Saturday, July 29, 2017

ചെറു ചിന്തകളിലൂടെ...

നനയുന്ന മിഴികൾക്ക്
നിലാവും സാന്ത്വനം,
നിനവിൻ ചില്ലമേൽ
പറന്നിറങ്ങുന്നു വെളിച്ചം.


ജന്മാന്തരങ്ങളിലൂടെ
ഒഴുകിവന്ന കാരുണ്യനിറവിനെ
അണകെട്ടിനിർത്തായ്ക;ഒഴുകി-
പ്പരക്കട്ടെയതു കല്പാന്തകാലത്തോളം,
നിറയട്ടെ മാനവസാഹോദര്യമെമ്പാടും..


സമ്പത്ത് കയ്യില്‍ ആവോളമുണ്ടായാല്‍
സന്തത സഹചാരികള്‍ കൂട്ടിനേറീടും..
സത്ചിന്ത വെടിഞ്ഞ് ജീവിച്ചു തുടങ്ങിയാല്‍ 
സത്ജനങ്ങള്‍ കൈവിട്ടു പോയീടും...


നിനവിന്റെ തീരങ്ങൾ ഉള്ളിലൊ-
ളിപ്പിച്ച വിരഹത്തിൻ കഥകളിലേക്ക്,
ഒലിച്ചിറങ്ങുന്നു മൗനം.....!


മേഘങ്ങളുടെ കാരുണ്യം 
മഴയായ് പെയ്തപ്പോൾ
ഭൂമിയുടെ ചുണ്ടിൽ
തേനൂറും പുഞ്ചിരി....!


നന്മയുടെ പടവുകളിൽ
തൂവിപ്പോയ സ്നേഹമുത്തുകൾ
പെറുക്കിയെടുത്ത്
കോർത്തു തീർത്തൊരീ മാലയുമായി
ഞാൻ കാത്തിരിക്കാം.....!
ഈ ഏകാന്ത തീരത്ത്;യുഗങ്ങളോളം.....!


ഉണർന്നു,മുറങ്ങിയു-
മുറക്കത്തിൽ സ്വപ്നം പടർന്നും
ഞെട്ടിയുണർന്നും.....
ഒടുക്കം ,
ഒരുനാൾ മണ്ണോട് ചേരുവോളം
ഈ ജീവിതമിങ്ങനെ കാലത്തിൻ
താഴ്വര താണ്ടുന്നു,അന്ത്യമറിയാതെ....


പുഞ്ചിരിപ്പെയ്ത്തിൽ ,
പൂക്കുന്നെന്‍ മാനസം.
ചൂടാം ..നമുക്കൊന്നായിന്ന്
ഒരു ബഹുവർണ്ണക്കുട..!!


പരസ്പരം കൂട്ടിമുട്ടുന്ന
സമാന്തര രേഖകളാണു നാം.



Thursday, July 13, 2017

ചെറുകവിതകള്‍

പേമാരിയെ വരിച്ച സങ്കടങ്ങള്‍..
പെരുംനുണ പെറ്റിട്ട സന്തോഷങ്ങള്‍..
പുകച്ചുരുള്‍ നിറഞ്ഞ ജീവിതപാതയില്‍
പതറാതെപോകുവാന്‍ നിഴല്‍ക്കൂട്ടായാരോ...


മിഴിയടച്ചപ്പോഴാണ്
നീ കയറിവന്നത്;
മിഴി തുറന്നതും
നീയെങ്ങു പോയി.....!?


പച്ചിലത്തുമ്പത്ത് താളം-
പിടിക്കുന്ന മഴത്തുള്ളിയിൽ
ആകാശത്തിനൊരു കണ്ണ്...!

തോരാത്ത മഴയിലൂടെ 
എല്ലാം മറന്നു നടക്കണം. 
പെയ്തൊഴിയാത്ത 
മിഴിനീര്‍ തുള്ളികളെ 
മഴതുള്ളികള്‍ക്ക് 
ദാനം ചെയ്തിട്ട്
ഒന്നൊമറിയാത്ത പോലെ,
വീണ്ടും ചിരിയുടെ
വര്‍ണ്ണതേരിലൂടെ
ഈ ലോകത്തില്‍ ജീവിക്കണം


വസന്തമേ,
നീ പുറപ്പെട്ടുവോ?
എന്റെ പൂവാടിയിൽ
ഒരു പൂ പോലും ബാക്കിയില്ല....


