Monday, March 20, 2017

എന്റെ തോന്നലുകള്‍

സഹന മന്ത്രം ഉരുവിട്ട്‌ കൊണ്ടു,
തള്ളിനീക്കണം ഓരോ ദിനങ്ങളും.
ചൂണ്ടിക്കാട്ടുന്ന സത്യങ്ങള്‍
നമ്മെ ഒറ്റപ്പെടലിന്‍ തീരത്തെത്തിക്കും..
ഉറ്റവരെന്നു കരുതുന്നവര്‍ പോലും
സത്യമറിയാതെ ഉറഞ്ഞുതുള്ളീടുന്നു..!
തെറ്റുകള്‍ കണ്ടാല്‍ കണ്ണടച്ചീടുക,
തന്‍ കാര്യം നോക്കി തിരിഞ്ഞു നടക്കുക,.
കാലം വല്ലാത്തതാണിന്നു മക്കളേ,
കോലം കെട്ടുന്നവര്‍ ആടിത്തിമിര്‍ക്കട്ടേ.

സ്ത്രീയേ,
നീ,നാണവും മാനവും
ആരുടേയും ഔദാര്യത്തിന്
തീറെഴുതാതിരിക്കുക.
പ്രതിരോധത്തിനപ്പുറമുള്ള
പ്രത്യാശയെ മുറുകെപ്പിടിക്കുക

അധമ മനസ്കരുടെ
കുതന്ത്രവലയിൽ,
നിരപരാധികൾ
കുടുങ്ങിയുഴറുന്നു;
വഞ്ചനയുടെ
കെട്ടനാറ്റത്താൽ
മൂക്കുപൊത്തട്ടെ..!

അനിലന്റെ തലോടലില്‍
മനം മയങ്ങിനില്‍ക്കേ,
പൊന്നൊളി വീശി
വരുന്നതാ അരുണന്‍.
കൊഞ്ചലില്‍ പുഞ്ചിരി
തൂകി നില്‍ക്കുന്നൊരാ,
ചെമ്പനീര്‍പ്പൂവോ..
പ്രണയ ഹൃദയങ്ങളിൽ
സുഗന്ധം പൊഴിക്കുന്നു

നിറയുന്ന സ്നേഹാത്താ-
ലുറയുക കാലമേ,
കുടഞ്ഞെറിയുക,
കെട്ട കാമനകൾ,
പ്രലോഭനക്കെട്ടുകൾ,
വെറുപ്പിന്നുറുക്കു ചരടുകൾ......

ഏകാന്തതയെ കൂട്ടു പിടിച്ച്
മൗനപ്പുതപ്പിൻ കീഴിൽ
ഇരുട്ടിനെ പ്രണയിച്ച് ഇനി
 ഞാനുറങ്ങട്ടെ .....!

പൊത്തിലൊളിച്ച
മൗനപ്പക്ഷീ...
അനന്തമാം
വാചാലതയിലേക്ക്
എന്തിനാണെന്നെ 
മാടി വിളിപ്പത്..?

ഉരുക്കിയെടുത്ത
മനസ്സു കൊണ്ടു
കണ്ണിൽ കനലെഴുതി
ജ്വലിക്കണ൦ 
ഇനി പെണ്ണവൾ !

വിരല്‍ത്തുമ്പില്‍
എത്തിനില്ക്കുന്നു ലോകം.
വിളികേള്‍ക്കാ 
ദൂരത്തു ബന്ധങ്ങള്‍!

തോടില്ല പുഴയില്ല 
ആറ്റിലോ ജലമില്ല 
അറുതിയില്ലാതലയുന്നു ജീവജാലം
വേനലിൻ വറുതിയാൽ
പങ്ക ചലിക്കാൻ കറണ്ടില്ല,
വിശറിയുണ്ടാക്കാൻ പാളയില്ല,
തണലിനായ്
ഇല പൊഴിഞ്ഞ
റബർമരങ്ങൾ മാത്ര൦!!
ചുടുകാറ്റിന്‍ പൊള്ളലിൽ‍
വിളറിപിടിച്ചോടുന്ന
കരിയിലക്കിളികൾ....
ഇടവഴികൾ കേഴുമ്പോൾ
മുന്നോട്ട് ചലിക്കും പാദങ്ങളെ
പിന്നോട്ടു വലിക്കുന്ന കാലം!!

കറുപ്പിന്റെ പടർപ്പുകളിൽ
കരുത്തിന്റെ മൊട്ടുകൾ;
ഭൂമിയുടെ സാന്ത്വനം.

എൻ നിനവുകളിൽ
നീ പടർന്നു പൂക്കുമ്പോഴുള്ള
സുഗന്ധം,സ്വപ്നങ്ങളെപ്പോലും
ഉന്മത്തമാക്കുന്നു....!

കുളിരലകളിലാടി-
യുലയുന്ന സ്വപ്നത്തോണി;
കടവിൽ വിരിയുന്നു 
കടക്കണ്ണുകൾ.

നന്മ വിതച്ചവർ
നന്മ തന്നെ കൊയ്യും;
സ്നേഹപ്പാടം എത്ര ഉർവ്വര

പണവും വേണ്ടാ പണ്ടവും വേണ്ടാ
പെണ്ണിന്റെ വീട്ടിലൊരു 
വറ്റാത്ത കിണറുണ്ടായാൽ മതി:
ഭാവിയിലെ വിവാഹക്കമ്പോളം...!

ഇന്നലെകളിലെ
നൊമ്പരപ്പാടുകളെ
മായ്ച്ചുകളയാൻ
ഇന്നിന്റെ നേർവഴികൾക്കു
വെളിച്ചമേകി 
മനോഹരമായ
വഴിത്താരകൾ
കാട്ടിത്തരുവാൻ ..
അതാ , കിഴക്കുനിന്നു൦
 പൊൻവെളിച്ചവുമായി
അവൻ ഉദിച്ചുയരുന്നു ...

ജീവിതപ്പുഴയിലൂടെ
 വിവേകമെന്ന
 വഞ്ചി തുഴഞ്ഞു
 നീങ്ങുമ്പോൾ ..
കൂട്ടിനെത്തും 
 സത്യവും ധർമ്മവും ..
ശാന്തമായൊഴുകുന്ന
 പുഴപോലെ നമ്മളും .

ആടിപ്പോവുന്ന
മണൽ വണ്ടികൾ.
കുപ്പിയിലിറങ്ങിയ പുഴ !

കവിതയെഴുതുവാന്‍
അറിയില്ലയെങ്കിലും,
അറിയാതെ വരുന്നുള്ളില്‍
ചെറുവരികള്‍...
കണ്മുന്നില്‍ കാണുന്ന 
കാഴ്ച്ചകളൊക്കെയും,
തൂലികത്തുമ്പില്‍ എത്തിടുമ്പോള്‍ ..
ആരോ ആണെന്ന
തോന്നലിലിന്നു ഞാന്‍
നിങ്ങളിലൊരാളായി മാറിടുന്നു !!


No comments:

Post a Comment

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...