Tuesday, January 16, 2024

പിണക്കം

 എന്തിനീ പിണക്കമെന്നോതുമ്പഴും നിന്നിലെന്നെ ഞാൻ കാണുന്നുവെന്നോ, പ്രിയസഖീ!

കാണുവാൻ കാഴ്ചകളേറെയാണെങ്കിലും

എൻ മിഴിയൊപ്പുന്നതെപ്പൊഴും നിൻ മുഖം!


ഓർമ്മകൾ പൂക്കുന്ന പാടത്തിലൂടെ നാമെത്രയോ കഥ ചൊല്ലിയന്നു നടന്നവർ.

കതിരുകൾ കൊത്തിപ്പറന്നൊരു പൈങ്കിളി

നമ്മുടെ പാട്ടേറ്റു പാടി,യോർക്കുന്നുവോ?


ഇനിയെത്ര കാലമീഭൂവിലുണ്ടായിടാം,

ഇനിയെത്ര കാതങ്ങൾ താണ്ടിയലഞ്ഞിടാം

ഇനിയുള്ള ജീവിതം ഹ്രസ്വമെന്നോർത്തു നീ

വെക്കം പിണക്കം വെടിഞ്ഞണഞ്ഞീടുക!...

മിഴിനീർ സ്വപ്നം


ഇടറുമാമിഴികളെ പിരിയുവാനാവാതെ

രണ്ടു നീർത്തുള്ളികൾ പരിഭവിച്ചു. 

കരളിന്റെയുൾവിളിയിൽ നിന്നെന്റെ മാനസം

'പതറരുതെയെന്നോതി കൂട്ടിരുന്നു.


പറയുവാനാവാതെ വേർപിരിഞ്ഞെങ്കിലും

കനവിലൊരു നിനവായി നിന്നുപോയി.

കരകാണാതൊഴുകുന്ന തോണിപോലന്നവൾ

തിരയുടെ തോഴിയായൊന്നുചേർന്നു.


കടലുപ്പിലാണ്ടൊരാ കണ്ണുനീർത്തുള്ളികൾ

പരിഭവമൊഴിഞ്ഞങ്ങലിഞ്ഞു പോയി.

ഇനിയുമൊരു ജന്മമുണ്ടെന്നാകിൽ നിത്യവും

പുതുപുലരിപോൽ നടനമാടിടട്ടെ!

Saturday, January 13, 2024

യാത്ര

നേരമേറെയായ് സഖീ,പോകുവാൻ നേരമായ്.....വിട ചൊല്ലുവാൻ സമയമായിതെന്നോ!

ജന്മസാഫല്യത്തിനായ് യാത്ര പോയിടാ-

മോർമ്മകൾ പൂക്കുമക്കുടജാദ്രിയിൽ..!

സൗപർണ്ണികാനദീതീരത്തിലൂടെ

നടന്നു നീ ചൊല്ലിയതത്രയും കവിതയായ്

മിഴി തുറന്നെന്നോ! നമുക്കവ-

യൊക്കെയുമമ്മതൻ തിരുനടയി-

ലൊന്നിച്ചിരുന്നു പാടീടാം......

വാർദ്ധക്യം തഴുകുന്ന മിഴികളിൽ

നിറയുന്നതത്രയും കൊല്ലൂരിലമരുന്നൊ-

ർമ്മതൻ ദീപാരാധനക്കാഴ്ചകൾ

ഇനിയൊരു യാത്രയുണ്ടാവുമോ?.....

അറിവീലതൊന്നുമിന്നെങ്കിലും

പോകാം സഖീ, നമുക്കിനിയേറെ വൈകിടാ-

തീജന്മസാഫല്യമടയേണ്ടതല്ലയോ!...

Wednesday, January 3, 2024

ഗാനം (ഗുരുവായൂരപ്പാ )

 ഗുരുവായൂരപ്പാ, നിൻ തിരുദർശനത്തിനായ്

ഒരു നാൾ വരാനൊരു മോഹം!

അവിടുത്തെ തൃപ്പാദപത്മത്തിൽ തുളസിയായ്

വീണുറങ്ങേണമീ ജന്മം..

            (ഗുരുവായൂരപ്പാ.....)


തിരുനടയിൽ വന്നുതൊഴുതു നിൽക്കുമ്പോൾ

ഈ ജന്മമെത്രമേൽ ധന്യം!

