Friday, May 29, 2015

മനസ്സില്‍ തോന്നിയ മൂന്നു വരികള്‍!!

ഇന്നലെ അച്ഛന്റെ വിയർപ്പിന്‍ 
കഞ്ഞി കുടിച്ച മക്കൾക്ക്‌..
ഇന്ന് ആ കണ്ണീരിനു പുച്ഛ രസം!!

അല്പം വെളിച്ചം 
കാത്തു കിടക്കുന്നു..
തെക്കേമുറിയിലൊരു ചാരുകസേര !!


വഴി മാറുന്നുവോ? 
വീട്ടിലെ നില വിളക്കുകള്‍ , 
വൃദ്ധസദനങ്ങളിലേക്ക് !!


ആകാശമുത്തശ്ശിയുടെ പരിഭവം മാറ്റാന്‍ , 
മത്താപ്പൂ കത്തിക്കുന്നു 
നക്ഷ്ത്ര കുഞ്ഞുങ്ങള്‍!!


അമ്മതന്‍ സ്നേഹത്തില്‍ ചാലിച്ച 
പയറു പൊടിയോളം വരുമോ? 
ഇന്നത്തെ വാസന സോപ്പ് !!


അമ്മതന്‍ സ്നേഹത്തില്‍ ചാലിച്ച 
പയറു പൊടിയോളം വരുമോ? 
ഇന്നത്തെ വാസന സോപ്പ് !!


പാവങ്ങളുടെ കുടിൽ പൊളിച്ചു 
കൊട്ടാരം പണിയും പോലെയാണ് ,
ചിലർ സ്വന്തം ജീവിതം കെട്ടിപ്പൊക്കുന്നത് .


അണുകുടുംബത്തിലെ 
ബൊൻസായ് കുഞ്ഞുങ്ങൾ .
അകന്നു പോകുന്ന കുടുംബ ബന്ധങ്ങൾ!!



അനുഭവച്ചൂട് 
കണ്ണിലൂടിറങ്ങിയപ്പോൾ 
ഉള്ളിയെ പഴിചാരുന്ന അമ്മ 


നിശ്ച്ചലമീ ഇലകൾ .
ഹോ.... എന്തൊരു ചൂട് .
വീണു പിടയുന്ന പക്ഷി


കൗതുകക്കണ്ണുമായ്
കാത്തിരിപ്പൂ ഞാൻ
പാറിയോ മഴത്തുമ്പി 


കനവിൽ വിരിയും 
കിനാപ്പൂക്കൾക്കെ ന്തേ 
ഇന്നും നിന്നഴക്.....


മണ്ണിനെ പുണരുന്നു മഴത്തുള്ളികള്‍ 
മനസ്സിലിന്നും ഞാനൊരു 

പാവാടക്കാരിയായി..

നല്ലകാലത്ത് മദ്യത്തെ പ്രണയിച്ച 
അയാളുടെ കരളിനെ രക്ഷിക്കാൻ 
ഒടുവിൽ 
അവളുടെ കരൾ വേണ്ടി വന്നു.


വെയിലേറ്റു വാടാതെ മഴയത്ത് കൊഴിയാതെ 
ഹൃദയോദ്യാ നത്തിലെൻ സൌഹൃദപ്പൂക്കൾ .
ഓര്മ്മകളുടെ തെളിനീരുമായെൻ മനം !!


നരച്ച ചിന്തകള്‍ക്കു മീതെ 
വിയര്‍ക്കുന്നുണ്ട് 
ഇന്നിന്റെ പ്രതീക്ഷകള്‍...


കടല്‍ത്തിര മടങ്ങിയിട്ടും
കാന്തനെ തിരയുന്നു പിടയുന്ന മിഴികള്‍.
പെയ്തൊഴിയാത്ത മേഘങ്ങള്‍!!


ഇടനെഞ്ചില്‍ നെരിപ്പോടെരിയുമ്പോഴും
എല്ലാം മറക്കും ഞാന്‍ പൂമുഖത്തെന്റെ
അമ്മയെ കാണുമ്പോള്‍...


ശാസ്ത്രത്തിനൊപ്പംഓടിത്തളര്‍ന്നു
വ്യാധിയിലെത്തി-
ക്കിതയ്ക്കുന്നു നമ്മൾ.


ഇടമില്ലെന്നറിഞ്ഞിട്ടും കരളിന്റെ 
ചില്ലയില്‍ ചേക്കേറുവാന്‍ ഒരുങ്ങുന്നു..
ചില അനുരാഗക്കിളികള്‍.