പൂനിലാവുപോൽ
നിൻസാന്നിദ്ധ്യം;
എൻമനമെത്രമേൽ
പ്രണയാതുരം.....!


മഴത്തുള്ളികൾ
താളത്തിൽ നർത്തനമാടുമ്പോൾ
ആർദ്രമാമീണത്താൽ നിറയുന്നു മാനസം.
പ്രകൃതിയൊരുക്കുമീ സുന്ദര കാഴ്ചതൻ
ആനന്ദലഹരിയിൽ പൂക്കുന്നു മേടുകൾ..!


മഴയുടെ സംഗീതം 
കേട്ടപ്പോഴാണ് കാറ്റ്
കോരിത്തരിച്ചത്...!!!


നേരറിവിന്റെ വീറാണ്
വീര്യമുള്ള വീർപ്പ്,അതിനോളം
വരില്ല ഒരു തീർപ്പും...!

ഈ പ്രപഞ്ചം
എത്ര വായിച്ചാലും തീരാത്ത
ഒരു പുസ്തകമാകുന്നു;
അത്ഭുതങ്ങളുടെ കലവറയായ
പുസ്തകം ....!!!

നേർത്തതെങ്കിലുമൊരു
തണലായ് പടരണമീ പൊള്ളും
വെയിലിടങ്ങളിലിത്തിരി വട്ടത്തിൽ...

കരകാണാക്കടലിൽ
കടലോളം സ്നേഹം;
കടലെല്ലാം താണ്ടി
കരതേടിപ്പോകെ 
തിരമാലകൾ വന്ന്
കരൾ മുട്ടിവിളിപ്പൂ........!

മഴ പെയ്തു;
ഭൂമി കുളിരുവോളം
നേരം വെളുക്കുവോളം
പുലരി നനയുവോളം...
എങ്കിലുമെൻമനം മാത്രം 
ചുട്ടുപൊള്ളി;മഴയറിയാതെ.....!

കവിത ചൊല്ലും 
നിന്‍ മിഴികളില്‍ ,
ഈണം മീട്ടുന്ന ചൊടികള്‍...!

അകമേ 
നിറയുന്നിതോർമ്മകൾ,
എങ്കിലും,
എത്രയോർമ്മകൾക്കായിടും
അസ്തമയത്തോളം 
കൂട്ടുപോരാൻ..

പിന്‍വിളിയാലൊന്നു തിരിഞ്ഞുനോക്കേ,
മൂർദ്ധാവിൽ പതിഞ്ഞു ചുടുനിശ്വാസം.
പേരുചൊല്ലാതെയെന്‍ മിഴികള്‍ പൊത്തി
പ്രേമാർദ്രമെന്നിൽ തിലകം ചാര്‍ത്താന്‍ !!

മഴ കണ്ടുനില്ക്കേ,
മിഴി പൂട്ടി നിന്നേൻ,
മിഴി പൂത്തിറങ്ങി
മഴയോളമെത്തി....!

വിധിയെ തടുക്കുവാനാവില്ലയെങ്കിലും ,
ബൗദ്ധികമായൊന്നു ചിന്തിച്ചീടിൽ
കണ്ണീർക്കയത്തിൽ മുങ്ങിത്താഴാതെയീ-
ധരയിലാനന്ദധാരയിൽ ധന്യരാകാം !!

നന്മമരം പൂക്കും ദിക്കിലേക്ക്
പറന്നുപോകുന്നു സ്വർഗവാതിൽപക്ഷികൾ;
സുഗന്ധവുമായി അകമ്പടിക്കാറ്റ്.

തടാകത്തിലേക്ക്
ഊളിയിടുന്നൊരു മഴ;
തുള്ളികളുടെ കൈയും പിടിച്ച്.

ലിപിയില്ലാത്ത 
ചിലഭാഷകളുണ്ട്.
പ്രണയാമൃതം..!!

മല്ലികപ്പൂ ചൂടിവന്ന 
പുലര്‍കാലസുന്ദരിക്ക് 
ചന്ദനക്കുറി ചാലിക്കുന്ന 
തുമ്പിപ്പെണ്ണ്‍..
പട്ടുപുടവ ഞൊറിയുന്ന 
കുഞ്ഞിളം കാറ്റിനൊപ്പം
പൂത്താലിയുമായാരു
കാത്തുനില്‍പ്പൂ....