അടരുവാനാവാത്ത ജന്മസാഫല്യമായ്

തീർക്കുമോ നീയെന്റെ കണ്ണാ?...

            (ഗുരുവായൂരപ്പാ.....)


എന്മനം തേങ്ങുന്നതറിയാതെ പോകയോ?

അറിയാത്തമട്ടിലിരിപ്പോ?

കുസൃതിയിലോടിത്തളർന്നു ഞാനെങ്കിലും

കൂടെ വിളിയ്ക്കുമോ കണ്ണാ?

            (ഗുരുവായൂരപ്പാ.....)




Thursday, December 14, 2023

കാരുണ്യമൂർത്തി (ഗാനം )

 ഗാനം

******

പനിനീരായൊഴുകുന്നു കണ്ണാ..

മിഴിനീരെൻ കവിളിലൂടെന്നും!

വഴിപാടായ് നേരുന്നിതാ ഞാൻ

അരികിലെത്തില്ലേ നീ കണ്ണാ....


കൈവെടിയരുതേ നീ കണ്ണാ..

കരുണയോടൊന്നു നീ നോക്കൂ

കദനങ്ങൾ ചൊല്ലി പഴിക്കില്ല, നിന്നെ

ഒരു നോക്കു കാണുകിൽ പോരും...


ജന്മസാഫല്യമായെന്നിൽ, നിന്റെ

കരുണാകടാക്ഷമൊന്നേൽക്കാൻ

കാത്തിരിക്കുന്നു ഞാനെന്നും

കാരുണ്യമൂർത്തിയാം കണ്ണാ...




Monday, October 9, 2023

സ്വപ്നം

 സ്വപ്നം

********

നിറമുള്ള സ്വപ്‌നങ്ങൾ കണ്ടുറങ്ങി

നിറമേഴും മോഹങ്ങൾ പെയ്തിറങ്ങി

അറിയാതുണർത്തിയ പുലരിയിലന്നെന്റെ

കനവിലും വർണ്ണങ്ങൾ ചിറകടിച്ചു.


പ്രിയമുള്ളൊരാളാരോ അരികിലെത്തി

പ്രിയമോടെ ചേർത്തെനിയ്ക്കുമ്മ തന്നു

വാത്സല്യച്ചൂടിനാൽ ചെന്നിരുന്നപ്പോൾ

അച്ഛന്റെ സ്നേഹം കുളിരുമ്മയായ്!...


കാഴ്ച്ചകളായിരം കാട്ടിത്തന്നെന്റെ

കരളിൽ പ്രതീക്ഷയായെന്റെയച്ഛൻ!

അറിയാതെ മെല്ലെയുണർന്നീടവേ

തുണയില്ലാതയ്യോ! ഞാനേകയായി..

Monday, October 2, 2023

അവസ്ഥാന്തരം


പറയുവാനായുള്ള നിറവുകളൊക്കെയും

പലവുരുവുള്ളില്‍ തെളിഞ്ഞു വന്നു .

പറയാന്‍ തുടങ്ങവേയറിയാതെയകതാരില്‍

കതകുകള്‍ താനേയടഞ്ഞു പോയി.


പഴകിത്തുരുമ്പിയ വാക്കുകള്‍ മനസ്സിന്റെ

പടിവാതിലില്‍ വന്നു പതുങ്ങി നിന്നു

പതറാതെ പറയുവാനാവില്ലെന്നോര്‍ത്താവാം

അധരങ്ങള്‍ മെല്ലെ വിതുമ്പി നിന്നു.


കളി, ചിരി ചൊല്ലുവാന്‍ കൊതിയാർന്ന വാക്കുകള്‍

അനുവാദമേകുവാന്‍ കാത്തുനിന്നു.

അധരത്തിന്നാര്‍ദ്രത തേടിയ വാക്കുകള്‍

അലിവിന്റെ തീരത്തണഞ്ഞ നേരം


ആഴി തന്നേകാന്തദിക്കുകളിലാർദ്രമായ്

ഒരു കിളിനാദമലഞ്ഞൊടുങ്ങി.

അലറിക്കരഞ്ഞ മനസ്സിന്റെ വാതിലിൽ,

കുളിരുമ്മയായൊരു  തെന്നൽ വന്നു

രാവിന്റെ ഗദ്ഗദങ്ങൾ

പകലിന്റെ പൊള്ളുന്നപൊളികൾ കേട്ടോ

രാവിത്ര ഗദ്ഗദംപൂണ്ടോനില്പു..!