സങ്കടക്കടൽ വഴിമാറുന്നു !!
മക്കള്‍ തന്‍ പുഞ്ചിരിപ്പൂമുഖം
കാണുന്ന വേളയില്‍ ...


പകല്‍ മാന്യത 
ഊരിയെറിയുന്നു
രാവിന്റെ പിന്നാമ്പുറങ്ങളില്‍


എന്റെ മൗന തീരത്തിന്നും
നീന്തി തുടിക്കുന്നുണ്ട് വസന്തമാം 
നിന്നോര്‍മ്മകള്‍...


മഴനൂലിന്‍ തലോടലില്‍ 
പാട വരമ്പില്‍ ഓടിക്കളിച്ച ബാല്യമിന്നു
നാലു ചുമരുകള്‍ക്കുള്ളില്‍ ഉരുകി തീരുന്നു.







Thursday, May 21, 2015

പെയ്തൊഴിയാതെ ....

നിന്നോര്‍മ്മയില്‍ നിറയുമെന്‍ 
മിഴികളില്‍ വര്‍ണ്ണങ്ങള്‍ 
വറ്റാത്തൊരായിരം സ്വപ്നങ്ങള്‍.  
ഇന്നു നീ അരികിലായില്ലെങ്കിലും 
നിന്റെ ഓര്‍മ്മകളിന്നും കൊഴിഞ്ഞു- 
വീഴാത്ത പൂക്കളായി നില്‍ക്കുന്നു... 
നിന്നെക്കുറിച്ചുള്ള 
ഓര്‍മ്മകളാണെന്റെ ശക്തി .
ഇന്നു നിന്‍ കൈ താങ്ങലുകളില്ലാതെ
ഞാന്‍ തളര്‍ന്നിരിക്കുന്നു. 
വേര്‍പാടിന്റെയും വേര്‍പിരിയലിന്റെയും  
നൊമ്പരമാണു നീയെനിക്കിന്ന്. 
നിന്റെ ശബ്ദം കേള്‍ക്കാത്ത രാത്രികളില്‍
മൂകമായെന്‍ കര്‍ണ്ണങ്ങള്‍ തേങ്ങുന്നു. 
എന്‍ സ്വപ്നങ്ങളും മോഹങ്ങളും
കരിന്തിരി കത്തി എരിഞ്ഞൊടുങ്ങുന്നു !!
ഒടുവിലൊരു നാള്‍ അദ്യശ്യയായെങ്കിലും
നിന്നിലേക്കണയുവാന്‍ വല്ലാത്ത മോഹം ! 
വേറിട്ടു പോയത് നിന്‍ ദേഹമെങ്കിലും !!
ദേഹിയിന്നും വേര്‍പിരിയാതെ
എന്നില്‍ നിറഞ്ഞു നില്‍ക്കുന്നു..

Saturday, May 2, 2015

മൂന്നു വരിയിലെ ചെറു ചിന്തകള്‍ !!

മായതൊരോർമ്മയായ് 
നീയെന്നിൽ
മഴനൂല്‍ക്കനവുപോലിന്നും...


പുനര്‍ജ്ജനി തേടുന്നു ..
അസ്തമിച്ച മോഹങ്ങള്‍.
അകലെയൊരു കുയില്‍ നാദം!!


മണ്ണുമാന്തികളുടെ തേരോട്ടത്തിൽ 
മണ്ണടിഞ്ഞുപോയ തൂമ്പയും കലപ്പയും.
ഇന്ന്പഴമയുടെ മനോചിത്രം മാത്രം!!


വിശന്നൊട്ടിയ വയറുമായി ആയിരങ്ങള്‍.
ആഘോഷത്തിമര്‍പ്പില്‍ ആകാശത്തു
പൊട്ടിവിരിയുന്നു ലക്ഷങ്ങള്‍


ഇണങ്ങിയപ്പോള്‍ അവളൊരു മാലാഖ.
പിണങ്ങിയപ്പോഴോ...മായാ ജാലക്കാരി
ഈ മനുഷ്യരുടെ ഒരു മനസ്സേ...?


വാകമരച്ചോട്ടിലെ തണല്‍പ്പായയില്‍
കഥ പറയുന്ന രണ്ടിണക്കിളികള്‍ !!
ഓര്‍മ്മയുടെ വഴിയടയാളമായെന്‍ കലാലയം.