Thursday, July 6, 2017

ഓര്‍മ്മകളുടെ കുറുകല്‍

മറവിയാഴങ്ങളിൽ നിന്നു൦
മുളപൊട്ടിവരുന്ന
ചില ഓർമ്മകൾ...
കാലമതിൽനിറമുള്ള
ചിന്താപ്പൂക്കൾ പൊഴിക്കുമ്പോൾ
ആരൊക്കെയാവും 
ആ പരിമള൦ ഏറ്റുവാങ്ങുക.... !
ചിതലരിക്കാത്ത
ഹൃദയത്താളുകളിൽ
ആരോ കോറിയിട്ട
വരികൾ ഇന്നും,
ഒരു പതിനേഴുകാരിയുടെ
നാണംപോലെ,
കുണുങ്ങിച്ചിരിക്കുന്നുവോ...
പ്രണയാതുരമായ
ഓര്‍മ്മകള്‍ക്കു മരണമില്ല ....
സ്നേഹപ്പക്ഷിയുടെ
ചിറകിനടിയിൽ
എന്നും കുറുകിയിരിക്കും
ആരുംകാണാതെ....
ഏതു ദു:ഖത്തിലു൦
കുളിർക്കാറ്റായി
നമ്മെ തലോടിയുറക്കാൻ .....!

Monday, June 19, 2017

വിധി

അറിവില്ലായ്മതൻ നാളുകളിലെ നിലവിളികളില്‍നിന്നും വികാരതീവ്രതയുടെ കുറുകലിലേക്കവളെ കൊണ്ടെത്തിച്ചതാരാവാം ? വിശപ്പിന്റെ ദയനീയതയില്‍നിന്നും ആഡംബരത്തിന്റെ ആര്‍ത്തിയിലേക്ക് അവളെത്തിയതെങ്ങനെ ? സ്വച്ഛഗ്രാമത്തിലെ , പുകയുന്നടുപ്പില്‍നിന്നും നഗരസന്ധ്യയിലെ ബുഫെകളിലേക്കവൾ എങ്ങനെയാണെത്തിയത് ? കുഞ്ഞുമിഴികളിലെ മേഘപ്പെയ്തില്‍നിന്നും മിഴിപ്പീലികളെ വശ്യമായതുടുപ്പിലേക്ക് ആകര്‍ഷിച്ചനുരയുന്നപൂണ്ട ചിന്തകളെങ്ങനെയറിയും ? പുതുവര്‍ഷത്തിന്റെ ലാസ്യലഹരിയില്‍നിന്നിയും വേനലിൻവറുതിക്കെത്ര ദൂരം ! കുടിലില്‍നിന്നും കൊട്ടാരത്തിലേക്കുള്ള വേഗപ്പാച്ചിലിനിടയില്‍ നഷ്ടപ്പെട്ട യൌവനം നരച്ചുതുടങ്ങിയ ചിന്തകളായി പിറുപിറുക്കുമ്പോള്‍ ചോര്‍ന്നൊലിച്ചിന്ന് കൂരയിൽമിഴിപ്പെയ്ത്തുകൾ ! സ്വയമുരുകി ,പ്രാകിക്കൊണ്ട്‌ കൂരിരുട്ടിലേക്ക് മെല്ലെമെല്ലെ പിച്ചവെക്കുന്നൊരുവളുടെ മനസ്സ് ഇവിടെയാരിന്ന് കാണുവാൻ ? ജീവിതതുലാസിലടിതെറ്റി ആടിയാടി കൂനിപ്പിടിച്ച് തെല്ലും ,ആര്ത്തിയില്ലാതെ തെരുവിൻ കലപിലക്കിടയിൽ കുഴഞ്ഞുവീഴുമ്പോള്‍ അവളേത്, ചിതലിന്റെഭോജ്യമാവാം ? കഴുകിയാല്‍ തീരാത്ത പാപക്കറയാല്‍.. ദേഹിവേര്‍പ്പെടുമ്പോള്‍.. കാമിച്ച കണ്ണുകളിലറപ്പിന്റെയും
വെറുപ്പിന്റെയും ഈച്ചകൾ അരിച്ചിറങ്ങിയദേഹമെത്ര വികൃതം !!

