Monday, October 20, 2014

കുറും കവിതകള്‍

തുള്ളിച്ചാടുന്ന മഴയത്ത് 
നടന്നു വരുന്നു പാളത്തൊപ്പി .
കാത്തിരിക്കുന്ന പ്ലാവില കഞ്ഞി ....


മഴവില്ല് ചാര്‍ത്തിയ
സ്വപ്നങ്ങളിലെ 
വര്‍ണ്ണമയൂരമോ നീ ...


കല്ലറയിലടച്ചിട്ടും
വട്ടമിട്ടു പറക്കുന്നു.
കഴുകക്കണ്ണുകള്‍


ചുടല നൃത്തവുമായ്
മുടിയഴിച്ചാടി വരുന്നവള്‍.
തുലാവര്‍ഷം


നട്ടു നനച്ചപ്പോള്‍
ആരറിഞ്ഞു,
ഇത്തിള്‍ക്കണ്ണിയാകുമെന്ന്...


ഈറനുടുത്ത് ത്രിസന്ധ്യ.
മുത്തശ്ശിയെ കാത്ത് 
ഭസ്മത്തോണി


പൊളിവചനം കേട്ട 
മനസ്സില്‍ കണ്ണീര്‍ പുഴ. 
ചൂണ്ടയില്‍ പിടയുന്ന മീന്‍


വര്‍ണ്ണക്കൂട്ടില്‍ ചാലിച്ച 
ബാല്യകാലം.
നിഴല്‍ചിത്രങ്ങള്‍


താഴിട്ടുപൂട്ടിയ മനസ്സില്‍
തുരുമ്പിച്ച ഓര്‍മ്മകള്‍.
വറ്റിവരണ്ട കണ്ണുകള്‍


ആകാശപ്പരപ്പ് നോക്കി
പകല്‍പ്പക്ഷി.
ഏകാന്തതയുടെ താഴ്വര


രാത്രി മഴയോട് 
കിന്നാരം ചൊല്ലുന്നു.
മുല്ല മൊട്ടുകള്‍


കാലചക്രം ഉരുളുമ്പോഴും
മായാതെ നില്‍ക്കുന്നു.
പാളവണ്ടി വലിക്കുന്ന നിന്‍ മുഖം


മുള്‍വേലി കെട്ടിയിട്ടും 
ഒളിഞ്ഞു നോക്കുന്നു.
സംശയപ്പടര്‍പ്പുകള്‍


ഇളംകാറ്റില്‍ 
ലാസ്യഭാവവുമായ് മഴനൂലുകള്‍ .
തുറന്നിട്ട ജാലകം


പച്ചിലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ
തലോടാന്‍ വരുന്നുണ്ട്
തങ്കനൂലുകള്‍


ഭാരം താങ്ങാനാവാതെ 
ചിതലരിച്ച ഹൃദയം .
നീര്‍മിഴിപൂവുകള്‍


ചില സൌഹൃദങ്ങള്‍
കുപ്പിവളകള്‍ പോലെ.
നീര്‍ക്കുമിളകള്‍




















3 comments:

മാധവം

  മാധവം ******** എന്തൊരു ചേലീപ്രകൃതിയെ കാണുവാ- നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ! തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം  മധുരമാം കിളിനാദം പല...