കൊള്ളും
പ്രണയാക്ഷരങ്ങളെ
താലോലിച്ചു പുണരുവാൻ..

പോകുവാനാമോ കടും വർണ്ണത്തിൽ
പൂത്തു നിൽക്കുമാ വാകമരച്ചോട്ടിൽ!
ചാറ്റൽ മഴ നനഞ്ഞു പ്രണയാർദ്ര-
മാമൊരു കവിത ചൊല്ലീടുവാൻ
യൗവനത്തിൻ ദിനങ്ങളിലേക്കൊരു
പ്രണയരഥത്തിലേറിയണഞ്ഞിടാൻ

Wednesday, January 30, 2019

പ്രതീക്ഷ

തപസ്സിരുന്ന ചിന്തകൾക്ക് ചിറകു മുളയ്ക്കുന്നു.
മറവിയുടെ കൂടാരത്തിൽ ഒളിച്ചിരിക്കാനിനിയാവില്ല.
ഹിംസയുടെ വഴിയല്ല, അഹിംസയുടെ പാതകളിൽ
നന്മയുടെ വഴിവിളക്കുകൾ കത്തിച്ചു കൊടുക്കണം.
കൊടികളുടെ നിറം നോക്കാതെ രാജ്യത്തെ
രക്ഷിക്കാൻ വരുന്ന ജനത്തിന്റെയാവട്ടെ ഇനിയുള്ള നാളുകൾ.. 
പതിരുകളില്ലാത്ത വിത്തുകൾ വാരിവിതറാം..
സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ കൊത്തിപ്പെറുക്കട്ടെ..
നാശത്തിന്റെ പോരാളികളിനി വേണ്ട..
മനുഷ്യത്വത്തിന്റെ പാഠം പഠിക്കട്ടെ..

Wednesday, January 16, 2019

മാറുന്ന കോലങ്ങൾ

" മാറുന്ന കോലങ്ങൾ "
==================
ദു:സ്വപ്‌നങ്ങളാലേ ഞെട്ടിയുണരുമ്പോൾ ,
സത്യങ്ങളൊക്കെ തേങ്ങികരയുന്നു.
കരിപൂണ്ടദിനങ്ങൾ അധികരിക്കുമ്പോഴും
കാലമേ നീ മാത്രം പുഞ്ചിരിതൂകുന്നു.

ധരയിൽ കൊടികളുടെ,യെണ്ണമേറീടുന്നു
കോടി, പുതപ്പിയ്ക്കാനിന്നുമത്സരം
വർണ്ണവും വർഗ്ഗവും വാശിയുമേറിയവരി-
ന്നാകാശമാറിലൊരു നക്ഷത്രമായ് !

നാഥനില്ലാത്ത വീടുകളിലോ,കുട്ടക്കരച്ചിൽ
അരിയില്ലാതടുപ്പുകൾ നീറിപുകയുന്നു
ഹർത്താലിലും ബന്ദിലും ആയുധമേന്താൻ
കാരണംനോക്കി നടപ്പവർ പിന്നെയും !

വൈരാഗൃബുദ്ധി വളരുന്ന,നുദിനമിവിടിന്ന്
കുത്തും വെട്ടും കണ്ടുമടുത്തു ജനം.
ദേഹവും ദേഹിയും മരവിച്ചവരൊക്കെയും
അരക്ഷിതരായി,ട്ടലയുന്നീ നാടാകെ!

നല്ലതുകണ്ടു വളരേണ്ട കുഞ്ഞുങ്ങളിവിടെ
കഷ്ടനഷ്ടങ്ങളാൽ നട്ടെല്ലുവളഞ്ഞോർ
കലാപത്തിനു കോപ്പുകൂട്ടുന്നവർ മാന്യരോ
സ്വന്തമക്കളെ മറുനാട്ടിൽ,പഠിപ്പിക്കും !

എത്രയോ സുന്ദരമായൊരു നാടിതുഭാരതം
അത്രമേൽ സുന്ദരമായൊരു കേരളം
എന്നിട്ടുമെന്തേ നാം അറിയാതെയീമണ്ണിൽ
അനുദിനം വിലാപകാവ്യം രചിക്കുന്നു ?


Tuesday, January 8, 2019

മുഖം തിരിക്കുന്നവർ

തളർന്നു വീഴാറായ മാനസച്ചില്ലയിൽ
കൂട്ടുകൂട്ടുന്നു ചില ഓർമമ്മപ്പക്ഷികൾ..
ആരോ കുരുക്കിയ പാശവുമായവർ
ചുറ്റിലും നിന്നു പറക്കാൻ ശ്രമിക്കുന്നു.