Saturday, June 17, 2017

പുതു വെളിച്ചം

അകലെയൊരിത്തിരി നറുവെളിച്ചം
മിഴിയിലേക്കിറ്റി പതിച്ചുവെന്നാൽ,
ആലംബമില്ലാക്കുടുസ്സകത്ത്
തേങ്ങുവാൻമാത്രം വിധിയിവര്‍ക്ക്.

നിറമുള്ള കാഴ്ചകളന്യമല്ലോ;
നിഴലുപോലെത്തുന്നഴലുകളും.
അറിവിന്‍റെ പാതയിലൂടെ നീങ്ങി
നിറവാർന്നലോകം പടുത്തുയർത്താൻ,
ഒരു കൈ സഹായമതെത്ര പുണ്യം !

വിജ്ഞാനപ്പൂത്തിരി കൈയിലേന്തി
ഒരു നവപുലരിയ്ക്കായ് വിത്തു പാകാം,
പുത്തൻ പ്രതീക്ഷതൻ പൊൻവെളിച്ചം
പാരിതിലാകെപ്പരന്നിടേണം,
അതുകണ്ട് പുളകം വിരിഞ്ഞിടേണം

ഒരുപുതുലോകം പിറക്കവേണം.

Thursday, June 15, 2017

ജീവിതക്കവല

അതിഥിമന്ദിരമായിരുന്നൊരുനാളാ വീട്... രാവോള൦ ചുട്ടു നീറിയടുക്കളയു൦ .. ആരോരുമറിയാതെ നിറയു൦ മിഴികളെ അതിഥികളുടെ കളി ചിരിയാൽ മറച്ചു... യാത്രപോലും ചൊല്ലാതെ പലരു൦ പിരിഞ്ഞു.. ഭള്ളു പറഞ്ഞും പരാതിപ്പെട്ടും പിന്നെയു൦ ചിലർ കൂടെനടന്നു ... പാട്ടുപാടി പാട്ടിലാക്കിയു൦ ആട്ടമാടി അരങ്ങു തകർത്തു൦ ജീവിത൦ നാടകക്കളരിയാക്കി പൊട്ടിച്ചിരിച്ചും അട്ടഹസിച്ചും നാനാതലങ്ങളിൽ പറന്നു പോയി .. ശാന്തമാണിന്നാകൂട്ടിൽ ... സായംസന്ധ്യയുടെ ശാന്തതയിൽ അഗതികൾക്കായാടുക്കളയിൽ ഒരുക്കുന്നു സ്നേഹത്തിൻ മധുരസദ്യ

Wednesday, June 14, 2017

കിനാവ്‌

നിലാമഴ കണ്ട് നിന്‍ നിഴല്‍പ്പായയില്‍ നിന്നോരം ചേര്‍ന്നിരുന്ന് നക്ഷത്രങ്ങളോട് നമ്മുടെ കഥ പറയണം..
നിദ്ര മറന്ന മിഴികളില്‍ നിതാന്ത സ്നേഹത്തിന്‍ നിത്യ പ്രകാശം തെളിക്കണം
ഇലപടര്‍പ്പിനിടയിലൂടെ ഒളിഞ്ഞു നോക്കുന്ന ചാരുചന്ദ്രികയെ നോക്കി നൂല്‍ക്കവിതകള്‍ ചൊല്ലണം
അര്‍ത്ഥമില്ലാത്ത വരികളെങ്കിലും
നിന്‍കാതില്‍ മൂളുമ്പോള്‍
ഒരായിരം ചിറകടിയൊച്ചകള്‍
താളം പിടിക്കണം..
കാമമില്ലാപ്രണയത്തിന്‍ രാഗഭാവങ്ങള്‍ നിന്‍ കരളില്‍ കോറിയിടണം
മറ്റാരും കാണാതെ ചുംബനപ്പൂക്കളാല് പൊതിയണം
പുലര്‍കാല സ്വപ്നത്തിന്‍ ആലസ്യത്തില്‍, ഹൃദയത്തിലെഴുതിയ കവിതയെ പുണര്‍ന്ന് മരങ്ങളോടും കിളികളോടും
കിന്നാരം ചൊല്ലി, ആമോദത്തോടെ
പുതുപുലരിയെ വരവേല്‍ക്കണം..

Saturday, June 10, 2017

സ്നേഹവീണ.