മരവിച്ച മനസ്സിലിന്നും
പതിനേഴിന്‍ തിളക്കവുമായി
മരിക്കാത്ത ഓര്‍മ്മകള്‍..


എഴുതാന്‍ മറന്ന ചില ഏടുകള്‍
മറഞ്ഞു കിടപ്പുണ്ടിന്നും
ജീവിത പുസ്തകത്തില്‍ !!!


ജാലക വാതിലിലൂടെ 
ഒളിഞ്ഞു നോക്കുന്നുണ്ട് പുലരിപ്പെണ്ണ്‍.
വിട്ടു തരില്ലെന്ന് കമ്പിളിപുതപ്പ്.


ഓര്‍മ്മകളിന്നും പള്ളിമേടയിലുണ്ട് !!
നിന്നേയും കാത്തിരുന്ന
ഞായറാഴ്ചകളെയോര്‍ത്ത്...


സര്‍വ്വം സഹയായ ഭൂമിയും 
ഒരു നാള്‍ പൊട്ടിത്തെറിക്കും !!
മാനവ ക്രൂരതയില്‍ മനം മടുത്ത്....


ഇരുള്‍ നിറഞ്ഞ ഒറ്റയടി പാതകളില്‍
ഓര്‍മ്മതന്‍ മുള്ളാണികള്‍ !!
തുളച്ചു കയറുന്നത് മനസ്സിലേക്കാണ്..


പറന്നു നടക്കുന്നു 
ദേശാടനപ്പക്ഷികള്‍
ശാന്തമായ മരുപ്പച്ചയെവിടെ?


വിതുമ്പിയൊഴുകുന്നു
രണ്ടു കുഞ്ഞരുവികൾ
നോവുന്ന അമ്മമനം.


സത്യമോ,മിഥ്യയോ?:
പെൺമനസ്സിന്നാഘോഷം;
അക്ഷയ തൃതീയ.


ഇടനെഞ്ചു പൊട്ടും വേദനയിലും, 
കിലുങ്ങി ചിരിക്കുന്നു.
നിന്‍ ബാല്യത്തിന്‍ കൊഞ്ചലുകള്‍


ഉറ്റവർ തൻ സ്വപ്നങ്ങള്‍ക്ക്
നിറപ്പകിട്ടേകാൻ ചുമലിൽ
ചായക്കൂട്ടുകളും പേറി പ്രവാസി


മഴവില്ലിന്റെ കണ്ണുനീരിലും !!
തെളിയുന്നത് നിന്റെ -
രൂപം മാത്രം....


വരാത്ത ഉണ്ണിക്കായ്
വഴിക്കണ്ണുമായൊരമ്മ;
വാടിക്കരിഞ്ഞ കൊന്നപ്പൂക്കള്‍


നട്ടുച്ചക്കും ,
കുളിരേകും തുണയായി ..
നിന്‍ നിഴല്‍...!


മേഘം പ്രസവിച്ച
ആലിപ്പഴക്കുഞ്ഞുങ്ങളെ
ഭൂമി ഏറ്റുവാങ്ങി ഉമ്മ വച്ചു


പായല്‍പ്പിടിച്ച മനസ്സില്‍ 
പൂപ്പല്‍ പിടിച്ച ചിന്തകള്‍ .
വറ്റിവരണ്ട പുഴ


ചുട്ടു പൊള്ളമീ
മണൽക്കാട്ടിലുംകുളിർമ്മ-
യായുണ്ട് നിന്നോർമ്മകൾ.


സൗഹൃദം നടിച്ചിട്ട്
ചൂഷണം ചെയ്യുന്നോരെ
എന്തു നാം വിളിക്കേണ്ടൂ..?


ഒഴിഞ്ഞ ക്ലാസ് റൂമില്‍ ,
ഞാനും എന്റെ ഓര്‍മ്മകളും
മൌനം വാചാലം




Wednesday, April 15, 2015

വീർപ്പു മുട്ടും വിഷു നന്മകള്‍


ഗ്രാമ ഭംഗിക്ക് നിറപ്പകിട്ടേകുവാന്‍
കണിക്കൊന്നകള്‍ പൂത്തുലഞ്ഞു.
വിഷുപ്പക്ഷിയുടെ സ്വരരാഗം കേട്ട്
കുണുങ്ങിയെത്തുന്നു പുലരിപ്പെണ്ണ്‍.