രാവിന്റെ മറവിലെ ചെയ്തികൾ കണ്ടതോ

മിഴിചിമ്മിനിൽക്കുന്നു പൂന്തിങ്കളും!


പൊയ്മുഖമോരോന്നഴിഞ്ഞു വീഴുന്നതീ-

യിരുളിന്റെയേകാന്തയാമങ്ങളിൽ!

വെട്ടത്തിൽമിന്നും മുഖങ്ങളതൊക്കെയും

വീഴുന്നു രാവിന്നിരുൾക്കയത്തിൽ!


പിൻവിളിക്കൊന്നും കാതോർത്തു നിൽക്കാതെ

പകലോൻ വന്നു വർണ്ണങ്ങൾ വിതറവേ..

കാഴ്ചകൾക്കപ്പുറമുള്ള ഇരവിന്റെഗദ്ഗദം..

കേൾക്കാനുമറിയാനും ആരുണ്ടീ ഭൂവിൽ..!











നിറംമങ്ങിയ സ്വപ്‌നങ്ങൾ


കരളിലെപ്പൊഴും കുമിയും മോഹങ്ങൾ

കരിയിലക്കാറ്റായ് പറന്നുയരുമ്പോൾ

അറിയാതുൾക്കണ്ണിൽ തെളിഞ്ഞിടുന്നുണ്ടാ-

മൃതിയുടെ നാനാമുഖങ്ങളൊന്നൊന്നായ്!


ഇനി നമ്മളോടിയൊളിച്ചുപോകിലും

നിഴലുപോലുണ്ടെന്നറിഞ്ഞിടാം ചാരെ.

വെറുപ്പിന്നമ്പുകൾ തുളഞ്ഞുകേറവേ

വെറുതെ ചിന്തിച്ചു കുമിയുന്നൊക്കെയും.


ദുരിതക്കാഴ്ചകൾ ദിനവും കൂടുമ്പോൾ

കദനഭാരത്താൽ മനമുടയുന്നു.

പെരുകവേ ഭൂവിൽ നികൃഷ്ടശക്തിക,-

ളൊളിക്കുന്നു സ്നേഹസ്വരങ്ങളത്രയും.


സതതം നാം തമ്മിൽ തകർത്തു നേടുമ്പോ-

ളകന്നുപോവുന്നീയടുത്ത ബന്ധങ്ങൾ!

ദിനവുമോടി നാം തളർന്നു വീഴുമ്പോൾ

കരുതുക, താങ്ങാനിവിടെയില്ലാരും!




.

മറവി


എത്ര തിരഞ്ഞിട്ടും കണ്ടെത്താനാവുന്നില്ല ചില നല്ലോര്‍മ്മകള്‍.

എങ്കിലും, ഒരുനിലാപ്പക്ഷിപോലെ 

ചിറകടിക്കുന്നു മറക്കാന്‍ ശ്രമിക്കുന്ന കാഴ്ചകള്‍.. 

അകലങ്ങളിലേക്ക് വലിച്ചെറിയുന്തോറും 

അകതാരിലേക്ക് ആഴ്ന്നിറങ്ങുന്ന 

കൂർത്ത മുനകള്‍ പോലെ ചില ശബ്ദങ്ങള്‍.. 

കാതോരം ശ്രവിക്കാന്‍ ആഗ്രഹിച്ചതൊരിക്കലും കാതണഞ്ഞില്ല.

കാഴ്ചാസുഖംതേടിയ മിഴികൾ നോവിന്റെ 

ചുടുനിശ്വാസങ്ങളാല്‍ മങ്ങുന്നു..

രാത്രിമഴയില്‍ മുങ്ങിയ സ്വപ്‌നങ്ങള്‍ 

കടലാഴങ്ങളിലെവിടെയോ 

മുങ്ങിത്താണ്‌ പോയോ.. !

മറവിമാത്രം..

നല്ലതിനെ മുക്കിത്താഴ്ത്തുന്ന

തിന്മയെ

തെളിച്ചുനിര്‍ത്തുന്ന മറവിയെങ്ങും

പറയാൻ മറന്ന വരികൾ

  പറയാൻ മറന്ന വരികൾ  ++++++++++++++++++ എത്ര നാളായി കാണുന്നു നിന്നെ ഞാ- നത്ര നാളും പറയാൻ മറന്നുപോയ്. ഇത്രനേരം നിനച്ചു ഞാനെങ്കിലും വ്യർത്ഥമാവ...