അകലെയാണെങ്കിലു൦ അടരുവാനാവാതെ കനവിലൊരു മോഹമായ്‌ പൂത്തിരുന്നു...! രാഗമായെൻ ജീവ- വീണയിൽ നീ പ്രേമ- സ്പന്ദനമായി നിറഞ്ഞ നേരം, സ്നേഹമേ.. മങ്ങാത്ത വർണ്ണമേ ഞാൻ നിന- ക്കായെന്റെ ജന്മം പകർന്നു നൽകീ... പ്രാണൻ വെടിഞ്ഞാലുമീ ചങ്കിൻ സ്നേഹത്തിൻ പരിമളം പാരിൽ നിറഞ്ഞുനില്ക്കും... ഉരുകി ഞാൻ തീർന്നാലു൦ ഒരുതരി വെട്ടമായ്‌ നിൻ മിഴിയ്ക്കെന്നും പ്രകാശമേകും... ദേഹമെരിഞ്ഞാലു൦ പോകുവാനാവാതെ ദേഹി അവനിയിൽ നിന്നെത്തേടും... വാടാത്ത സ്നേഹത്തിൻ കൊഴിയാത്ത പൂവായി .. ജന്മങ്ങളോളം ഞാൻ കാത്തിരിക്കും.. അകലെയാണെങ്കിലു൦ മങ്ങാതെ,മായാതെ കനവിലൊരു മോഹമായ്‌ പൂത്തുനില്ക്കാം.....

Thursday, June 8, 2017

ചതുരംഗക്കളം

കഴുതയെപ്പോലെ
അവിശ്വാസത്തിന്റെ ഭാണ്ഡക്കെട്ടും പേറി
കുതിരയെപ്പോലെ പായുന്ന കാലം...! പൊട്ടിച്ചിരിക്കുന്ന
പൊതുജനത്തിനു മുന്നില്‍ മിന്നിത്തിളങ്ങുന്ന
അഭിനയക്കോലങ്ങള്‍ ...! വെട്ടിപ്പിടിച്ചു
മുന്നേറുമ്പോഴും
നഷ്ടത്തിലേക്ക്‌ കുതിക്കുന്ന
ജീവിത യാഥാര്ഥ്യങ്ങൾ, പഴംകഥകള്‍ക്കു
ചുണ്ണാമ്പ് തേച്ചു മുറുക്കിത്തുപ്പുന്ന
വഴിയോരക്കാഴ്ച്ചകള്‍..! ആടിത്തിമിര്ക്കുന്ന
ദുരാഗ്രഹങ്ങള്‍ക്കിടയില്‍ ചതഞ്ഞുവീഴുന്ന
വെറുംവാക്കുകള്‍..! നിശ്ശബ്ദത്തേങ്ങലിൽ
ഉരുകിതീരുന്നു അന്ധകാരംനിറഞ്ഞ
പുകയടുപ്പുകള്‍...! മുറിവുകളില്‍ പച്ചമണ്ണ്‍
പൊതിഞ്ഞുകെട്ടി നീരുറവ കാത്തിരിക്കുന്നു
ചില പ്രതീക്ഷകള്‍ .!

Friday, June 2, 2017

തഴപ്പായകള്‍

പകലിന്റെ ചൂടിലും പുകച്ചുരുളുകളുടെ കറയിലും മങ്ങിപ്പോകുന്ന ദിനരാത്രങ്ങള്‍.. തട്ടിയും മുട്ടിയും, ചുമച്ചും കിതച്ചും പകലോന്‍റെ മടക്കം.. നടുവുനിവര്‍ക്കാന്‍ തറയില്‍ നിവര്‍ന്നു കിടക്കുമ്പോള്‍.. പൊടിതട്ടി പൊങ്ങുന്ന രാവിന്റെ ചുടുനിശ്വാസം.. വിയര്‍പ്പിന്റെ ലഹരിയില്‍ തളര്‍ന്നു മയങ്ങുമ്പോഴേക്കും വെള്ളിക്കീറുമായി കോഴിയുടെ കൂവല്‍.. മാറ്റങ്ങളില്ലാത്ത ജീവിതചര്യകളുമായി വീടിന്റെ മൂലയില്‍ ഒടുങ്ങിതീരുന്നു പൊടിഞ്ഞു തുടങ്ങിയ തഴപ്പായകള്‍..!

കനൽവഴികൾ

ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും  ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ  മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...