മുത്തുപോൽ പൊഴിയുന്ന സ്വപ്ന മണികൾ ശുദ്ധ മനസ്സാൽ കോർത്തെടുക്കണം.
കെട്ടിപിടിച്ചു കൂടെ നടന്നവർ
തെറ്റി പിരിഞ്ഞു  തിരിഞ്ഞു നടക്കുന്നു!

അത്രനാൾ ചെയ്തൊരു നന്മകളൊക്കെയും
ഒറ്റ വാക്കിനാൽ  വറ്റി വരളുന്നു
കദനങ്ങളുരുക്കി തേച്ചു മിനുക്കട്ടെ
മറവിയുടെ മാറാല പിടിച്ച ഇരുൾക്കോ ണുകൾ.

തളരാതെ മുന്നേറാൻ താങ്ങായിടാൻ
താളം പിഴയ്ക്കാതെ ജീവിച്ചീടാൻ
കയ്‌പ്പേറും ഓർമ്മകൾ കൂടെ വേണം.
ഉറച്ച കാൽവെപ്പോടെ മുന്നേറുവാൻ ..

ആരെന്തു ചൊല്ലിയാലും ഏശില്ലിനി
ആരോടും വിദ്വേഷമില്ലാത്ത
മൗനമാണെന്നിലെ നിത്യ ശക്തി;
മധുരമായ് നിറയുന്നു സ്നേഹഭാഷ...!

~

Sunday, December 16, 2018

പെൺരോദനങ്ങൾ

" പെൺരോദനങ്ങൾ "
------------------------------
ഹരിതചാരുത നിറഞ്ഞ കാനനമതി -
നുള്ളിൽ വാണരുളീടുന്ന സ്വാമിയേ.
ശാന്തിയേകി വരമേകി കാത്തിടേണം
ഭേദമേതുമില്ലാതെ മാലോകമാകെ !

ദുർഘടമാം പാതതാണ്ടി നിൻസവിധേ -
യെത്തുവോർ മോദമോടെ മടങ്ങണം
ചന്തമുള്ള ചിന്തയാലവർ ധരണിയിൽ
നിത്യം ശോഭയുള്ളവരായ് മാറണം !

കരുണവറ്റി ,കാലം കലിപൂണ്ടവരെങ്ങും ,
തെരുവുതോറും തടയുന്നു, തിരുനടയിലും.
തടയുന്നവരറിയുന്നോ അർദ്ധനാരീശ്വര -
പുത്രൻ ഹരിഹരസുദനെന്നൊരു സത്യം.

മാറിവരും നാളുകൾ ചുവന്നുപോയെന്നോ ,
പെറ്റിടാതെ എങ്ങനെത്തും കന്നിയയ്യപ്പൻ ?
കരൾനിറച്ചു കനിവുതേടി വരുന്നവരെയോ
വകതിരിച്ചു ചുവന്നപൂവെന്നെണ്ണി മാറ്റുന്നു !

ആണിനൊപ്പം പെണ്ണുമില്ലേ ആദ്യാന്തവും ,
ആ ബീജംപെറ്റതല്ലേയെന്റെ പെണ്ണുടൽ ?
എന്റെമാറു നുകർന്നിട്ടുനീ തള്ളിമാറ്റുന്നോ
എന്റെകണ്ണു നിറഞ്ഞാലീ ധരയുമില്ലയ്യാ !!


Monday, December 3, 2018

സൗഹൃദരാഗം

സ്നേഹത്തിൻ രാഗത്തിലെഴുതുമീ വരികളിൽ
ജീവൻ പകർന്നു നീ കൂടെനില്ക്കേ
സ്നേഹനിറവിനാലറിയാതെയുൾത്തടം
പുളകത്തിൻ മലർവാടിയായപോലെ...!

പാതി വഴിയിലിടറിയ വാക്കുകൾ
അർത്ഥമറിയാതെ തേങ്ങിയപ്പോൾ
നിൻ കൂട്ടെനിക്കെത്ര ധന്യമാം സാന്ത്വനം
ഈ വേള നീയെന്നെപ്പുണർന്നിടുമ്പോൾ

അറിയാതെ ഞാനൊന്നു പതറിയ വേളയിൽ
അരുമയായ് കൂടെ നീ ചേർത്തുനിർത്തി,
എത്രയോനാളായെൻ ഹൃദയവനിയിലെ
വാടാത്ത പൂവായ് സുഗന്ധമേകി....!

കാരുണ്യ സാഗരമാകും നിൻ ഹൃത്തിലെ
ഒരു ചെറുതിരയായലയടിക്കാൻ..
എൻ മനമെന്നും കൊതിച്ചു നില്പൂ
എൻ മാനസ സൗഹൃദമേ  ചേർന്നു നില്ക്കൂ

ഹൃദയമാംവാടിയിൽ വാടാമലരായ്
എന്നെന്നുംപൂക്കും വസന്തമേ നീ...
സ്നേഹവാകചോട്ടിൽ കവിത വിരിയേ
മധുവൂറും മൊഴികളാൽ നിറയുക നീ.. !