കര്‍ഷകമനസ്സിനു നിര്‍വൃതിയായി
പുതുമഴയില്‍ കുളിച്ചു ഭൂമി
കാര്‍ഷിക ഫലങ്ങള്‍ ചേലയാക്കി 
മണവാട്ടിയെപ്പോല്‍ മനം കവര്‍ന്നു.

മേടമാസം പിറവിയെടുക്കുമ്പോള്‍
മനമതില്‍ ചിരിതൂകി ഉണ്ണിക്കണ്ണന്‍
ഗുരുവായൂരപ്പനെ കണി കാണുവാന്‍
വിഷുക്കണിയുമായി മലയാളനാട് .

കാലവും മാറി കഥയും മാറി.
കഴിഞ്ഞ നാളുകള്‍ ഓര്‍മ്മയായി .
കാലം തെറ്റിയ കാലാവസ്ഥയില്‍
കാത്തിരിക്കുന്നു കുടിനീരിനായി.

കാണാം നമ്മുക്കിന്നു കണ്‍ തുറന്നാല്‍ 
വിണ്ടു കീറിയ മാറുമായി ഭൂമി.
കാഴ്ച മറയ്ക്കുന്ന വിഷപ്പുകയില്‍
ശ്വാസം കിട്ടാതെ മാനവരും...

വിഷുക്കണിയുമായി വിഷക്കനികള്‍ 
കാത്തു കിടക്കുന്നു ചെക്ക്‌പോസ്റ്റില്‍,
പ്ലാസ്റ്റിക്‌ കൂടുകളില്‍ വീര്‍പ്പുമുട്ടി.
കണ്ണനെയും കാത്ത്‌ കൊന്നപ്പൂവും
.
വരുമോ ഇനിയുമാ പഴയകാലം 
കര്‍ഷക നാടിന്‍ മധുര കാലം.
നന്മ്മയും സ്നേഹവും പൂത്തു നില്‍ക്കും
മലയാള മണ്ണിന്റെ നല്ല കാലം...

ഇന്നുമെന്നോര്‍മ്മതന്‍ ഓട്ടുരുളിയില്‍ 
ക്ലാവ് പിടിക്കാത്ത നാണയത്തുട്ടുകള്‍
നന്മയുടെ വിഷുക്കൈനീട്ടവുമായി
കണി കാണുവാന്‍ ഒരുങ്ങി നില്‍പ്പൂ.

Tuesday, April 7, 2015

നിര്‍വൃതി

അനുഭവച്ചൂളയില്‍
ഉരുക്കിയെടുത്ത മനസ്സിനെ,
ജീവിതത്തേരിൻറെ
സാരഥിയാക്കിയപ്പോള്‍
മദ്ധ്യാഹ്നസൂര്യനു പോലും
ഇളംകാറ്റിന്‍ സുഖം.


പൊയ്മുഖങ്ങളെ
കീറിച്ചുരുട്ടി കുപ്പ-
ക്കുഴിയിലെരിച്ചു ചാരമാക്കി ,
മുരടിച്ച  ചിന്തകള്‍ക്ക്
വളമാക്കി മാറ്റിയപ്പോള്‍ ,
ഹൃദയവാടിയിലെ
പൂക്കള്‍ക്ക് നറുമണം.....!

നരച്ചു തുടങ്ങിയ
വസ്ത്രങ്ങളില്‍, വര്‍ണ്ണ
പ്പൂക്കള്‍ തുന്നിച്ചേര്‍ത്തപ്പോള്‍ ,
നിര്‍ജ്ജജീവവും
വികാരരഹിതവുമായ
മുഖത്ത് കുങ്കുമസൂര്യന്‍....!

മനസ്സില്‍ പരവതാനി വിരിച്ച
അഹന്ത പുരണ്ട ഇരുട്ടിനെ,
മുള്ളാണിയില്‍ തറച്ചപ്പോള്‍
ഉയിര്‍ത്തെഴുന്നേല്പ്പിന്റെ

നിര്‍വൃതിയില്‍ മനം....!

Saturday, April 4, 2015

നുറുങ്ങു കവിതകള്‍

കീറച്ചേലക്കടിയിലമ്മിഞ്ഞ-
പരതുന്നു കുഞ്ഞിളം ചുണ്ടുകൾ;
അകംപുറംചുട്ടു പൊള്ളിയൊരമ്മ.


മരച്ചില്ലകള്‍ക്കിടയിലൂടെ ,
തങ്കനൂൽ തിളക്കം ;
മിഴി ചിമ്മുന്നുവോ?