അകലുവാനാവില്ല സ്നേഹിതമേ നിൻ്റെ
സ്നേഹത്തണലിൽ ഞാൻ വിശ്രമിക്കാം
വാടിക്കരിഞ്ഞു വീഴുവോളം നിൻ്റെ
വരികളിൽ പൂത്തുഞാൻ സുഗന്ധിയാവാം.

Wednesday, November 28, 2018

സ്‌നേഹമൊഴികൾ..

സ്നേഹത്തിൻ രാഗത്തിലെഴുതുമീ വരികളിൽ
ജീവൻ പകർന്നു നീ കൂടെനില്ക്കേ
സ്നേഹനിറവിനാലറിയാതെയുൾത്തടം
പുളകത്തിൻ മലർവാടിയായപോലെ...!

പാതി വഴിയിലിടറിയ വാക്കുകൾ
അർത്ഥമറിയാതെ തേങ്ങിയപ്പോൾ
നിൻ കൂട്ടെനിക്കെത്ര ധന്യമാം സാന്ത്വനം
ഈ വേള നീയെന്നെപ്പുണർന്നിടുമ്പോൾ

അറിയാതെ ഞാനൊന്നു പതറിയ വേളയിൽ
അരുമയായ് കൂടെ നീ ചേർത്തുനിർത്തി,
എത്രയോനാളായെൻ ഹൃദയവനിയിലെ
വാടാത്ത പൂവായ് സുഗന്ധമേകി....!

കാരുണ്യ സാഗരമാകും നിൻ ഹൃത്തിലെ
ഒരു ചെറുതിരയായലയടിക്കാൻ..
എൻ മനമെന്നും കൊതിച്ചു നില്പൂ
എൻ മാനസചോരനേ ചേർന്നു നില്ക്കൂ

ഹൃദയമാംവാടിയിൽ വാടാമലരായ്
എന്നെന്നുംപൂക്കും വസന്തമേ നീ...
സ്നേഹവാകചോട്ടിൽ കവിത വിരിയേ
മധുവൂറും മൊഴികളാൽ നിറയുക നീ.. !

അകലുവാനാവില്ല സ്നേഹിതമേ നിൻ്റെ
സ്നേഹത്തണലിൽ ഞാൻ വിശ്രമിക്കാം
വാടിക്കരിഞ്ഞു വീഴുവോളം നിൻ്റെ
വരികളിൽ പൂത്തുഞാൻ സുഗന്ധിയാവാം

Friday, November 23, 2018

കാലവും തേങ്ങുന്നോ.. !

ഒരുമ തൻ കൂടാരമൊന്നിലൊന്നി-
ച്ചിരിക്കുവാൻഅറിയാതെ മോഹിച്ചു പോകുന്നുവല്ലോ!
തമ്മിലകലുന്നു ചിത്തങ്ങൾ;
കദനം പൊഴിക്കുന്നു കാലവും...

കുന്നോളം പൊങ്ങിയ കിനാവിൽ
ചിതറി വീഴുന്നു മേഘങ്ങൾ....

സ്വാർത്ഥമാം മനസ്സുകൾ
വൻമതിലുകൾ കെട്ടുന്നു നീളെ...
ചിന്തകളിൽ വെറുപ്പ് നിറച്ച് കുലം മുടിക്കാൻ
കച്ചകെട്ടി പടവാളുകളെടുക്കുന്നു.

കോമരങ്ങൾ ഉടൽ തുള്ളിയാടുന്നു
നിണത്തുള്ളികൾ പുഴപോലെയൊഴുകുന്നു.

കാലം ഗതിയില്ലാതെ പായുന്നു
കുമിഞ്ഞു കൂടുന്നു മാലിന്യങ്ങൾ മനസ്സ കം....!
പ്രളയക്കെടുതിയിലും
മാറാത്ത മനസ്സുകൾക്കെന്തു നവീനത്വം?

എവിടുന്നു തുടങ്ങണം എവിടെ ഒടുങ്ങണം
എത്ര കാലം കണ്ണടച്ചിങ്ങനെ....
വഴിയറിയായാത്രയിലോ നാം
കൂരിരുട്ടിൻ കയങ്ങളോ മുൻപിൽ......!


പറയാൻ മറന്ന വരികൾ

  പറയാൻ മറന്ന വരികൾ  ++++++++++++++++++ എത്ര നാളായി കാണുന്നു നിന്നെ ഞാ- നത്ര നാളും പറയാൻ മറന്നുപോയ്. ഇത്രനേരം നിനച്ചു ഞാനെങ്കിലും വ്യർത്ഥമാവ...