എന്നേകാന്തതയിലെന്നും 
കൂട്ടിനായെത്തുന്നു . 
നിന്‍ പുഞ്ചിരിപ്പൂമുഖം


വിളിക്കാതെയെത്തും
അതിഥിയായ് നിഴലുപോലു-
ണ്ടവൻ കൂടെയെന്നും.......!


മനസ്സിലുണ്ടൊരു,
മോഹപ്പക്ഷി:സ്പ്നങ്ങൾ
കണ്ടു മതി വരാതെ....!


ഒരു നുള്ളു സ്നേഹത്തിനാ-
യുഴറി നിൽപ്പൂ തിമിരം
കവർന്ന കൃഷ്ണമണികൾ


സത്യത്തെ ക്രൂശിപ്പൂ
മുഖം മൂടിയണിഞ്ഞ
ചെകുത്താൻമാർ.



നീയേകിയ നൊമ്പരപ്പൂക്കൾ
എരിഞ്ഞൊടുങ്ങട്ടെയെന്നാത്മാവിൻ
നോവും തീരങ്ങളിൽ..


നിന്‍ മിഴിയിണകളിലെ
പ്രണയക്കടലിലിളകി മറിയും
ഭ്രാന്തന്‍ തിരയാണ് ഞാന്‍..


വഴിയരികിൽ 
കാത്തിരിപ്പൂ മുല്ലമാലകൾ;
ദേവിക്കോ ദേവനോ...!



മിന്നും പട്ടു ചേല,
തിളങ്ങുമാഭരണങ്ങൾ,
ഉള്ളിലോ ദുർഗന്ധം...!


പുഴ കരഞ്ഞു,
കണ്ണുനീരില്ലാതെ;
തൊണ്ട വരണ്ട കര



മറവിയുടെ കൂടാരത്തെ
ചുറ്റിപ്പറക്കുന്നിതാ,ഓർമ്മ-
തൻ കരിവണ്ടുകൾ.


എൻ കണ്ണാടിയായവ-
ളുടഞ്ഞപ്പോൾ കണ്ട-
തൊരുപാട് മുഖങ്ങള്‍


ആകാശ നീലിമയിലലയും 
വെള്ളിമേഘങ്ങൾ ചേക്കേറുന്നെൻ
കൺകളിൽ;ചിത്രശലഭങ്ങളായ്.


ഹൃദയത്താളിൽ
സുവർണ്ണ വരികളായ്
നിൻ പ്രണയാക്ഷരങ്ങൾ


അപമാനിതയാം സ്ത്രീത്വത്തെ
നോക്കി,കൊഞ്ഞനം കുത്തുവ-
തെന്തിനീ അഴകിയ രാവണന്മാർ....!


മധുര സ്മരണകളില്‍
വിരഹവേദനയുമായി 
മാര്‍ച്ച് മാസം...


ചന്ദനമണം പടരുന്നു
കുളിർത്തെന്നലോ;
പ്രിയയേ നീയോ....!?


ഓർമ്മകൾക്കു
തൊങ്ങലൊരുക്കുന്നു
മങ്ങിത്തുടങ്ങിയ ഓട്ടോഗ്രാഫ്.


നന്മയുടെ പിറകെ ,
വാളുമായ് തിന്മകൂട്ടങ്ങള്‍.
ഉദിക്കുമോ സൂര്യന്‍ ..!


അരികില്‍ നീ ഇല്ലാതെ വന്നെന്നാല്‍, 
കരിന്തിരി കത്തും , 
കല്‍വിളക്ക് പോലെ ഞാന്‍..


നിൻ മിഴിമുനയിൽ
തട്ടിയുടഞ്ഞെന്നോർമ്മച്ചെപ്പ്:
മഞ്ചാടി മണികൾ..


വിരുന്നു വിളിക്കുന്നു കാക്ക,
വഴിക്കണ്ണുമായി മുത്തശ്ശി,
രുചി മണവുമായി അടുക്കള.


നിൻ വിരൽ സ്പർശമൊരു
തൂവലിൻ തഴുകൽ പോൽ;
മായുന്നിതെൻ കദനങ്ങൾ.


നട്ടുച്ചയ്കും പച്ച 
പുതച്ചുറങ്ങുന്നീ മല നിരക-
ളൊരു നവോഢയെപ്പോൽ




കനൽവഴികൾ

ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും  ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ  മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...